by Midhun HP News | Feb 21, 2025 | Latest News, കേരളം
കൊച്ചി: ഇന്നലെ സര്‍വകാല റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. 64,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 8025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്ന് വില കുറഞ്ഞത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Feb 20, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോയ് (46) ആണ് മരിച്ചത്. കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ ഷിബു ജോയ് 20 വർഷമായി പ്രവാസിയാണ്. ദമ്മാം വെസ്കോസ കമ്പനി ജീവനക്കാരനാണ്. രാവിലെ ജോലി സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ദമ്മാം തദാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
ഷിബു ജോയിയുടെ ആകസ്മിക വിയോഗവാർത്ത സഹപ്രവർത്തകർക്കിടയിൽ ദുഖം പടർത്തി. മരണവിവരമറിഞ്ഞ് ഒ.ഐ.സി.സി നേതാക്കൾ ആശുപത്രിയിലെത്തി. ദമ്മാമിലെ ഒ.ഐ.സി.സി യുടെ രൂപവത്കരണ കാലം മുതൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന ഷിബു ജോയ് സൈബർ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. ഭാര്യ: സോണി. രണ്ട് മക്കളുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹികപ്രവർത്തകൻ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്. ഷിബു ജോയിയുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി.
by Midhun HP News | Feb 20, 2025 | Latest News, കേരളം
കൊല്ലം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കൊല്ലം മുണ്ടയ്ക്കല്‍ കുന്നത്തുകാവ് നഗര്‍ ദിയ ഹൗസില്‍ ഡിവൈന്‍ (29), മേലാച്ചുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ നന്ദു (23), കച്ചിക്കടവ് മലയാറ്റുകിഴക്കതില്‍ വീട്ടില്‍ സുബിന്‍ (29) എന്നിവരാണ് പിടിയിലായത്.
കൊല്ലം എക്‌സൈസ് റെയിഞ്ച് പാര്‍ട്ടികൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ മുണ്ടയ്ക്കല്‍, പോളയത്തോട്, കോളേജ് ജങ്ഷന്‍, ഇരവിപുരം പുത്തന്‍ചന്ത തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ്കഞ്ചാവ് വില്പന കണ്ടെത്തുന്നത്. 50 ഗ്രാം കഞ്ചാവ് ചെറുപായ്ക്കറ്റുകളിലാക്കി ഒരു പായ്ക്കറ്റ് 2000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.
by Midhun HP News | Feb 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫെബ്രുവരി 23 ന് നടത്തുന്ന എംബിഎ കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ വൺ 2025) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്.
അത്തരം അപേക്ഷകർക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഫെബ്രുവരി 21 ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2525300.
by Midhun HP News | Feb 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്ന് മന്ത്രി അറിയിച്ചു
by Midhun HP News | Feb 20, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സോഷ്യല്‍ മീഡിയയിലെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കങ്ങളില്‍-2021 പ്രകാരം ഐടി നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് പുതിയ നിര്‍ദേശം. ഇക്കാര്യം ഒടിടി പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്തപ്പെട്ട സെല്‍ഫ് റെഗുലേറ്ററി ബോഡികളും ഉറപ്പുവരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എന്നിവ വിദ്വേഷ പ്രചാരണത്തിനും, അശ്ലീല, പോണോഗ്രാഫി ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് നിര്‍ദേശത്തിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ഉള്ളടക്കങ്ങളില്‍ പ്രായാധിഷ്ഠിത വര്‍ഗ്ഗീകരണം, ധാര്‍മിക വ്യവസ്ഥകള്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശം പറയുന്നു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ സംപ്രേഷണം ചെയ്യരുത്. പ്രായാധിഷ്ഠിത ഉള്ളടക്ക വര്‍ഗ്ഗീകരണം നടത്തി ‘എ’ റേറ്റുചെയ്ത ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ നിമയം അനുശാസിക്കുന്ന ജാഗ്രത പുലര്‍ത്തണം എന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.
Recent Comments