നിയമസഭാ തെരഞ്ഞടുപ്പ് വിഷുവിന് ശേഷം?; പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരം

നിയമസഭാ തെരഞ്ഞടുപ്പ് വിഷുവിന് ശേഷം?; പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കുങ്ങള്‍ പുരോഗമിക്കവെ, മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സംസ്ഥാനത്ത് എത്തുക. മാര്‍ച്ച് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ ഏപ്രില്‍ പകുതിയോടെ ആകും നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ട് ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന് ആയിരുന്നു നടന്നത്. ഒറ്റഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നത് മെയ് രണ്ടിനും നടന്നു. അതുപോലെ പോലെ തന്നെ ഒറ്റഘട്ടം ആയിട്ടായിരിക്കും സംസ്ഥാനത്ത് ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

ഏപ്രില്‍ രണ്ടാംവരത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തിയ പശ്ചാത്തലത്തില്‍ അത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നു വന്നെങ്കിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതി എന്ന തീരുമാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്ളത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആറിന് കേരളം സന്ദര്‍ശിക്കും. മോദിയുടെ സന്ദര്‍ശനത്തില്‍ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കുമെന്നാണ് വിവരം. സാമുദായിക നേതാക്കളുമായും മോദി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് റെയില്‍വേയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഏതായാലും മോദിയുടെ സന്ദര്‍ശനത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഉണ്ടാകുകയെന്നാണ്‌പൊതുവെയുള്ള വിലയിരുത്തല്‍.

ആലപ്പുഴയില്‍ അമ്മയെ മകന്‍ അടുക്കളയില്‍ കുഴിച്ചുമൂടി; ദുരൂഹതയെന്ന് നാട്ടുകാര്‍; കസ്റ്റഡിയില്‍

ആലപ്പുഴയില്‍ അമ്മയെ മകന്‍ അടുക്കളയില്‍ കുഴിച്ചുമൂടി; ദുരൂഹതയെന്ന് നാട്ടുകാര്‍; കസ്റ്റഡിയില്‍

ആലപ്പുഴ: തുറവൂരില്‍ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചുമൂടി. തുറവൂര്‍ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകന്‍ ഗിരീഷ് ആരും അറിയാതെ കുഴിച്ചുമൂടിയത്. 77 വയസ്സായിരുന്നു നാട്ടുകാരുടെ പരാതിയില്‍ കുത്തിയതോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

രാധയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയതാവാമെന്നാണ് സംശയിക്കുന്നത്. അടക്കളയിലാണ് അമ്മയെ കുഴിച്ചിട്ടത്. സംഭവത്തില്‍ മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ അമ്മയുടേത് സ്വഭാവികമരമണമാണെന്നാണ് ഗിരീഷ് പറയുന്നത്. മരണശേഷം മൃതദേഹം താന്‍ സംസ്‌കരിക്കുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മദ്യപാനിയായ അമ്മയും മകനും തമ്മില്‍ വഴക്കിടല്‍ പതിവായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. രാധയെ കാണാതായതോടെയാണ് അയല്‍വാസികള്‍ക്ക് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് മകനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ മരിച്ചെന്നും താന്‍ സംസ്‌കാരം നടത്തിയതായും ഗിരീഷ് പറഞ്ഞു. പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുക. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലര്‍ക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു ജിജിന്‍. കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയിൽ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് കാറിന് പിന്നില്‍ ജിജിന്‍ ഓടിച്ച ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ജിജിന് ഗുരുതരമായി പരുക്കേറ്റു.

തുടർന്ന് ജിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചത്. ഒരു വൃക്കയും നേത്രപടലങ്ങളും നല്‍കാനുള്ള സ്വീകര്‍ത്താക്കളെ നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതസഞ്ജീവനി വഴി മറ്റ് അവയവങ്ങളും നല്‍ക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ചു വരികയാണ്.

നാളെ മുതല്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തില്‍ നിയന്ത്രണം

നാളെ മുതല്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തില്‍ നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം ത്തോടനുബന്ധിച്ച് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ദര്‍ശന നിയന്ത്രണം ഉണ്ടാ കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ പകല്‍ 11.30 വരെയാകും നിയന്ത്രണം. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല.

ഈ വര്‍ഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറി മാര്‍ച്ച് ഒന്‍പതിന് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും. 27ന് വെള്ളിയാഴ്ച രാവിലെ സഹസ്രകലശാഭിഷേകം, തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം എന്നിവയോടെ സമാപിക്കും. മാര്‍ച്ച് മൂന്നിന് ചന്ദ്രഗ്രഹണമായതിനാല്‍ വൈകീട്ട് ആറ് മണിക്കും ക്ഷേത്ര നട അയടക്കുന്നതും 7.15ന് നടതുറന്ന് ക്ഷേത്രത്തിലെ ചടങ്ങുകുള്‍ ക്രമപ്രകാരം നടക്കുന്നതുമാണ്. അന്നേദിവസം അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവല്‍ എന്നി വഴിപാടുകള്‍ ശീട്ടാക്കുന്നതില്ല.

ഫെബ്രുവരി മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

ഫെബ്രുവരി മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും.

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.

ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപയും നല്‍കി. എന്നാല്‍ 2011-16 കാലയളവിലെ യുഡിഎഫ് സര്‍ക്കാര്‍ വെറും 9,011 കോടി രൂപ മാത്രമാണ് നല്‍കിയിരുന്നത്.

യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ ഘട്ടംഘട്ടമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2,000 രൂപയായി ഉയര്‍ത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി കെജിഎംഒഎ

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി കെജിഎംഒഎ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സമരം ചെയ്യുന്ന കെജിഎംഒഎ ഡോക്ടര്‍മാര്‍ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി. തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. അതേസമയം ജില്ലയിലെ നിസ്സഹരണ സമരം തുടരുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ഡോ.ബിന്ദു സുന്ദറിന്റെ ഭാഗത്ത് നിന്നുമുണ്ടായ ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയുടെ നേര്‍ക്ക് പ്രതിഷേധവുമായി എത്തിയത് ആള്‍ക്കൂട്ടാക്രമണത്തിന്റെ തലത്തിലേക്ക് മാറിയെന്നും സൂപ്രണ്ടായ ഡോ. സുമയ്ക്ക് ഗുരുതര പരിക്കേറ്റു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെജിഎംഒഎ ജില്ലയില്‍ പ്രതിഷേധം ആരംഭിച്ചത്. സംഭവിച്ചത് ചികിത്സാപ്പിഴവല്ലെന്നും അതുകൊണ്ട് തന്നെ ഡോ. ബിന്ദു സുന്ദറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ഡോക്ടര്‍മാരുടെ സമരത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സെയ്ദലി കായ്പ്പാടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ പരാതി നല്‍കിയത്.