രാജ്യം ഉറ്റുനോക്കുന്ന മാതൃക, മതേതരത്വ സംരക്ഷണത്തില്‍ കേരളം ഇന്ത്യയെ നയിക്കണം: അമര്‍ത്യാ സെന്‍

രാജ്യം ഉറ്റുനോക്കുന്ന മാതൃക, മതേതരത്വ സംരക്ഷണത്തില്‍ കേരളം ഇന്ത്യയെ നയിക്കണം: അമര്‍ത്യാ സെന്‍

തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. ഇന്ത്യയില്‍ മതേതരത്വം ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക സംഭാവന നല്‍കാന്‍ കേരളത്തിന് കഴിയണമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ‘വിഷന്‍-2031’ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അമര്‍ത്യ സെന്നിന്റെ പ്രതികരണം. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു പിന്നില്‍ ചരിത്രപരമായ അടിത്തറയുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകതയെന്നും ചൂണ്ടിക്കാട്ടി.

14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ കേരളം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് ആശ്ചര്യകരമാണ്. ഇബ്നു ബത്തൂത്തയുടെ രേഖകളില്‍ കേരളത്തെ കുറിച്ച് പരാമര്‍ശമുണ്ട്. കേരളത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകത. ഇന്ത്യയിലേക്കുള്ള ഒരു കവാടമെന്ന നിലയില്‍ കേരളത്തിന്റെ പങ്ക് രാജ്യത്തിന് മൊത്തത്തില്‍ മൂല്യവത്തായി. തുറന്ന മനസ്സോടെയും പരീക്ഷണാത്മകമായും തുടരാന്‍ സംസ്ഥാനത്തിന് കഴിയുന്നതില്‍ ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ആര്യഭടന്‍ കേരളീയനാണെന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകളുണ്ട്. പാടലീപുത്രത്തിലാണ് ആര്യഭടന്‍ താമസിച്ചതെങ്കിലും അദ്ദേഹം കേരളത്തില്‍നിന്നു വന്നതാണെന്നാണ് തെളിവുകള്‍.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയില്‍ കേരളം കൈവരിച്ച അതിശയിപ്പിക്കുന്ന നേട്ടം വികസന കാഴ്ചപ്പാടിന്റെ വിജയമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയായി കേരളം മാറി.

1957ലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആവേശം ഓര്‍മകളിലുണ്ട്. യാഥാസ്ഥിതികമല്ലാതെ, ‘വ്യത്യസ്ത പാതയിലൂടെ ജനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന് കഴിയുമോ’ എന്ന് അന്ന് കോളേജ് സ്ട്രീറ്റിലെ കോഫി ഹൗസുകളില്‍ വലിയ സംവാദം നടക്കുമായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേരളത്തിന് വികസനത്തിന് പണം കണ്ടെത്താന്‍ കഴിയില്ലെന്ന് പലരും എന്നോട് വാദിച്ചിരുന്നു. ഇന്ന് എല്ലാ മേഖലയിലും കേരളം മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ ആ പഴയ സംശയവാദികള്‍ക്കെല്ലാം സൗജന്യമായി കോഫി വാങ്ങി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. കേരളത്തിന്റെ മാനവവിഭവശേഷി വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തെറ്റിയില്ല. കേരളത്തില്‍ മതനിരപേക്ഷതയ്ക്ക് വലിയ വെല്ലുവിളികളില്ല. എന്നാല്‍, ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും സ്ഥിതി മോശമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യയുടെ ഭാവിയെ കുറിച്ച് തനിക്കിപ്പോള്‍ ആശങ്കയുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ഇന്ത്യയിലെ മതേതരത്വം പരാജയപ്പെടില്ലെന്ന ആത്മവിശ്വാസം ദുര്‍ബലമാകുന്നുണ്ട്. രാജ്യത്തിന്മേല്‍ സംഘടിതമായി അടിച്ചേല്‍പ്പിക്കുന്ന ആശയത്തെ ചെറുക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മതേതരത്വത്തിന്റെ ഭാവി എന്നും അദ്ദേഹം പറഞ്ഞു.

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

കാസര്‍കോട്: ജീവനൊടുക്കിയ വ്ലോഗര്‍ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആണ്‍സുഹൃത്തിന്റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്ദേശ് (29) വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു. വിമര്‍ശനം സൈബര്‍ ആക്രമണത്തിലേക്ക് തിരിഞ്ഞതോടെ ഉണ്ടായ മാനസിക സമ്മര്‍ദമാണ് സന്ദേശിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം.

ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന സന്ദേശിനെ ഞായറാഴ്ച പകല്‍ പുറത്തേക്ക് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദത്തെ കുറിച്ച് സന്ദേശ് പറഞ്ഞിരുന്നു എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ചിന്നു പാപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് പൊലീസ് സന്ദേശില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

ചിന്നു പാപ്പു എന്നറിയപ്പെടുന്ന വ്‌ളോഗര്‍ രേഷ്മ കഴിഞ്ഞ തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഉളിയത്തടുക്കയിലെ വാടകവീട്ടിലാണ് രേഷ്മയും സന്ദേശും താമസിച്ചിരുന്നത്. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ മരണത്തില്‍ ദുരൂഹതയില്ലെന്ന രീതിയിലാണ് അന്വേഷണം നീങ്ങിയത്.

കാസര്‍കോട് തുടര്‍ന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം സന്ദേശിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍ നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി.

ശബരിമല യുവതീപ്രവേശനം: വാദം കേള്‍ക്കല്‍ ഏപ്രില്‍ 7 മുതല്‍

ശബരിമല യുവതീപ്രവേശനം: വാദം കേള്‍ക്കല്‍ ഏപ്രില്‍ 7 മുതല്‍

ഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയില്‍ മാര്‍ച്ച് 14 ന് അകം സംസ്ഥാന സര്‍ക്കാര്‍ അടക്കം കേസിലെ കക്ഷികള്‍ വാദങ്ങളും നിലപാടുകളും രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനായി 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കും. ഏപ്രില്‍ 7 ന് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഏപ്രില്‍ 22 ന് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ പട്ടിക ചീഫ് ജസ്റ്റിസ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ശബരിമല കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കുക. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനാ ഹര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ശബരിമലയിലെ വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ തുടര്‍ന്നും എതിര്‍ക്കുമോയെന്നതില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

എതിര്‍ക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും വാദങ്ങള്‍ക്ക് ശേഷം അമിക്കസ് ക്യൂറിമാരുടെ വാദവും, മറുപടി സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കും. മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനു പുറമെ, മലയാളി അഭിഭാഷകനായ കെ പരമേശ്വരനെ കൂടി കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.

ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി

ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; സ്വര്‍ണവില 1,15,000ന് താഴെയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,720 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വെള്ളിയാഴ്ച രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

ഇപ്പോള്‍ കൂടിയു കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

പിതൃമോക്ഷം തേടി ആയിരങ്ങള്‍, ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം

പിതൃമോക്ഷം തേടി ആയിരങ്ങള്‍, ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം

കൊച്ചി: പിതൃമോക്ഷത്തിനായി ആലുവ മണപ്പുറത്ത് പതിനായിരങ്ങള്‍. ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണത്തിനായി വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെട്ടത്. ഇന്ന് ഉച്ചവരെയാണ് ചടങ്ങുകള്‍. ബലിതര്‍പ്പണത്തിനായി ഇന്നലെ രാത്രി മുതല്‍ തന്നെ ആളുകള്‍ മണപ്പുറത്ത് എത്തിതുടങ്ങിയിരുന്നു. സംസ്ഥാനത്ത് മറ്റ് ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനായി ആയിരങ്ങളാണ് എത്തിയത്.

ആലുവയില്‍ കർമങ്ങൾക്കു തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം നല്‍കി. 116 ബലിത്തറകളാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ഇന്ന് ആരംഭിക്കുന്ന ബലിതർപ്പണം കുംഭത്തിലെ അമാവാസിയായ ചൊവ്വാഴ്ച വരെ തുടരും. പിതൃതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് സൗജന്യ ലഘുഭക്ഷണവും ചുക്കുവെള്ളവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

ശിവരാത്രിയുടെ ഭാഗമായി ഇന്ന് പകല്‍ 2 വരെ ആലുവ പട്ടണത്തിലും പരിസരത്തും പൊലീസ് ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. .1500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. പിതൃതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് സൗജന്യ ലഘുഭക്ഷണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ശിവരാത്രി നാളില്‍ മണപ്പുറത്തെത്തുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് രണ്ടുകോടിയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും ആലുവ നഗരസഭ ഒരു കോടിയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

250 കെഎസ്ആര്‍ടിസി ബസുകള്‍ മണപ്പുറത്തേക്ക് പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്. മണപ്പുറത്ത് കെഎസ്ആര്‍ടിസിക്കായി പ്രത്യേകം സ്റ്റാന്‍ഡ് ഉണ്ടാകും. സ്വകാര്യ ബസുകള്‍ക്ക് രാത്രി സര്‍വീസ് നടത്തുന്നതിനായി പ്രത്യേകം പാസ് അനുവദിച്ചിരുന്നു. കൊച്ചി മെട്രോയും അധികസമയം സര്‍വീസ് നടത്തുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരത്തില്‍ ഞായറാഴ്ച വൈകീട്ട് നാലുമണി മുതല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

നെടുമങ്ങാട് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് എന്ന് ആരോപണം

നെടുമങ്ങാട് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് എന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് എന്ന് ആരോപണം. ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് യുവതിയുടെ കാലുകളിൽ പഴുപ്പ് ഉണ്ടായെന്നാണ് പരാതി. എന്നാൽ, ഇതേക്കുറിച്ച് ഒരു പരാതിയും ആശുപത്രിയെയോ തന്നെയോ അറിയിച്ചിട്ടില്ലെന്നാണ് രജനിയെ ചികിത്സിച്ച ഡോക്ടർ ഹ‍ൃദ്യ പറയുന്നത്.

ഈ മാസം അഞ്ചു മുതൽ 9 വരെയാണ് ചുള്ളിമാനൂർ സ്വദേശിനി രഞ്ജിനി നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഗർഭസമയത്ത് എടുക്കേണ്ട ആറ് കുത്തിവെപ്പ് ഡോക്ടറുടെ നിർദേശപ്രകാരം രജനിക്ക് നൽകി. കുത്തിവെപ്പ് എടുത്തശേഷം കാലുകളിൽ കടുത്ത വേദന അനുഭവപ്പെടുകയും പിന്നീട് പഴുപ്പ് ബാധിച്ചുവെന്നുമാണ് രഞ്ജിനിയുടെ ഭർത്താവ് പറയുന്നത്. വേദനയെക്കുറിച്ച് പലതവണ പരാതിപ്പെട്ടെങ്കിലും ഡോക്ടർ പരിശോധിച്ചു നോക്കാതെ ഡിസ്ചാർജ് എഴുതിയെന്നാണ് കുടുംബത്തിന്റെ ആരോപണം. വട്ടപ്പാറയിലെ സ്വകാര്യ ആശുപ്രതിയിലാണ് രഞ്ജിനിയെ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

എന്നാൽ, യുവതിക്ക് വേദനയോ മറ്റ് അസ്വസ്ഥതകളാ ഉള്ളതായി അറിയിച്ചിട്ടില്ല എന്നാണ് ചികിത്സ നൽകിയ ഡോക്ടർ പറയുന്നത്. തുടർ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലും എത്തിയിട്ടില്ല. ചിലരിൽ മരുന്നുകളുടെ റിയാക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ പറയുന്നു.