by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ഭോപാൽ: ഹൈവേയിൽ തോക്കുമായി അതിവേഗം സഞ്ചരിച്ച ബൈക്ക് ട്രക്കിലിടിച്ച് മൂന്നു സഹോദരങ്ങൾ മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഏപ്രിൽ 14 നാണു അപകടം സംഭവിച്ചത്. കയ്യിൽ പിസ്റ്റളുമായി അതിവേഗത്തിൽ സഞ്ചരിച്ച ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും മരണപ്പെടുകയായിരുന്നു. സമാന്തരമായി മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളാണ് അപകടത്തിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. സാരമായ പരിക്കുകളോടെ ഇവരും ആശുപത്രിയിലാണ്.
ഹൈവേയിലൂടെ അതിവേഗത്തിൽ വാഹനങ്ങളെ ഒന്നിന് പിറകെ ഒന്നായി മറികടക്കുന്ന വീഡിയോ പകർത്താനായിരുന്നു ഇവർ ശ്രമിച്ചത്. അഭ്യാസപ്രകടനങ്ങളും വീഡിയോയിൽ കാണാം. വണ്ടിയിൽ പിറകിലിരുന്നയാൾ കയ്യിലെ പിസ്റ്റൾ ഇടയ്ക്കിടെ ഉയർത്തിക്കാട്ടുന്നുണ്ട്. വീഡിയോക്ക് വേണ്ടി അതിവേഗം കുതിച്ച വണ്ടി മുന്നിലുണ്ടായിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഉപ്ലക്ഷ് കോൾ, അമ്രീഷ് കോൾ, ഹേംരാജ് കോൾ എന്നീ സഹോധരണങ്ങളാണ് അപകടത്തിൽ മരിച്ചത്. നിമിഷ നേരത്തേക്കുള്ള ആവേശം ഒരു കുടുംബത്തിന്റെ പ്രതീക്ഷതന്നെ ഇല്ലാതാക്കി. മറ്റൊരു വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പ്രശാന്ത്, പ്രദീപ് ദ്വിവേദി എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്. വീഡിയോ പകർത്താനായി അതെ വേഗതയിൽ സഞ്ചരിച്ചാണ് സുഹൃത്തുക്കൾ അപകടത്തിൽപെട്ടത്. വിഡിയോ പ്രചരിച്ചതോടെ ഇവർക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

by Midhun HP News | Apr 20, 2026 | Latest News, കേരളം
കോഴിക്കോട്: ലോണ്‍ ആപ്പിന്റെയും ബ്ലേഡ് മാഫിയയുടെയും ഭീഷണികളെത്തുടര്‍ന്നാണ് നാടു വിട്ടതെന്ന് വടകര ആയിഞ്ചേരി സ്വദേശി വിഷ്ണുവിന്റെ മൊഴി. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളിലാണ് താമസിച്ചത്. ഉഡുപ്പിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷണം പോയി. വഴിയില്‍ കണ്ട മലയാളികളാണ് വെള്ളവും ഭക്ഷണവും നല്‍കിയതെന്നും വിഷ്ണു പൊലീസിനോട് പറഞ്ഞു.
എട്ടു ദിവസം മുമ്പ് കാണാതായ വിഷ്ണുവിനെ ഇന്നുരാവിലെ പയ്യന്നൂര്‍ സ്റ്റേഷനില്‍ വെച്ചാണ് കണ്ടെത്തുന്നത്. തുടര്‍ന്ന് വിഷ്ണുവിനെ വടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് വഴിത്തിരിവായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 13 നാണ് 25 കാരനായ വിഷ്ണുവിനെ കാണാതായത്. ലോണ്‍ ആപ്പില്‍ നിന്നും ബ്ലേഡ് സംഘത്തില്‍ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു.
ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

by Midhun HP News | Apr 20, 2026 | Latest News, കേരളം
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ വടകരയില്‍ നിന്നും കാണാതായ ആയിഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയെന്നാണ് വിവരം. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ, സഹയാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ വിഷ്ണു രാവിലെ സഹോദരനെ ഫോണില്‍ വിളിക്കുകയായിരുന്നു.
താന്‍ ജീവനോടെയുണ്ടെന്നും, സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വീട്ടിലേക്ക് വരാന്‍ തല്‍ക്കാലം താല്‍പ്പര്യപ്പെടുന്നില്ലെന്നും വിഷ്ണു അറിയിച്ചു. എന്നാല്‍ വീട്ടുകാര്‍ കടുത്ത മനഃപ്രയാസത്തിലൂടെയാണ് പോകുന്നതെന്നും, വീട്ടിലേക്ക് മടങ്ങി വരണമെന്നും അനുജന്‍ വിഷ്ണുവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു.
ഇതിനിടെ സിആര്‍പിഎഫില്‍ ജോലി ചെയ്യുന്ന അമ്മാവന്റെ ഫോണ്‍ നമ്പറും ശേഖരിച്ച് വിഷ്ണു വിളിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പയ്യന്നൂരിലെത്തി വിഷ്ണുവിനെ കണ്ടു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വിഷ്ണുവിനെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി പൊലീസ് വിഷ്ണുവില്‍ നിന്നും മൊഴിയെടുക്കും.
ഇക്കഴിഞ്ഞ ഏപ്രില്‍ 13 നാണ് 25 കാരനായ വിഷ്ണുവിനെ കാണാതായത്. ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.

by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയിലെ പരത്വാഡയിലെ ലൈംഗിക ചൂഷണ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിലെ മുഖ്യപ്രതിയായ അയാന്‍ അഹമ്മദിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചും ആഡംബര ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതിക്ക് വെളിപ്പെടുത്താനാവത്തത്ര സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം. ആഡംബര കാറുകളും വന്‍തോതിലുള്ള പണവും വിലകൂടിയ ഗാഡ്ജെറ്റുകളും പ്രദര്‍ശിപ്പിക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഏകദേശം ഇരുനൂറോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് 19-കാരനായ അയാന്‍ അഹമ്മദ് അന്വേഷണം നേരിടുന്നത്. ഈ ദൃശ്യങ്ങള്‍ ഇയാളുടെ സാമ്പത്തിക സ്രോതസുകള്‍ എന്താണെന്നുള്ള അന്വേഷണത്തിലേയ്ക്കാണ് വഴിതിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകളിലും റീലുകളിലും പ്രതി വിലകൂടിയ ആഡംബര വാഹനങ്ങള്‍ ഓടിക്കുന്നതായും തോക്കിന് സമാനമായ ഒന്ന് കൈവശം വെച്ചിരിക്കുന്നതായും കാണാം. ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, പണക്കെട്ടുകള്‍ വീശിക്കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്ന ക്ലിപ്പുകളിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളിലും റീലുകളിലും, പ്രതി വിലകൂടിയ ആഡംബര വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ കയ്യിലുള്ളതായി കാണുന്നു. പണക്കെട്ടുകള്‍ വീശിക്കാണിക്കുന്ന ദൃശ്യങ്ങളും ക്ലിപ്പുകളിലുണ്ട്. അയാന്‍ അഹമ്മദ് എങ്ങനെയാണ് ഇത്തരം ആഡംബരമായ ജീവിതശൈലി നയിക്കാനുള്ള പണം കണ്ടെത്തിയതെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയാണോ പണം ലഭിച്ചതെന്നുമുള്ള അന്വേഷണത്തിലാണ് പൊലീസ്. സോഷ്യല്‍ മീഡിയയിലൂടെ താനൊരു അപകടകാരിയാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു. പ്രതിയുടെ സുഹൃത്ത് വലയത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. ഇയാള്‍ ഥാര്‍ ഉപയോഗിച്ചിരുന്നതായും ഈ വാഹനത്തിന്റെ ഉടമസ്ഥാവകാശവും പരിശോധിക്കുന്നുണ്ട്. പുറത്ത് വന്ന വിഡിയോയില്‍ കയ്യില്‍ കാണുന്ന തോക്കിന് ലൈസന്‍സുള്ളതാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
അമരാവതിയിലെ കട്ടോറ നാക്ക പ്രദേശത്തെ ഒരു ഫ്‌ലാറ്റിലാണ് കുറ്റകൃത്യം നടന്നായി പറയുന്നത്. ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഈ അപ്പാര്‍ട്ട്‌മെന്റ് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതായാണ് ആരോപണം. അയല്‍വാസികള്‍ ഈ ഫ്‌ളാറ്റിനെ ‘അനാശാസ്യ കേന്ദ്രം’ എന്നാണ് വിളിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം മറച്ച യുവതീ യുവാക്കള്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരമായി എത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

by Midhun HP News | Apr 20, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാക്കിയിരിക്കുകയാണ്. സ്വന്തം ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഇരകളെ എങ്ങനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ ഏപ്രില്‍ 10നാണ് ജീവനൊടുക്കിയത്. ഒരു ലോണ്‍ ആപ്പില്‍ നിന്ന് നിതിന്‍ പണമെടുത്തിരുന്നതായും മരിക്കുന്നതിന് തലേദിവസം ആപ്പ് നടത്തിപ്പുകാരില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പൊലീസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് 15,000ത്തോളം പേരാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ (NCRP) വഴി അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ 284 പേര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകാനും എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്യാനും തയ്യാറായത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് ഏഴ് ആത്മഹത്യകളെങ്കിലും ഇത്തരത്തിലുള്ള ലോണ്‍ ആപ്പ് തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 70 കോടി രൂപ ഇരകള്‍ക്ക് നഷ്ടമായി. ഇതില്‍ 28 കോടി രൂപ (40%) മാത്രമാണ് തിരിച്ചുപിടിക്കാന്‍ സാധിച്ചത്. നിതിന്റെ കേസ് ഉള്‍പ്പെടെ ചില സംഭവങ്ങളില്‍ അറസ്റ്റ് നടന്നിട്ടുണ്ട്. മറ്റുള്ളവയില്‍ അന്വേഷണം തുടരുകയാണ്.
കുറഞ്ഞ വരുമാനമുള്ളവരെയും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരെയുമാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇരകളില്‍ 32 ശതമാനം പേരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. 20.18 ശതമാനം വീട്ടമ്മമാരുമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യാപാരികള്‍ (9.79%), വിദ്യാര്‍ഥികള്‍ (4.37%) എന്നിവരാണ് ഇവരുടെ വലയില്‍ വീണ മറ്റുള്ളവര്‍.
എപികെ (APK) ഫയലുകള്‍ വഴി നേരിട്ട് ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരാണ് കൂടുതല്‍ അപകടത്തിലാകുന്നത്. കോണ്‍ടാക്റ്റുകളും ഫോട്ടോകളും ഉള്‍പ്പെടെയുള്ള സ്വകാര്യ രേഖകളിലേക്ക് ആക്‌സസ് നല്‍കുന്നതോടെ കടം വാങ്ങുന്നവര്‍ തങ്ങളുടെ അന്തസ്സാണ് പണയവസ്തുവായി നല്‍കുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പിന്നീട് പണമൊന്നും വാങ്ങാതെ അത് ഡിലീറ്റ് ചെയ്തവര്‍ക്ക് പോലും ഭീഷണി കോളുകള്‍ വരുന്നുണ്ട്. കാരണം ഇന്‍സ്റ്റാള്‍ ചെയ്ത സമയത്ത് തന്നെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടാകും.
ഫോണിലെ വിവരങ്ങള്‍ എത്രത്തോളം ആപ്പിന് ലഭ്യമാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോണ്‍ തുക തന്നെ നിശ്ചയിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ അമിതമായ തുക ഇവര്‍ ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സൈബര്‍ ബുള്ളിയിങ് നടത്തുകയും വിദേശ നമ്പറുകളില്‍ നിന്നും മറ്റും ഇരയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് ഭീഷണി കോളുകള്‍ വരികയും ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഈ വര്‍ഷം കണ്ണൂരിലെ ചക്കരക്കല്‍ പൊലീസ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോള്‍ സെന്റര്‍ കണ്ടെത്തുകയുണ്ടായി. 40 ജീവനക്കാരുണ്ടായിരുന്ന ഈ തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 1,836 ലോണ്‍ ആപ്പുകളാണ് പൊലീസ് നിരോധിച്ചത്. ഇക്കാലയളവില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 5,317 വെബ്‌സൈറ്റുകളാണ് പൂട്ടിച്ചത്.

by Midhun HP News | Apr 20, 2026 | Latest News, കേരളം
കണ്ണൂര്‍: ലൈംഗിക അതിക്രമ കേസ് വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് കെ എസ് യു കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എം സി അതുല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സാമ്പത്തിക വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അതുല്‍ വ്യക്തമാക്കി.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വാര്‍ത്തകളും പരാതിയും കണ്ടു.
വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. നിന്നെ ഫിനിഷ് ചെയ്യും’ എന്നാണ് അടക്കം പറിച്ചില്‍. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്‍പ്പം കടന്ന കയ്യായിപ്പോയി. ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. വിവിധ ക്യാംപസുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി പല വിദ്യാര്‍ഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയില്‍ അവര്‍ക്കൊക്കെ എന്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്.
സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും. ഒരുപാട് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവര്‍ത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും. ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവര്‍ത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല.
വേദനകളും യാതനകളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും ഈ പൊളിറ്റിക്‌സില്‍ നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോണ്‍ഗ്രസിന്റെ ലെഗസിയുമാണ്. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനില്‍ തല്‍ക്കാലം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. (കേസിനെ ബാധിക്കുന്നത് കൊണ്ട്). ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. കോടതി നീതി ഉറപ്പാക്കട്ടെ. കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ. അവര്‍ക്ക് വിശദീകരണങ്ങളും പോരാതെ വരും.

Recent Comments