ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി; യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എല്ലായിടത്തും ആക്രമണം, ജാഗ്രത

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി; യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എല്ലായിടത്തും ആക്രമണം, ജാഗ്രത

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി വിതച്ച് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍. യുഎസ് ഇറാന്‍ ധാരണാപത്രം നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികളില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇന്നലെ രാവിലെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമാതിര്‍ത്തി കടന്നെത്തി. 69 ദിവസത്തിനു ശേഷം ആദ്യമായാണ് യുഎഇയ്ക്കു നേരെ ആക്രമണം നടക്കുന്നത്. ഖത്തറിലെ അല്‍ ഉദെയ്ദ് യുഎസ് വ്യോമ താവളത്തിനു നേരെയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. യുദ്ധ വിമാനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കേന്ദ്രം ആക്രമിക്കപ്പെട്ടു. കുവൈത്തിന്റെ ആകാശത്തും ഇറാന്‍ ഡ്രോണുകള്‍ എത്തിയതായി സൈന്യം അറിയിച്ചു. ഉച്ചയ്ക്കു ശേഷവും രണ്ടു തവണ വ്യോമാക്രമണമുണ്ടായി. മേഖലയിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.

ഇന്നലെ 3 തവണയാണ് ബഹ്‌റൈനില്‍ സുരക്ഷാ സൈറന്‍ മുഴങ്ങിയത്. ഹോര്‍മൂസിലെ നിയന്ത്രണം സംബന്ധിച്ചു ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസം ഒമാന്‍ ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഭരണകൂടം. ഒമാനിലെ ദുഖം തുറമുഖത്ത് അമേരിക്കയുടെ യുദ്ധ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനത്തിനു നേരെയും നാവിക സേനയുടെ ബോട്ടുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കുന്ന കേന്ദ്രത്തിനു നേരെയും ആക്രമണം നടത്തിയതായി ഇറാന്‍ ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ രാജ്യങ്ങളുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഈ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ വിജയകരമായി വെടിവെച്ചിട്ടു.

ഒമാനെതിരെ നടന്ന ആക്രമണത്തില്‍ ഭരണകൂടം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചെങ്കിലും ഹോര്‍മുസിലെ തെക്കന്‍ സമുദ്ര പാത തുറന്നു കിടക്കുകയാണെന്ന് സംയുക്ത മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.

യുഎഇയില്‍ അതീവ ജാഗ്രത; അവശിഷ്ടങ്ങള്‍ തൊടരുത്

ആക്രമണങ്ങളില്‍ യുഎഇ പ്രതിരോധ മന്ത്രാലയം രാജ്യവ്യാപകമായി ജനങ്ങള്‍ക്ക് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. രാജ്യമുടനീളം കേട്ട വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമപ്രതിരോധ സേനയുടെ മിസൈല്‍ പ്രതിരോധ നടപടികള്‍ മൂലമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആകാശത്തുവെച്ച് തകര്‍ത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങള്‍ വീണുകിടക്കുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ അവയ്ക്ക് സമീപം പോകാനോ, തൊടാനോ, ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇത്തരം അവശിഷ്ടങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ 999 എന്ന നമ്പറില്‍ വിളിച്ച് അധികൃതരെ വിവരമറിയിക്കണം.

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു; ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു; ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി ( 50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്.

സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ ( 17) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

കിണറ്റില്‍ നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച മകളുടെയും സിബിയുടേയും കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ്. വിഷം കഴിച്ചശേഷം സിബി കിണറ്റില്‍ ചാടുകയായിരുന്നു. മകള്‍ വിഷം കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.

‘ഞാന്‍ ഗാന്ധിജി അല്ല, തടസ്സം നിന്നാല്‍ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ’

‘ഞാന്‍ ഗാന്ധിജി അല്ല, തടസ്സം നിന്നാല്‍ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ’

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ കോടതിയില്‍ വെല്ലുവിളിച്ച് പ്രതി ചെന്താമര. കോടതിയില്‍ തന്നെ തൂക്കി കൊന്നോളൂ എന്ന് പറഞ്ഞ പ്രതി ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കാന്‍ താന്‍ ഗാന്ധിജി അല്ലെന്നും പറഞ്ഞു. കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ‘നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ’ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. ശിക്ഷാവിധി പ്രസ്താവിക്കാന്‍ കോടതി കേസ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.

‘എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കാന്‍ ഞാന്‍ ഗാന്ധിജി അല്ല. വേണ്ടി വന്നാല്‍ മറ്റുള്ളവരെയും ഞാന്‍ കൊല്ലും. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ. എന്റെ അവസ്ഥ നിങ്ങള്‍ക്കും വരണം. ഞാന്‍ കടന്നുപോയ അവസ്ഥ നിങ്ങള്‍ക്കും ഉണ്ടാവുമ്പോള്‍ മനസിലാകും. എനിക്ക് തടസ്സം നില്‍ക്കുന്നത് ആരായാലും അവരോടുള്ള പെരുമാറ്റം ഇങ്ങനെയായിരിക്കും.’- ചെന്താമര കോടതിയില്‍ പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്ന് കോടതി പറഞ്ഞു.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നരവര്‍ഷം കഴിയുമ്പോഴാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി. പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരന്‍ (55), അമ്മ ലക്ഷ്മി ( 75) എന്നിവരെ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. മുന്‍പ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്. ഈ കേസില്‍ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണു പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്.

ആദ്യ കേസില്‍ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ദലിത് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പ്രൊഫസറുടെ പെരുമാറ്റം ‘ക്രൂരവും മനുഷ്യത്വമില്ലാത്തതും’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാതെ അദ്ദേഹത്തിന് രക്ഷപ്പെടാനാവില്ലെന്നും ബെഞ്ച് അടിവരയിട്ട് പറഞ്ഞു. നേരത്തെ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

‘ക്രൂരത എന്നൊരു വാക്ക് മാത്രമാണ് ഇതില്‍ മനസ്സിലേക്ക് വരുന്നത്. അദ്ദേഹം എങ്ങനെയാണ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത്?’ എന്നാണ് ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ചോദിച്ചത്. ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജ്, കഴിഞ്ഞ ഏപ്രില്‍ 10-ന് കോളജിന് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുന്‍പ് നിതിന് കോളജിലെ അധ്യാപകരില്‍ നിന്ന് ജാതി അധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നിരുന്നതായി ആരോപണമുണ്ട്. ഡെന്റല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ ഡോ. രാം ആണ് കേസിലെ പ്രധാന പ്രതി. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോ. രാം ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

ഡോ. റാമും മറ്റൊരു പ്രതിയായ ഫാക്കല്‍റ്റി അംഗം ഡോ. സംഗീത നമ്പ്യാരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഏപ്രില്‍ 25-ന് സെഷന്‍സ് കോടതി ഡോ. സംഗീതയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തുടര്‍ന്ന് ഡോ. റാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂണ്‍ 19-ന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

പ്രതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു, പ്രൊഫസറും മരണപ്പെട്ട വിദ്യാര്‍ത്ഥിയും തമ്മില്‍ ഉണ്ടായതായി പറയുന്ന സംഭവവും ആത്മഹത്യയും തമ്മില്‍ ഒരു മാസത്തെ ഇടവേളയുണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും കോടതി ചില ചോദ്യങ്ങള്‍ തിരികെ ഉന്നയിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. ‘തന്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനാകണം. ക്ലാസ് മുറിയില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥി ഇത്തരത്തില്‍ അപമാനിക്കപ്പെട്ടാല്‍ അത് ആ കുട്ടിയെ എങ്ങനെ ബാധിക്കും?’ കോടതി ചോദിച്ചു. എന്നാല്‍ അത് ഒരുമാസം മുമ്പ് നടന്ന സംഭവമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മറുപടി നല്‍കി. എന്നാല്‍ ആ സംഭവം ആത്മഹത്യയിലേയ്ക്ക് എത്തിച്ചുവെന്നും ബെഞ്ച് തിരിച്ച് പറഞ്ഞു. ‘ഇത്തരത്തില്‍ പെരുമാറിയ ഒരു അധ്യാപകന് അങ്ങനെ എളുപ്പത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. സമൂഹത്തിന് കൃത്യമായ ഒരു സന്ദേശം നല്‍കേണ്ടതുണ്ട്,’ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ പ്രൊഫസര്‍ തന്റെ തെറ്റ് മനസ്സിലാക്കി പാഠം പഠിച്ചു കഴിഞ്ഞു എന്നാണ് ഇതിന് മറുപടിയായി പ്രതിഭാഗം പറഞ്ഞത്. പാഠം പഠിച്ചു എന്ന ചോദ്യമേ ഉദിക്കുന്നില്ല. അദ്ദേഹം വിദ്യാര്‍ത്ഥിയോട് പറഞ്ഞ ആ വാക്കുകള്‍ കോടതിയില്‍ ഉറക്കെ വായിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല, പ്രൊഫസര്‍ വിദ്യാര്‍ത്ഥിക്കെതിരെ ഉപയോഗിച്ച മോശം വാക്കുകളെ പരാമര്‍ശിച്ച് ബെഞ്ച് പറഞ്ഞു. ‘മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ചിലപ്പോള്‍ ശരിയായ അര്‍ത്ഥം കിട്ടിക്കൊള്ളണമെന്നില്ലെന്ന്് പ്രതിഭാഗം അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു ഇതിന് മറുപടി നല്‍കി.

ഇറാന്‍ യുദ്ധത്തില്‍ മിസൈല്‍ പോലെ കുതിച്ച് എണ്ണവില

ഇറാന്‍ യുദ്ധത്തില്‍ മിസൈല്‍ പോലെ കുതിച്ച് എണ്ണവില

മുംബൈ: അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്കാണ് കുതിക്കുന്നത്. ഇന്നുമാത്രം 4.28 ശതമാനമാണ് എണ്ണവിലയില്‍ ഉണ്ടായ വര്‍ധന.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആഗോള തലത്തില്‍ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. എണ്ണവില വര്‍ധന ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് സമീപഭാവിയില്‍ തന്നെ ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ കാരണമാകുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടത്തോടെ 95.77ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എണ്ണവില വര്‍ധന തന്നെയാണ് രൂപയില്‍ പ്രതിഫലിച്ചത്. വെള്ളിയാഴ്ച 9 പൈസയുടെ നേട്ടത്തോടെ 95.38ലാണ് രൂപ ക്ലോസ് ചെയ്തത്.

ഓഹരി വിപണിയും നഷ്ടത്തിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെയാണ് വിപണിയില്‍ പ്രതിഫലിച്ചത്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ടാറ്റ സ്റ്റീല്‍, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷനിൽ നിർണായക മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷനിൽ നിർണായക മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷനിൽ നിർണായക മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വിദ്യാർത്ഥി ബസ് കൺസെഷന് അർഹത നേടുന്നതിനുള്ള പ്രായപരിധി 24ൽ നിന്ന് 27 വയസായി ഉയർത്തി. ഇതോടൊപ്പം കൺസെഷൻ ലഭിക്കുന്ന യാത്രാദൂരവും 40 കിലോമീറ്ററായി വർധിപ്പിച്ചു.
സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി കൺസെഷനെച്ചൊല്ലി പതിവായി ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും കൂടുതൽ സുതാര്യമായ സംവിധാനം ഒരുക്കാനുമാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് എംവിഡി അറിയിച്ചു.

പുതിയ നിർദേശപ്രകാരം രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ക്രാഷ് കോഴ്‌സുകളിലോ പാർട്ട് ടൈം കോഴ്‌സുകളിലോ പഠിക്കുന്നവർക്ക് കൺസെഷന് അർഹതയുണ്ടാകില്ല.

അതേസമയം, വിദ്യാർത്ഥി ടിക്കറ്റ് കൺസെഷൻ (STC) വിതരണം ഇനി മുതൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. ‘MVD Leads’ മൊബൈൽ ആപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും എംവിഡിയുടെ അംഗീകാരം നേടുകയും വേണം. തുടർന്ന് വിദ്യാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ സ്ഥിരീകരണത്തിനും എംവിഡിയുടെ പരിശോധനയ്ക്കും ശേഷമായിരിക്കും കൺസെഷൻ അനുവദിക്കുക.