സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. ആകാശ് ദുൽ മൂന്നാം റാങ്കും, രാഘവ് ജുൻജുൻവാല നാലാം റാങ്കും, ഇഷാൻ ഭട്നാ​ഗർ അഞ്ചാം റാങ്കും നേടി. സിന്നിയ അറോറ, എ ആര്‍ രാജാ മൊഹയിദ്ദീന്‍, പക്ഷല്‍ സെക്രട്രി, അസ്ത ജെയിന്‍, ഉജ്വല്‍ പ്രിയങ്ക് എന്നിവരാണ് ആറു മുതല്‍ 10 വരെ റാങ്ക് നേടിയവര്‍.

57-ാം റാങ്ക് തിരുവനന്തപുരം സ്വദേശി ശ്രീജ നേടി. കോഴിക്കോട് സ്വദേശി അജയ് രാജ് 109-ാം റാങ്കും കരസ്ഥമാക്കി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. 958 പേർക്കാണ് സിവിൽ സർവീസ് യോ​ഗ്യത ലഭിച്ചത്.

കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം പരിശോധിക്കാം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്ക് താങ്ങാനാവുന്നില്ല; അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്ക് താങ്ങാനാവുന്നില്ല; അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ കുറവ് മൂലം ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവുന്നതിലപ്പുറമാണ്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു.

രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ എന്നിവരെ മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ വഴി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ലഗേജോ താമസസൗകര്യമോ ഇല്ലാതെ പാതിവഴിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരുടെ അവസ്ഥയും കത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. ഇവര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ ആരംഭിക്കണമെന്നും സന്ദര്‍ശക വിസയിലുള്ളവരുടെ മടക്കയാത്ര ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശത്ത് പ്രയാസമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ലോകകപ്പിന്‍റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും

ഈ ലോകകപ്പിന്‍റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും

ദുബൈ: ഐസിസിയുടെ ടി20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. എട്ട് പേരടങ്ങുന്ന പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് സഞ്ജു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ്, പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി, ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, ബാറ്റര്‍ ടിം സീഫെര്‍ട്ട്, അമേരിക്കന്‍ ബൗളര്‍ വാന്‍ ഷാല്‍ക്‌വിക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

ടൂര്‍ണമെന്റില്‍ ആദ്യ മത്സരങ്ങളില്‍ ഇടം കണ്ടെത്താനാകാതെ പോയ സഞ്ജു തുടര്‍ച്ചയായി രണ്ട് തവണ പ്ലെയര്‍ ഓഫ് ദ മാച്ച് നേടിയാണ് വന്‍തിരിച്ചു വരവ് നടത്തിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജു, ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 50 പന്തില്‍ 97 റണ്‍സ് നേടി മികവ് തെളിയിച്ചു. ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 77.33 ശരാശരിയിലും 201.73 സ്‌ട്രൈക്ക് റേറ്റില്‍ 232 റണ്‍സാണ് സഞ്ജുവിന്റെ നേട്ടം.

ഇന്നലത്തെ മിന്നുന്ന സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ വില്‍ ജാക്സും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ 176.56 എന്ന സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് നേടിയ ജാക്സ് ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ആറ് ഇന്നിങ്സുകളില്‍ നിന്ന് 383 റണ്‍സ് നേടിയ ഫര്‍ഹാന്‍ ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പട്ടികയില്‍ ഇടം നേടി. ഏഴ് മത്സരങ്ങളില്‍ നിന്ന് 7.19 എന്ന ഇക്കണോമി റേറ്റില്‍ 12 വിക്കറ്റുകള്‍ നേടിയ എന്‍ഗിഡിയും പട്ടികയിലുണ്ട്.

എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളും 286 റണ്‍സും നേടിയ നായകന്‍ മര്‍ക്രം, എട്ട് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സും 11 വിക്കറ്റുകളും വീഴ്ത്തി ബാറ്റിങ്ങിലും ബൗളിങ്ങലും തിളങ്ങിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, യുഎസ്എയുടെ വാന്‍ ഷാല്‍ക്‌വിക്ക് . എട്ട് മത്സരങ്ങളില്‍ നിന്ന് 274 റണ്‍സ് നേടിയ ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ട്ട് എന്നിവരും പട്ടികയിലുണ്ട്.

ജാസ്ലിയ വാഹനം ഇടിച്ചു മരിച്ച കേസ്: പ്രതി ഡോ. സിറിയക് പി ജോര്‍ജ് പിടിയില്‍

ജാസ്ലിയ വാഹനം ഇടിച്ചു മരിച്ച കേസ്: പ്രതി ഡോ. സിറിയക് പി ജോര്‍ജ് പിടിയില്‍

കോട്ടയം: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണ്‍ വാഹനം ഇടിച്ചു മരിച്ച സംഭവത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് പിടിയിലായി. ഒളിവില്‍ കഴിഞ്ഞ സിറിയക്കിനെ വാഗമണ്ണില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഗമണ്ണിന് സമീപം കണ്ണംകുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.

വിദ്യാർത്ഥി മരിക്കാനിടയായ കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞ ഡോക്ടർ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡോ. സിറിയക്കിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.

അപകടമുണ്ടാക്കിയ കാർ ആലപ്പുഴ തുറവൂരിൽനിന്നു കണ്ടെത്തിയിട്ടും ഇത് ഓടിച്ചിരുന്ന ഡോ. സിറിയക്കിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവർ ലോക്കേഷൻ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. മഫ്ത്തിയിൽ പൊലീസ് സംഘം എത്തിയതോടെ ഡോ. സിറിയക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് വിവരം. ചാലാക്ക മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായ ശേഷം അവിടെ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു ഡോ. സിറിയക്.

അപകടം നടന്നിട്ട് ഒരാഴ്ചയാകുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഹോസ്റ്റലില്‍ താമസിച്ച് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ജസ്‍ലിയ ഈ മാസം മൂന്നിനാണ് മരിച്ചത്.

‘പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ലാലിന് കിട്ടില്ല’; ലെഫ്. കേണല്‍ പദവി എങ്ങനെ കിട്ടി? മറുപടി നല്‍കി മേജര്‍ രവി

‘പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ലാലിന് കിട്ടില്ല’; ലെഫ്. കേണല്‍ പദവി എങ്ങനെ കിട്ടി? മറുപടി നല്‍കി മേജര്‍ രവി

മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതിനെ ഇന്നും പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കി മേജര്‍ രവി. 2009 ലാണ് മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കുന്നത്. എന്തിനാണ് മോഹന്‍ലാലിന് ഈ പദവി കൊടുത്തതെന്ന് ഇന്നും പരിഹസിക്കുന്നവര്‍ക്കാണ് മേജര്‍ രവി മറുപടി നല്‍കുന്നത്. പോപ്പിന്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുട പ്രതികരണം.

”ലാലിന് കൊടുത്തു എന്ന് പറയുന്ന ഭാഷ തെറ്റാണ്. ഇതെന്തോ ഔദാര്യമായിട്ടാണ് തോന്നുന്നത്. ഈ സിനിമകള്‍ ഞാന്‍ ആര്‍മിയുടെ ക്ലിയറന്‍സിന് അവിടെ കൊണ്ടുപോയി കാണിച്ചിരുന്നു. അങ്ങനെ അവിടുത്തെ മലയാളി ഓഫീസര്‍മാരും ജനറല്‍സുമെല്ലാം ആ സിനിമകള്‍ കണ്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് എന്തുകൊണ്ട് ലാലിനെ അംബാസിഡര്‍ ആക്കിക്കൂടാ എന്ന് ചോദിക്കുന്നത്. ആ റിക്വസ്റ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഏതെങ്കിലും നല്ല ആര്‍ട്ടിസ്റ്റിനെ അംബാസിഡര്‍ ആക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു കൊണ്ടുള്ളത്. ലാലിനോട് ചോദിച്ചപ്പോള്‍ റെഡിയാണെന്ന് പറഞ്ഞു. അതിന് ശേഷമാണ് പേപ്പറുകള്‍ മൂവ് ചെയ്യുന്നത്” മേജര്‍ രവി പറയുന്നു.

മൊറാല്‍ ബൂസ്റ്റ് ചെയ്യുന്നൊരു കാര്യം ഇതിലുണ്ട്. ലാലേട്ടന്‍ എന്ന വ്യക്തി ഏത് അഞ്ച് വയസുകാരുടേയും 80 വയസ് കഴിഞ്ഞ അമ്മൂമ്മയുടേയും പ്രിയപ്പെട്ടവനാണ്. നമുക്ക് ലഭിക്കുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ലാല്‍. ആ വ്യക്തി യൂണിഫോം ഇട്ട ശേഷം പട്ടാളത്തില്‍ ചേരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ആ വികാരം നിങ്ങള്‍ക്ക് മനസിലാകില്ലെന്നും അദ്ദേഹം പറയുന്നു.

മമ്മൂക്കയ്ക്ക് കുറേ ഫാന്‍സുണ്ട്. ഞാന്‍ മമ്മൂക്കയോട് ചോദിച്ചു വാ നമുക്ക് കേറാം എന്ന് പറഞ്ഞു. നമുക്ക് നോക്കാം എന്ന് പറഞ്ഞു. മോഹന്‍ലാലിന് ഇതില്‍ കയറിയത് കൊണ്ട് അഞ്ച് പൈസയുടെ ഗുണമില്ല. കശ്മീര്‍ വിസിറ്റിന് പോകുമ്പോള്‍ ലാലാണ് ടിക്കറ്റെടുക്കുന്നത്. താമസം മാത്രം ആര്‍മിയുടെ ഗസ്റ്റ് ഹൗസിലായിരിക്കും. യൂണിഫോമടക്കം എല്ലാം തൈപ്പിക്കണം. പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും അദ്ദേഹത്തിന് കിട്ടില്ല എന്നും മേജര്‍ രവി പറഞ്ഞു.

ചില സമയത്ത് ആ യൂണിഫോം ഇട്ട് പോകാമെന്ന് മാത്രം. അതും വളരെ അപൂര്‍വ്വമായി മാത്രം. അത് കൊടുക്കുന്നത് അതുകൊണ്ട് ആര്‍മിയ്ക്ക് ഗുണം ഉള്ളതിനാല്‍. എന്താണ് അത് കണ്ടിട്ട് കുരു പൊട്ടിയിട്ട് കാര്യമില്ല. കൊടുത്തു എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നത് തെറ്റാണെന്നും മേജര്‍ രവി ആവര്‍ത്തിച്ചു.

പാലക്കാട് – പൊള്ളാച്ചി റൂട്ടില്‍ പുതിയ മെമു വരുന്നു; ട്രെയിൻ അനുവദിച്ചതായി കേന്ദ്ര മന്ത്രി

പാലക്കാട് – പൊള്ളാച്ചി റൂട്ടില്‍ പുതിയ മെമു വരുന്നു; ട്രെയിൻ അനുവദിച്ചതായി കേന്ദ്ര മന്ത്രി

കൊച്ചി: പാലക്കാട് – പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു. കേരളം – തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി മേഖലകളെ ബന്ധിപ്പിക്കുന്ന റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് വേണമെന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് പൂര്‍ത്തിയാക്കുന്നത്. പുതിയ ട്രെയിന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രേഖാ മൂലം ഉറപ്പ് നല്‍കിയതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു.

പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ പുതിയ മെമു ട്രെയിന്‍ അനുവദിക്കുമെന്നാണ് റെയില്‍വെ മന്ത്രി കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നല്‍കിയ കത്തില്‍ അറിയിച്ചിരിക്കുന്നത്.

പാലക്കാട് പൊള്ളാച്ചി, പാലക്കാട് പൊള്ളാച്ചി കോയമ്പത്തൂര്‍ റൂട്ടില്‍ പാസഞ്ചര്‍, മെമു സര്‍വീസുകള്‍ ഉള്‍പ്പെടെ കുറവാണെന്ന പരാതികള്‍ ശക്തമാണെന്നിരിക്കെയാണ് പുതിയ ട്രെയിന്‍ സംബന്ധിച്ച പ്രഖ്യാപനം. നവീകരണത്തിനു മുന്‍പു 10 സര്‍വീസുകള്‍ പാലക്കാട് പൊള്ളാച്ചി പാതയില്‍ ഉണ്ടായിരുന്നു. നിലവില്‍ തിരുവനന്തപുരം രാമേശ്വരം അമൃത എക്‌സ്പ്രസ്, പാലക്കാട് ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, പാലക്കാട് തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് എന്നിവ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ട്രെയിനുകള്‍ തമ്മില്‍ പത്ത് മണിക്കൂറിലധികമാണ് ഇപ്പോഴത്തെ സമയ വ്യത്യാസം.