സൂരജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

സൂരജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂര്‍: മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പ്രസ്താവിക്കുക. കേസില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെ സൂരജിനെ കൊലപ്പെടുത്തി എന്നതാണ് കേസ്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ , ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

കേസിലെ പ്രതികളായിരുന്ന പി കെ ഷംസുദ്ദീനും ടി പി രവീന്ദ്രനും മരിച്ചു പോയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കുന്നത്. കൊല്ലപ്പെടുമ്പോള്‍ 32 വയസ്സായിരുന്നു സൂരജിന്റെ പ്രായം.

അതേസമയം സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. പ്രതികൾ അപരാധം ചെയ്തുവെന്നതിൽ വസ്തുതയില്ല. പാർട്ടി ശിക്ഷിക്കപ്പെട്ടവരോടൊപ്പം നിൽക്കും. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കും. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.

സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍, കൂട്ട ഉപവാസം ഇന്നു മുതല്‍

സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍, കൂട്ട ഉപവാസം ഇന്നു മുതല്‍

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്‍ണവില 66,000ല്‍ താഴെ തന്നെ

നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്‍ണവില 66,000ല്‍ താഴെ തന്നെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8215 രൂപയാണ്.

20ന് 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്‍ണവില കുറയുകയാണ്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

നാവായിക്കുളം കപ്പാംവിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാവായിക്കുളം കപ്പാംവിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാവായിക്കുളം കപ്പാംവിളയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കപ്പാംവിള കാഞ്ഞിരംവിള വീട്ടിൽ അഫ്സൽ (26)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ മൂന്നരയോടെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ദുബായിൽ ജോലി ചെയ്തിരുന്ന അഫ്സൽ ആറ് മാസം മുൻപാണ് അഫ്സൽ ജോലി നഷ്ടപ്പെട്ടു നാട്ടിൽ എത്തിയതായി അറിയുന്നു.

“ഓപ്പറേഷൻ ഡി ഹണ്ട്‌”; ലഹരി സംഘത്തലവനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി

“ഓപ്പറേഷൻ ഡി ഹണ്ട്‌”; ലഹരി സംഘത്തലവനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി

കഴിഞ്ഞ വർഷം ഡിസംബറിൽ ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും കേരളാ പോലീസ് പിടികൂടി. പത്തനംതിട്ട കരിമ്പാനക്കുഴിയിൽ പനച്ചകുഴി കുറന്തറ വീട്ടിൽ അലൻ ഫിലിപ്പ്(വയസ്സ് 25) ആണ് പിടിയിലായത്.

ലഹരിക്കെതിരെ കേരള പോലീസ് നടത്തിവരുന്ന “ഓപ്പറേഷൻ ഡി ഹണ്ടിന്റെ” ഭാഗമായി നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളും ഇപ്പോൾ പിടിയിൽ ആയത്. ചിറയിൻകീഴ് പോലീസ് ഇൻസ്‌പെക്ടർ വി എസ് വിനീഷ്, ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ ബി. ദിലീപ് സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ സുനിൽരാജ്, വിഷ്ണു എന്നിവർ ബാംഗ്ലൂർ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2024 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അന്ന് 127 ഗ്രാം എം ഡി എം എ യുമായി രണ്ട് പ്രതികളെ ടാൻസാഫും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ ആണ് ഇയാളെ ഇപ്പോൾ ബാംഗ്ലൂർ നിന്നും പിടികൂടിയത്.

ഇപ്പോൾ അറസ്റ്റിലായ

പ്രതി അലൻ ബാംഗ്ലൂരിൽ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ് നാട്ടിലേക്കും എംഡി എം എ സപ്ലൈ ചെയ്യുന്നതിലെ പ്രധാനിയാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ തമിഴ് നാട്ടിലും കേസ്സ് നിലയിൽ ഉണ്ട്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന്റെ നിർദ്ദേശാനുസരണം നർക്കോട്ടിക്ക് സെൽ ഡി വൈ എസ്സ് പി കെ. പ്രദീപ് ആറ്റിങ്ങൽ ഡി വൈ എസ്സ് പി മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കി വരുന്നത്.

ആർ. നാരായണൻ നായർ (68) അന്തരിച്ചു

ആർ. നാരായണൻ നായർ (68) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗം ഇരമൺ വീട്ടിൽ ആർ നാരായണൻ നായർ (68) അന്തരിച്ചു.

ഭാര്യ: എസ് ഗിരിജ (വാർഡൻ, ശ്രീപാദം സ്റ്റേഡിയം, മുൻ സി.ഡി.എസ് ചെയർപേഴ്സൺ, ആറ്റിങ്ങൽ നഗരസഭ, സി പി.ഐ.എം പൂവൻപാറ ബ്രാഞ്ചംഗം).
മക്കൾ: എൻ.ജി അനീഷ് (ലുലുമാൾ), ജി ആര്യ.സഞ്ചയനം
വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.