ദീപാദാസ് മുൻഷി കേരളത്തിലേക്ക്

ദീപാദാസ് മുൻഷി കേരളത്തിലേക്ക്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാനത്തിൻറെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം മൂന്നരക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിലാണ് അവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക

ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കൊല്ലം ജില്ലയിലെ പുനലൂർ നെല്ലിപ്പള്ളി സർവ്വീസ് സ്റ്റേഷനിൽ ഇന്നലെ (12/05/2026) വൈകിട്ട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി തകർന്ന് പുനലൂർ വന്മള വള്ളി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസിന് (40) ദാരുണാന്ത്യം സംഭവിച്ചു. സ്പ്രേ പെയിൻറിങ് തൊഴിലാളിയായിരുന്ന സിജു തോമസ്.

സർവീസ് സ്റ്റേഷനിൽ വച്ച് സ്കൂൾ ബസ്സ് പെയിൻറിംഗ് ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഇടിയും മഴയും ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്തു കിടന്ന് ടോറസിൻ്റെ ക്യാബിനിൽ കയറിയിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു രണ്ടുപേർ അടുത്തുള്ള കെട്ടിടത്തിലേക്ക് പോവുകയും ഏകദേശം വൈകിട്ടുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് സർവീസ് സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി ഇടിഞ്ഞ് ടോറസിന്റെ ക്യാബിനിലേക്കും സർവീസ് സ്റ്റേഷന്റെ മുകളിലേക്കും പതിക്കുകയായിരുന്നു.

കോൺക്രീറ്റ് സംരക്ഷണഭിത്തി ഇളകി വന്നു സർവീസ് സ്റ്റേഷന്റെ മുകളിൽ വീണതിനെ തുടർന്ന് സർവീസ് സ്റ്റേഷൻ പൂർണമായും നിലംപൊത്തുകയും അവിടെ സ്പ്രേ പെയിൻറ് ചെയ്തുകൊണ്ടിരുന്ന സ്കൂൾ ബസ്സ് പൂർണമായും തകർന്നുപോയി. ടൂവീലർ അടക്കം നിരവധി വാഹനങ്ങൾ അതിനുള്ളിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്യാബിനുള്ളിൽ കിടന്നിരുന്ന സിജു തോമസ് തൽക്ഷണം മരണപ്പെടുകയായിരുന്നു

പുനലൂർ പത്തനാപുരം ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് ക്യാബിന്റെ മുകളിലെ മണ്ണും കോൺക്രീറ്റ് കഷണങ്ങളും മാറ്റിയതിനുശേഷം ക്യാബിൻ കട്ട് ചെയ്തു സിജു തോമസിന്റെ ചേതനയറ്റ ശരീരം പുറത്തെടുക്കുകയായിരുന്നു.

സര്‍ക്കാര്‍ വന്നിട്ട് നോക്കാം; ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം നിര്‍ത്തി കെഎസ്ആര്‍ടിസി

സര്‍ക്കാര്‍ വന്നിട്ട് നോക്കാം; ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം നിര്‍ത്തി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന് മുന്നോടിയായി വനിതാ യാത്രക്കാരുടെ എണ്ണമടക്കമുളള വിവരം ശേഖരിക്കാനുള്ള നീക്കം കെഎസ്ആര്‍ടിസി തല്‍ക്കാലം നിര്‍ത്തിവച്ചു. ടിക്കറ്റ് മെഷീനുകളില്‍ ജെന്‍ഡര്‍ ടിക്കറ്റ് നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാകും തുടര്‍നടപടികളെന്നും സിഎംഡി പ്രമോദ് ശങ്കര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംവിധാനം നിര്‍ത്തിയത്. വകുപ്പ് മന്ത്രിയില്ലാതെ ഡേറ്റ ശേഖരിക്കാനുള്ള നീക്കം സര്‍ക്കാരിനെതിരെയുളള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടതും ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി. ഏത് ആവശ്യത്തിനാണ് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വ്യക്തമാക്കാത്ത സര്‍ക്കുലര്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നതും തീരുമാനം പിന്‍വലിക്കാന്‍ കാരണമായി.

ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷ നിയമം അനുസരിച്ച് ഏതൊരു വിവരശേഖരണത്തിനും ഉദ്ദേശം, ഉപയോഗം, വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലാവധി എന്നിവ വ്യക്തമാക്കേണ്ടതുണ്ട്. മേയ് എട്ടിലെ ഉത്തരവില്‍ ഇത്തരം വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

സ്‌ക്രീൻ ദൃശ്യങ്ങൾ സർഗാത്മകതയെ നശിപ്പിക്കും: വിസ്‌ഡം

സ്‌ക്രീൻ ദൃശ്യങ്ങൾ സർഗാത്മകതയെ നശിപ്പിക്കും: വിസ്‌ഡം

തിരുവനന്തപുരം: സ്ക്രീനിൽ ക്രൃതൃമമായി പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങൾ സ്ഥിരമായി കാണുന്നത് കുരുന്നുകളിലെ ചിന്താശേഷിയെയും സർഗാത്മകതയെയും നശിപ്പിക്കുമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ‘ബഹ്ജ’ പ്രീ മദ്രസ അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു.

ചെറിയ പ്രായത്തിലെ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കമ്പനികളിൽ സമ്മർദ്ദം ചെലുത്തണം. നിർദ്ദേശം പാലിക്കാത്തവർക്ക് വൻ പിഴയിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

സർഗശേഷിയും നിർമാണാത്മകതയും ഗവേഷണത്വരയും കുട്ടികളിൽ വളർത്തിയെടുക്കും വിധം കരിക്കുലം പരിഷ്കരിക്കണം.

പാഠപുസ്തങ്ങളും കരിക്കുലവും പുറത്തിറക്കുന്നതിലെ കാലതാമസം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അധ്യാപക പരിശീന ക്യാമ്പ് അഭിപ്രായപ്പെട്ടു.

പാലാംകോണം അൽ ഫിത്ര ഇസ്‌ലാമിക് പ്രീ സ്‌കൂളിൽ നടക്കുന്ന 16 ദിവസം നീണ്ടുനിൽകുന്ന അധ്യാപക പരിശീലന ക്യാമ്പ് വിസ്‌ഡം എജ്യുക്കേഷൻ ബോർഡ് ‘ബഹ്ജത്തുൽ അത്ഫാൽ’ ഡയറക്ടർ ഡോ.ഷിയാസ് സ്വലാഹി ഉദ്ഘാടനം ചെയ്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷനായി. വിസ്‌ഡം വിദ്യാഭ്യാസ ബോർഡംഗം ജാഫർ സലഫി, വിസ്‌ഡം മദ്രസാ ബോർഡ് തിരുവനന്തപുരം ജില്ലാ കൺവീനർ സഫീർ കുളമുട്ടം, ജമീൽ പാലാംകോണം, നിസാർ കവലയൂർ എന്നിവർ സംസാരിച്ചു.

തമിഴ്‌നാട് നിയമസഭയിൽ വിജയ് കരുത്ത് തെളിയിച്ചു; ടിവികെ സർക്കാരിന് ഭൂരിപക്ഷം

തമിഴ്‌നാട് നിയമസഭയിൽ വിജയ് കരുത്ത് തെളിയിച്ചു; ടിവികെ സർക്കാരിന് ഭൂരിപക്ഷം

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. സഭയിലെ 144 എംഎൽഎമാർ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 22 പേർ എതിർത്തു. അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപി, പിഎംകെ, എഐഎഡിഎംകെയുടെ ഒരു വിഭാഗം നേതാക്കൾ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ വിജയം ഉറപ്പാക്കിയത്. അതേസമയം, ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സർക്കാരിനെതിരെ കടന്നാക്രമണവുമായി ഉദയനിധി

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നടന്ന ചർച്ചയിൽ പുതിയ സർക്കാരിനെതിരെ ഉദയനിധി സ്റ്റാലിൻ രൂക്ഷവിമർശനം ഉന്നയിച്ചു. ഈ സർക്കാരിനെ ‘പുഷ്പ ഗവൺമെന്റ്’ എന്നാണ് ഉദയനിധി പരിഹസിച്ചത്. അവസരവാദ സഖ്യങ്ങളിലൂടെ രൂപീകരിച്ച ഈ ഭരണത്തിന് നിലനിൽപ്പില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ജനവിധിയിലെ കുറവ്: ആകെ പോൾ ചെയ്ത 4.9 കോടി വോട്ടുകളിൽ 1.78 കോടി വോട്ട് മാത്രമാണ് ടിവികെയ്ക്ക് ലഭിച്ചതെന്നും 65 ശതമാനം ജനങ്ങളും സർക്കാരിന് എതിരാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സദാചാരം: എഎംഎംകെ ഉൾപ്പെടെയുള്ള പാർട്ടികളിലെ എംഎൽഎമാരെ നേതൃത്വത്തിന്റെ അനുവാദമില്ലാതെ ഒപ്പം കൂട്ടിയത് രാഷ്ട്രീയ അധാർമ്മികതയാണെന്ന് അദ്ദേഹം പറഞ്ഞു.

വാഗ്ദാന ലംഘനം: സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുകയാണെന്നും വെറും പ്രദർശന രാഷ്ട്രീയത്തിന് (Optics) പകരം യഥാർത്ഥ സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉദയനിധി ഉപദേശിച്ചു.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും സഖ്യകക്ഷികളുടെയും മറ്റ് പാർട്ടികളുടെയും പിന്തുണയോടെ ഭരണം സുരക്ഷിതമാക്കാൻ കഴിഞ്ഞത് വിജയ് സർക്കാരിന് വലിയ രാഷ്ട്രീയ നേട്ടമായി. സ്പീക്കർ ജെ.സി.ഡി. പ്രഭാകറാണ് സർക്കാർ വിശ്വാസവോട്ട് നേടിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്

നിയമസഭയിൽ കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ടിവികെ നിയമസഭാംഗം ജെ സിഡി പ്രഭാകറിനെ തെരഞ്ഞെടുത്തിരുന്നു. ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തെരഞ്ഞെടുത്തിരുന്നു.അതേ സമയം, ടിവികെ എംഎൽഎ ആർശ്രീനിവാസ സേതുപതിക്ക് വിശ്വാസപ്രമേയത്തിലോ സഭയിലെ മറ്റ് വോട്ടെടുപ്പ് നടപടികളിലോ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.

കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സേതുപതിയോട് പരാജയപ്പെട്ട മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ ആർ പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

‘സാർ ഞാൻ ചെയ്തത് തെറ്റ്, മാപ്പാക്കണം’; മോഷ്ടിച്ച സ്വർണം തിരികെ കൊണ്ടുവെച്ച് കള്ളൻ, ഒപ്പം ഒരു കത്തും

‘സാർ ഞാൻ ചെയ്തത് തെറ്റ്, മാപ്പാക്കണം’; മോഷ്ടിച്ച സ്വർണം തിരികെ കൊണ്ടുവെച്ച് കള്ളൻ, ഒപ്പം ഒരു കത്തും

തൃശൂർ: മോഷ്ടിച്ച സ്വർണം തിരികെ വീട്ടുടമയുടെ ​ഗേറ്റിനുള്ളിൽ വെച്ച് കള്ളൻ. ഒപ്പം മാപ്പപേക്ഷയും. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. തൃശൂർ അരിയന്നൂരിലാണ് സംഭവം. കുടുങ്ങും എന്നുറപ്പായതോടെയാണ് മോഷ്ടിച്ച സ്വർണം തിരികെ വെച്ച് കള്ളൻ മര്യാദക്കാരനാകാൻ ശ്രമിച്ചത്.

കഴിഞ്ഞ 8-ാം തീയതി രാത്രിയാണ് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിന് സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്ന് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്.

മോഷ്ടാവിനെ മനസ്സിലാവുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ, പിടിക്കപ്പെടും എന്നുറപ്പായപ്പോഴാണ് സ്വർണം മടക്കി മാപ്പ് അപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. മോഷ്ടിച്ച 10 പവനിൽ 8 പവനും ഭദ്രമായി പൊതിഞ്ഞു കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അക്ഷരപ്പിശക് നിറഞ്ഞ ഒരു മാപ്പപേക്ഷ കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സ്വർണപ്പൊതി ലഭിച്ചത്. ഒരു മാലയും ഒരു ജോടി കമ്മലും ഒഴിച്ചുള്ള സ്വർണാഭരണങ്ങൾ വീട്ടുകാർക്ക് തിരികെക്കിട്ടിയിട്ടുണ്ട്.