by Midhun HP News | Apr 25, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,12,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 14,120 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ വില ഇനിയും ഉയരും.
എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറിന് മുകളില്‍ തന്നെയാണ്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Apr 25, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തില്‍ രണ്ടുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. തേനി ജില്ലയിലെ കുംഭനഗരത്തിലെ കാട്ടുപിള്ളി വാസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. തൊഴിലാളികള്‍ പതിവുപോലെ ഫാക്ടറി തുറക്കുന്നതിന് എത്തിയ സമയത്താണ് അപകടം ഉണ്ടായത്.
അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടര്‍ തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായത്. നാലുപേരാണ് ഷട്ടര്‍ തുറക്കാന്‍ എത്തിയത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
തെരഞ്ഞെടുപ്പ് കാരണം പടക്കനിര്‍മ്മാണശാലയ്ക്ക് രണ്ടു ദിവസം അവധിയായിരുന്നു. ഇന്ന് പതിവ് പോലെ പടക്കനിര്‍മ്മാണ ശാല തുറക്കാന്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചൂട് കാരണമോ ഷട്ടര്‍ തുറന്നപ്പോള്‍ ഉണ്ടായ സ്പാര്‍ക്ക് കാരണമോ ആകാം അപകടമെന്നാണ് പ്രാഥമിക നിഗമനം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പാണ് മറ്റൊരു ദുരന്തം കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഭവിച്ചത്.

by Midhun HP News | Apr 25, 2026 | Latest News, കേരളം
കോഴിക്കോട്: വീട്ടുമുറ്റത്തുവെച്ച് പതിനൊന്നു വയസ്സുകാരനെ പാമ്പ് കൊത്തി. പാന്റ്‌സില്‍ കൊത്തിയതുകൊണ്ട് വിദ്യാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. നാദാപുരത്ത് കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകന്‍ അബ്ദുല്‍ റാനിഷിനെ(11)യാണ് പാമ്പ് കൊത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് സാധനമെടുക്കുന്നതിനിടെയാണ് പാമ്പ് കൊത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പൂച്ച പാമ്പിനെ ഓടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി.
പൂച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ പാമ്പ് കാറിനടിയിലേക്ക് ആദ്യം ഇഴഞ്ഞെത്തി. തുടര്‍ന്ന് സ്‌കൂട്ടറിന് പിന്നിലേയ്ക്കും എത്തി. ഇതിനിടയില്‍ സ്‌കൂട്ടറില്‍നിന്ന് സാധനങ്ങള്‍ എടുക്കാന്‍വേണ്ടി പോകുന്നതിനിടയിലാണ് പാമ്പ് കടിയ്ക്കാന്‍ ശ്രമിച്ചത്.

by Midhun HP News | Apr 25, 2026 | Latest News, കേരളം
കോട്ടയം: കടുത്തുരുത്തിയില്‍ പുലര്‍ച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി മാല കവര്‍ന്നു. മോഷ്ടാക്കളുടെ കൈയില്‍നിന്നു വീണുപോയ കത്തിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാല്‍ ഭയന്നുപോയെങ്കിലും നഷ്ടപ്പെട്ടത് ഇമിറ്റേഷന്‍ ഗോള്‍ഡ് മാലയായതിനാല്‍ ആശ്വസിക്കുകയാണു മാഞ്ഞൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹരിതകര്‍മസേനാംഗം കൂടിയായ ഇരവിമംഗലം നടുപ്പറമ്പില്‍ മിനി ചന്ദ്രന്‍. മാലയ്ക്ക് 150 രൂപയാണു വില
ഇന്നലെ പുലര്‍ച്ചെ 5.30നു മുട്ടുചിറ മഠത്തിക്കുന്നേല്‍ റെയില്‍വേ ലൈന്‍ റോഡില്‍ കടപ്പൂരാന്‍ ഭാഗത്തായിരുന്നു സംഭവം. മിനിയുടെ ചുരിദാറിന്റെ പോക്കറ്റില്‍ ഹരിതകര്‍മസേനയില്‍ അടയ്ക്കാനുള്ള 25,000 രൂപ ഉണ്ടായിരുന്നു. ഇത് നഷ്ടമായില്ലെന്നതില്‍ സന്തോഷിക്കുക കൂടിയാണ് മിനി.
അയല്‍വാസിയുടെ ബന്ധു മരിച്ചതറിഞ്ഞ് ഇലഞ്ഞിയിലെ അവരുടെ വീട്ടിലേക്കു പോകാനായി പുലര്‍ച്ചെ ഇറങ്ങിയതായിരുന്നു മിനി. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നില്‍ നിന്നാണു മോഷ്ടാക്കള്‍ വന്നത്. വാക്കത്തി കഴുത്തിലും കത്തി വയറിലുംവച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണു മാല ഊരിയെടുത്തത്. മിനി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ മോഷ്ടാക്കളുടെ കൈയില്‍നിന്നു കത്തി താഴെവീഴുകയായിരുന്നു. പൊലീസ് സംഘം റോഡിലും പരിസരത്തും പരിശോധന നടത്തി.

by Midhun HP News | Apr 25, 2026 | Latest News, കേരളം
തിരുവനന്തപുരം: പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം കണക്ഷൻ (പിഎൻജി) ലഭിച്ചവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ. പിഎൻജി കണക്ഷൻ ഉള്ളവർ കൈവശമുള്ള എൽപിജി കണക്ഷനുകൾ 15 ദിവസത്തിനകം തിരികെ നൽകണമെന്നും അറിയിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ രാജ്യ വ്യാപകമായി എൽപിജി വിതരണത്തിന് ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എൽപിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് https://mypngd.in എന്ന വെബ് പോർട്ടർ ഉപയോഗിക്കുകയോ ബന്ധപ്പെട്ട എൽപിജി ഡിസ്ട്രിബ്യൂട്ടറെ നേരിട്ട് അറിയിക്കുകയോ ചെയ്യാമെന്ന് കമ്മിഷണർ അറിച്ചു.

by Midhun HP News | Apr 25, 2026 | Latest News, കേരളം
ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും താപനില 44 ഡിഗ്രി കടന്ന് ജനജീവിതം ദുസ്സഹമായി തുടരുന്നതിനിടയിൽ ആശ്വാസകരമായ കാലാവസ്ഥാ പ്രവചനം. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) നിശ്ചയിച്ച സമയത്തിന് മുൻപേ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു. യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സിന്റെ (ECMWF) പുതിയ കണക്കുകൾ പ്രകാരം മേയ് അവസാന വാരത്തോടെ ദക്ഷിണേന്ത്യയിൽ കാലവർഷം സജീവമാകും.
കഴിഞ്ഞ വർഷവും (2025) കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. മേയ് 27-നും 29-നും ഇടയിൽ കേരളത്തിൽ മഴയെത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പ്രവചിച്ചതിലും മുൻപേ മഴയെത്തിയതായി കാലാവസ്ഥാ വിദഗ്ധൻ ദേവേന്ദ്ര ത്രിപാഠി ചൂണ്ടിക്കാട്ടി. ഈ വർഷവും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
പുതിയ സബ്-സീസണൽ ചാർട്ടുകൾ പ്രകാരം മേയ് 18-നും 25-നും ഇടയിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷമെത്തും. നിലവിൽ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിലും ആൻഡമാൻ കടലിലും തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നുണ്ട്. ഇത് ദ്വീപുകളിൽ സാധാരണയേക്കാൾ 30 മുതൽ 60 മില്ലിമീറ്റർ വരെ കൂടുതൽ മഴ ലഭിക്കാൻ കാരണമാകും. ആൻഡമാൻ മേഖലയിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ 20 മുതൽ 40 ശതമാനം വരെ സാധ്യതയുണ്ട്. ഇത് കാലവർഷക്കാറ്റിനെ കൂടുതൽ വേഗത്തിൽ കരയിലേക്ക് എത്തിക്കാൻ സഹായിക്കും.
മേയ് 25 മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ കാലവർഷം വടക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിക്കും. ഇതോടെ അറബിക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുകയും കേരളത്തിലും തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്യും.
ഈ വർഷം കാലവർഷം എത്തുമ്പോൾ പസഫിക് സമുദ്രത്തിൽ ‘എൽനിനോ’ പ്രതിഭാസത്തിന്റെ സ്വാധീനം ഉണ്ടാകില്ല എന്നത് മഴയ്ക്ക് ഗുണകരമാകും. കൂടാതെ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) അനുകൂലമാകാൻ സാധ്യതയുണ്ടെന്നും ദേവേന്ദ്ര ത്രിപാഠി നിരീക്ഷിക്കുന്നു. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില കിഴക്കൻ ഭാഗത്തേക്കാൾ കൂടുമ്പോഴാണ് പോസിറ്റീവ് ഐ.ഒ.ഡി ഉണ്ടാകുന്നത്. ഇത് കാലവർഷത്തെ ശക്തിപ്പെടുത്തും.
നിലവിൽ ഇന്ത്യ അനുഭവിക്കുന്ന കടുത്ത ചൂടും കാലവർഷം നേരത്തെയെത്താൻ ഒരു കാരണമായേക്കാം. കരഭാഗത്തെ ചൂട് വർദ്ധിക്കുമ്പോൾ സമുദ്രത്തിൽ നിന്നുള്ള കാറ്റ് കൂടുതൽ വേഗത്തിൽ കരയിലേക്ക് ആകൃഷ്ടമാകും. അന്തരീക്ഷ സാഹചര്യങ്ങളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ മേയ് 25-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കും. വേനൽ ചൂടിൽ വെന്തുരുകുന്ന ദക്ഷിണേന്ത്യയിലെ കോടിക്കണക്കിന് ആളുകൾക്കും കാർഷിക മേഖലയ്ക്കും വലിയ ആശ്വാസമാകുന്ന വാർത്തയാണിത്.
Recent Comments