ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഫ്‌ളാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ ചിദംബരം എസ്. പൊതുവാളിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്.

2022 ല്‍ എളംകുളത്തെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

പരാതി സംവിധായകന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്. ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ചിദംബരം, പരാതിക്കാരിയോട് തീര്‍ത്തും പ്രൊഫഷണല്‍ ബന്ധമേ പുലര്‍ത്തിയിട്ടുള്ളൂ എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചിദംബരം കോടതിയെ അറിയിച്ചിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സ്, ജാനേമന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ചിദംബരം.

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ

ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാമിഷന്റെയും ജില്ലാ സാക്ഷരതാ മിഷൻ തിരുവനന്തപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ തുല്യതാപഠന കേന്ദ്രത്തിൽ വച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം.പ്രദീപ് വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു.

സാക്ഷരതാ മിഷനിലൂടെ +2 പഠിച്ച് റാങ്ക് ജേതാവാകുകയും ഡിഗ്രി പഠനശേഷം
എൽ എൽ ബിക്ക് പഠിക്കുന്ന 68 വയസ് പ്രായമുള്ള അനിതകുമാരിയെയും സാക്ഷരതാ മിഷൻ ഏഴാം തരം, പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാപരീക്ഷകൾ പാസായി, ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്ന 61 വയസ് പ്രായമുള്ള ശോഭനയെയും ആദരിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിനു, വനിതാദിന സന്ദേശവും ജില്ലാ സാക്ഷരതാ മിഷൻ കോ ഓഡിനേറ്റർ ഇ വി അനിൽ മുഖ്യപ്രഭാഷണവും നടത്തി. സുജ കെ.എസ്, സൂര്യ. എസ് എൽ, സൻസ, സെൻറർ കോ-ഓഡിനേറ്റർമാരായ മിനിരേഖ. ജി ആർ, ബിന്ദു. കെ ആർ തുടങ്ങിയവർ സംസാരിച്ചു.

‘വലിയ സന്തോഷം, ചേട്ടാ’; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്‌ലിയും

‘വലിയ സന്തോഷം, ചേട്ടാ’; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്‌ലിയും

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് എത്തിച്ച സഞ്ജുവന് കൈയടിച്ച് കിങ് കോഹ്‌ലിയും. ‘ടൂര്‍ണമെന്റിലെ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ തന്നെ മികച്ച താരമായി. പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം, ചേട്ടാ’- കോഹ്‌ലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കറിച്ചു.

സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസുമായുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനല്‍ വരെ തുടര്‍ന്നാണ് സഞ്ജു ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി. ഇന്ത്യന്‍ ടീം ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ സഞ്ജുവിന് അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് അവസരം കിട്ടിയത്. നിര്‍ണായക മത്സരങ്ങളില്‍ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അര്‍ധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായി.

നമീബിയക്കെതിരെ 8 പന്തില്‍ 22 (3 സിക്സര്‍, 1 -ഫോര്‍), സിംബാബ്വെയ്ക്കെതിരെ 15 പന്തില്‍ 24 (2 സിക്സര്‍, 1 ഫോര്‍), വെസ്റ്റിന്‍ഡീസിനെതിരെ 50 പന്തില്‍ 97* (4 സിക്സര്‍, 12 ഫോര്‍), ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 (7 സിക്സര്‍, 8 ഫോര്‍),ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 (8 സിക്സര്‍, അഞ്ച് ഫോര്‍), ആകെ 5 കളി, 321 റണ്‍, ബാറ്റിങ് ശരാശരി 80.25, പ്രഹരശേഷി 199.37. 24 സിക്സര്‍, 27 ഫോര്‍, 3 ക്യാച്ച്. ഇതായിരുന്നു സഞ്ജുവിന്റെ ലോകകപ്പിലെ ഇന്നിങ്‌സുകള്‍..

എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. 2022 മുതൽ പരിശോധിച്ചാല്‍ ആദ്യമായി അസംസ്‌കൃത എണ്ണവില ബാരലിന് 114 ഡോളറില്‍ എത്തി. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 23 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 114 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ് വില. വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയായ 92.69 ഡോളറില്‍ നിന്ന് 16.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റും ബാരലിന് 114 ഡോളറിനാണ് വില്‍പ്പന നടത്തുന്നത്. വെള്ളിയാഴ്ചത്തെ ക്ലോസിങ് നിരക്കായ ബാരലിന് 90.90 ഡോളറിനേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

യുഎസ് ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞയാഴ്ച 36 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വര്‍ധന 28 ശതമാനമാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും വാതകത്തിന്റെയും ഉല്‍പ്പാദനത്തിലും വിതരണത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന രാജ്യങ്ങള്‍ കുരുക്കിലായിരിക്കുകയാണ്.

ലോക എണ്ണ ആവശ്യകതയുടെ ഏകദേശം 20 ശതമാനം വരുന്ന ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ സാധാരണയായി എല്ലാ ദിവസവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നതെന്ന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ റിസ്റ്റാഡ് എനര്‍ജി പറയുന്നു. ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഭീഷണി കാരണം സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് എണ്ണയും വാതകവും കൊണ്ടുപോകുന്ന ടാങ്കറുകള്‍ ഇറാന്‍ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇറാഖ്, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചിരിക്കുകയാണ്. ക്രൂഡ് കയറ്റുമതി കുറഞ്ഞതിനാല്‍ സംഭരണ ടാങ്കുകള്‍ നിറയുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്‍, ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ എണ്ണ, വാതക സൗകര്യങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. ഇത് വിതരണ ആശങ്കകള്‍ രൂക്ഷമാക്കിയിട്ടുണ്ട്.

‘സൗദിയിലുള്ളവര്‍ മടങ്ങണം’, പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക

‘സൗദിയിലുള്ളവര്‍ മടങ്ങണം’, പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക. സൗദി അറേബ്യയിലുള്ള അവശ്യ സേവനമേഖലയ്ക്ക് പുറത്തുള്ള ജീവനക്കാരും, കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. സുരക്ഷാ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇസ്രേയേല്‍ – യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തിരിച്ചടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിക്ക് നേരെ ഇറാന്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ പൗരന്‍മാരെ തിരിച്ചുവിളിച്ചിരിക്കുന്നത്. ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് മേഖലയിലെ തങ്ങളുടെ പൗരന്‍മാര്‍ക്കായി ഇത്തരം ഒരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.