ഇന്ന് ശക്തമായ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ശക്തമായ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജനുവരി 30ന് എല്ലാ ഓഫീസുകളിലും 2 മിനിറ്റ് മൗനാചരണം

ജനുവരി 30ന് എല്ലാ ഓഫീസുകളിലും 2 മിനിറ്റ് മൗനാചരണം

തിരുവനന്തപുരം: മഹാത്മാ ​ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എല്ലാ ഓഫീസുകളിലും മൗനാചരണം. ഈ മാസം 30ന് ​ഗാന്ധിജിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തിലാണ് ചടങ്ങ്.രാവിലെ 11 മണിക്കാണ് രണ്ട് മിനിറ്റ് നീളുന്ന മൗനാചരണം. സ്വാതന്ത്ര്യ സമരത്തിൽ വീര മൃത്യു വരിച്ചവരെ അനുസ്മരിച്ചാണ് മൗനാചരണം.

ഓപ്പറേഷന്‍ സജാഗ്; നിയമവിരുദ്ധമായി കടലില്‍ ഉല്ലാസയാത്ര നടത്തി, സ്പീഡ് ബോട്ട് പിടിച്ചെടുത്തു

ഓപ്പറേഷന്‍ സജാഗ്; നിയമവിരുദ്ധമായി കടലില്‍ ഉല്ലാസയാത്ര നടത്തി, സ്പീഡ് ബോട്ട് പിടിച്ചെടുത്തു

തൃശൂര്‍: നിയമവിരുദ്ധമായി കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തു. മുനമ്പത്ത് നിന്ന് കടലില്‍ ഉല്ലാസയാത്ര നടത്തിയ എറണാകുളം ചേന്ദമംഗലം കരിപ്പായി കടവ് സ്വദേശി മേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മനാമി എന്ന പേരുള്ള സ്പീഡ് ബോട്ട് ആണ് പിടിച്ചെടുത്തത്. യാതൊരു വിധ അനുമതിപത്രമോ രേഖകളോ ഇല്ലാതെയാണ് സ്പീഡ് ബോട്ട് കടലില്‍ ഉല്ലാസയാത്ര നടത്തിയത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പീഡ് ബോട്ട് കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി.

അഴീക്കോട് അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തു വെച്ച് സുരക്ഷാ സംവിധാനങ്ങളില്ലാതെ അമിത വേഗതയിലും ആശ്രദ്ധമായും കടലിലൂടെ ഉല്ലാസ ബോട്ട് ഓടിക്കുന്നത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പട്രോള്‍ ബോട്ട് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ബോട്ട് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ അഴീക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്ററുടെ അനുമതിയോ, അഴീക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ അറിവോ സമ്മതപത്രമോ ഇല്ലാതെയാണ് യാത്ര നടത്തിയതെന്ന് കണ്ടെത്തി.

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്‍റെ മതിലിൽ തകർത്തു

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്‍റെ മതിലിൽ തകർത്തു

പള്ളിക്കൽ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിന്‍റെ മതിലിൽ ഇടിച്ചു നിന്നു. കാട്ടുപുതുശേരി മൊട്ടമൂട് ജങ്ഷന് സമീപം ഉച്ചയോടെ ആയിരുന്നു സംഭവം. ആയൂരിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവറുടെ കാലിലെ മസിൽ വലിഞ്ഞതോടെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിലും വീടിന്‍റെ മതിലിലും ഇടിച്ചു നിന്നത്. അപകട സമയത്ത് ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. മിനി പിക്കപ്പിലും പോസ്റ്റിലും ഇടിച്ച ശേഷമാണ് ബസ് റോഡിൽ നിന്നും തെന്നിമാറി സമീപത്തെ വീടിന്‍റെ മതിലിൽ ഇടിച്ചു നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ചില്ലുകളും മുൻഭാഗവും തകർന്നു. പിക്കപ്പിനും കേടുപാടുകളുണ്ട്. ആറ്റിങ്ങൽ ആയൂർ സർവീസ് നടത്തുന്ന റഹ്മാനിയ ബസ് ആണ് അപകടത്തിൽപ്പെട്ടത്

ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ സുരക്ഷാവേലി സ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി

ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ സുരക്ഷാവേലി സ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി

ആറ്റിങ്ങൽ: പൂവൻപാറ പാലത്തിൽ സുരക്ഷാവേലി സ്ഥാപിക്കുന്നതിന് തുക അനുവദിച്ചത് പ്രകാരമുള്ള പ്രവർത്തികൾ ആരംഭിച്ചതായി ഒ.എസ്. അംബിക എം.എൽ.എ അറിയിച്ചു. ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ നിന്നും നിരവധി ആളുകൾ വാമനപുരം ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയും, ആത്മഹത്യാശ്രമം നടത്തിയ നിരവധിപേരെ ആറ്റിങ്ങൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ പാലത്തിന്റെ ഇരുകൈ വരികളിലും സുരക്ഷാ വേലികൾ സ്ഥാപിക്കണം എന്ന് ആവശ്യം ശക്തമായിരുന്നു. ഇതിനെ തുടർന്ന്എംഎൽഎ നൽകിയ നിവേദനത്തിന്റെയും, ജില്ലാ വികസന സമിതി അടക്കമുള്ള വേദികളിൽ നിരന്തരമായി നടത്തിയ ആവശ്യം ഉന്നയിക്കലിന്റെയും ഭാഗമായാണ് സുരക്ഷാവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

15 ലക്ഷത്തി എൺപതിനായിരം രൂപയാണ് അടങ്കൽ തുക. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗമാണ് തുക അനുവദിച്ച് നിർമ്മാണ ചുമതല വഹിക്കുന്നത്. ഇതിനെ തുടർന്ന് കൊല്ലംപുഴ പാലത്തിലും സുരക്ഷാ കൈവരികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറുപ്പിൽ അറിയിച്ചു

സംസ്ഥാന തല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത് നാളെ

സംസ്ഥാന തല പാരമ്പര്യ തിരുവാതിരകളി മത്സരം തിരുവനന്തപുരത്ത് നാളെ

കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുക നൽകുന്ന പാരമ്പര്യ തിരുവാതിരകളിക്ക് തലസ്ഥാന നഗരം വേദിയൊരുക്കുന്നു. 2025 ജനുവരി 19 ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ കോട്ടക്കകം കാർത്തിക തിരുനാൾ തീയറ്ററിയൽ വച്ചാണ് മത്സരം നടക്കുന്നത്.

‘വരിക വാർതിങ്കളേ’ എന്ന മത്സരത്തിന്റെ 10-ാം പതിപ്പാണ് വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ആകെ 12 ടീമുകൾക്കാണ് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 12 ൽ അധികം അപേക്ഷകരുണ്ടെങ്കിൽ വിധികർത്താക്കൾ പരിശോധിച്ച് മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതാണ്.

ഒന്നാം സമ്മാനം അര ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും രണ്ടാം സമ്മാനം കാൽ ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളും മൂന്നാം സമ്മാനം പതിനായിരം രൂപയും ശില്പവും സർട്ടിഫിക്കറ്റുകളുമാണ് നൽകുന്നത്.