‘എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണം’, ദേവസ്വംബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ച് എസ്എന്‍ഡിപി സംയുക്ത സമിതി

‘എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണം’, ദേവസ്വംബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ച് എസ്എന്‍ഡിപി സംയുക്ത സമിതി

പത്തനംതിട്ട: എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ച് കയറിയത്. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സ്ഥലത്ത് പൊലീസ് സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും ആരും തടഞ്ഞിരുന്നില്ല.

സ്ത്രീകള്‍ മുടി അഴിച്ചിട്ടും പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന ബോര്‍ഡ് ക്ഷേത്രത്തില്‍ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനില്‍ക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള എസ്എന്‍ഡിപി ശാഖകളിലെ ഭക്തരാണ് ഷര്‍ട്ടിടാതെ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോള്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്ന സംഭവത്തിനെതിരായ പ്രതിഷേധമാണ് ഈ പ്രവര്‍ത്തിയെന്ന് സംയുക്ത സമര സമിതി അംഗങ്ങള്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുമ്പ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കുമ്പളം ലക്ഷമിനാരായണ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുമതി നല്‍കിയിരുന്നു. ശ്രീജ്ഞാന പ്രഭാകര യോഗത്തിന്റെ വാര്‍ഷിക പൊതുയോഗമാണ് തീരുമാനം എടുത്തത്. ഈഴവ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഷര്‍ട്ടിട്ട് പുരുഷന്മാരെ ക്ഷേത്രത്തില്‍ കയറ്റാന്‍ തീരുമാനിച്ചത്.

ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന് നടക്കും. രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍, മന്ത്രിമാരും ഉന്നത പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും. വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന അടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ലഹരി വ്യാപനം തടയുന്നതിനായി ഈ മാസം 30 ന് വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോ​ഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

ലഹരിക്കെതിരെ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്‌സൈസ്- പൊലീസ് ഉന്നത തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അന്തര്‍ സംസ്ഥാന ബസുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

മദ്യപാനത്തിടെ തര്‍ക്കം; ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍

മദ്യപാനത്തിടെ തര്‍ക്കം; ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍

കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്.

ഇതരസംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ തന്ത്രപരമായി പ്രതിയെ വളപട്ടണം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ഗുഡുവിനെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇസ്മയിലിന്റെ മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സൂരജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

സൂരജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂര്‍: മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പ്രസ്താവിക്കുക. കേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെ സൂരജിനെ കൊലപ്പെടുത്തി എന്നതാണ് കേസ്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ , ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

കേസിലെ പ്രതികളായിരുന്ന പി കെ ഷംസുദ്ദീനും ടി പി രവീന്ദ്രനും മരിച്ചു പോയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കുന്നത്. കൊല്ലപ്പെടുമ്പോള്‍ 32 വയസ്സായിരുന്നു സൂരജിന്റെ പ്രായം.

അതേസമയം സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. പ്രതികൾ അപരാധം ചെയ്തുവെന്നതിൽ വസ്തുതയില്ല. പാർട്ടി ശിക്ഷിക്കപ്പെട്ടവരോടൊപ്പം നിൽക്കും. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കും. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.

സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍, കൂട്ട ഉപവാസം ഇന്നു മുതല്‍

സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍, കൂട്ട ഉപവാസം ഇന്നു മുതല്‍

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്‍ണവില 66,000ല്‍ താഴെ തന്നെ

നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്‍ണവില 66,000ല്‍ താഴെ തന്നെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8215 രൂപയാണ്.

20ന് 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്‍ണവില കുറയുകയാണ്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.