ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കല്ലമ്പലം: ചാത്തമ്പറ ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷനും നെടുമങ്ങാട് അൽഹിബാ കണ്ണാശുപത്രിയും ആലംകോട് ദിയ ലാബ് & ഡിജിറ്റൽ എക്‌സ് റേയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

സി എം ആർ എ പ്രസിഡന്റ് സജു വി ബി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര സുദർശനൻ സി എം ആർ എ സെക്രട്ടറി അമ്മിണി അരവിന്ദ് വൈസ് പ്രസിഡന്റ് മേവർക്കൽ നാസർ എക്സിക്യൂട്ടീവ് അംഗങ്ങളായ താജുദ്ദീൻ, വിനോദ് മാർത്താണ്ഡൻ, വിജയകുമാരൻ നായർ, ഷീജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പേ വിഷബാധയ്ക്കെതിരെ ഡോ. അശ്വിനി ക്ലാസ് എടുത്തു.

ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി

ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തുടങ്ങി

ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനു തുടക്കമായി. 24ന് രാവിലെ 7.30ന് നാരായണീയ പാരായണം, രാത്രി ഏഴിന് തിരുവാതിര, 7. 30ന് നൃത്ത വിസ്മയം- താണ്ഡവ് – 2025. 25ന് രാവിലെ എട്ടിന് ഹാലാസ്യ പാരായണം, തുടർന്ന് അന്നദാനം, വൈകിട്ട് അഞ്ചിന് അലങ്കാര ഗോപുരത്തിന്റെയും ആനക്കൊട്ടിലിന്റെയും സമർപ്പണം, തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ പങ്കെടുക്കും, തുടർന്ന് താലപ്പൊലി, ഘോഷയാത്ര, നാദസ്വരം,ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങൾ എന്നിവ ക്ഷേത്രത്തിലെത്തിച്ചേരും.

രാത്രി 10 ന് നാടകം- ശാകുന്തളം. 26ന് രാവിലെ 11.30 സമൂഹസദ്യ, വൈകിട്ട് അഞ്ചിന് പഞ്ചവാദ്യം, 6.45ന് ആകാശദീപക്കാഴ്ച, വൈകിട്ട് ഏഴിന് തിരുവാതിര, ഒൻപതിന് നൂറ്റിയെട്ട് കുടം ധാര, രാത്രി 9.30ന് ഗാനമേള, 1.30 ന് സ്റ്റേജ് സിനിമ – കോമഡി മിറർ

വർക്കലയിൽ എം ഡി എം എ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവാക്കൾ വർക്കല പോലീസിൻ്റെ പിടിയിൽ

വർക്കലയിൽ എം ഡി എം എ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവാക്കൾ വർക്കല പോലീസിൻ്റെ പിടിയിൽ

വർക്കലയിൽ എം ഡി എം എ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു യുവാക്കൾ വർക്കല പോലീസിൻ്റെ പിടിയിൽ. ശിവഗിരി തൊടുവെഭാഗത്ത് എം ഡി എം എ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെക്കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ വർക്കല പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

എംഡി എം എ വിൽപ്പന നടത്താൻ ശ്രമിച്ച കല്ലമ്പലം മുത്താന കീഴതിൽവീട്ടിൽ 26 വയസ്സുള്ള ഡിപിൻ, പനയറ ചരുവിള വീട്ടിൽ 37 വയസ്സുള്ള ഫിറോസ് എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോറിക്ഷയിൽ എത്തിയ പ്രതികളിൽ നിന്നും ചെറു പാക്കറ്റുകളി ലാക്കിയ അതിമാരക ലഹരി വസ്തുവായ MDMA കണ്ടെടുത്തു. ലഹരി ഉപയോഗത്തിന് ആവശ്യമുള്ള സിറിഞ്ചുകളും പ്രതികളുടെ കൈവശമുണ്ടായിരുന്നു. പിടിയിലായ പ്രതികൾക്ക് മുമ്പ് സമാനമായ കേസുകളിൽ അയിരൂർ, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതികളിലൊരാളായ ഡിപിൻ പോക്സോ കേസിലെ പ്രതികൂടിയാണ്.

ലഹരിവസ്തുക്കൾ വാങ്ങാൻ ബൈക്കിലെത്തിയ രണ്ട് യുവാക്കളെയും വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വർക്കല എസ് എച്ച് ഒ ഡിവിൻ വി.വി, എസ് ഐ സലിം, സിപിഒ രാകേഷ് ആർ നായർ, സാംജിത്ത്, ശംഭുരാജ്, വിനോദ്, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കായിക്കര കുമാരനാശാൻ ആശയവേദി പ്രതിമാസ ചർച്ചാവേദി സംഘടിപ്പിച്ചു

കായിക്കര കുമാരനാശാൻ ആശയവേദി പ്രതിമാസ ചർച്ചാവേദി സംഘടിപ്പിച്ചു

ആശാൻ ആശയ വേദി കായിക്കരയും, ആശാൻ സ്മാരകവും ആശാൻജന്മ ശദാബ്ദി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ പരിപാടിയുടെ ഭാഗമായി കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന നോവൽ ചർച്ചയുടെ ഭാഗമായി പ്രശസ്ഥ കഥാകൃത്ത് വി.വി. കുമാറിൻ്റെ “കൊഴുന്നു മണക്കുന്ന രാത്രികൾ ” എന്ന പുസ്തകത്തെക്കുറിച്ച് ഡോ : അജയപുരം ജ്യോതിഷ് കുമാർ പ്രബന്ധം അവതരിപ്പിച്ചു.

സുനിൽ വെട്ടിയറ, ഉദയകുമാർ ചിറയിൻകീഴ്, അശോകൻ കായിക്കര, കെ.രാധാകൃഷ്ണൻ, എം.മോഹൻദാസ്, സലിം ചിറയിൻകീഴ്, ചാന്നാങ്കര സലിം, ജെയിൻ വക്കം, ഷിബു മേൽകടയ്ക്കാവൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രകാശ് പ്ലാവഴികം സ്വന്തം കവിത അവതരിപ്പിച്ചു. ഡോ. ഭുവനേന്ദ്രൻ മോഡറേറ്റർ ആയി, രാമചന്ദ്രൻ കരവാരം സ്വാഗതവും ഗ്രന്ഥകർത്താവ് വി.വി. കുമാർ നന്ദി പറഞ്ഞു.

അഞ്ചുമാസത്തിനിടെ ഇടിഞ്ഞത് 13 ശതമാനം, കൂപ്പുകുത്തി സെന്‍സെക്‌സ്

അഞ്ചുമാസത്തിനിടെ ഇടിഞ്ഞത് 13 ശതമാനം, കൂപ്പുകുത്തി സെന്‍സെക്‌സ്

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇരു വിപണികളും 2024 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇതുവരെ 13 ശതമാനമാണ് ഇടിഞ്ഞത്.

ഉപഭോക്താക്കളുടെ ആവശ്യകത കുറഞ്ഞതും താരിഫ് ഭീഷണികളും അമേരിക്കയില്‍ വിപണി ഇടിയാന്‍ കാരണമാക്കിയിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ഉയര്‍ത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്. അമേരിക്കയില്‍ ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് അമേരിക്കന്‍ വിപണിയെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയും താഴ്ന്നത്. സെന്‍സെക്‌സ് 75000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓഹരി വിപണിയില്‍ വിദേശനിക്ഷേകര്‍ സ്‌റ്റോക്ക് വിറ്റഴിക്കുന്നത് തുടരുകയാണ്. ഇതിന് പുറമേ കമ്പനികളുടെ മോശം മൂന്നാം പാദ ഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം സണ്‍ഫാര്‍മ, ബിപിസിഎല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

അതേസമയം രൂപ നേട്ടത്തിലാണ്. ഒരു പൈസയുടെ നേട്ടത്തോടെ 86.67 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം നടക്കുന്നത്. ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് ഗുണമായത്.

വിസ്ഡം ഫാമിലി കോൺഫറൻസിന് ഉജ്ജ്വല സമാപനം

വിസ്ഡം ഫാമിലി കോൺഫറൻസിന് ഉജ്ജ്വല സമാപനം

തിരുവനന്തപുരം: ക്യാംപസുകളിലെ ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകണം എന്ന ആഹ്വാനത്തോടെ ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസ് സമാപിച്ചു. വൻ ജന പങ്കാളിത്തം കൊണ്ടും, സമകാലികമായി കുടുംബങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്തതു കൊണ്ടും ഫാമിലി കോൺഫറൻസ് തലസ്ഥാന നഗരിക്ക് വേറിട്ട അനുഭവമായി. കേരളത്തിലുടനീളം എല്ലാ ജില്ലകളിലും നടന്ന കോൺഫറൻസുകളുടെ സമാപനം ആയിരുന്നു തലസ്ഥാനത്തേത്.

സംസ്ഥാനത്തെ ക്യാംപസുകൾ കേന്ദ്രീകരിച്ച് ലഹരി വ്യാപനവും, ഉപയോഗവും വർദ്ധിച്ച് വരുന്നതിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം. പെൺകുട്ടികളെപ്പോലും ലഹരി വസ്തുക്കളുടെ വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നു എന്നത് സമൂഹം ഗൗരവമായി കാണണം. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടി എന്നതിലുപരി സാമൂഹിക പ്രതിരോധം ഉയർന്ന് വരണമെന്നും ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു.

പവിത്രമായ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. സ്ത്രീകൾക്കും, കുട്ടികൾക്കും കുടുംബ സംവിധാനത്തിൽ വലിയ സ്ഥാനമാണ് ഉള്ളതെന്നും, ഈ സമീപനത്തിൽ വർത്തമാന സമൂഹം വരുത്തിയ മാറ്റങ്ങളാണ് കുടുംബ ശൈഥില്യങ്ങൾക്ക് കാരണമായിത്തീർന്നതെന്നും ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു.

വിശ്വാസ വിമലീകരണവും, കുടുംബ ഭദ്രതയും ലക്ഷ്യമാക്കി മഹല്ലുകൾ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി.എൻ.അബ്ദുല്ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ് അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ എം.പി കെ. മുരളീധരൻ എന്നിവർ മുഖ്യാതിഥികളായി.

വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, കേരള സലഫി സെന്റർ മുൻ ഇമാം മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി ഷാർജ പ്രമേയ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ്, സെക്രട്ടറി നസീം അഴിക്കോട് എന്നിവർ ആശംസകൾ അറിയിച്ചു. വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് സ്വാഗതവും ജില്ലാ ട്രഷറർ അബ്ദുല്ല കേശവദാസപുരം നന്ദിയും പറഞ്ഞു.