by Midhun HP News | Jul 9, 2026 | Latest News, കേരളം
ആലപ്പുഴ: ഉസ്‌ബക്കിസ്ഥാനിൽ വെച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് മലയാളി എംബിബിഎസ് വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുടനീളം ക്രൂരമായ മർദ്ദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ ഉസ്‌ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോൾ സ്വദേശിയായ സഹപാഠി സദറുൾ അനമിനെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
സാവരിയയെ മതപരിവർത്തനം നടത്തുന്നതിനായി സദറുൾ അനം നിരന്തരം പ്രേരിപ്പിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി അതിന് തയ്യാറായിരുന്നില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി അതിക്രൂരമായാണ് സാവരിയയെ മർദ്ദിച്ചിരുന്നതെന്നും പെൺകുട്ടിയുടെ കാൽ മുതൽ തല വരെ ചതവുകളുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ കൃത്യമായ കൊലപാതക കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
കുടുംബത്തിന്റെ ആവശ്യപ്രകാരം റീ-പോസ്റ്റ്‌മോർട്ടം; ഹരിപ്പാട് പൊലീസ് കേസെടുത്തു
കഴിഞ്ഞ ദിവസമാണ് സാവരിയയുടെ മൃതദേഹം വിദേശത്തുനിന്നും നാട്ടിലെത്തിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകളുണ്ടെന്ന സംശയത്തെ തുടർന്ന് പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് (SP) റീ-പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. പ്രതി മുൻപും പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം സംശയിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ 11 മണിയോടെ സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
സംഭവത്തിൽ സദറുൾ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് ഔദ്യോഗികമായി കേസെടുത്തു. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.

വീണു പരിക്കേറ്റതെന്ന് വരുത്തിത്തീർക്കാൻ ശ്രമം; വിചാരണ കേരളത്തിലായേക്കും
കൊലപാതകത്തിന് ശേഷം പെൺകുട്ടി താഴെ വീണതാണെന്ന് പറഞ്ഞാണ് പ്രതി സാവരിയയെ ആശുപത്രിയിൽ എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുറ്റം സമ്മതിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. എന്നാൽ, സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പൊലീസിന് നൽകിയ മൊഴിയിൽ പ്രതി മുൻപും സാവരിയയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതി കുടുങ്ങിയത്.
ഇന്ത്യയും ഉസ്‌ബക്കിസ്ഥാനും തമ്മിലുള്ള നിലവിലെ നയതന്ത്ര കരാർ അനുസരിച്ച് ഇരയും പ്രതിയും ഇന്ത്യൻ പൗരന്മാരായതിനാൽ കേസ് വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി ആവശ്യപ്പെടാം. അതിനാൽ കേസിന്റെ വിചാരണ ഉൾപ്പെടെയുള്ള തുടർനടപടികൾ ഇന്ത്യയിലാകാനാണ് കൂടുതൽ സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
by Midhun HP News | Jul 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് ആശ്വാസം. കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചു. കോര്‍പ്പറേഷന്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഈ മാസം 13 ന് വൈകീട്ട് 5 മണി മുതല്‍ 14 ന് രാത്രി 9 മണി വരെയാണ് ഇടക്കാല ജാമ്യം. വിവിധ ദൈവങ്ങളുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടെ അംഗത്വം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരോട് നിയമം അനുശാസിക്കുന്ന വിധത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു.
കോടതി അംഗത്വം റദ്ദാക്കിയ കൗണ്‍സിലര്‍മാരില്‍ സുഗതനും ഉള്‍പ്പെട്ടിരുന്നു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ബിജെപിയുടെ 19 കൗണ്‍സിലര്‍മാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ വധശ്രമക്കേസില്‍ ജയിലിലായതിനാല്‍ സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം തേടി സുഗതന്‍ കോടതിയെ സമീപിച്ചത്.
ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. അതേപോലെ മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും അംഗത്വം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. ഇതില്‍ ആദ്യത്തേതിലാണ് താല്‍ക്കാലിക ആശ്വാസമാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനാണ് 28 മണിക്കൂര്‍ ജാമ്യം. വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
അതേസമയം കാപ്പ കേസ് കൂടി ചുമത്തിയിട്ടുള്ളതിനാല്‍ ഹൈക്കോടതി കൂടി സത്യപ്രതിജ്ഞയ്ക്ക് വേണ്ടി ഇളവ് ലഭിച്ചാല്‍ മാത്രമേ സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ. നെടുമങ്ങാട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ സുഗതന്റെ അഭിഭാഷകര്‍ സത്യപ്രതിജ്ഞ ചെയ്യാനായി ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചേക്കും.
നിലവില്‍ വിയ്യൂര്‍ ജയിലിലുള്ള സുഗതന്‍ തിങ്കളാഴ്ച വൈകീട്ട് ജയില്‍ മോചിതനാകുകയും, ചൊവ്വാഴ്ച രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യണം. അതിനുശേഷം 11.30 ന് കൗണ്‍സില്‍ ഹാള്‍ വിടണം. സത്യപ്രതിജ്ഞ ചെയ്യുകയല്ലാതെ, മറ്റു യോഗങ്ങളില്‍ പങ്കെടുക്കാനൊന്നും പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാപ്പ കേസില്‍ ഹൈക്കോടതി കൂടി ഇളവ് അനുവദിച്ചാലേ സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ.

by Midhun HP News | Jul 9, 2026 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട വിചാരണ. യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബുധനാഴ്ച വൈകിട്ട് നാലരയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം. മർദ്ദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മഞ്ഞപ്പെട്ടി നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവരാണ് ആൾക്കൂട്ട അക്രമത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോലി അന്വേഷിച്ചെത്തിയവർക്ക് നേരെ അപ്രതീക്ഷിത ആക്രമണം
കണ്ടന്തറയിലെ ഒരു സോഡാ ഫാക്ടറിയിൽ ജോലി തിരക്കി വന്നതായിരുന്നു യുവാക്കൾ. ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയ ഒഴിവിൽ, അവിടുത്തെ സൂപ്പർവൈസർ വിളിച്ചതുപ്രകാരമാണ് മൂവരും ബൈക്കിൽ ഇവിടെയെത്തിയത്. എന്നാൽ ഫാക്ടറിയുടെ മുന്നിലെത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.
ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത സംഘം ‘നിങ്ങൾ കഞ്ചാവ് വിൽപനക്കാരല്ലേ’ എന്ന് ചോദിച്ച് തർക്കമാരംഭിച്ചു. തങ്ങൾ ജോലി ആവശ്യത്തിന് വന്നതാണെന്ന് യുവാക്കൾ ആവർത്തിച്ചു പറഞ്ഞെങ്കിലും അക്രമികൾ അത് കേൾക്കാൻ തയ്യാറായില്ല. പൊലീസിനെയോ ബന്ധുക്കളെയോ വിളിക്കാൻ അനുവദിക്കാതെ ഇവരുടെ മൊബൈൽ ഫോണുകൾ സംഘം ബലമായി പിടിച്ചുവാങ്ങി.ആ സമയത്ത് ഫാക്ടറിയുടമ സ്ഥലത്തുണ്ടായിരുന്നില്ല. തടഞ്ഞുനിർത്തിയ യുവാക്കളെ പരസ്യമായി നടുറോഡിൽ മുട്ടുകുത്തി ഇരുത്തി തലമുണ്ഡനം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഫാക്ടറിയിലെ ഇതരസംസ്ഥാനക്കാരനായ സൂപ്പർവൈസറെ ഭീഷണിപ്പെടുത്തി അകറ്റിനിർത്തിയ ശേഷം, യുവാക്കളെ ഫാക്ടറിക്കുള്ളിലെ മുറിയിലടച്ചു. അവിടെവെച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി വീണ്ടും ക്രൂരമായി മർദ്ദിച്ച ശേഷം സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നുവെന്ന് യുവാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

by Midhun HP News | Jul 9, 2026 | Latest News, ദേശീയ വാർത്ത
ഔറംഗബാദ്: ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കാബിന്‍ അലങ്കരിച്ച് ‘ഹണിമൂണ്‍ സ്യൂട്ട്’ രൂപത്തിലാക്കിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. റെയില്‍വേ ചട്ടങ്ങള്‍ ലംഘിച്ച് കോച്ചിനുള്ളില്‍ അതിരുകടന്ന അലങ്കാരങ്ങള്‍ നടത്താന്‍ അനുവാദം നല്‍കിയതിനാണ് നടപടി. സംഭവത്തില്‍ റെയില്‍വേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
നാന്ദേഡ്ഗ്രാം എക്‌സ്പ്രസിലെ ഫസ്റ്റ് എസി കാബിനിലാണ് സംഭവം. ജല്‍നയില്‍ നിന്നുള്ള നവദമ്പതികള്‍ക്കായി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റാഹത്ത് റൂം ഡെക്കറേഷന്‍’ എന്ന സ്വകാര്യ ഏജന്‍സിയാണ് അലങ്കാരപ്പണി ചെയ്തത്. റോസാപ്പൂ ഇതളുകള്‍, ചുവന്ന ബലൂണുകള്‍, വലിയ പൂച്ചെണ്ടുകള്‍ എന്നിവയ്ക്ക് പുറമേ കാബിന്റെ ഭിത്തിയില്‍ ‘ഐ ലവ് യു’ എന്ന വലിയ എഴുത്തും ഇവര്‍ പതിപ്പിച്ചിരുന്നു.
ദമ്പതികള്‍ ഔറംഗബാദില്‍ നിന്ന് ജല്‍ന റെയില്‍വേ സ്റ്റേഷനിലേക്ക് കാറില്‍ യാത്ര ചെയ്യുന്ന സമയത്ത്, ഡെക്കറേഷന്‍ സംഘം മുന്‍കൂട്ടി ട്രെയിന്‍ കോച്ചിനുള്ളില്‍ കയറി അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് ജല്‍നയില്‍ നിന്നും ദമ്പതികള്‍ ട്രെയിനില്‍ കയറി. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് റെയില്‍വേ അധികൃതര്‍ നടപടിയെടുത്തത്.
അനുമതിയില്ലാതെ റെയില്‍വേ കോച്ചിനുള്ളില്‍ കയറി ഇത്തരം പ്രവൃത്തികള്‍ ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് റെയില്‍വേ വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ചിലര്‍ ഇതിനെ ഒരു റൊമാന്റിക് സര്‍പ്രൈസ് ആയി കണ്ട് അഭിനന്ദിച്ചപ്പോള്‍, വലിയൊരു വിഭാഗം ആളുകള്‍ ഇതിലെ സുരക്ഷാ പ്രശ്‌നങ്ങളെ ചോദ്യം ചെയ്തു. ഓടുന്ന ട്രെയിനിനുള്ളില്‍ ബലൂണുകളും പേപ്പറുകളും പൂക്കളും ഇത്തരത്തില്‍ നിറയ്ക്കുന്നത് തീപിടിത്ത സാധ്യത വര്‍ധിപ്പിക്കുമെന്നും, ഇത് റെയില്‍വേ പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
ചില ട്രോളന്മാര്‍ വിഡിയോക്ക് താഴെ ‘സുഹാഗ്രാത് എക്‌സ്പ്രസ്’ എന്നും ‘ഹണിമൂണ്‍ ഓണ്‍ വീല്‍സ്’ എന്നും കമന്റ് ചെയ്തതും വൈറലായിട്ടുണ്ട്. സംഭവത്തില്‍ ഡെക്കറേഷന്‍ ഏജന്‍സിക്കെതിരെയും കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

by Midhun HP News | Jul 9, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഓണക്കാലത്തെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ചെന്നൈയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തുടനീളം 100 ഓളം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദക്ഷിണ റെയില്‍വേ തങ്ങളുടെ ആദ്യഘട്ട ഷെഡ്യൂളുകള്‍ പുറത്തുവിട്ടത്.
മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മൂര്‍ – മംഗളൂരു സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06126/06125)
ട്രെയിന്‍ നമ്പര്‍ 06126 (തിങ്കളാഴ്ചകളില്‍): ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 വരെ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 4:00 മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 10:55ന് ചെന്നൈ എഗ്മൂറിലെത്തും.
ട്രെയിന്‍ നമ്പര്‍ 06125 (ചൊവ്വാഴ്ചകളില്‍): ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 1 വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 2:00 മണിക്ക് ചെന്നൈ എഗ്മൂറില്‍ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 8:40ന് മംഗളൂരുവില്‍ തിരിച്ചെത്തും.
പ്രധാന സ്റ്റോപ്പുകള്‍: കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്.
ചെന്നൈ സെന്‍ട്രല്‍ – കൊല്ലം – ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06119/06120)
ട്രെയിന്‍ നമ്പര്‍ 06119 (ബുധനാഴ്ചകളില്‍): ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ 02 തീയതികളില്‍ ഉച്ചയ്ക്ക് 3:10ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:20ന് കൊല്ലത്തെത്തും.
ട്രെയിന്‍ നമ്പര്‍ 06120 (വ്യാഴാഴ്ചകളില്‍): മടക്ക സര്‍വീസ് വ്യാഴാഴ്ചകളില്‍ കൊല്ലത്ത് നിന്ന് പുറപ്പെടും.
പ്രധാന സ്റ്റോപ്പുകള്‍: പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം.
തിരുവനന്തപുരം സെന്‍ട്രല്‍ – താംബരം – തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06110/06109)
ചെന്നൈ താംബരത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള പ്രതിവാര സര്‍വീസും ഈ പാക്കേജിന്റെ ഭാഗമായി ഉണ്ടാകും.
വർക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂർ, സെങ്കോട്ട, തെങ്കാശി, ശിവകാശി, വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, വിഴുപുരം, ചെങ്കൽപ്പെട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ (ടിക്കറ്റ് ബുക്കിങ്) ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. യാത്രക്കാര്‍ക്ക് ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ റെയില്‍വേ കൗണ്ടറുകള്‍ വഴിയോ സീറ്റുകള്‍ ബുക്ക് ചെയ്യാം. എസി ടു ടയര്‍, ത്രീ ടയര്‍, സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ ഈ ട്രെയിനുകളില്‍ ലഭ്യമാണ്.

by Midhun HP News | Jul 9, 2026 | Latest News, കേരളം
കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് സോണുകളിലായാണ് തിരച്ചില്‍ നടത്തുക.
പരിശോധനയില്‍ സൂചന കിട്ടിയ മൂന്നാം സോണിലും മീനാക്ഷി പുഴയിലും ഇന്ന് പ്രത്യേക പരിശോധന നടത്തും. ഇന്നലത്തെ തിരച്ചിലില്‍ കെഡാവര്‍ നായകള്‍ അടയാളം കാണിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. കാണാതായവര്‍ ഒഴുകി പോയിട്ടുണ്ടോ എന്നറിയാന്‍ പുഴയിലും പരിശോധിക്കും. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.
സംരക്ഷണഭിത്തി തകർന്നതിനു മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളിൽ ആശങ്കയുയർത്തിയിരുന്നു. മന്ത്രിമാരായ ടി.സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദർശിക്കും.

Recent Comments