പോളിയോ നിര്‍മാര്‍ജനം; ഇന്ന് 19 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പോളിയോ നിര്‍മാര്‍ജനം; ഇന്ന് 19 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും

തിരുവനന്തപുരം: പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഞായറാഴ്ച 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക.

രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ മന്ത്രി കെ മുരളീധരന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി സി പി ജോണ്‍ അധ്യക്ഷനാകും.

22,288 ബൂത്താണ് തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. യാത്രാവേളയില്‍ തുള്ളിമരുന്ന് നല്‍കാന്‍ 539 ട്രാന്‍സിറ്റ് ബൂത്ത്, 283 മൊബൈല്‍ ബൂത്ത്, ഒമ്പത് ഉത്സവ/മേള ബൂത്ത് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് 29നും 30നും വീടുകളിലെത്തി തുളളിമരുന്ന് നല്‍കും.

‘കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ’; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ

‘കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ’; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ചും കൈകൂപ്പി കരഞ്ഞപേക്ഷിച്ചും നടി രാധിക ശരത്കുമാർ. പൊതുദർശനത്തിന് വെച്ചിരുന്ന ഭാഗ്യരാജിന്റെ ഭൗതികദേഹത്തിന്റെ ദൃശ്യങ്ങളും കുടുംബാംഗങ്ങളുടെ സങ്കടങ്ങളും ക്ലോസ് അപ്പിൽ പകർത്താൻ ശ്രമിച്ച കാമറകൾക്ക് നേരെയാണ് രാധിക രൂക്ഷമായി പ്രതികരിച്ചത്.

അല്പം സ്വകാര്യത തന്നു കൂടേയെന്ന് അവർ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. വൈകാരികമായാണ് രാധിക മൊബൈൽ കാമറയുമായെത്തിയവരോട് പ്രതികരിച്ചത്. “നിങ്ങൾക്ക് ആളുകളുടെ കണ്ണീരാണോ വേണ്ടത്?” എന്ന് ചോദിച്ചു കൊണ്ടാണ് കാമറകളുമായി എത്തിയവരോട് രാധിക ചോദിച്ചത്.

ഈ സമയത്ത് ദുഃഖിതരായ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് നടി മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. “ഞാൻ കൈ കൂപ്പി അപേക്ഷിക്കുന്നു… ദയവായി ടിആർപികൾക്ക് പിന്നാലെ പോകരുത്. സിനിമയാണ് ഞങ്ങളുടെ തൊഴിൽ. ഞങ്ങളുടെ സിനിമകളിലൂടെ ഞങ്ങൾ നിങ്ങളെ രസിപ്പിക്കുന്നുണ്ട്. ദയവായി കുടുംബത്തിന് കുറച്ച് സ്വകാര്യത നൽകൂ.”- രാധിക പറഞ്ഞു.

ഇതിനിടയിലൂടെ വിഡിയോ എടുക്കരുതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നതും കേൾക്കാം. ശനിയാഴ്ചയാണ് സംവിധായകനും നടനുമായ ഭാഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.അടുത്തിടെ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ മൊബൈൽ കാമറയുമായെത്തിയവരോട് അദ്ദേഹത്തിന്റെ മകൻ ചന്തു സലിംകുമാറും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ സംഭവം കേരളത്തിൽ വലിയതോതിൽ ചർച്ചയായി മാറിയിരുന്നു.

വാല്‍പാറയില്‍ പുലിക്ക് പിന്നാലെ കരടിയുടെയും ആക്രമണം; തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്, ഭീതി

വാല്‍പാറയില്‍ പുലിക്ക് പിന്നാലെ കരടിയുടെയും ആക്രമണം; തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്, ഭീതി

തൃശൂര്‍: വാല്‍പാറയില്‍ കരടിയുടെ ആക്രമണത്തില്‍ തേയിലത്തോട്ട തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഉത്തരേന്ത്യന്‍ തൊഴിലാളിയായ ദില്‍വാര്‍ അലിക്കാണ് പരിക്കേറ്റത്. അപ്പര്‍ പരലൈ എസ്റ്റേറ്റില്‍ തേയിലച്ചെടികള്‍ക്ക് മരുന്ന് തളിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഈ സമയം അഞ്ച് തൊഴിലാളികളാണ് ജോലിയില്‍ ഉണ്ടായിരുന്നത്.

തോട്ടത്തില്‍ ഒളിച്ചിരുന്ന കരടി ദില്‍വാര്‍ അലിയെ ആക്രമിക്കുകയായിരുന്നു. തലയില്‍ പരിക്കേറ്റ് തൊഴിലാളിയുടെ നിലവിളി കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവെച്ച് കരടിയെ വനമേഖലയിലേക്ക് ഓടിച്ചുവിട്ടു. പരിക്കേറ്റ ദില്‍വാര്‍ അലിയെ ആദ്യം വാല്‍പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആനമല കടുവ സങ്കേതത്തിന്റെ ഭാഗമായ വാല്‍പാറയില്‍ കരടി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം അടുത്തിടെ വര്‍ധിച്ചതായി വനംവകുപ്പ് അറിയിച്ചു. വാട്ടര്‍ഫോള്‍, കവര്‍കല്‍, റോട്ടിക്കട, അയ്യര്‍പാടി തുടങ്ങിയ മേഖലകളില്‍ കരടികളുടെ സാന്നിധ്യം കൂടുതലായതിനാല്‍ തേയിലത്തോട്ട തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരടി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

യുഎഇ വിടാൻ താൽപര്യമില്ല !, 94 ശതമാനം പ്രവാസികളും ഹാപ്പി; കാരണമിതാണ്

യുഎഇ വിടാൻ താൽപര്യമില്ല !, 94 ശതമാനം പ്രവാസികളും ഹാപ്പി; കാരണമിതാണ്

ദുബൈ: യുഎഇയിൽ താമസിക്കുന്ന പ്രവാസികളിൽ 94 ശതമാനം പേരും ഭാവിയിലും രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ റിപ്പോർട്ട്. മികച്ച ജീവിതനിലവാരം, തൊഴിൽ അവസരങ്ങൾ, സുരക്ഷ എന്നിവയാണ് യുഎഇയിൽ തുടരാനുള്ള പ്രധാന കാരണങ്ങളായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത്.

ആർസെറ്റ് ഗ്ലോബലും (ARCET Global) ക്വസ്റ്റൻ പ്രൊയും ചേർന്ന് നടത്തിയ ‘യുഎഇ എക്സ്പാറ്റ് മോണിറ്റർ’ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്തവരിൽ 87 ശതമാനം പേർ സ്വന്തം രാജ്യത്തേക്കാൾ കൂടുതൽ അവസരങ്ങൾ യുഎഇ നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു.

പ്രവാസികൾ യുഎഇയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം നികുതിയില്ലാത്ത വരുമാനമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ സർവേയിൽ പങ്കെടുത്ത 88 ശതമാനം പേരുടെ അഭിപ്രായത്തിൽ, മികച്ച ജീവിതനിലവാരവും തൊഴിൽ അവസരങ്ങളുമാണ് യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം. സുരക്ഷയും കുറഞ്ഞ കുറ്റകൃത്യനിരക്കുമാണ് യുഎഇയെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്ന് 87 ശതമാനം പേരും അഭിപ്രായപ്പെട്ടു.നികുതിയില്ലാത്ത വരുമാനമാണ് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയത് 81 ശതമാനം പേരാണ്. സർവേയിൽ പങ്കെടുത്തവരിൽ 97 ശതമാനം പേരും യുഎഇയെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ രാജ്യമെന്നാണ് വിലയിരുത്തിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് നവീകരണവും വികസനവും കൂടുതൽ വേഗത്തിലാകുമെന്ന് 87 ശതമാനം പേരും പ്രതീക്ഷ പ്രകടിപ്പിച്ചു.

2026 ഏപ്രിൽ, മേയ് മാസങ്ങളിലായി യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി താമസിക്കുന്ന 18 വയസിന് മുകളിലുള്ള 708 പ്രവാസികളിലാണ് സർവേ നടത്തിയത്.

വഞ്ചിയൂർ ഉദയകുമാറിന്റെ കവിതാ സമാഹാരം ‘ബെസ്റ്റി’ പ്രകാശനം ചെയ്യുന്നു

വഞ്ചിയൂർ ഉദയകുമാറിന്റെ കവിതാ സമാഹാരം ‘ബെസ്റ്റി’ പ്രകാശനം ചെയ്യുന്നു

ആറ്റിങ്ങൽ മലയാളശാല സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ഉദയകുമാറിന്റെ രണ്ടാമത്തെ കവിതാ സമാഹാരം ‘ബെസ്റ്റി’ ജൂൺ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത കവിയും അധ്യാപകനുമായ എൻ എസ് സുമേഷ് കൃഷ്ണൻ പ്രകാശനം ചെയ്യുന്നു. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ആഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്യും. ഡോക്ടർ പൗർണമി എസ് ഉദയ്, ഗണേഷ് ആനന്ദ്, വർക്കല ഗോപാലകൃഷ്ണൻ തുടങ്ങി മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ഒരുലക്ഷം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഫോക്സ്‌വാഗണ്‍; ചൈനയില്‍ നിന്ന് കടുത്ത മത്സരം

ഒരുലക്ഷം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഫോക്സ്‌വാഗണ്‍; ചൈനയില്‍ നിന്ന് കടുത്ത മത്സരം

ബെര്‍ലിന്‍: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്‌വാ​ഗണ്‍ ആഗോളതലത്തില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഒരു ലക്ഷം വരെ തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഒലിവര്‍ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. കമ്പനിയുടെ നിലവിലെ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുന്നതിന് പുറമെ ജര്‍മനിയിലെ നാല് നിര്‍മാണ പ്ലാന്റുകളിലെ ഉല്‍പാദനം നിര്‍ത്തലാക്കുന്നതും പരിഗണനയിലുണ്ട്.

വാഹന വ്യവസായത്തിലെ മാറുന്ന ട്രെന്‍ഡ്, ചൈനീസ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരം, യുഎസ് ഇറക്കുമതി തീരുവ, യൂറോപ്യന്‍ വിപണിയിലെ ഡിമാന്‍ഡിലുണ്ടായ കുറവ് എന്നിവയാണ് കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന ഘടകങ്ങള്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതികളിലും 15 ശതമാനം കുറവ് വരുത്താന്‍ കമ്പനി ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഏകദേശം 13,000 കോടി യൂറോയിലേക്ക് നിക്ഷേപ ചെലവ് ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് വിവരം.

അതേസമയം വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് കമ്പനി തയ്യാറായിട്ടില്ല. വിഷയം ഇപ്പോഴും ചര്‍ച്ചയിലാണെന്നും വിവിധ സമിതികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കമ്പനി വ്യക്തമാക്കി. തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ നടപ്പിലായാല്‍ വാഹന വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാകും ഇതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിര്‍പ്പും വിഷയത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പിന്റെ ആഗോള ജീവനക്കാരുടെ എണ്ണം 667,164 ആയിരുന്നു. അതില്‍ 43 ശതമാനവും ജര്‍മ്മനിയിലാണ് ജോലി ചെയ്യുന്നത്. 2024-ല്‍ ജര്‍മ്മനിയിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമം തൊഴിലാളി യൂണിയനുകളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അതിനുശേഷം ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നിരവധി സൈറ്റുകള്‍ അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്യാന്‍ മാനേജ്മെന്റ് നീക്കം നടത്തിയിരുന്നു.