ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്നു, മൃതദേഹം മരുഭൂമിയില്‍ കൊണ്ടുപോയി തള്ളി; ഇന്ത്യക്കാരന്റെ വധശിക്ഷ ശരിവെച്ചു

ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്നു, മൃതദേഹം മരുഭൂമിയില്‍ കൊണ്ടുപോയി തള്ളി; ഇന്ത്യക്കാരന്റെ വധശിക്ഷ ശരിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ പൗരന് വിധിച്ച വധശിക്ഷ ശരിവെച്ച് കുവൈത്ത് അപ്പീല്‍ കോടതി. ജഡ്ജി സലാഹ് അല്‍-ഹൂത്തി അധ്യക്ഷനായ അപ്പീല്‍ കോടതി ബെഞ്ചാണ് ഈ നിര്‍ണായക വിധി പ്രസ്താവിച്ചത്.

കുടുംബവഴക്കിന് പിന്നാലെ പ്രതി ഭാര്യയെ ആസൂത്രിതമായി കൊലപ്പെടുത്തിതെന്നാണ് കേസ്. കൃത്യം നടത്തുന്നതിനായി പ്രതി അംഘാരയിലെ ഒരു സ്‌ക്രാപ്പ് യാര്‍ഡില്‍ നിന്ന് പ്രതി ഒരു ചുറ്റിക വാങ്ങിയതായും, തുടര്‍ന്ന് ഇത് ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായും കേസ് ഡയറി പറയുന്നു.

കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി ഇയാള്‍ ഭാര്യയുടെ മൃതദേഹം വാഹനത്തില്‍ കയറ്റി സാല്‍മി മരുഭൂമിയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. പ്രതിക്കെതിരെ ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയ പബ്ലിക് പ്രൊസിക്യൂഷന്‍, നിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷ തന്നെ ഇയാള്‍ക്ക് നല്‍കണമെന്ന് കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് അപ്പീല്‍ കോടതി ശരിവെച്ചിരിക്കുന്നത്.

പ്ലസ് വൺ സീറ്റ് ലഭിച്ചില്ലേ? ഇപ്പോൾ തന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കൂ…

പ്ലസ് വൺ സീറ്റ് ലഭിച്ചില്ലേ? ഇപ്പോൾ തന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കൂ…

മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് വേണ്ടി അപേക്ഷിക്കാം. ജൂലൈ 13 മുതൽ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും https://hscap.kerala.gov.in -ൽ ലഭ്യമാണ്.

എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും പ്രവേശനം കാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാനാകില്ല. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനും അപേക്ഷിക്കാം.

സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും. അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ് ഡെസ്‌കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (അക്കാദമിക്) അറിയിച്ചു.

അസമില്‍ 27 പേര്‍ വിദേശികളെന്ന ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

അസമില്‍ 27 പേര്‍ വിദേശികളെന്ന ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: അസമില്‍ 27 പേര്‍ വിദേശികളാണെന്ന് വിധിച്ച ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി റദ്ദാക്കി. ട്രൈബ്യൂണല്‍ വിധി ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ രേഖകള്‍ വീണ്ടും പരിശോധിക്കാന്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് കോടതി നിര്‍ദേശം നല്‍കി. ഇന്ത്യന്‍ പൗരത്വം നിര്‍ണയിക്കുന്നത് ന്യായമായിട്ടായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

അസമില്‍ ട്രൈബ്യൂണല്‍ നിരവധി പേരുടെ രേഖകള്‍ പരിശോധിക്കുകയും, 27 പേര്‍ വിദേശികളാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കലില്ല എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍, ഇവര്‍ വിദേശികളാണെന്ന നിഗമനത്തിലെത്തിയത്. ഇതിനെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

ഈ ഉത്തരവിനെതിരെയാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമാപിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൗരത്വവും വിദേശി പദവിയും ഭരണഘടനാപരമായും നിയമപരമായും അതീവ പ്രാധാന്യമുള്ള ഒരു വിഷയമാണ്. പൗരത്വം അഗാധമായ ഭരണഘടനാ പ്രാധാന്യമുള്ളതാണെന്നും നീതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം പദവികള്‍ നിര്‍ണ്ണയിക്കുന്നത് തികച്ചും നീതിയുക്തവും നിയമാനുസൃതവും യുക്തിസഹവുമായ ഒരു പ്രക്രിയയിലൂടെയായിരിക്കണം. ഫോറിനേഴ്‌സ് ആക്ട്, 1946-ലെ സെക്ഷന്‍ 9 പ്രകാരമുള്ള നിയമപരമായ ബാധ്യത പൂര്‍ണ്ണമായും ബാധകമായി തുടരും. സുപ്രീംകോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കിയവരുടെ പൗരത്വ വാദങ്ങളുടെ മെറിറ്റ് സുപ്രീം കോടതി പരിശോധിക്കുന്നില്ല. ഇവര്‍ ഹാജരാക്കിയ രേഖകളുടെ വിശ്വാസ്യത, സ്വീകാര്യത, പ്രസക്തി തുടങ്ങിയവ ബന്ധപ്പെട്ട വിദേശ ട്രൈബ്യൂണല്‍ സ്വതന്ത്രമായി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അതേസമയം, ഇന്ത്യന്‍ പൗരത്വത്തിനായുള്ള നിയമവിരുദ്ധമായ അവകാശവാദങ്ങള്‍ തടയുന്നതിലുള്ള സര്‍ക്കാരിന്റെ അവകാശത്തെയും കോടതി അംഗീകരിച്ചു. ‘ഇന്ത്യന്‍ പൗരത്വത്തിന് നിയമപരമായി അര്‍ഹതയില്ലാത്ത വ്യക്തികള്‍ തെറ്റായ അവകാശവാദങ്ങളിലൂടെയോ, നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടോ, അല്ലെങ്കില്‍ കാലതാമസങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടോ അത്തരം പദവികള്‍ നേടിയെടുക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ന്യായമായതും നിര്‍ബന്ധിതവുമായ അവകാശമുണ്ട്.’ ബെഞ്ച് വ്യക്തമാക്കി.

വഴക്കിനിടെ ഭാര്യ തലയ്ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടടിച്ചു; ഭര്‍ത്താവ് മരിച്ചു

വഴക്കിനിടെ ഭാര്യ തലയ്ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടടിച്ചു; ഭര്‍ത്താവ് മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചു. ബൊലാംഗീര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം. തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

പരിക്കേറ്റയാളെ ഉടന്‍ തന്നെ ബൊലാംഗീറിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ ഇയാളുടെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ അടിയന്തര ചികിത്സയ്ക്കായി വീണ്ടും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരമാവധി ശ്രമിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല, തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

എങ്കിലും യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കാന്‍ പൊലീസിന് കഴിയൂ.

പെട്ടിക്കടയില്‍ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന; രണ്ടുപേര്‍ പിടിയില്‍

പെട്ടിക്കടയില്‍ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന; രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ട: പെട്ടിക്കടയില്‍ മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം നിറച്ച് വില്‍പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശ്ശേരിമല സ്വദേശി ജസ്റ്റിന്‍ തോമസ്, സഹായി ബിജീഷ് എന്നിവരാണ് അറസ്റ്റിലായത്. യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ കുപ്പി എന്ന വ്യാജേനയാണ് പെട്ടിക്കടയില്‍ വാറ്റ് ചാരായം വില്‍പന നടത്തിയിരുന്നത്. റാന്നി പൊലീസ് 23 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി.

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ മെറിറ്റ് ഈവെനിംഗ് ആഘോഷിച്ചു

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ മെറിറ്റ് ഈവെനിംഗ് ആഘോഷിച്ചു

ആറ്റിങ്ങൽ പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മെറിറ്റ് ഈവെനിംഗ് അഭിനന്ദന സമ്മേളനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനൂപ് ആർ. എസ്. ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി പി. എസ്. രാജൻ സ്വാഗതം ആശംസിച്ചു. തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ എൽ. എൽ. ബി വരെ എത്തിയ പ്രതിഭ, അനിതകുമാരി എസ്. ആയിരുന്നു മുഖ്യാതിഥി.

കഠിനമായ ജീവിത സാഹചര്യങ്ങൾ മറികടന്നു 60 വയസ്സിനുശേഷം പ്ലസ് ടു, ഡിഗ്രി കോഴ്സ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടി ഇപ്പോൾ എൽ. എൽ. ബി ചെയ്തുകൊണ്ടിരിക്കുന്ന അനിതകുമാരിയുടെ ജീവിതവിജയകഥ വിദ്യാർഥികൾക്കും, മുതിർന്നവക്കും പ്രചോദനം നൽകുന്നതായിരുന്നു. അർഹരായ വിദ്യാർഥികൾക്കു മെറിറ്റ് സര്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു. വാർഡ് കൗൺസിലർ പ്രിയങ്ക രാജ്, ഡോക്ടർ ജോയ് സുഷാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അനില ദേവി കൃതജ്ഞത രേഖപ്പെടുത്തി.