by Midhun HP News | Mar 24, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. 23 കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിന് സമീപം കൊമ്പള്ളിയില്‍ ശനിയാഴ്ച രാത്രി 8.15 നാണ് സംഭവം.
സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലക്കാരിയായ യുവതി ഹൈദരാബാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ്. മൊബൈല്‍ഫോണ്‍ ഡിസ്‌പ്ലേ കേടായതിനെത്തുടര്‍ന്ന് നന്നാക്കാനായി യുവതി മെഡിചലില്‍ നിന്നും വൈകീട്ട് മൂന്നിന് സെക്കന്തരാബാദിലേക്ക് പോയി.
ഫോണ്‍ നന്നാക്കിയശേഷം രാത്രി 7.15 ന് സെക്കന്തരാബാദില്‍ നിന്നും മെഡ്ചലിലേക്കുള്ള ട്രെയിനിലെ ലേഡീസ് കോച്ചില്‍ കയറി. കോച്ചിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ആല്‍വാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഇതിനുശേഷം ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന, കറുപ്പ് നിറമുള്ള യുവാവ് തന്റെ അടുത്ത് വരികയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതി ഇതിനെ എതിര്‍ത്തപ്പോള്‍ യുവാവ് ബലമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തലയിലും താടിയിലും വലതു കൈയിലും അരക്കെട്ടിലും ഗുരുതരമായി പരിക്കുണ്ട്. വഴിയാത്രക്കാരാണ് പരിക്കേറ്റ യുവതിയെ കണ്ട് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിക്കാന്‍ ശ്രമിച്ചയാളെ വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത
കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാ വനിത സബ് കമ്മിറ്റി കൺവെൻഷൻ ചിറയിൻകീഴ് കരാമ ആഡിറ്റോറിയത്തിൽ കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ ഏര്യാകമ്മിറ്റി അംഗം ബി പ്രശോഭന അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ഷെർളി കുമാർ, സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ്, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി ആർ രാജു, പ്രസിഡന്റ് സി.എസ് അജയകുമാർ, വനിത സബ് കമ്മിറ്റി ആറ്റിങ്ങൽ ഏരിയാ കൺവീനർ ബീനാ രാജീവ്, ദരുണ ആർ എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ ഏര്യാ വനിത സബ് കമ്മിറ്റി കൺവീനറായി ബി പ്രശോഭനെയെയും ജോയിന്റ് കൺവീനർമാരായി ദരുണ ആർ, ബീന രാജീവ് എന്നിവരെയും തെരഞ്ഞെടുത്തു.
by Midhun HP News | Mar 24, 2025 | Latest News, കേരളം
കണ്ണൂര്‍: സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും. പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമാണ് തലശ്ശേരി സെഷന്‍സ് കോടതി വിധിച്ചത്. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മയ്ക്ക് നല്‍കണമെന്ന് തലശ്ശേരി സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദിന്റെ വിധി ന്യായത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സൂരജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാര തുക നല്‍കിയില്ലായെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. സ്പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി പ്രേമരാജനാണ് ഹാജരായത്.
2005 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ചാണ് കൊലപാതകം. കേസിലെ രണ്ടു മുതല്‍ ഒന്‍പതു വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം. കേസിലെ ഒന്നാം പ്രതി ഷംസുദ്ദീന്‍, പന്ത്രണ്ടാം പ്രതി പെരളശേരി കിലാലൂരിലെ ടി പി രവീന്ദ്രന്‍ എന്നിവര്‍ വിചാരണ വേളയില്‍ മരിച്ചിരുന്നു. പത്താം പ്രതി നാഗത്താന്‍കോട്ടയിലെ പ്രകാശനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.
കേസിലെ രണ്ടാം പ്രതി പത്തായക്കുന്ന് സ്വദേശിയായ ടി കെ രജീഷ് (55), കൊളശ്ശേരി കാവുംഭാഗം കോമത്തുപാറ പുതിയേടത്ത് എന്‍ വി യോഗേഷ് (47), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഷംജിത്ത് എന്ന ജിത്തു (48), കൂത്തുപറമ്പ് നരവൂര്‍ പഴയ റോഡില്‍ പുത്തലത്ത് മമ്മാലി വീട്ടില്‍ പി എം മനോരാജ് എന്ന നാരായണന്‍കുട്ടി (53), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (57), മുഴപ്പിലങ്ങാട് പന്നിക്കാന്റവിട പ്രഭാകരന്‍ മാസ്റ്റര്‍ (60), മുഴുപ്പിലങ്ങാട് ബീച്ച് റോഡില്‍ പുതുശ്ശേരി വീട്ടില്‍ പി വി പത്മനാഭന്‍ എന്ന ചോയി പപ്പന്‍ (68), മുഴപ്പിലങ്ങാട് കരിയില വളപ്പില്‍ മന്ദമ്പേത്ത് രാധാകൃഷ്ണന്‍ എന്ന ബാങ്ക് രാധാകൃഷ്ണന്‍ (61), സോപാനത്തില്‍ പുതിയപുരയില്‍ പ്രദീപന്‍ (59)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 147, 148, 302,120 (ബി) വകുപ്പു പ്രകാരം ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാ വിധി.
എടക്കാട് കണ്ടത്തില്‍ മൂല നാഗത്താന്‍ കോട്ട പ്രകാശനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപനെയാണ് കൊലപാതക കേസിലെ പ്രതികളെന്ന് അറിഞ്ഞിട്ടും സംരക്ഷിച്ചതിന് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും പത്താം പ്രതി നാഗത്താന്‍കോട്ടയില്‍ പ്രകാശനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി പ്രേമരാജന്‍ മാധ്യമങ്ങളോട് അറിയിച്ചു.
രണ്ടു മുതല്‍ ഒന്‍പതു വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇതില്‍ ഗൂഡാലോചന കുറ്റം ചുമത്തിയ മൂന്ന് നേതാക്കള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയില്‍ പള്ളിക്കല്‍ ഹൗസില്‍ പി കെ ഷംസുദ്ദീന്‍ (57), മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ നടക്കേത്തറയില്‍ മക്രേരി മുണ്ടല്ലൂര്‍ കിലാലൂര്‍ തെക്കുമ്പാടംപൊയില്‍ ടി പി രവീന്ദ്രന്‍ (73) എന്നിവരാണ് വിചാരണക്കിടെ മരിച്ചത്.
കൊലപാതകം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനായ മുഴപ്പിലങ്ങാട് എളമ്പിലായി ചന്ദ്രന്റെ മകന്‍ സൂരജിനെ രാഷ്ട്രീയ വിരോധം വെച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി 2005 ഓഗസ്റ്റ് അഞ്ചിന് സിപിഎം നേതാക്കന്മാരായ പ്രഭാകരന്‍ മാസ്റ്റര്‍, കെ വി പത്മനാഭന്‍, മന്ദംമ്പേത്ത് രാധാകൃഷ്ണന്‍ തെക്കുമ്പാടന്‍ പൊയില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഴപ്പിലങ്ങാട് കുളം ബസാറിലുള്ള ലോട്ടറി സ്റ്റാളിനടുത്തുവെച്ചും കൂടക്കടവ് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനകത്തു വച്ചും ഗൂഢാലോചന നടത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദം. സൂരജിനെ കൊല ചെയ്യാന്‍ പി കെ ഷംസുദ്ദീനെ ചുമതലപ്പെടുത്തി. കുറ്റകൃത്യം ഏറ്റെടുത്ത ഷംസുദ്ദീന്‍ എന്‍ വി യോഗേഷിനെയും ഷംജിത്തിനെയും പി എം മനോരാജിനെയും ഏര്‍പ്പാടാക്കി. ആയുധങ്ങളുമായി പ്രതികളെ കണ്ട് വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സൂരജ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനടുത്തുള്ള മൈല്‍ക്കുറ്റിയില്‍ തട്ടി വീണു. ഇതിന് പിന്നാലെ പ്രതികള്‍ ചേര്‍ന്ന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
2012 ല്‍ ടി കെ രജീഷിനെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത സമയത്താണ് സൂരജ് വധക്കേസില്‍ താനും നാരായണ്‍ എന്ന മനോരാജും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കുറ്റസമ്മത മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ ദാമോദരന്‍, ടി കെ രത്‌നകുമാര്‍ എന്നിവര്‍ കേസ് പുനരന്വേഷിക്കുകയും ഇവരെ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട അഞ്ചാം പ്രതി പി എം മനോരാജ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരനാണ്. ടി പി ചന്ദ്രശേഖരന്‍ കേസ് ജയിലില്‍ കിടക്കുന്ന ടി കെ രജീഷ്, പാനൂര്‍ വിനയന്‍ വധ കേസിലെ പ്രതിയും ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെയും പിണറായിയിലെ പ്രേംജിത്തിനെയും വധിക്കാന്‍ ശ്രമിച്ച കേസിലെയും പ്രതിയാണ്.
കേസ്സില്‍ 42 സാക്ഷികളില്‍ 28 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ ദാമോദരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. ടി കെ രത്‌നകുമാര്‍ തുടരന്വേഷണം നടത്തി രണ്ടു പേരെ കൂടി പ്രതി ചേര്‍ത്തു. കോടതി വിധിയറിയാന്‍ സിപിഎം, ബിജെപി പ്രവര്‍ത്തകരും നേതാക്കളും കോടതിയിലെത്തിയിരുന്നു.
by Midhun HP News | Mar 24, 2025 | Latest News, ദേശീയ വാർത്ത
മെര്‍ലാന്‍ഡോ: കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫ്‌ലോറിഡ പൊലീസ് ഒടുവില്‍ ആ കമ്മലുകള്‍ വീണ്ടെടുത്തു. അപ്പോഴെക്കും കാത്തിരിപ്പ് രണ്ടാഴ്ച പിന്നിട്ടിരുന്നു. പക്ഷെ വിട്ടുപോകുന്നതെങ്ങനെ. ആറു കോടിയിലധികം വില വരുന്ന കമ്മലുകളല്ലേ കള്ളന്‍ വിഴുങ്ങിയത്.
ഫെബ്രുവരി 26നായിരുന്നു സംഭവം. ടിഫാനി ആന്‍ഡ് കമ്പനി എന്ന ജ്വല്ലറിയുടെ ഒര്‍ലാന്‍ഡോയിലുളള കടയില്‍ കയറിയ 32കാരനായ ജെയ്തന്‍ ഗില്‍ഡര്‍ രണ്ടുജോഡി വജ്ര കമ്മല്‍ മോഷ്ടിച്ചു. പൊലീസ് പിടികൂടിയെങ്കിലും കള്ളന്‍ പണി പറ്റിച്ചു. കമ്മലുകളപ്പാടേ വിഴുങ്ങിക്കളഞ്ഞു. ഇതോടെ പൊലീസ് വലഞ്ഞു. തൊണ്ടിമുതല്‍ ഇല്ലാതെ എന്തുകേസ്.
വയറിനുള്ളില്‍ സാധനമുണ്ടെന്ന് എക്‌സ് – റേയില്‍ വ്യക്തമായപ്പോള്‍ ഗില്‍ഡറെ ആശുപത്രിയിലാക്കി തൊണ്ടിമുതലനായി ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. ‘ എന്റെ വയറ്റില്‍ എന്തെങ്കിലും ഉണ്ടെന്ന് വച്ച് കുറ്റം ചുമത്തുമോ?’ കസ്റ്റഡിയിലിരിക്കെ ഗില്‍ഡറുടെ സംശയമതായിരുന്നു.മാര്‍ച്ച് 12ന് പൊലീസിന്റെ കാത്തിരിപ്പിന് വിരാമമായി; ഗില്‍ഡറുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകൊണ്ട് കമ്മലുകള്‍ പുറത്തെത്തി. മോഷണം പോയ കമ്മലുകള്‍ തന്നെയാണ് അതെന്ന് സീരിയല്‍ നമ്പര്‍ ഒത്തുനോക്കി ജ്വല്ലറി അധികൃതര്‍ സ്ഥിരീകരിച്ചു.
ഗില്‍ഡര്‍ ഇപ്പേള്‍ ഓറഞ്ച് കൗണ്ടി ജയിലിലാണ്. 2022ല്‍ ടെക്‌സസിലെ കടയില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് കൂടാതെ കൊളറാഡോയില്‍ ഇയാളുടെ പേരില്‍ 45 വാറന്റുകളുണ്ട്.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ആശ വര്‍ക്കമാരുടെ സമരത്തെ തള്ളി ഐഎന്‍ടിയുസി. കോണ്‍ഗ്രസ് നേതാക്കാള്‍ പിന്തുണയറിയിച്ച് സമരപ്പന്തലില്‍ എത്തുന്നതിനിടെയാണ് ഐഎന്‍ടിയുസി സമരത്തില്‍ നിലപാട് വ്യക്തമാക്കിയത്. ആശമാര്‍ക്ക് ഓണറേറിയമല്ല, ശമ്പളമാണ് നല്‍കേണ്ടതാണെന്നാണ് ഐഎന്‍ടിയുസി പറയുന്നത്. സംഘടനയുടെ മുഖമാസികയായ ‘ഇന്ത്യന്‍ തൊഴിലാളി’യിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി നയരൂപീകരണ ഗവേഷണ വിഭാഗം യൂത്ത് കണ്‍വീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയത്. ‘ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശ വര്‍ക്കമാര്‍ക്ക് വേണ്ടത് സ്ഥിരം വേതനം’ എന്ന തലക്കെട്ടിലാണ് ലേഖനം. പതിനൊന്നാമത് സംസ്ഥാന ശമ്പളകമ്മീഷന്‍ പ്രകാരം ആശ തൊഴിലാളികള്‍ക്ക് സ്ഥിരം വേതനമെന്ന ഭരണഘടനാപരമായ ഉറപ്പും അവകാശവുമാണ് വേണ്ടതെന്ന ബോധ്യം കേരളത്തിലെ ഐഎന്‍ടിയുസി പ്രസ്ഥാനത്തിനുണ്ടെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യുസിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി നടത്തുന്ന സമരത്തോട് അനുഭാവപൂര്‍ണമായ നിലപാടാണ് ഐഎന്‍ടിയുസിക്കുള്ളത്. എന്നാല്‍ ഐഎന്‍ടിയുസി ഈ സമരത്തെ പിന്തണയ്ക്കുന്നില്ല. കാരണം ആശ തൊഴിലാളികള്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കാനാണ് സമരം നടത്തുന്നത്. ഓണറേറിയം എന്ന വാക്കിന്റെ അര്‍ഥം സമ്മാനപ്പൊതി എന്നാണ്. സമൂഹത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ആശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ തോന്നുംപടി കൊടുക്കുന്ന ഓണറേറിയം എന്ന ഔദാര്യമല്ല വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.
സമരവേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ചിട്ടുണ്ട്. സമരം ചിലര്‍ക്ക് ഒരു സെല്‍ഫി പോയിന്റാണെന്നും കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ചെമ്മണ്ണൂർ ജ്വല്ലേഴ്സില്‍ ജോയിൻ ചെയ്യാൻ അവസരം.
നാളെ (25/03/2025) ആറ്റിങ്ങൽ സൂര്യ ഹോട്ടലിൽ വെച്ച് ഇന്റർവ്യൂ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ ഇൻറർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കൂ. ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ പറയുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക.
8594071916
8594072916
8594072916
Recent Comments