ഹോട്ടലില്‍ കയറി അതിക്രമം, ഭീഷണി: പള്‍സര്‍ സുനിക്കെതിരെ കേസ്

ഹോട്ടലില്‍ കയറി അതിക്രമം, ഭീഷണി: പള്‍സര്‍ സുനിക്കെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. എറണാകുളം രായമംഗലത്തെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിനാണ് പള്‍സര്‍ സുനിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ്.

ഇന്നലെ രാത്രിയിലാണ് സംഭവം. രായമംഗലത്തെ ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ഹോട്ടല്‍ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, ചില്ലു ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ജീവനക്കാരെ അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും, ഹോട്ടലില്‍ അതിക്രമം കാണിച്ചതിനും കേസെടുത്തത്. ഹോട്ടല്‍ ജീവനക്കാരെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍, മറ്റു കേസുകളില്‍ പെടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇനി മുതൽ ആർസി ബുക്കും ഡിജിറ്റൽ

സംസ്ഥാനത്ത് ഇനി മുതൽ ആർസി ബുക്കും ഡിജിറ്റൽ

സംസ്ഥാനത്ത് വാഹനങ്ങളുടെ ആർസി ബുക്കിന് പകരം ഇനി ഡിജിറ്റൽ ആർസി. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ് മാർച്ച് മുതൽ നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. പകരം വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ ആർസി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വാഹനം വാങ്ങിയാൽ ഇനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി നീണ്ട കാത്തിരിപ്പില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആർസി ഡൗൺ ലോഡ് ചെയ്യാം എന്നതാണ് സവിശേഷത.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് മാർച്ച് മാസത്തോടെ നിർത്തലാക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇതോടെ ആർസി ബുക്ക് എന്നതിൽ നിന്ന് ഡിജിറ്റൽ ആർസിയിലേക്ക് കേരളം മാറുകയാണ്. ഇതോടൊപ്പം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ആധാർ അധിഷ്ഠിതമാകും.ഉടമസ്ഥത മാറ്റൽ, ലോൺ ചേർക്കൽ, ലോൺ ഒഴിവാക്കൽ എന്നിവയ്ക്കും ആധാർ വേണ്ടിവരും. തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ആർക്കാണോ അവരുടെ ആധാറിലെ മൊബൈൽ നമ്പറാണ് ആർസി യിലും രേഖപ്പെടുത്തേണ്ടത്. വാഹന ഉടമകൾ ആധാറിൽ ലിങ്ക് ചെയ്ത നമ്പറാണോ ആർസിയിലും നൽകിയത് എന്ന് ഉറപ്പാക്കണം. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റ് വഴിയോ അക്ഷയ വഴിയോ ഇത് മാറ്റാം. അതിനു കഴിയാത്തവർക്ക് ആർടിഒ ഓഫീസിൽ 28വരെ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന. കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ എംവിഐ, എഎംവിഐ, ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ വീടുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ കൈക്കൂലി പിടികൂടിയതിന്റെ തുടര്‍ച്ചയായിട്ടാണ് പരിശോധന.

ഇക്കഴിഞ്ഞ മാസം വാളയാര്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളാണ് നിലവില്‍ നടക്കുന്നതെന്നാണ് പ്രാഥമിക വിവരം.

കേരളത്തിൽ നവംബറോടെ അതിദരിദ്രർ ഉണ്ടാകില്ല: മുഖ്യമന്ത്രി

കാസർകോട്: അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബർ ഒന്നിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അതിനുള്ള പ്രവർത്തനം നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് മടിക്കൈ എരിക്കുളത്ത് കെ എം കുഞ്ഞിക്കണ്ണൻ സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതതു ദേശത്തുള്ള ജനങ്ങൾക്കാണ് പ്രദേശത്ത്, എന്തു വികസനം വേണമെന്ന് പറയാൻ കഴിയുക. ജനകീയ ആസൂത്രണത്തിലൂടെ ജനങ്ങൾ നിർദ്ദേശിക്കുന്നു. അത് തീരുമാനമായി നടപ്പാക്കുന്നു. നാടിന്റെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ നടപ്പിൽ വരുന്നു.

തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരവും പണവും നൽകി കേരളത്തിൽ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക സർക്കാരായിട്ടാണ് അവ പ്രവർത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി തദ്ദേശ സ്ഥാപനങ്ങളാണ് മികച്ച പ്രവർത്തനം നടത്തേണ്ടത്. വലിയ വ്യക്തിശുചിത്വമുള്ള നമ്മുടെ നാട്ടിൽ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് അവസാനമുണ്ടാകണം. ജലാശയങ്ങൾ മാലിന്യക്കൂമ്പാരമാകുന്നുണ്ട്. അവ മറികടക്കാനുള്ള മുൻകൈ തദ്ദേശ സ്ഥാപനങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 3 ജില്ലകളിൽ മഴ; തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

ഇന്ന് 3 ജില്ലകളിൽ മഴ; തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്.

നാളെ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. ഇന്ന് തെക്കൻ ആൻഡമാൻ കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ

സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. രാവിലെ ഏഴു മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറുവരെ വോട്ട് രേഖപ്പെടുത്താം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ നടക്കും.

കൊല്ലം ജില്ലയില്‍ ആറും തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ നാലും വാര്‍ഡുകളില്‍ വോട്ടെടുപ്പ് നടക്കും. പത്തനംതിട്ടയില്‍ മൂന്നും ആലപ്പുഴയിലും മലപ്പുറത്തും രണ്ടിടത്തും വോട്ടെടുപ്പുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോ വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നവയില്‍ 16 എണ്ണം എല്‍ഡിഎഫിന്റെയും 10 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് വാര്‍ഡുകളാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.