പാല്‍ കൊടുത്തുകൊണ്ട് വിഡിയോ കോള്‍, തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പാല്‍ കൊടുത്തുകൊണ്ട് വിഡിയോ കോള്‍, തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്പതികളുടെ മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്.

കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

‘ബുള്ളറ്റ് ലേഡി’ എക്‌സൈസ് പിടിയില്‍, വീട്ടില്‍ നിന്ന് കണ്ടെടുത്തത് നാല് ഗ്രാം മെത്താഫിറ്റമിന്‍

‘ബുള്ളറ്റ് ലേഡി’ എക്‌സൈസ് പിടിയില്‍, വീട്ടില്‍ നിന്ന് കണ്ടെടുത്തത് നാല് ഗ്രാം മെത്താഫിറ്റമിന്‍

കണ്ണൂര്‍: മാരക ലഹരി മരുന്ന് നാല് ഗ്രാം മെത്താഫിറ്റമിനുമായി യുവതി അറസ്റ്റില്‍. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി നിഖിലയെയാണ്(30) എക്‌സൈസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വില്‍പ്പന നടത്താന്‍ ബെംഗളൂരുവില്‍ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2023ല്‍ രണ്ടു കിലോ കഞ്ചാവുമായി ഈ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില,’ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് ഇവര്‍ തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്‍റിന്‍. മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്, തിങ്കളാഴ്ച വരെ സാവകാശം ചോദിച്ച് പി സി ജോര്‍ജ്

സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്, തിങ്കളാഴ്ച വരെ സാവകാശം ചോദിച്ച് പി സി ജോര്‍ജ്

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട്, ബിജെപി നേതാവ് പിസി ജോര്‍ജിന് ഈരാറ്റുപേട്ട പൊലീസിന്റെ നോട്ടീസ്. എന്നാല്‍ ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയില്ല. തിങ്കളാഴ്ച പൊലീസിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം. പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് സാവകാശം ചോദിച്ചിരിക്കുന്നത്.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസിന്റെ നീക്കം. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശം അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.

കരടിയുടെ കാലില്‍ ആന ചവിട്ടി; പുത്തൂരില്‍ എത്തിച്ച് ചികിത്സ

കരടിയുടെ കാലില്‍ ആന ചവിട്ടി; പുത്തൂരില്‍ എത്തിച്ച് ചികിത്സ

തൃശൂര്‍: അട്ടപ്പാടിയില്‍ കാലില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയെ തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു ചികിത്സ തുടങ്ങി. ഈ കരടിയുടെ പാദത്തില്‍ ആന ചവിട്ടുകയായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു.

പിന്‍കാലിനാണ് പരിക്കെന്ന് മൃഗശാല അധികൃതര്‍ സ്ഥിരീകരിച്ചു. ഒരു ടീം ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ നല്‍കുന്നത്. കരിടിക്ക് മറ്റ് ശാരീരിക അവശതകളില്ലെന്ന് മൃഗശാല ഡയറക്ടര്‍ കെ.കെ.സുനില്‍കുമാര്‍ അറിയിച്ചു. ആഹാരവും കഴിക്കുന്നുണ്ട്. വനംവകുപ്പിന്റെ അഗളി, പുതൂര്‍ ആര്‍ആര്‍ടി ടീമുകള്‍ ചേര്‍ന്നാണ് കരടിയെ കൂടുവച്ച് പിടികൂടിയത്.

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ദുരന്തം

കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ഇലക്ട്രിക് പോസ്റ്റ്; ഒഴിവായത് വന്‍ദുരന്തം

കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോണ്‍ പൊലീസ് പറയുന്നത്. എന്നാല്‍ അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ പുനലൂര്‍ റെയില്‍വേ പൊലീസ് ആണ് സംഭവം അന്വേഷിക്കുന്നത്.

പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുന്‍പാണ് റെയില്‍വേ പാളത്തില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തിയത്. അതിനാല്‍ വന്‍അപകടം ഒഴിവായി.