കൊല്ലത്ത് കെട്ടുകാളയ്ക്ക് തീപിടിച്ചു

കൊല്ലത്ത് കെട്ടുകാളയ്ക്ക് തീപിടിച്ചു

കൊല്ലം: കൊച്ചു മരത്തടി ഉത്സവത്തിന് കായലില്‍ കൂടി കൊണ്ടുവന്ന കെട്ടുകാളയ്ക്ക് തീപിടിച്ചു. 110 കെ.വി. ലൈനില്‍ തട്ടിയാണ് കത്തിയത്. കാവനാട് വട്ടക്കായലില്‍ വച്ചാണ് സംഭവം. കെട്ടുത്സവത്തിനായി ക്ഷേത്രത്തില്‍ എത്തിച്ച കെട്ടുകാളയെ കായലിലൂടെ ചങ്ങാടത്തില്‍ കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ വടക്കേക്കരയുടെ കാളയെ ഓച്ചിറയില്‍ നിന്നാണ് എത്തിച്ചത്. അപകടത്തില്‍ കാളയുടെ ഉടല്‍ ഭാഗം പൂര്‍ണമായും കത്തിപ്പോയി.

നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

തിരുവനന്തപുരത്തും കാസര്‍കോടും പുതിയ ആശുപത്രികള്‍; 850 കോടി നിക്ഷേപവുമായി ആസ്റ്റര്‍

തിരുവനന്തപുരത്തും കാസര്‍കോടും പുതിയ ആശുപത്രികള്‍; 850 കോടി നിക്ഷേപവുമായി ആസ്റ്റര്‍

കൊച്ചി: പ്രമുഖ മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം കേരളത്തില്‍ 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേയാണിത്. വികസന കുതിപ്പിന് കരുത്തുപകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപനം നടത്തിയത്.

ഉച്ചകോടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി രാജീവുമായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയായ ഡോ. ആസാദ് മൂപ്പനും ഡയറക്ടര്‍ അനൂപ് മൂപ്പനും കൂടിക്കാഴ്ച നടത്തി. രണ്ട് പദ്ധതികളാണ് ആസ്റ്റര്‍ പുതുതായി കേരളത്തില്‍ ആവിഷ്‌കരിക്കുന്നത്. 454 കിടക്ക സൗകര്യമുള്ള ആസ്റ്റര്‍ ക്യാപിറ്റല്‍ ട്രിവാന്‍ഡ്രം, 264 കിടക്കകളുള്ള ആസ്റ്റര്‍ മിംസ് കാസര്‍കോട് എന്നി രണ്ട് ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളാണ് സംസ്ഥാനത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. 962 കിടക്ക സൗകര്യമുള്ള ഒന്നായി കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയെ വികസിപ്പിക്കും.

2027 സാമ്പത്തികവര്‍ഷത്തോടെ മൊത്തം കിടക്കകളുടെ എണ്ണം 3,453 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ സംസ്ഥാനത്ത് ഏഴു ആശുപത്രികളിലായി ആസ്റ്ററിന് 2,635 കിടക്കകളുണ്ട്. കമ്പനിയുടെ ഇന്ത്യന്‍ വരുമാനത്തിന്റെ 53 ശതമാനം വിഹിതവും ഈ ഏഴു ആശുപത്രികളില്‍ നിന്നാണ്. ഈ സാമ്പത്തിക വര്‍ഷം കൊച്ചിയില്‍ നൂറ് കിടക്കകള്‍ കൂടി വര്‍ധിപ്പിച്ചു. ആരോഗ്യ സംരക്ഷണ നവീകരണത്തിലും മറ്റും മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തിന്റെ സാധ്യതകള്‍ കണ്ടു കൊണ്ടാണ് വിപുലീകരണ പദ്ധതികള്‍ക്ക് രൂപം നല്‍കിയതെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.

ആയിരക്കണക്കിന് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ 12700ലധികം പ്രൊഫഷണലുകള്‍ക്ക് ആസ്റ്റര്‍ നേരിട്ട് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 4,200 തൊഴിലവസരങ്ങള്‍ കൂടി തുറക്കും.

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്. കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

ആശാ വര്‍ക്കര്‍മാരുടെ സമരം; രണ്ടാഴ്ച പിന്നിടുന്നു

ആശാ വര്‍ക്കര്‍മാരുടെ സമരം; രണ്ടാഴ്ച പിന്നിടുന്നു

തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന.

ചുട്ടുപൊള്ളുന്ന വേനലെന്നോ കോരിച്ചൊരിയുന്ന മഴയെന്നോ ഭേദമില്ലാതെ കര്‍മനിരതരായവര്‍ ഇന്ന് ആനുകുല്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാരിന്റെ മുമ്പില്‍ സമരം ചെയ്യേണ്ട ഗതികേടിലാണ്. പുറത്തിറങ്ങാന്‍ എല്ലാവരും ഭയന്നിരുന്ന മഹാമാരിക്കാലത്തും ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും ദുരന്തനാളുകളിലും സഹജീവികള്‍ക്കായി സദാ രംഗത്തുണ്ടായ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുകയാണ്.

പിഎസ് സി ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്ന് 3.5 ലക്ഷമായി ഉയര്‍ത്തുന്നതിന് സാമ്പത്തിക ഞെരുക്കം സര്‍ക്കാരിന് തടസ്സമല്ല. അതേസമയം ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 7000 രൂപ നല്‍കുന്നത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാമ്പത്തികം തടസ്സമാണ്. ഇതു വഞ്ചനയാണ്. ആശാ വര്‍ക്കര്‍മാരെ കത്തിയെരിയുന്ന പൊരിവെയിലില്‍ നടത്തുന്ന സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് അവരുടെ ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവരുടെ സഹനസമരത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും എം ഐ ഇര്‍ഷാന പറഞ്ഞു.

‘ഒപ്പമുണ്ട് കൂട് ഒരുക്കാൻ’; ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ സ്നേഹഭവനമൊരുക്കി

‘ഒപ്പമുണ്ട് കൂട് ഒരുക്കാൻ’; ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ സ്നേഹഭവനമൊരുക്കി

കലാനികേതൻ സാംസ്കാരിക സമിതിയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷനും സംയുക്തമായി നിർധനരും നിരാലംബരുമായ കഠിനംകുളം പഞ്ചായത്തിലെ ആറാം വാർഡിൽ കമ്പിക്കകത്ത് താമസിക്കുന്ന പരേതനായ അബ്ദുൽ വാഹിദിന്റെ അനാഥരായ കുടുംബത്തിന്- കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആമിനയ്ക്കും, ആസിഫിനും അടച്ചുറപ്പുള്ള വീട് ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ നിർമ്മിച്ചു നൽകി.

ഈ ഏഴാമത്തെ ഭവനത്തിന്റെ താക്കോൽദാനം മുൻമന്ത്രിഎം എം ഹസ്സൻ നിർവഹിച്ചു. കലാനികേതൻ സാംസ്കാരിക സമിതിയുടെ ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മറിയാമ്മ ഉമ്മൻ, ഡോക്ടർ ബി എസ് ബാലചന്ദ്രൻ, എം ആർ തമ്പാൻ, കഴക്കൂട്ടം എസിപി പി.നിയാസ്, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ജെ.ഷാഫി, കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദീൻ അൻവരി, സബ് ഇൻസ്പെക്ടർ. ഉറൂബ്, കലാനികേതൻ സെക്രട്ടറി ടി. നാസർ, സഞ്ജു, പഞ്ചായത്ത് അംഗങ്ങളായ ബിസി അജയരാജ്, പെരുംകുളം അൻസർ, ശ്രീചന്ദ്.എസ്, എ.എം.റാഫി, തൻസീർ, മണ്ണിൽ അഷ്റഫ്, അസിം, നിസാം, മുജീബ്, നൈസാം, സമദ്, ബിനീഷ്, രാഹുൽ, മോനിഷ്, ആന്റോ, ഷാനി തുടങ്ങിയവർ പങ്കെടുത്തു.

വട്ടപ്പാറ പെരുംകൂരിൽ വീടും കടയും കത്തിനശിച്ചു

വട്ടപ്പാറ പെരുംകൂരിൽ വീടും കടയും കത്തിനശിച്ചു

വട്ടപ്പാറ പെരുംകൂർ ഗാലക്സി ഓഡിറ്റോറിയത്തിനു സമീപം ഷാജിദയുടെ വീടും ചേർന്നുള്ള കടയും കത്തി നശിച്ചു. പെരുംകൂർ നാലുസെന്റിൽ വൈശാഖിന്റെ കടയ്ക്കുള്ളിലുണ്ടായിരുന്ന അനുബന്ധ ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. 50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പറയുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് ആയിരുന്നു സംഭവം. ഷാജിദ ബന്ധുവീട്ടിലായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും നെടുമങ്ങാടുനിന്നും വെഞ്ഞാറമൂടുനിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്നാണ് തീയണച്ചത്.