മിന്നല്‍ മാജിക് മിന്നിയില്ല’; സര്‍ക്കാരിന്റെ ബ്രാന്‍ഡി ഇതുവരെ ബെവ്‌കോയുടെ ചില്ലറ വില്‍പനശാലയില്‍ എത്തിയില്ല

മിന്നല്‍ മാജിക് മിന്നിയില്ല’; സര്‍ക്കാരിന്റെ ബ്രാന്‍ഡി ഇതുവരെ ബെവ്‌കോയുടെ ചില്ലറ വില്‍പനശാലയില്‍ എത്തിയില്ല

ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും സർക്കാരിന്റെ ‘മിന്നൽ മാജിക്’ ബ്രാ‍ൻഡി ഇതുവരെ ബവ്കോയുടെ ചില്ലറ വിൽപനശാലയിൽ എത്തിയില്ല. ഉൽപാദനവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികൾ പൂർത്തിയാകാത്തതു മൂലമാണു വൈകുന്നത് എന്നാണ് സൂചന. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്‍റ്റിലറീസിൽ ‘മിന്നൽ മാജിക്’ ബ്രാൻ‍‍ഡിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ മാസം 21 നാണ് മന്ത്രി എം.ബി.രാജേഷ് നി‍ർവഹിച്ചത്.

‘ജവാനു’ ശേഷം സർക്കാർ പുറത്തിറക്കുന്ന മദ്യം എന്ന നിലയിൽ ബവ്കോയുടെ ചില്ലറ വിൽപനശാലകളിൽ കാര്യമായ അന്വേഷണം ഉണ്ട്. കെട്ടിടത്തിന്റെ സിവിൽ വർക്കുകൾ പൂർത്തിയാകാത്തതാണ് മദ്യനിർമാണം വൈകുന്നതിന്റെ ഒരു കാരണം. ആൾക്കഹോൾ പോലെ പെട്ടെന്നു തീ പിടിക്കുന്ന ഘടകങ്ങൾ നിർമാണത്തിനുപയോഗിക്കുന്നതിനാൽ ഇവ സുരക്ഷിതമായി സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം. ബ്ലെൻഡിങ്ങുമായി ബന്ധപ്പെട്ട ചില സാങ്കേതികപ്രവൃത്തികളും പൂർത്തിയാകാനുണ്ട്.

തിരഞ്ഞെടുപ്പു കണക്കാക്കി ഫെബ്രുവരിയിൽ തന്നെ ഉദ്ഘാടനം ചെയ്തെങ്കിലും സാമ്പത്തികവർഷം അവസാനിക്കുകയാണെന്നതിനാൽ ഏപ്രിൽ ഒന്നു മുതൽ ഭൂരിഭാഗം ലൈസൻസുകളും പുതുക്കേണ്ടി വരും. നിലവിൽ 40,000 ലീറ്റർ ഇഎൻഎ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) ഇവിടെ സ്റ്റോക്കുണ്ട്. ഇതുപയോഗിച്ച് 10,000 കെയ്സ് മദ്യമാണ് ഉൽപാദിപ്പിക്കാൻ കഴിയുക. വീണ്ടും ഇഎൻഎ ലഭിക്കുന്നതിനു പുതിയ സാമ്പത്തികവർഷം വീണ്ടും ലൈസൻസിങ് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അര ലീറ്റർ കുപ്പിയായാണ് മിന്നൽ ബ്രാൻഡി പുറത്തിറക്കുന്നത്.

ഫിഷറീസ് ഗൈഡിന് വനിതാ ദിനത്തിൽ ബിജെപി യുടെ ആദരം

ഫിഷറീസ് ഗൈഡിന് വനിതാ ദിനത്തിൽ ബിജെപി യുടെ ആദരം

വനിതാ ദിനത്തിൽ ഫിഷറീസ് ഗൈഡിനെ ആദരിച്ചു. 35 വർഷമായി അഞ്ചുതെങ്ങ് ഫിഷറീസ് ഓഫീസിൽ ക്ഷേമനിധി ബോർഡ് ഗൈഡായി പ്രവർത്തിക്കുന്ന അഞ്ചുതെങ്ങ് വലിയപള്ളി നല്ലിടത്തിൽ ലിയാമ്മ എം പെരേര (65) നെയാണ് വനിതാ ദിനത്തിൽ ബിജെപി ആദരിച്ചത്.

അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലളി സമൂഹത്തിന് കേന്ദ്ര സംസ്ഥാന പദ്ധതികളെക്കുറിച്ചും, അവ നേടിഎടുക്കുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും, മത്സ്യത്തൊഴിലാളി സമൂഹത്തിന് മനസ്സിലാക്കി നൽകുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് കണക്കിലെടുത്താണ് ലിയാമ്മ എം പെരേരയെ ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

ചടങ്ങിൽ ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ന്യൂനപക്ഷമോർച്ച ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ ജോൺ സ്കറിയാസ്, ജോൺസൺ ഇറങ്ങ് കടവ് തുടങ്ങിയവർ പങ്കെടുത്തു.

അഞ്ചുതെങ്ങിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു

അഞ്ചുതെങ്ങിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു

ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു. ബൈജു ജി എസ് (Retd. അധ്യാപകൻ, എസ് എൻ വി എച്ച് എസ് എസ് സ്‌കൂൾ മാനേജർ) അധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം വർക്കല ബ്രഹ്മകുമാരീസ് രേഷ്‌മ നിർവ്വഹിച്ചു. ചടങ്ങിൽ ആർ.എസ്.എസ് ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സുഖീന്ദ്രൻ. ബി മുഖ്യ പ്രഭാഷണം നടത്തി.

കുടുംബശ്രീ റിസോഴ്സ് പേഴ്‌സൺ ലെജുമോൾ ആർ എൽ കുടുംബശ്രീയും നൂതന സംരംഭങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് നേതൃത്വം നൽകി. ജ്യോതി റെനീഷ്, നിധിൻ ആർ വിഷയാവതരണം നടത്തി. തുടർന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വീശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് വിഷ്ണു ആർ പ്രസാദ്, ബിഎംഎസ് പ്രതിനിധി ബി അനിൽകുമാർ ആശംസകൾ അർപ്പിച്ചു. ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ കൃതജ്ഞത പറഞ്ഞു.
പരിപാടിയുടെ ഭാഗമായി പ്ലാവഴികം പരയൻവിളാകം ദേവി ഡാൻസ് ഗ്രൂപ്പ്‌ന്റെ നൃത്താജ്ഞലിയും അരങ്ങേറി.

റിപ്പബ്ലിക് സദസ് സംഘടിപ്പിച്ചു

റിപ്പബ്ലിക് സദസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വക്കം നടരാജൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിൽ റിപ്പബ്ലിക് സദസും, ജനപ്രതിനിധികൾക്ക് ആദരവും, പ്രതിഭകൾക്ക് സമ്മാനവിതരണവും സംഘടിപ്പിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ എസ് ലെനിൻ അധ്യക്ഷത വഹിച്ചു.

റിട്ടയേർഡ് പ്രൊഫസർ ഡോ:എസ് ഭാസിരാജ് മുഖ്യപ്രഭാഷണം നടത്തി. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ്, വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി എസ് സുരേഷ്, ജി.എസ് ബിനു അഡ്വ എ.എം താഹ, എൻ എസ് പ്രിയ,വാർഡ് കൗൺസിലർ ആർ.കെ ശ്യാം, പു.ക.സ സെക്രട്ടറി വി.ആർ സാബു, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ സുരേഷ് ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി ദേവരാജൻ, എസ് സതീഷ് കുമാർ, കെ മീനാകുമാരി, ബി ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ എൻ മോഹനൻ നായർ സ്വാഗതവും സെക്രട്ടറി എം മുരളീധരൻ നന്ദിയും പറഞ്ഞു.

‘എനിക്ക് ഒന്നല്ല, 5000 പ്രണയങ്ങളുണ്ട്; വ്യക്തിപരമായ കാര്യങ്ങളെ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം’

‘എനിക്ക് ഒന്നല്ല, 5000 പ്രണയങ്ങളുണ്ട്; വ്യക്തിപരമായ കാര്യങ്ങളെ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം’

പത്തനാപുരം: തനിക്കെതിരെയുള്ള പുതിയ വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയങ്ങളുണ്ടെന്നും ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപങ്ങളുമായി കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരുന്നു. കുടുംബ വീട്ടില്‍ വെച്ച് ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നും ഭാര്യയെ മന്ത്രിയുടെ ഡ്രൈവര്‍ മര്‍ദിച്ചെന്നുമായിരുന്നു ആരോപണം. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഗണേഷ് കുമാറിന് പ്രണയമുണ്ടോയെന്ന് ചോദിച്ചാല്‍ മാധവിക്കുട്ടിക്ക് പ്രണയമുണ്ടോയെന്ന് ചോദിക്കുന്നതുപോലയേ ഉള്ളൂ. നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാ. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയമുണ്ട്. എല്ലാവരോടും സ്‌നേഹമാണ്. കാരണം പ്രണയമില്ലാത്തവന്‍ പൊട്ടനാ. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. മഹാനായ ജവഹര്‍ലാല്‍ നെഹ്രുവിന് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചാണ് കല്യാണം കഴിച്ചത്. വാജ്‌പേയിക്കുണ്ടായിരുന്നു. ചൂടുള്ള പ്രണയമാണ് ആവശ്യമെന്ന് മാധവിക്കുട്ടി മരിക്കുന്നതുവരെയും പറഞ്ഞിരുന്നു.

ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വരുന്ന കാര്യങ്ങളാണ്. ഒരു മനുഷ്യന്റെ രാഷ്ട്രീയമാണ് നോക്കേണ്ടത്. ഗണേഷ് കുമാര്‍ എന്ന ജനപ്രതിനിധി ജനങ്ങളോടെങ്ങനെ, ജനങ്ങള്‍ക്കെന്തെല്ലാം ഉപകാരം ചെയ്തു കേരളം എന്ന സംസ്ഥാനത്തിന് എന്ത് ഗുണം ചെയ്തു ഒരു രാഷ്ട്രീയക്കാരന് വേണ്ടത് അവന്റെ സത്യസന്ധതയും അവന്റെ അഴിമതി രഹിതമായ ഭരണവും ജനങ്ങള്‍ക്കുപകാരം ചെയ്യലുമാണ്. അല്ലാതെ വ്യക്തിപരമായ കാര്യങ്ങളെ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം ആണ്. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന ഒരു രാഷ്ട്രീയമാണത്. ഇതിനകത്ത് ബിജെപിയും പങ്കാളിയാണ്. രാഷ്ട്രീയമായി ഒരു കാര്യം പറഞ്ഞ് തരാം. പത്തനാപുരത്തെ നിയോജക മണ്ഡലത്തില്‍ ഇത്തരം കഥകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല.

ബാലകൃഷ്ണപിള്ളയുടെ മകന്‍ എന്ന പേരില്‍ ഗണേഷ് കുമാര്‍ പത്തനംതിട്ടയില്‍ മത്സരിക്കുമ്പോള്‍ എന്നെപ്പറ്റി പറയാത്ത അസഭ്യമില്ല. അന്ന് എന്റെ ഭാര്യയായിരുന്ന സ്ത്രീ എന്നെപ്പറ്റി 25 പേജുള്ള പുസ്തകം അടിച്ച് തിരുവനന്തപുരം കുടുംബക്കോടതിയില്‍ കൊടുത്തു. അത് വീടുകളിലെല്ലാം വിതരണം ചെയ്യുകയും ചെയ്തു. ക്രൈം വാരികയില്‍ ലക്ഷക്കണക്കിന് അടിച്ച് ഈ നാടുമുഴുവന്‍ വിതരണം ചെയ്തതാണ്. ഞാന്‍ 10,000 വോട്ടിനാണ് ജയിച്ചത്. വലിയ നേതാവായ രാജീവ് ഗാന്ധി മരിച്ച ചിതാഭസ്മവുമായി കൊടിക്കുന്നില്‍ സുരേഷ് പ്രചരണം നടത്തിയ ആര്യങ്കാവ് പഞ്ചായത്തില്‍ 8 വോട്ടിന്റെ ലീഡുണ്ടായിരുന്നു എനിക്ക്. ഇതൊന്നും ഒരു കാര്യമേയല്ല. ഇത് കേരളജനതയ്ക്ക് ആവശ്യമുള്ള ഒരു കാര്യമേയല്ല, ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണം വാര്‍ത്തയായതിനെത്തുടര്‍ന്ന് പത്തനാപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു’; ചിത്രങ്ങള്‍ കയ്യിലുണ്ടെന്ന് ഭാര്യ

‘ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു’; ചിത്രങ്ങള്‍ കയ്യിലുണ്ടെന്ന് ഭാര്യ

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടെന്ന് ഭാര്യ ബിന്ദു മേനോന്‍. ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഗണേഷിന്റെ സഹായികള്‍ തടഞ്ഞുവെച്ച് മൊബൈല്‍ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിവാങ്ങുകയായിരുന്നുവെന്നും ബിന്ദു മേനോന്‍ ആരോപിച്ചു.

മാധ്യമങ്ങളുടെ മുന്നില്‍ തനിക്ക് എതിരെ ഗണേഷ്‌കുമാര്‍ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുന്നത്. ‘2014ല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഗണേഷുമായി പല പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇനിന് മുമ്പും പല സ്ത്രീകളുടെയും പേരില്‍ ഗണേഷുമായി തര്‍ക്കങ്ങളുണ്ടാകാറുണ്ട്. പീന്നീട് ഞാന്‍ ആരൊക്കെ വിളിക്കുന്നുവെന്നറിയാന്‍ എന്റെ ഫോണ്‍ അടക്കം ട്രാക്ക് ചെയ്തു. എനിക്ക് പലരുമായി ബന്ധമുണ്ടെന്നും പറഞ്ഞ് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തും. പലരുടെയും കൂടെ അമേരിക്കയ്ക്ക് പോയി, ദുബൈക്ക് പോയി ഇങ്ങനെ പലതും എനിക്കെതിരെ പറയും. എനിക്ക് സംശയ രോഗമാണെന്ന് എന്റെ വീട്ടുകാരോടും എല്ലാവരോടും പറയുമെന്നും’ ബിന്ദു പറഞ്ഞു.

‘മന്ത്രിക്ക് പലരുമായും ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ശനിയാഴ്ച ഞാന്‍ ആരോടും പറയാതെ വാളകത്തെ വീട്ടില്‍ പോയി. വാതില്‍ തുറന്നു, ശാന്തന്‍ എന്ന ഡ്രൈവറെ കണ്ടു. ഞാന്‍ ബെഡ്‌റൂമില്‍ പോയി കണ്ടത് വളരെ മോശം സാഹചര്യമായിരുന്നു. ഞാന്‍ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ ശാന്തന്‍ എന്നെ തടയാന്‍ ശ്രമിച്ചു. എല്ലാത്തിനും ചിത്രങ്ങള്‍ എന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും’ അവര്‍ പറഞ്ഞു.

‘മന്ത്രിയെയും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആളെയോ ഒന്നും ചെയ്തില്ല. എന്നാല്‍ ഞാന്‍ ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ മന്ത്രി, ശാന്തൻ അവരെ പിടിക്ക് അവരുടെ ഫോണ്‍ മാറ്റാന്‍ പറഞ്ഞു. ശാന്തന്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല, ഞാന്‍ ഉടനെ ലേഖ ചേച്ചിയെ(ആര്‍ ശ്രീലേഖ) വിളിച്ചു. ചേച്ചി ഉടനെ 112ലേക്ക് വിളിക്കാന്‍ പറഞ്ഞു. ഓടി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപ് എന്ന ആള് എന്നെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല, പൊലീസ് വരുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു ഇതാണ് ഉണ്ടായത്.

പൊലീസ് വന്നിട്ട് എന്നോട് ചോദിച്ചു യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. അല്ല, എന്റെ പേര് ബിന്ദു എന്നാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇത് ഞങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഞാന്‍ പിണറായി സാറിനെ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ ഒന്ന് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നെ മന്ത്രിയുടെ വേറൊരു സ്റ്റാഫായ മനോജ് വന്നു പറഞ്ഞു. ചേച്ചി ഒന്നും ചെയ്യല്ലേ, സാറിന് ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്ക്. അതുകഴിഞ്ഞ് എന്റെ കാലില്‍ മനോജ് വീണു അപേക്ഷിച്ചു.

എനിക്ക് ഡോക്യമെന്റ്‌സ് എടുക്കണം എന്ന് പറഞ്ഞു. അപ്പോള്‍ മനോജ് പറഞ്ഞു മന്ത്രിയുടെ വീട്ടില്‍ പൊലീസ് കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ പൊലീസ് പറഞ്ഞതനുസരിച്ച് ഞാന്‍ തന്നെ എന്റെ സാധനങ്ങള്‍ എടുക്കാന്‍ പോയി. ഇതിനിടെ മനോജ് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ പെട്ടിയെടുത്ത് പുറത്തേക്ക് പോകാന്‍ നേരം പ്രദീപ് എന്നയാള്‍ വാതില്‍ അടച്ചു. പുറത്ത് പിങ്ക് പൊലീസ് നില്‍ക്കുമ്പോര്‍ പ്രദീപ് എന്റെ കൈയ്യില്‍ പിടിച്ച് വലിക്കുകയാണ്. പിന്നെ വാതില്‍ തുറന്ന് നോക്കുമ്പോള്‍ പൊലീസ് ഇല്ല. പിന്നെ ഞാന്‍ ഒരു ടാക്‌സി പറഞ്ഞിട്ടുണ്ടായിരുന്നു.അതിൽ പോകുകയും ചെയ്തു.

ബിജെപി കൗണ്‍സിലറായ ആര്‍ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു.
തനിക്കുണ്ടായ അനുഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ബിന്ദു മോനോന്‍ പറഞ്ഞു. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയുടെ മകളെയും വിളിച്ച് പറഞ്ഞിരുന്നുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളുടെ മുന്നില്‍ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും ബിന്ദു മോനോന്‍ വ്യക്തമാക്കി.