സര്‍വം സഞ്ജുമയം, മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

സര്‍വം സഞ്ജുമയം, മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിര്‍ത്തി ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്. 26 പന്തില്‍ 52 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സാന്റ്‌നര്‍ (35 പന്തില്‍ 43), ഡാരില്‍ മിച്ചല്‍ (17) എന്നിവര്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പവര്‍ പ്ലേയില്‍ തന്നെ ന്യൂസിലന്‍ഡിന് ഫിന്‍ അലന്‍ (9), രചിന്‍ രവീന്ദ്ര (1), ഗ്ലെന്‍ ഫിലിപ്‌സ് (5) എന്നിവരുടെ വിക്കറ്റ് നഷ്ടമായിരുന്നു. കൂടെ മാര്‍ക് ചാപ്മാന്‍ (3), സീഫെര്‍ട്ട് എന്നിവര്‍ കൂടി മടങ്ങിയതോടെ അഞ്ചിന് 72 എന്ന നിലയിലായി ന്യൂസിലന്‍ഡ്. മിച്ചല്‍ – സാന്റ്‌നര്‍ സഖ്യം അല്‍പനേരം പിടിച്ചുനിന്നെങ്കിലും ബുമ്രയുടെ വരവില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി. ജയിംസ് നീഷം (8), മാറ്റ് ഹെന്റി (0), ജേക്കബ് ഡഫി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (6) പുറത്താവാതെ നിന്നു.

നേരത്തെ, തകര്‍പ്പന്‍ തുടക്കമാണ് സഞ്ജു – അഭിഷേക് സഖ്യം ഇന്ത്യക്ക് നല്‍കിയത്. 98 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്‌സും ആറ് ഫോറും നേടിയ അഭിഷേക് എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കിഷന്‍ – സഞ്ജു സഖ്യം 105 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. 15-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നീഷമിന്റെ ആദ്യ പന്തില്‍ സഞ്ജു മടങ്ങി. ലോംഗ് ഓണില്‍ കോള്‍ മക്‌കോഞ്ഞിക്ക് ക്യാച്ച്. എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

വിമൺ’സ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ ‘പിങ്ക് റിബൺ ഡ്രൈവ്’ സംഘടിപ്പിച്ചു

വിമൺ’സ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ ‘പിങ്ക് റിബൺ ഡ്രൈവ്’ സംഘടിപ്പിച്ചു

ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൺ’സ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ച് ഹോട്ടൽ സാവിത്രിയിൽ ‘പിങ്ക് റിബൺ ഡ്രൈവ്’ എന്ന പരിപാടി സംഘടിപ്പിച്ചു.

ഡബ്ലിയു ഡി സി പ്രതിനിധികളായ ഡോക്ടർ പ്രിയ ലക്ഷ്മി, ഡോ.ഷെറിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐ ഡി എ ആറ്റിങ്ങൽ പ്രസിഡന്റ് ഡോക്ടർ രാഖി രാകേഷ്, ഐ ഡി എ ആറ്റിങ്ങൽ മുൻ പ്രസിഡന്റ് ഡോക്ടർ ദീപ തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ആയ ഡോ. അനില ട്രീസ ആലുക്കൽ, സ്‌തനാർബുദത്തെ കുറിച്ച് അവബോധ ക്ലാസ് നടത്തി.

കൂടാതെ പരിപാടിയിൽ വിമൺ’സ് ദന്തൽ കൗൺസിൽ, സ്ത്രീശക്തി അവാർഡ് ഐ ഡി എ മെമ്പറായ ഡോക്ടർ അദീനയ്ക്ക് നൽകി ആദരിക്കുകയും ചെയ്തു. ക്ലാസിനോടനുബന്ധിച്ച് സ്‌തനാർബുദ പരിശോധനയും നടത്തി.

ആദരവ് നൽകി

ആദരവ് നൽകി

രാജ്യാനന്തരവനിതാ ദിനത്തിനോട് അനുബന്ധിച്ചു ചെമ്പകത്തിൻമൂട് ചാതുര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പിൽ വച്ച് കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്ത ക്ലബ്ബിന്റെ വനിതാ വിഭാഗം ഭാരവാഹി കൂടിയായ എസ്‌. ജലജാഭായിയെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർഴ്സൺ എം ഹസീന ചെമ്പകത്തിൻമൂട് ‘യുവധാര’ യിൽ വച്ച് ആദരിച്ചു.

പള്ളിയറ കാളിയൂട്ടിന് തുടക്കമായി

പള്ളിയറ കാളിയൂട്ടിന് തുടക്കമായി

ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി. വെള്ളിയാഴ്ച രാത്രി 8-ന് ഉച്ചബലിക്രിയകളോടെ കാളീനാടകത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വെളുപ്പിന് 4-ന് കലശം കെട്ടും മുടിയെടുപ്പും നടന്നു. രാത്രി 8-ന്. വെള്ളാട്ടംകളിയും കുരുത്തോലത്തുള്ളലും. എട്ടിന് രാത്രി 8-ന് നാരദൻ പുറപ്പാട്. ഒൻപതിന് രാത്രി 8-ന് നായർപുറപ്പാട്. 10-ന് രാത്രി 8-ന് ഐരാണിപ്പറ പുറപ്പാട്. 11-ന് രാത്രി 8-ന് കണിയാരുപുറപ്പാടും വേലൻ പുറപ്പാടും. 12-ന് രാത്രി 8-ന് പുലയർ പുറപ്പാട്, മുക്കണ്ണൻ പുറപ്പാട്, കള്ളുകുടിയൻ പുറപ്പാട്, പാണ്ഡുബ്രാഹ്മണൻ പുറപ്പാട്, വെളുപ്പിന് 4-ന് വള്ളി-സുബ്രഹ്മണ്യ പരിണയം, കുറത്തിമാലവയ്പ്. 13-ന് വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും പറണേറ്റും നടക്കും.

മൂന്നുവർഷത്തിലൊരിക്കലാണ് പള്ളിയറയിൽ കാളിയൂട്ട് നടത്തുന്നത്. കൊയ്തൊഴിഞ്ഞ പാടശേഖരത്തിനു നടുവിൽ തീർക്കുന്ന കൂറ്റൻ പറണുകളാണ് പള്ളിയറക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ആകർഷകങ്ങളിലൊന്ന്. നിലത്തിൽപ്പോരിന് കാളിക്കൊപ്പം സേവകരായ കൂളികളും അരങ്ങത്തെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നു ധാരാളമാളുകൾ ഇവിടെ കാളിയൂട്ട് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തും.

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് പള്ളിയറ കാളിയൂട്ട്. തിന്മയുടെമേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കുന്ന കാളിയൂട്ടിന് ഒരു ഗ്രാമം അര ങ്ങായി മാറുന്ന സവിശേഷക്കാഴ്ചയാണ് പള്ളിയറയിലേത്. ക്ഷേത്രത്തിനു സമീപത്തായി പ്രത്യേകം തയ്യാറാക്കിയ തുള്ളൽപ്പുരയിലാണ് കാളിയൂട്ട് ചടങ്ങുകൾ നടത്തുന്നത്.

വെഞ്ഞാറമൂട്–കോലിയക്കോട് റോഡിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

വെഞ്ഞാറമൂട്–കോലിയക്കോട് റോഡിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

വെഞ്ഞാറമൂട്–കോലിയക്കോട് റോഡിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോലിയക്കോട് സ്വദേശിനി ഗംഗ (38) ആണ് മരിച്ചത്. സ്കൂട്ടറിൽ യുവതിയോടൊപ്പം യാത്ര ചെയ്തിരുന്ന മകൻ അമർനാഥ് (17) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ കോലിയക്കോടിന് സമീപത്ത് വലതുവശത്തേക്ക് തിരിയുന്നതിനിടെ പിന്നിൽ നിന്നെത്തിയ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മുന്നോട്ട് നീങ്ങി എതിരേ വന്ന കാറിൽ ഇടിക്കുകയും ചെയ്തു. കാറിനും ബസിനും ഇടയിൽ സ്കൂട്ടർ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. റോഡിൽ നിന്ന് വീട്ടിലേക്ക് തിരിയുന്നതിനായി ഇൻഡിക്കേറ്റർ നൽകി സ്കൂട്ടർ നിർത്തി തിരിയുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കെ എസ് ആർ ടി സി ബസ് ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.