by Midhun HP News | May 11, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിക്കു പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനു വേണ്ടിയും കോണ്‍ഗ്രസില്‍ ചരടുവലികള്‍ സജീവം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന നേതാവായ തനിക്ക് കെപിസിസി അധ്യക്ഷസ്ഥാനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ പലതവണ മാറ്റിനിര്‍ത്തപ്പെടുകയാണ് ഉണ്ടായത്. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അര്‍ഹമായ പദവി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ഖാര്‍ഗെയെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനുമായുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.
നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായതോടെയാണ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി ചരടുവലികള്‍ മുറുകിയത്. കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ എംപിമാരായ ആന്റോ ആന്റണി, ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുന്‍ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമാണ് ബെന്നി ബെഹനാന്‍.
പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയുടെ പേര് സണ്ണി ജോസഫിനൊപ്പം നേരത്തെയും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. ക്രൈസ്തവ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ബെന്നിയുടേയും ആന്റോയുടേയും പേര് ഉയര്‍ത്തുന്നത്. ദലിത് പ്രാതിനിധ്യമാണ് കൊടിക്കുന്നില്‍ സുരേഷ് ഉന്നയിക്കുന്നത്. യുവനേതാക്കളായ റോജി എം ജോണ്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

by Midhun HP News | May 11, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: വിവാഹ വിരുന്നിനിടെ വസ്ത്രത്തില്‍ അബദ്ധത്തില്‍ ചിക്കന്‍ കറി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷമായി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗൊരഖ്പൂര്‍ സ്വദേശിയായ സുമിത് കുമാര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഷാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിച്ചിയ പ്രദേശത്തെ മാരേജ് ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശുചീകരണ തൊഴിലാളിയായ സമീര്‍ കുമാറിന്റെ വിവാഹ ഘോഷയാത്ര ജംഗിള്‍ തുളസിറാം ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഡിജെ സംഗീതത്തിനൊപ്പം അതിഥികള്‍ നൃത്തം ചെയ്യുന്നതിനിടെയാണ് അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. നൃത്തത്തിനിടയില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് ഭക്ഷണഹാളിലേക്കും നീങ്ങുകയായിരുന്നു. വിരുന്നിനിടെ ചിക്കന്‍ കറി വിളമ്പുമ്പോള്‍ അബദ്ധത്തില്‍ ഒരാളുടെ ഷര്‍ട്ടില്‍ തെറിക്കുകയായിരുന്നു. ഇത് വലിയ തര്‍ക്കമാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കല്യാണഹാളിന് സമീപം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ സ്ഥലം ഇഷ്ടികകഷണങ്ങളാല്‍ നിറഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഇഷ്ടികയും ബെല്‍റ്റും വടികളും ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച പൊലീസ് ഇന്‍സ്പകെടറെ സസ്‌പെന്‍ഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

by Midhun HP News | May 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനകള്‍ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകള്‍ ആണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വര്‍ക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭ്യര്‍ഥിച്ചിരുന്നു.
‘സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വര്‍ഷത്തിനുള്ളില്‍ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു’ രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. യുദ്ധം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്തെപ്പോലെ, ഇന്ധനം ലാഭിക്കുന്നതിനായി കഴിയുന്നവരെല്ലാം വര്‍ക് ഫ്രം ഹോമിലേക്ക് മാറണമെന്നാണ് ഞായറാഴ്ചത്തെ പ്രസംഗത്തില്‍ മോദി അഭ്യര്‍ഥിച്ചത്. പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കാന്‍ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

by Midhun HP News | May 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും തുടര്‍ച്ചയായി സ്വര്‍ണ വില കുറഞ്ഞു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13945 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 0.23 ശതമാനം ഇടിവുണ്ടായി. 4,675.23 ഡോളറാണ് വില.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ടുതവണ വീതം വില കൂടിയ ശേഷമാണ് വെള്ളിയാഴ്ച മുതല്‍ വില കുറഞ്ഞു തുടങ്ങിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമായിരുന്നു അന്നത്തെ വില. ശനിയാഴ്ച പവന് 11,1720 രൂപയായി കുറഞ്ഞു. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടര്‍ന്നു. ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വര്‍ധിച്ചത്.
2026 ജനുവരി 29നാണ് കേരളത്തിലെ സ്വര്‍ണ വില റെക്കോഡില്‍ എത്തിയത്. അന്ന് ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.
by Midhun HP News | May 11, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളി. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം തള്ളിയത്. മധ്യസ്ഥര്‍ മുഖേന ഇറാന്‍ സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും എന്നാല്‍ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ വ്യക്തമാക്കി.
ഇറാന്റെ ഭരണപ്രതിനിധികള്‍ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പ്രതിനിധികളുടെ മറുപടി വായിച്ചു. തികച്ചും അസ്വീകാര്യമാണ്. ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാകിസ്ഥാന്‍ വഴിയാണ് ഇറാന്‍ മറുപടി നല്‍കിയത്.
ഇറാന്‍റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്‌റാൻ ശക്തമായി എതിർക്കുന്നു. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തൽ സാധ്യത ദുഷ്കരമാക്കുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
ഇറാന്റെ പ്രതികരണം ലഭിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു. യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഉള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.

by Midhun HP News | May 11, 2026 | Latest News, കേരളം
കൊല്ലം: പാലരുവി എക്സ്പ്രസ് ട്രെയിനിൽ വെച്ച് ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് ഒരു യുവതി ആയിരുന്നു. കൊട്ടാരക്കര കോട്ടാത്തല വയലിക്കട വീണാഭവനത്തിൽ വീണ (33) ആയിരുന്നു പിഞ്ചുകുഞ്ഞിന് തുണയായി എത്തിയ ആ യുവതി.
പ്രതിയായ കൊല്ലം സ്വദേശി സാനിഷിനെ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടതോടെ ഉടൻ തന്നെ ഇടപെട്ടു. ആദ്യം പ്രതിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്തിട്ടാണ് കുട്ടിയെ രക്ഷപെടുത്തിയത് എന്നും വീണ പറയുന്നു. തിരുനെൽവേലിയിലെ കണ്ണാശുപത്രിയിലേക്ക് പോകാനായി അമ്മയോടൊപ്പമാണ് വീണ കൊട്ടാരക്കരയിൽ നിന്നും പാലരുവി എക്സ്പ്രസിൽ കയറിയത്. ട്രെയിനിൽ കയറിയ ഉടൻ തന്നെ പ്രതി തൊട്ടടുത്തിരിക്കാൻ ക്ഷണിച്ചു. എന്നാൽ അയാൾക്ക് എതിർവശത്തെ സീറ്റിലാണ് ഇരുന്നതെന്നും വീണ പറഞ്ഞു.
” രാത്രിയിലെപ്പോഴോ അയാൾ കാലിൽ സ്പർശിക്കുന്നുവെന്നു തോന്നി. കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒന്നുമറിയാത്തതുപോലെ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. വീണ്ടും ആവർത്തിച്ചപ്പോൾ താക്കീതു നൽകി” അവർ വ്യക്തമാക്കി.
രാത്രിയിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഉറങ്ങി എന്നുറപ്പാക്കിയതിന് ശേഷമാണ് പ്രതി സീറ്റിൽ നിന്ന് എഴുന്നേറ്റത്. മുത്തച്ഛനൊപ്പം നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെ പുതപ്പോടെ അയാൾ എടുത്ത് കൊണ്ട് വന്നു. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ കുഞ്ഞിനെ പ്രതി താലോലിക്കുകയും ചെയ്തെന്നും വീണ പറയുന്നു. ” കുഞ്ഞ് അയാളുടേത് ആണോ എന്ന് ഞാൻ അടുത്തിരുന്ന തമിഴ്‌നാട് സ്വദേശിയോടു ചോദിച്ചു. അല്ലെന്ന് അയാൾ പറഞ്ഞതോടെ എനിക്ക് സംശയം കൂടി. പ്രതി അറിയാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. പുതപ്പുകൊണ്ട് വലതു കൈയും കുഞ്ഞിനെയും മറച്ച് അയാൾ ഉറങ്ങുന്നതുപോലെ നടിച്ചു. അപ്പോഴാണ് പുതപ്പിനടിയിൽ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയാണ് എന്ന് എനിക്ക് മനസിലായത്” വീണ പറഞ്ഞു.
ആ നിമിഷം തന്റെ മനസിൽ കുഞ്ഞിനെ രക്ഷിക്കണം എന്നൊരു തോന്നൽ ഉണ്ടായെന്നും പ്രതിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്ത ശേഷം കുഞ്ഞിനെ പിടിച്ചു വാങ്ങുക ആയിരുന്നു എന്നും അവർ വ്യക്തമാക്കി. ” ഒരു പക്ഷെ, ആ സമയത്ത് പ്രതികരിച്ചില്ലെങ്കിൽ അയാൾ കുഞ്ഞുമായി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയേനെ. ബഹളംകേട്ട് ഉണർന്നെത്തിയവരെല്ലാം അക്രമിയെ കൈകാര്യംചെയ്യാൻ മുന്നോട്ട് വന്നു. ഒടുവിൽ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുക ആയിരുന്നു. ഇനിയൊരിക്കലും അയാൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്. ഇത്തരക്കാർക്ക് വധശിക്ഷ തന്നെ നൽകണം” വീണ പറഞ്ഞു.

Recent Comments