മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം;ആരോഗ്യ നില ഗുരുതരം

മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം;ആരോഗ്യ നില ഗുരുതരം

ലണ്ടന്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിന് രോഗിയില്‍നിന്ന് കുത്തേറ്റു. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന അച്ചാമ്മ ചെറിയാനാണ് (57) കത്രിക കൊണ്ട് കുത്തേറ്റത്. സംഭവത്തില്‍ മുഹമ്മദ് റോമന്‍ ഹക്ക് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. പ്രതിയെ മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡിലായി. ഫെബ്രുവരി 18ന് ഇയാളെ മിന്‍ഷൂള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.

ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധനയ്ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് അച്ചാമ്മ ചെറിയാനെ ആക്രമിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കഴുത്തിന്റെ പിന്നിലാണ് കുത്തേറ്റത്. അച്ചാമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.

നഴ്‌സിന് നേരെയുണ്ടായ ആക്രമണത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ അപലപിച്ചു. നഴ്‌സുമാര്‍ പ്രിയപ്പെട്ടവരാണെന്നും അക്രമത്തെ ഭയപ്പെടാതെ രോഗികളെ പരിചരിക്കാന്‍ അവര്‍ക്ക് കഴിയണമെന്നും യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. നഴ്‌സുമാര്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണന്നും ആക്രമണത്തെ ഗൗരവമായി കാണുന്നുവെന്നും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് എക്‌സില്‍ കുറിച്ചു. അച്ചാമ്മ പത്തുവര്‍ഷമായി ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓള്‍ഡ്ഹാം (ഐഎഒ), കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകയാണ് അച്ചാമ്മ.

കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി

കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി.

കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആര്‍ഡിഒ ഒരു ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചിലേക്കാണ് ഈ ഹര്‍ജി വന്നത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണം തടയാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. അസ്വാഭാവിക മരണമാണോ സ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട് – കോടതി നിരീക്ഷിച്ചു. എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു. മരണം എവിടെ അംഗീകരിച്ചു എന്നത് കൂടി വ്യക്തമാക്കണം. സ്വാഭാവിക മരണമാണെങ്കില്‍ അംഗീകരിക്കാം. കല്ലറ തുറന്ന് പരിശോധിക്കുന്നതിനെ എന്തിനാണ് പേടിക്കുന്നത് എന്നും സി എസ് ഡയസ് ചോദിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നോട്ടീസ് അയച്ചു. കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റി.

മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്ന് കൂടിയാണ് കുടുംബം ആവശ്യപ്പെടുന്നത്. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്.

കാട്ടാക്കട അശോകൻ വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

കാട്ടാക്കട അശോകൻ വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതൽ 5 വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആർഎസ്എസ് പ്രവർത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികൾ. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. നീണ്ട 9 വർഷത്തിന് ശേഷമാണ് േകസിൽ വിധി വരുന്നത്.

വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരുന്ന ദിവസം യുവതിയുടെ മരണം; ദുരൂഹതയുണ്ടെന്ന് മംഗലപുരം പൊലീസ്

വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരുന്ന ദിവസം യുവതിയുടെ മരണം; ദുരൂഹതയുണ്ടെന്ന് മംഗലപുരം പൊലീസ്

പോത്തൻകോട്: കണ്ടൽ നിയാസ് മൻസിലിൽ വാടകയ്ക്കു താമസിച്ചിരുന്ന കണിയാപുരം കരിച്ചാറ കുളവരമ്പത്തു വീട്ടിൽ ഷാനുവിന്റെ (വിജി–33) മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം സംബന്ധിച്ച വിവരങ്ങൾ ഇന്നു ലഭിക്കുമെന്നും മംഗലപുരം പൊലീസ്. ഇതിനുശേഷമേ സംഭവത്തിൽ വ്യക്തത പറയാനാകൂ. യുവതിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത്, തമിഴ്നാട് തിരുനെൽവേലി സ്വദേശി രംഗനു(33) വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5ന് ഷാനുവിന്റെ മക്കൾ സ്കൂളിൽനിന്നു വീട്ടിലെത്തിയപ്പോഴാണ് ഹാളിൽ മൃതദേഹം കണ്ടത്.

ഷാനുവിന്റെ 2 പവന്റെ സ്വർണമാലയും കമ്മലും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം താലൂക്ക് തഹസിൽദാർ എം.എസ്.ഷാജുവിന്റെ സാന്നിധ്യത്തിൽ പൊലീസ് മഹസർ തയാറാക്കി. ഫൊറൻസിക്, സയന്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി. മൃതദേഹത്തിനു സമീപം ചെറിയ, കനംകുറഞ്ഞ കയറിന്റെ കഷണം ഉണ്ടായിരുന്നു.

വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരുന്ന ദിവസം മരണം

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ തിങ്കളാഴ്ച വിവാഹം റജിസ്റ്റ‍ർ ചെയ്യാനിരിക്കെയാണ് ഷാനുവിന്റെ അപ്രതീക്ഷിത മരണമെന്ന് ബന്ധുക്കൾ. ഇതേ ദിവസം രംഗന്റെ ജന്മദിനവുമായിരുന്നു. വൈകിട്ട് കേക്കു മുറിച്ച് ആഘോഷിക്കാമെന്നു മക്കളോടും പറഞ്ഞിരുന്നു. 8 വ‍ർഷം മുൻപ് കണിയാപുരത്തിനു സമീപത്തെ ഹോട്ടലിൽ വച്ചായിരുന്നു രംഗനെ ഷാനു പരിചയപ്പെട്ടത്. എന്നാൽ, ഇടയ്ക്ക് ഇരുവരും അകന്നിരുന്നു. 6 മാസം മുൻപ് ഇവർ കരിച്ചാറയിലെ വാടകവീട്ടിൽ ഒരുമിച്ചു താമസം തുടങ്ങി. കഠിനംകുളത്ത് ക്ഷേത്രത്തിൽ വച്ച് താലികെട്ടും നടത്തി. എന്നാൽ റജിസ്റ്റർ ചെയ്തിരുന്നില്ല. വീട്ടിൽ കലഹം പതിവായിരുന്നെന്നും മക്കൾ പറഞ്ഞു.

ഷാനുവിന്റെ ഭർത്താവ് ചിറയിൻകീഴ് ചെറുവള്ളിമുക്ക് സ്വദേശി ബിനു 8 വർഷം മുൻപ് മരിച്ചിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികൾ ഇപ്പോൾ അനാഥത്വത്തിന്റെ വക്കിലാണ്. ബന്ധുക്കളും നിസ്സഹായരാണ്. ബന്ധുവീട്ടിലേക്കാണു താൽക്കാലികമായി ഇവരെ മാറ്റിയത്.

സംരക്ഷണ ചുമതല ഏറ്റെടുക്കും

കുട്ടികളുടെ താമസവും വിദ്യാഭ്യാസവും തുടർപഠനവും ഉൾപ്പെടെ സംരക്ഷണച്ചുമതല സിഡബ്ല്യുസി ഏറ്റെടുക്കാൻ തയാറെന്ന് ജില്ലാ അധ്യക്ഷ എ.ഷാനിബാബീഗം അറിയിച്ചു.

കോടതിയോട് വിവരമുള്ള ആരെങ്കിലും കളിക്കുമോ?, ബഹുമാനം മാത്രം; മാപ്പു പറഞ്ഞ് തടിയൂരി ബോബി ചെമ്മണൂര്‍

കോടതിയോട് വിവരമുള്ള ആരെങ്കിലും കളിക്കുമോ?, ബഹുമാനം മാത്രം; മാപ്പു പറഞ്ഞ് തടിയൂരി ബോബി ചെമ്മണൂര്‍

കൊച്ചി: കോടതിയോട് ബഹുമാനം മാത്രമെന്ന് ബോബി ചെമ്മണൂര്‍. എന്തോ സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. ഇന്ന് രാവിലെയാണ് റിലീസ് ഓര്‍ഡറുമായി എത്തിയത്. ഇന്നലെ ഉത്തരവുമായി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും വന്നിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് എന്തോ സാങ്കേതിക പ്രശ്‌നമാണെന്ന്. ഇന്ന് രാവിലെയാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചതെന്ന് ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സഹതടവുകാരുടെ പ്രശ്‌നം ഉണ്ടായിരുന്നു. ഒരുപാട് പേര്‍ സഹായം തേടിയിരുന്നു. അവര്‍ക്ക് നിയമസഹായം നല്‍കുന്നതിനെക്കുറിച്ചെല്ലാം സംസാരിക്കുകയുണ്ടായി. എന്നാല്‍ ഇന്നലെ ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്നത് അതു കാരണമല്ല. ആ വിഷയത്തിന് വേണ്ടിയല്ല ഇന്നലെ ഇറങ്ങാതിരുന്നത്. ഇന്നലെ ഒപ്പിടാന്‍ വിസമ്മതിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും ശരിയല്ല. അങ്ങനെ ഒപ്പിടാനുള്ള ഒരു സംവിധാനവും ഉണ്ടായിട്ടില്ല. അതു രേഖാമൂലമുള്ള കാര്യമല്ലേ. അങ്ങനെ നിരസിച്ചിട്ടൊന്നുമില്ല. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

മനപ്പൂര്‍വം ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി ഒന്നും പറയാറില്ല. കഴിയുന്നതും ആളുകള്‍ക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ്. മനപ്പൂര്‍വമല്ലെങ്കിലും എന്റെ വാക്കു കൊണ്ട് ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ യാതൊരു ഈഗോ കോംപ്ലക്‌സുമില്ല. കോടതിയെ ബഹുമാനിക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ഇത്രയും കാലത്തിനിടയ്ക്ക് കോടതിയെ ധിക്കരിച്ചു എന്നത് തന്നെക്കുറിച്ച് ഉണ്ടായിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

നാടകം കളിക്കുക എന്നതൊന്നും ഉദ്ദേശിച്ചിട്ടില്ല. ഒരു ബിസിനസ്മാനാണ് താന്‍. കോടതിയോട് വിവരമുള്ള ആരെങ്കിലും കളിക്കുമോ?. അതിന്റെ ആവശ്യമില്ല. അത്തരമൊരു വ്യക്തിയല്ല താന്‍. ഒരിക്കലും അത്തരമൊരു ഉദ്ദേശശുദ്ധിയോടെ അത്തരത്തില്‍ പ്രവൃത്തി തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കോടതിയോട് എന്നും ബഹുമാനം മാത്രമേയുള്ളൂ. തന്റെ വാക്കുകൊണ്ട് ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി മാപ്പു ചോദിക്കുകയാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

ജയിലിന് പുറത്ത് ആഘോഷത്തിന് കൂടിയവരെക്കുറിച്ച് തനിക്ക് അറിയില്ല. ഒരു കാരണവശാലും ജയിലിലേക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലേയും ബോച്ചെ ഫാന്‍സ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. അവിടെ വന്ന് തിക്കും തിരക്കുമുണ്ടാക്കിയാല്‍ എന്നെ തന്നെയാണ് ബാധിക്കുകയെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഭാവിയില്‍ സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഇനിയും ഷോറൂം ഉദ്ഘാടന പരിപാടികളില്‍ സെലിബ്രിറ്റികളെ വീണ്ടും ക്ഷണിക്കും. മാര്‍ക്കറ്റിങ്ങ്, സെയില്‍സ് പ്രമോഷന്‍ ലക്ഷ്യമിട്ടാണ് അവരെ വിളിക്കുന്നത്. ആ ഉദ്ദേശത്തിലാണ് വിളിക്കുന്നത്. അത് അവരോട് പറയാറുണ്ടെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

കോടതിയിലും ബോബി ചെമ്മണൂര്‍ മാപ്പ് ചോദിച്ചു. സംഭവിച്ചതില്‍ ഖേദമുണ്ടെന്നും, നിരുപാധികം മാപ്പു ചോദിക്കുന്നുവെന്ന് ബോബി ചെമ്മണൂരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇനി ഇതുപോലെ സംസാരിക്കില്ലെന്നും കോടതിയില്‍ ഉറപ്പു നല്‍കി. ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ അംഗീകരിച്ച കോടതി, കേസ് തീര്‍പ്പാക്കി. ജാമ്യം കിട്ടിയിട്ടും ഇന്നലെ ജയിലിൽ നിന്നും പുറത്തിറങ്ങാതിരുന്നതിനെ രാവിലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

ഞായറാഴ്ച മുതല്‍ മഴ ശക്തമാകും

ഞായറാഴ്ച മുതല്‍ മഴ ശക്തമാകും

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്നാട് തീരങ്ങളില്‍ ഇന്ന് വൈകീട്ട് 05.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശം

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4.മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.