സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,12,000ല്‍ താഴെ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,12,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. 1,11,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 13,965 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും പവന് 240 രൂപ കുറഞ്ഞിരുന്നു.

ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ കൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഹോര്‍മുസില്‍ ഇപ്പോഴും ചെറിയ രീതിയില്‍ സംഘര്‍ഷം തുടരുകയാണ്. ഇതാണ് എണ്ണവില കൂടാന്‍ കാരണം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

‘ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം’; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

‘ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം’; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

ന്യൂഡല്‍ഹി: അംഗബലത്തില്‍ കെ സി വേണുഗോപാല്‍; സീനിയോറിറ്റിയില്‍ രമേശ് ചെന്നിത്തല; ജനവികാരവും ഘടകകക്ഷികളുടെ പിന്തുണയും വി ഡി സതീശന്. ആരെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ, ഡല്‍ഹിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും.

തര്‍ക്കം കൂടാതെ പ്രശ്‌നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, ഘടകകക്ഷികളുടെ നിലപാടും, ജനവികാരവും വിഡി സതീശന് അനുകൂലമാണ്. സമവായ സ്ഥാനാര്‍ഥിയായി താന്‍ എത്തുമെന്ന പ്രതീക്ഷ ചെന്നിത്തലയും കൈവിടുന്നില്ല.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാലിന് എംഎല്‍എമാരുടെ വന്‍ പിന്തുണയാണുള്ളത്. 45 ലധികം എംഎല്‍എമാര്‍ നീരക്ഷകരോട് കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്. ഈ കണക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന ഉറച്ച് ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്.

മുഖ്യമന്ത്രി പദത്തില്‍ ഘടകക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശന്‍ ക്യാമ്പ്. സംസ്ഥാന വ്യാപകമായി ഫ്‌ലെക്‌സുകളും പ്രകടനത്തിന് ആഹ്വാനവും നടന്നു. പിന്തുണയില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു.

‘നമുക്കിത് സന്തോഷത്തിന്റെ നിമിഷങ്ങൾ; ഫ്‍ലക്സും ചേരിതിരിഞ്ഞുള്ള പ്രകടനവും വേണ്ട’; വിഡി സതീശൻ

‘നമുക്കിത് സന്തോഷത്തിന്റെ നിമിഷങ്ങൾ; ഫ്‍ലക്സും ചേരിതിരിഞ്ഞുള്ള പ്രകടനവും വേണ്ട’; വിഡി സതീശൻ

തിരുവനന്തപുരം: കോൺ​ഗ്രസിൽ മുഖ്യമന്ത്രി ആരെന്നതിൽ തർക്കം നിലനിൽക്കുന്നതിനിടെ തനിക്കായി തെരുവിലിറങ്ങുകയും ഫ്‍ലക്സ് യുദ്ധം നടത്തുകയും ചെയ്യുന്ന പ്രവർത്തകരോടു അതിൽ നിന്നു പിൻമാറണമെന്നു ആവശ്യപ്പെട്ട് വിഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ അഭ്യർഥന.

കുറിപ്പ്

102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു.

നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.

അഞ്ചുതെങ്ങിൽ പഞ്ചായത്ത് ജീവനക്കാരിയെ പാമ്പ് കടിച്ചു

അഞ്ചുതെങ്ങിൽ പഞ്ചായത്ത് ജീവനക്കാരിയെ പാമ്പ് കടിച്ചു

ചിറയിൻകീഴ്: അഞ്ചുതെങ്ങ് പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയെ പാമ്പ് കടിച്ചു. മുടിപ്പുര മുമ്മൂലവീട്ടിൽ സിമി ദാസിനെയാണ് പാമ്പ് കടിച്ചത്. വ്യാഴാഴ്ച രാത്രി 11 നാണ് സംഭവം. വീടിനുള്ളിൽ തറയിൽ കിടന്നുറങ്ങുകയായിരുന്ന സിമിയുടെ വലത് കൈയിൽ എന്തോ കടിച്ചതായി തോന്നിയതിനെ തുടർന്ന് കിടക്കുന്ന സ്ഥലം പരിശോധിച്ചെങ്കിലും യാതൊന്നും ശ്രദ്ധയിൽപെട്ടില്ല.

പുലർച്ചെ സിമിക്ക് അസ്വസ്ഥതയുണ്ടാവുകയും തുടർന്ന് വീണ്ടും മുറി പരിശോധിച്ചപ്പോഴാണ് അണലിയിനത്തിൽപ്പെട്ട പാമ്പിനെ കാണുന്നത്. തുടർന്ന് സിമിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൂടല്‍മാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം; നാല് പേര്‍ അറസ്റ്റില്‍

കൂടല്‍മാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം; നാല് പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനിടയില്‍ ക്ഷേത്രമുറ്റത്ത് വെച്ച് പരസ്യമായി മദ്യപിച്ച നാല് പേര്‍ അറസ്റ്റില്‍. പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ പ്രദീഷ് (51), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി ശൂലം പറമ്പില്‍ വീട്ടില്‍ അനൂപ് (38), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ ലാലു മോഹന്‍ (40), പടിയൂര്‍ വില്ലേജ് പടിയൂര്‍ സ്വദേശി തയ്യേരി വീട്ടില്‍ അരുണ്‍ (56) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ പൊതുസ്ഥലത്ത് പരസ്യ മദ്യപാനം, കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുക, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ മെയ് 6-ന് രാത്രി 11 മണിയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സംഭവം. ഭക്തജനങ്ങള്‍ക്കിടയില്‍ വെച്ച് പരസ്യമായി മദ്യക്കുപ്പി കൈമാറി മദ്യപിച്ച പ്രതികള്‍, ഇത് ചോദ്യം ചെയ്ത പരാതിക്കാരിക്ക് നേരെ മദ്യക്കുപ്പി നീട്ടി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കല്‍, പൊതുസ്ഥലത്ത് മദ്യപിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റവകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

അറസ്റ്റിലായ അനൂപ് മുന്‍പ് മതിലകം സ്റ്റേഷന്‍ പരിധിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ്. ഇരിങ്ങാലക്കുട എസ്എച്ച്ഒ ദിലീഷ് ടി, എസ്ഐ അബിലാഷ് ടി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.