by Midhun HP News | May 9, 2025 | Latest News, കേരളം
കൊച്ചി: എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം പകുതിയായി കുറയും. നിലവില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമെടുക്കുന്ന യാത്ര രണ്ടര മണിക്കൂറായി കുറയുമെന്ന് എന്‍എച്ച്എഐ അധികൃതര്‍ പറയുന്നു. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെയുള്ള 644 കിലോമീറ്റര്‍ നീളത്തിലുള്ള എന്‍എച്ച്66 ആറ് വരിയാക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. പാതയിലെ 22 റീച്ചുകളില്‍ നാലെണ്ണം ഒരു മാസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ശേഷിക്കുന്ന റീച്ചുകളില്‍ 60 ശതമാനത്തിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
‘മാടവന ജങ്ഷന്‍ (അരൂര്‍-ഇടപ്പള്ളി എന്‍എച്ച്66 ബൈപാസ്) ഒഴികെ, തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെയുള്ള മുഴുവന്‍ ഭാഗത്തും ട്രാഫിക് സിഗ്‌നലുകളോ റൈറ്റ് ടേണുകളോ ഉണ്ടാകില്ല. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ കടന്ന് അണ്ടര്‍പാസുകളിലൂടെ യു-ടേണ്‍ എടുക്കണം. മണിക്കൂറില്‍ 100 കിലോമീറ്ററില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് ക്രമീകരണം.’ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു.
അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേയില്‍ താഴെയുള്ള സര്‍വീസ് റോഡുകളിലേക്ക് മൂന്ന് എക്‌സിറ്റ് റാമ്പുകള്‍ ഉണ്ടായിരിക്കും. ചന്തിരൂരിലും കുത്തിയതോടിലുമുള്ള ഔര്‍ ലേഡി ഓഫ് മേഴ്‌സി ഹോസ്പിറ്റലിന് സമീപമുള്ള അരൂരിലും ഈ ക്രമീകരണം കൊണ്ടുവരും. നിര്‍മ്മാണത്തിലിരിക്കുന്ന 12.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേ ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ക്ക് പ്രത്യേകം ടോള്‍ നല്‍കേണ്ടിവരും. എറണാകുളം-ആലപ്പുഴ സെക്ഷനില്‍ മാത്രം കുമ്പളം, എരമല്ലൂര്‍ (എലിവേറ്റഡ് ഹൈവേ), കലവൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് ടോള്‍ ബൂത്തുകള്‍ ഉണ്ടാകും.
’24 മീറ്റര്‍ വീതിയുള്ള എലിവേറ്റഡ് ഹൈവേയിലൂടെയുള്ള യാത്രയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ ഈടാക്കുന്ന ഫീസിനു പുറമേ, യാത്രികര്‍ പ്രത്യേക ടോള്‍ നല്‍കണം. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ സര്‍വീസ് റോഡും ഉപയോഗിക്കാം. വേഗതയേറിയ വാഹനങ്ങള്‍ ഓടിക്കുന്നതിന് വേണ്ടിയാണ് എലിവേറ്റഡ് ഹൈവേ ലക്ഷ്യമിടുന്നത്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്‍എച്ച് 66 വീതി കൂട്ടലിന്റെ ആകെയുള്ള 22 റീച്ചുകളില്‍, തലപ്പാടി-ചെങ്കള (39 കി.മീ), വെങ്ങളം-രാമനാട്ടുകര (28.4 കി.മീ), രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ) എന്നിവയുടെ ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ശേഷിക്കുന്ന റീച്ചുകളില്‍, അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനം ജോലികളും ഇടപ്പള്ളി-മൂത്ത്-കുന്നം ഭാഗത്തിന്റെ വീതി കൂട്ടല്‍ ജോലികളുടെ 60 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.
അതേസമയം, പാലക്കാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പുതിയ ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. 121 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈസ്പീഡ് കോറിഡോറിന്റെ നിര്‍മാണ ടെന്‍ഡര്‍ ഉടന്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍എച്ച്എഐയുടെ ഭാരത്മാല പദ്ധതിയുടെ കിഴില്‍ വരുന്ന ഈ ഹൈവേ, പാലക്കാടിനും കോഴിക്കോടിനും ഇടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കുമെന്നും നിലവിലുള്ള എന്‍എച്ച് 966 ലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നുമാണ് പ്രതീക്ഷ.
by Midhun HP News | May 9, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | May 9, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. വ്യാഴാഴ്ച വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.
സംഘര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ സാംബയില്‍ ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.
വടക്കന്‍ കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നര്‍ഗീസ് ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൂഞ്ചില്‍ ഗ്രാമങ്ങളില്‍ വീണ്ടും പാക്ക് ഷെല്ലിങ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാന്‍ ഭാഗത്തുന്നിനുണ്ടായ ഷെല്ലിങ്ങിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കശ്മീരിന് പുറമെ പഞ്ചാബിലെ അതിര്‍ത്തി പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. അമൃത്സറില്‍ സൈറണ്‍ മുഴങ്ങി.
by Midhun HP News | May 9, 2025 | Latest News, ദേശീയ വാർത്ത
ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു. അമേരിക്കയിലെ ഷിക്കാഗോയില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് ആണ് പുതിയ പാപ്പ. ലിയോ പതിനാലാമന്‍ എന്ന് അദ്ദേഹം അറിയപ്പെടും.
കോണ്‍ക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു. കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പെര്‍വോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പെര്‍വോസ്റ്റ് കണക്കാക്കപ്പെടുന്നത്.2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പെര്‍വോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു. 2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടിയിരുന്നു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പെര്‍വോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു പെര്‍വോസ്റ്റ്.
by Midhun HP News | May 9, 2025 | Latest News, കേരളം
മലപ്പുറം: വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ലെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 42 കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്.
വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്.അതേസമയം നിപ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ മറ്റ് രണ്ട് കുടുംബാംഗങ്ങളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. രോഗബാധയുടെ കൃത്യമായ ഉറവിടം അജ്ഞാതമായി തുടരുന്നതിനാല്‍ സമ്പര്‍ക്കം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും സങ്കീര്‍ണ്ണത വര്‍ധിക്കുന്നു. മലപ്പുറം ജില്ലയില്‍ മൂന്നാം തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
by Midhun HP News | May 9, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയില്‍ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും; ഇന്നുരാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍-കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇന്നുരാത്രി 08.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
Recent Comments