by Midhun HP News | Mar 28, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം: കത്തോലിക്കാ സഭയ്ക്കും പുരോഹിതന്മാര്ക്കുമെതിരെ അപകീര്‍ത്തികരമായ വീഡിയോകള്‍ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കെഎംഎംഎല്‍ കമ്യൂണിറ്റി ആന്റ് പബ്ലിക് റിലേഷന്‍ മാനേജര്‍ അനില്‍ മുഹമ്മദിന് സസ്പെന്ഷന്. അപകീര്‍ത്തികരമായ ഉള്ളടക്കത്തോടെ ജങ്ഷന് ഹാക്ക്, അനില്‍ ടോക്സ് എന്നീ യൂട്യൂബ് ചാനലുകള്‍ വഴി അവഹേളനപരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപതാ ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് സസ്പെന്ഷന്.
കെഎംഎംഎല്‍ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലെ കമ്യൂണിറ്റ് ആന്റ് പബ്ലിക് റിലേഷന്‍ മാനേജരാണ് അനില്‍. ബിഷപ്പ് ഹൗസിന്റെ പരാതിയെത്തുടര്‍ന്ന് വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്ട്ടിന്മേലാണ് നടപടി. പരാതിക്കൊപ്പം അനില്‍ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യന്‍ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നല്‍കിയിരുന്നു.
by Midhun HP News | Mar 28, 2025 | Latest News, കേരളം
പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫെയ്സ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടര്‍ നടപടിയാണ് നിര്‍ത്തിവെച്ചത്. 2018 ലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി.
വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ബിജെപി നേതാവ് രാധാകൃഷ്ണ മേനോനാണ് പരാതിക്കാരന്. തുടര്‍നടപടി നിര്‍ത്തിവെക്കുന്നതായി പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2018ലാണ് സംഭവം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനെത്തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസിലാണ് രഹ്നയുടെ പേരില്‍ കേസെടുത്തിരുന്നത്.
by Midhun HP News | Mar 28, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണ സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. നവംബര്‍ മുതല്‍ നാല് മാസമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിളെ പ്രതികള്‍ തുടര്‍ച്ചയായി ആക്രമിച്ചത്. ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
റാഗിങിനെ കുറിച്ച് പുറത്ത് പറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ അന്വേഷണ സംഘം പറയുന്നു. ആതുര സേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് കൊടിയ പീഡനമാണ്. പ്രതികളായ വിദ്യാര്‍ത്ഥികളുടെ കൈവശം മാരക ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ്. ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവാണ്. പ്രതികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് റാഗിങിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. റാഗിംഗ് സംബന്ധിച്ചുള്ള വിവരം കോളജ് അധികൃതര്‍ക്കോ ഹോസ്റ്റല്‍ ചുമതലക്കാര്‍ക്കോ അറിയില്ലായിരുന്നു. റാഗിങ്് കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. കേസിലെ അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചതാണ്. പ്രതികള്‍ ആന്റി റാഗിങിന് കോളജില്‍ നല്കിയ സത്യവാങ്മൂലം തെളിവാകും.
by Midhun HP News | Mar 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം. പഴയ വാഹനത്തിന്മേല് ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെയുള്ള ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
’31/03/2020 ന് ശേഷം ടാക്സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണ്.’- മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
by Midhun HP News | Mar 28, 2025 | Latest News, കേരളം
കൊല്ലം: കരുനാഗപ്പള്ളിയിലെ സന്തോഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് സൂചന. ആലപ്പുഴ വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. വള്ളികുന്നം സ്വദേശി ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശിയായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്. കൊലയ്ക്ക് കാരണം രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. സന്തോഷിനെ കൊലപ്പെടുത്താന്‍ ഇതിന് മുന്‍പും ശ്രമം നടന്നതായി സന്തോഷിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വള്ളികുന്നം സ്വദേശിയിലേക്ക് അന്വേഷണം നീണ്ടത്.
by Midhun HP News | Mar 28, 2025 | Latest News, കേരളം
തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം അഞ്ചുശതമാനവുമാണ് വര്‍ധിക്കുക. സര്‍ചാര്‍ജ് ആയ ഏഴുപൈസ കൂടി വരുന്നതോടെ ഫലത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന യൂണിറ്റിന് 19 പൈസയായി ഉയരും. വെള്ളക്കരം പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ കൂടാം.
ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് പ്രഖ്യാപിച്ച നിരക്കാണ് യൂണിറ്റിന് 12 പൈസ. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും ഫിക്സഡ് നിരക്ക് പ്രതിമാസം പത്തുരൂപയുമാണ് കൂടുന്നത്. ഇതിനുപുറമെയാണ് യൂണിറ്റിന് ഏഴുപൈസയുടെ സര്‍ചാര്‍ജ് കൂടി വരുന്നത്.
പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ഇന്ധന സര്‍ചാര്‍ജ് കൂടി കൂട്ടിയാല്‍ 39 രൂപയാകും. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റിന് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടത്. ഇരുപത്തഞ്ചു പൈസവരെയാണ് വര്‍ധന. നിരക്ക് വര്‍ധനയിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമാണ് വെള്ളക്കരത്തില്‍ അഞ്ചുശതമാനം വര്‍ധന വരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും വന്നിട്ടില്ല എന്നാണ് വിവരം. അതിനാല്‍ നിരക്ക് വര്‍ധിക്കുമെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. അങ്ങനെയെങ്കില്‍ പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വില കൂടാം.
Recent Comments