by Midhun HP News | Apr 18, 2025 | Latest News, കേരളം
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ പാടില്ല. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 5 ന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വടക്കേ ഇന്ത്യയില്‍ മന്ത്രിയുടെ ഷൂ ലേസ് കെട്ടിക്കിടക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ചിത്രം നമ്മള്‍ പത്രമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. ഇവിടെ പരോക്ഷമായി വാക്കു കൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ എസ് അയ്യര്‍ ചെയ്തതെന്ന് വിജിന്‍ മോഹന്‍ ആരോപിച്ചു. വിപ്ലവ ഗാനത്തിന്റെ പശ്ചാത്തലത്തോടു കൂടിയാണ് ദിവ്യ എസ് അയ്യര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയമായി ഒന്നും ഉദ്ദേശിച്ചിട്ടില്ലെങ്കില്‍, ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ ഉദ്യോഗമികവിനെ വാഴ്ത്തിപ്പാടുന്നതാണെങ്കില്‍ എന്തിന് വിപ്ലവഗാനത്തിന്റെ പശ്ചാത്തലം പോസ്റ്റില്‍ ഉള്‍പ്പെടുത്തി?. പോസ്റ്റ് തികച്ചും പൊളിറ്റിക്കലാണ്. രാഷ്ട്രീയലാഭത്തിന് വേണ്ടിയിട്ടാണ് ഈ പ്രീണനം നടത്തുന്നത് എന്നും വിജില്‍ മോഹന്‍ ആരോപിച്ചു.
രാഗേഷിനെ പുകഴ്ത്തിയതില്‍ ദിവ്യ എസ് അയ്യരെ വിമര്‍ശിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പാദസേവ ചെയ്യുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. എന്നാല്‍ ദിവ്യയെ പിന്തുണച്ചുകൊണ്ട് സിപിഎം നേതാക്കളായ ഇപി ജയരാജന്‍, കെകെ ശൈലജ, ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജ് എന്നിവരും രംഗത്തുവന്നു. ഇതോടെയാണ് ദിവ്യ എസ്. അയ്യരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കോണ്‍ഗ്രസ് – സി.പിഎം രാഷ്ട്രീയ പോരിലേക്ക് വഴി തുറന്നത്.
by Midhun HP News | Apr 18, 2025 | Latest News, കേരളം
പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.
നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെ ശരീരത്തിലേക്ക് വീണത്. ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കൂട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
by Midhun HP News | Apr 18, 2025 | Latest News, ജില്ലാ വാർത്ത
പാലക്കാട്: സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ, പരിഗണനയോ ഒന്നുമില്ലെന്ന് മന്ത്രി എംബി രാജേഷ്. ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എവിടെയാണെങ്കിലും പരിശോധനകള്‍ ഉണ്ടാകും. അതില്‍ ആരെയും ഒഴിച്ചു നിര്‍ത്തില്ല. ഇതു സംബന്ധിച്ച് ഏതു വിവരവും വളരെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
സര്‍ക്കാര്‍ ഗൗരവത്തോടെയാണ് സമീപിക്കുന്നത് എന്നതിന് തെളിവാണ് ഇത്തരം വിവരങ്ങള്‍ ധാരാളം ലഭിക്കുന്നത്. ലഹരി വിവരം അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ എക്‌സൈസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൊലീസും ഇതുമായി ബന്ധപ്പെട്ട് നമ്പര്‍ നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് മാസത്തില്‍ മാത്രം പതിനാലായിരത്തിലധികം റെയ്ഡാണ് സംയുക്തമായി നടത്തിയിട്ടുള്ളത്. മുമ്പില്ലാത്ത വിധം റെയ്ഡ് നടത്താന്‍ കഴിയുന്നത് അത്തരം വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും കിട്ടുന്നതു കൊണ്ടാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണഗതിയില്‍ പിടിക്കുക എളുപ്പമല്ലാത്ത കേസുകള്‍ പോലും ഇപ്പോള്‍ പിടിക്കാനാകുന്നത്.
കൃത്യം വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം വിവരങ്ങള്‍ എവിടെ നിന്നു ലഭിച്ചാലും ഗൗരവത്തോടെ കാണും, ഉദാസീനത ഉണ്ടാകില്ല. എവിടെയാണെങ്കിലും പരിശോധനയുണ്ടാകും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നു എന്ന് വിശ്വസനീയമായ വിവരം ലഭിച്ചാല്‍ അവിടെയും പരിശോധിക്കേണ്ടി വരും. അതൊന്നും പവിത്രമായ സ്ഥലമൊന്നുമല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷത്തി പതിനേഴായിരം വാഹനപരിശോധനയാണ് മാര്‍ച്ച് മാസത്തില്‍ നടന്നത്. 14,000 റെയ്ഡ് നടന്നു. 10,000 കേസുകളെടുത്തു. 3000 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ എക്‌സൈസ് പരിശോധന നടത്തുന്നു. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ പൊലീസും ലഹരിവേട്ട നടത്തുന്നു. സംയുക്തമായും പരിശോധന നടത്തുന്നുണ്ട്. അതിന്റെ മാറ്റം ഇപ്പോള്‍ കാണാനും സാധിക്കുമെന്ന് മന്ത്രി രാജേഷ് കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Apr 18, 2025 | Latest News, കേരളം
കണ്ണൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാവിലാക്കാവ് ദൈവത്താറീശ്വര ക്ഷേത്രത്തില്‍ ഇക്കുറിയും അടിയുത്സവം നടന്നു. പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ ആര്‍പ്പുവിളികളോടെയാണ് ഇക്കുറിയും പെരളശേരി മൂന്നാം പാലം നിലാഞ്ചിറ വയലില്‍ അടിയുത്സവം നടന്നത്.
സുധാകരന്റെ നേതൃത്വത്തില്‍ മൂത്ത കൂര്‍വാടിലെയും നിധിന്‍ നെടുമ്പറമ്പിന്റെ നേതൃത്വത്തില്‍ ഇളയ കൂര്‍വാടിലെയും കുളിച്ചുടുത്ത കരുത്തരായ വാല്യക്കാരുടെ ചുമലില്‍ ഇരുന്നാണ് അടിയുത്സവം നടത്തിയത്. വ്യാഴാഴ്ച രാത്രി 7.55 ന് തുടങ്ങിയ ആദ്യ റൗണ്ട് അടി 8.10 വരെയും 8 .10ന് തുടങ്ങിയ രണ്ടാം റൗണ്ട് അടി 8.20 വരെയും നീണ്ടുനിന്നു. ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടുകാരും ഇരുവശവും ചേര്‍ന്നതോടെ അടിയുത്സവത്തിന്റെ ആവേശം പരകോടിയിലെത്തി.
ഒരു പിടി അവലിന് വേണ്ടി ദൈവത്താറീശ്വരന്റെ സാന്നിദ്ധ്യത്തില്‍ സഹോദരന്‍മാര്‍ നടത്തിയ അടിയുടെ ഓര്‍മ്മ പുതുക്കലാണ് അടിയുത്സവമായി ഇന്നും മാവിലാക്കാവില്‍ നടത്തിവരുന്നത്. കുന്നോത്തിടത്തില്‍ മുടിയും വില്ലാട്ടവും കഴിഞ്ഞ ശേഷം ദൈവത്താറുടെ മഞ്ഞള്‍ പൊടിയെറിഞ്ഞ് കൊണ്ടുള്ള നടപാഞ്ഞുകയറ്റം ചടങ്ങും നടന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി വില്ലാട്ടവും മുടിയഴിക്കലും നടത്തിയ ശേഷമാണ് നിലാഞ്ചിറയില്‍ അടിയുത്സവം നടന്നത്. വിദേശ രാജ്യങ്ങളിലും സൈന്യത്തിലും ജോലി ചെയ്യുന്നവര്‍ ദൂരദേശങ്ങളില്‍ നിന്നും അടിയുത്സവത്തില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്.
വിഷുവിളക്കുത്സവത്തിന്റെ ഭാഗമായാണ് ചരിത്ര പ്രസിദ്ധമായ മാവിലാക്കാവില്‍ അടി നടക്കുന്നത്. എട്ടിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഉപക്ഷേത്രങ്ങള്‍ മാവിലാക്കാവിനുണ്ട്. കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ മാവിലായിയിലാണ് മാവിലാക്കാവ്. മൂന്നാം പാലത്തെ നിലാഞ്ചിറ വയലില്‍ ജന സഹസ്രങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു അടി. നമ്പ്യാര്‍ സമുദായത്തിലെ കൈക്കോളന്‍മാര്‍ മൂത്ത കൂര്‍വാടും ഇളയകൂര്‍വാടുമായി ചേരിതിരിഞ്ഞ് മറ്റുള്ളവരുടെ ചുമലില്‍ കയറി ഇരുന്നു പരസ്പരം കൈകൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്.
അവില്‍പൊതിക്ക് വേണ്ടി ബാലന്‍മാര്‍ കച്ചേരി ഇല്ലത്ത് വെച്ചും തുടര്‍ന്ന് മാവിലായി വയലില്‍ വെച്ചും നടത്തിയ അടിയുടെ ഓര്‍മ്മയ്ക്കായാണ് അടിയുത്സവം കൊണ്ടാടുന്നത്. കണ്ണൂരില്‍ മാത്രമല്ല കേരള മെങ്ങും അറിയപ്പെടുന്ന വ്യത്യസ്ത ക്ഷേത്രോത്സവങ്ങളിലൊന്നാണ് മാവിലാക്കാവിലെ അടിയുത്സവം. കച്ചേരിക്കാവില്‍ ബ്രാഹ്മണന്‍ ഈഴവപ്രമാണിയില്‍ നിന്നു അവില്‍പ്പൊതി വാങ്ങി തിങ്ങിനിറഞ്ഞ പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞുകൊടുക്കുന്നു. അവില്‍ക്കൂടിനായി അടി തുടങ്ങുന്നു. ‘മൂത്തകുര്‍വാട്’, ‘ഇളയ കുര്‍വാട്’ എന്നിങ്ങനെ സഹോദരങ്ങള്‍ രണ്ടായി തിരിഞ്ഞാണ് അടി നടന്നത്. കൈക്കോളന്‍മാര്‍ ആളുകളുടെ ചുമലില്‍ കയറി അന്യോന്യം പൊരുതുന്നു.
കച്ചേരിക്കാവിലും നിലാഞ്ചിറ വയലിലും അടി അരങ്ങേറുന്നതിനെപ്പറ്റി ഐതീഹ്യങ്ങളുണ്ട്. ഇന്നത്തെ കടമ്പൂര്‍ അംശത്തിലെ ‘ഒരികര’ എന്ന പ്രദേശത്തെ കച്ചേരി ഇല്ലത്താണ്, ചെമ്പകശ്ശേരി കോവിലകത്ത് തമ്പുരാനും കുടുംബവും താമസിച്ചിരുന്നത്. ആചാരപ്രകാരം വിഷുപുലരിയില്‍ ഈഴവപ്രമാണിയായ ‘വണ്ണാത്തിക്കണ്ടി തണ്ടയാന്‍’ തമ്പുരാന് അവില്‍പ്പൊതി കാഴ്ചവെയ്ക്കുന്ന പതിവുണ്ടായിരുന്നു. തണ്ടയാന്‍ കാഴ്ചവെച്ച അവില്‍പ്പൊതിക്കായി തമ്പുരാന്റെ രണ്ടു മക്കളും തമ്മില്‍ ഉന്തും തള്ളും അടിയുമായി. കളി കാര്യമായതു കണ്ട് തമ്പുരാന്‍ തന്റെ കുലദൈവമായ ദൈവത്താറെ വിളിച്ച് ധ്യാനിച്ചു. ദൈവത്താര്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ദൈവത്തിന് കുട്ടികളുടെ ഈ വികൃതിയില്‍ കൗതുകം തോന്നുകയും അല്‍പ്പസമയം അത് കണ്ട് രസിക്കുകയും ചെയ്തു. തുടര്‍ന്ന് അടി അവസാനിപ്പിക്കാന്‍ പറഞ്ഞു. ദേവപ്രീതിക്കായി എല്ലാ വര്‍ഷവും അടിയുത്സവം നടത്താന്‍ അരുളിച്ചെയ്യുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.
by Midhun HP News | Apr 18, 2025 | Latest News, കേരളം
കണ്ണൂര്‍: വഖഫ് വിഷയം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനിടെ കണ്ണൂര്‍ തളിപ്പറമ്പിലും ഭൂമിയെ ചൊല്ലി അവ്യക്തത. തളിപ്പറമ്പിലും പരിസരത്തുമായി ഏകദേശം 250 ഏക്കറിലധികം വഖഫ് ഭൂമി അന്യാധീനപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയുടെ കണക്കുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. വഖഫ് രജിസ്റ്റര്‍ പ്രകാരം ഈ മേഖലയില്‍ ബോര്‍ഡിന്റെ കൈവശം 339.17 ഏക്കര്‍ ഭൂമിയാണുള്ളത്. എന്നാല്‍ നിലവിലെ മാനേജ് കമ്മിറ്റിയുടെ കൈവശം 82.72 ഏക്കര്‍ മാത്രമാണുള്ളത്. കണക്കുകളിലെ വ്യത്യാസം മാത്രം 250 ഏക്കറില്‍ അധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിന്റെ 25 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് നീങ്ങുന്നത്.
വഖഫ് സംരക്ഷണ സമിതിയുടെ കണക്കനുസരിച്ച് സയ്യിദ് നഗര്‍, ഫാറൂഖ് നഗര്‍, മന്ന കരിമ്പത്തുവിലെ അണ്ടകല, സാധു മുട്ടി എന്നീ പ്രദേശങ്ങളിലാണ് വഖഫ് ഭൂമികളുള്ളത്. തളിപ്പറമ്പ് മുനിസിപ്പല്‍ ഓഫീസ്, തളിപ്പറമ്പ് സഹകരണ ആശുപത്രി തുടങ്ങിയവയും തര്‍ക്കഭൂമിയില്‍ നൂറുകണക്കിന് വീടുകളും സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പടെ സ്ഥിതി ചെയ്യുന്നതും വഖഫ് ഭൂമിയില്‍ ആണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ അവകാശം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ ശക്തമാക്കാനാണ് വഖഫ് സംരക്ഷണ സമിതിയുടെ തീരുമാനം. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് 2022 ല്‍, വഖഫ് സംരക്ഷണ സമിതി സമര്‍പ്പിച്ച പരാതിയില്‍ വഖഫ് ബോര്‍ഡ് ഭൂമി സംബന്ധിച്ച പരിശോധന നടത്തിയിരുന്നു. സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
വഖഫ് ബോര്‍ഡിന് സമര്‍പ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടില്‍ തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റിന്റെ കീഴിലുള്ള സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരവ് ചെലവ് രേഖകള്‍ കാണാതായ സംഭവത്തില്‍ നേരത്തെ അന്വേഷണം നടന്നിരുന്നു. ഇ കെ കരുണാകരന്റെ നേതൃത്വത്തില്‍ വഖഫ് ബോര്‍ഡ് നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ 2013 മുതല്‍ 21 വരെയുള്ള സ്‌കൂളിന്റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ ശുപാര്‍ശ പ്രകാരം ഡിവിഷണല്‍ ഓഫീസര്‍ തര്‍ക്ക ഭൂമി അളക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാ സര്‍വേ ഓഫീസറെ ചുമതലപ്പെടുത്തി. ഇതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നത് കൂടുതല്‍ നിയമനടപടികളിലേക്ക് നയിച്ചേക്കാമെന്ന് വഖഫ് സംരക്ഷണ സമിതി പ്രസിഡന്റ് കെ പി എം റിയാസ് പറയുന്നു. തളിപ്പറമ്പില്‍ 604 ഏക്കര്‍ വഖഫ് ഭൂമി ഉണ്ടായിരുന്നു. നിലവില്‍ 339.17 ഏക്കറിന് മാത്രമേ രേഖകളുള്ളൂ. തളിപ്പറമ്പ്, പട്ടുവം, കുറ്റേരി തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇതില്‍ ഭൂരിഭാഗവും സ്വാതന്ത്ര്യത്തിന് മുമ്പ് ദാനം ചെയ്യപ്പെട്ടതാണ്. ഭൂമി കൈവശപ്പെടുത്തിയവര്‍ അത് തിരികെ നല്‍കാന്‍ തയ്യാറല്ലെന്നതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു എന്നും കെ പി എം റിയാസ് വ്യക്തമാക്കുന്നു. ഭൂമി തിരികെ ബോര്‍ഡിന് ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും റിയാസ് ചുണ്ടിക്കാട്ടുന്നു.
അതേസമയം, സര്‍ സയ്യിദ് കോളേജ് ഭൂമി തര്‍ക്കം മുസ്ലിം ലീഗിനുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്. വിഷയത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അടിയന്തര ഇടപെടല്‍ നടത്തണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. തര്‍ക്കഭൂമി കോളേജിന് പാട്ടത്തിന് നല്‍കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പ്രാദേശിക നേതാക്കള്‍ ഒരു തുറന്ന കത്ത് പുറത്തിറക്കിയിരുന്നു. സര്‍ സയ്യിദ് കോളേജിന്റെ ഭൂമി തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റിന്റേതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നിട്ടും, ലീഗ് നേതാവ് അല്ലംകുളം മഹമൂദ് വഖഫ് ഭൂമി കോളേജിന് കൈമാറാന്‍ ശ്രമിക്കുകയാണ് എന്നും കത്ത് ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയ നേട്ടത്തിനായി സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്ലീംലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി ആരോപിച്ചു. ഭൂമി തളിപ്പറമ്പ് ജമാഅത്തിന്റെ ഉടമസ്ഥതയിലാണെന്നതില്‍ മുസ്ലീം ലീഗിന് എതിരഭിപ്രായമില്ല, ചില ലീഗ് നേതാക്കള്‍ നിലവില്‍ സര്‍ സയ്യിദ് കോളേജുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് കോളേജ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
by Midhun HP News | Apr 18, 2025 | Latest News, ജില്ലാ വാർത്ത
വ്യാജ രേഖകളുമായി ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ. ഇന്ത്യൻ പൗരൻ ആണെന്ന് സ്ഥാപിക്കുന്നതിനായി വ്യാജ ആധാർ കാർഡ് നിർമിച്ച് അനധികൃതമായി കരുനാഗപ്പള്ളി മരുതുർകുളങ്ങരയിലെ പൊടിപ്പുമില്ലിൽ ജോലി ചെയ്തു വന്ന ബംഗ്ലദേശ് പൗരനായ മുഹമ്മദ് അൽ അമീൻ ഇസ്‌ലാം (25)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയാണെന്നു തെളിയിക്കുന്ന വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാസ്പോർട്ടും മറ്റു രേഖകളും ഇല്ലാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, പൊലീസ് ഇൻസ്പെക്ടർ വി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗ്ലദേശ് പൗരനെ അറസ്റ്റ് ചെയ്തത്.
Recent Comments