by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും ആരംഭിക്കും.
ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടന ധര്‍ണ നടത്തും. രാവിലെ 10 മണി മുതല്‍ ആണ് ധര്‍ണ്ണ. അന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.


by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ഇന്നലെ പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചിരുന്നു.
കഴക്കൂട്ടത്ത് പ്രേംകുമാറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പ്രവേശനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക. കോണ്‍ഗ്രസ് നേതൃയോഗ ചര്‍ച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എന്നിവരുമായി പ്രേംകുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയിരുന്നു. നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങുകയും ചെയ്തു. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.


by Midhun HP News | Feb 15, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ശാർക്കര പൊങ്കാലക്കിടയിലെ തിക്കിലും തിരക്കിലും 7 പേരുടെ സ്വർണ്ണമാല നഷ്ടപ്പെട്ടു. ശാർക്കര പൊങ്കാലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് സ്ത്രീ ഭക്തരാണ് പൊങ്കാല സമർപ്പിച്ചത്. ഇവരിൽ നിന്നുമാണ് 7 പേർക്ക് ആഭരണങ്ങൾ നഷ്ടമായത്.
ഏഴ് പേരാണ് ഇതുവരെ ചിറയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയത്. അതെ സമയം 9 പേര് ക്ഷേത്ര പറമ്പിൽ ആഭരണം നഷ്ടപ്പെട്ടതായി പരാതി അറിയിച്ചിരുന്നു. അവർ എല്ലാവരും സ്റ്റേഷനിൽ പരാതി നൽകിയിട്ടില്ല. പരാതി നൽകിയ 7 പേരുടെ 19 പവൻ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. എല്ലാ വർഷവും പൊങ്കാലയ്ക്ക് ഇടെ സ്വർണ്ണം നഷ്ടപ്പെടാറുണ്ട്. ഇത് തടയുവാൻ പോലീസ് താൽക്കാലിക സിസിടിവികൾ വരെ സ്ഥപിച്ചിരുന്നു. എന്നിട്ടും ഇത്തവണ മോഷണം കൂടി. പൊങ്കാലയോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കിടയിൽ നിന്നാണ് സ്വർണ്ണമാലകൾ നഷ്ടപ്പെട്ടത്.


by Midhun HP News | Feb 15, 2026 | Latest News, ജില്ലാ വാർത്ത
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒരു കള്ളനും പോലീസും കളി! നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വെച്ച് ഒരു കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന് അത് വിഴുങ്ങിയ യുവതിയെ പിടികൂടിയപ്പോൾ പോലീസ് കരുതി പണി കഴിഞ്ഞെന്ന്. എന്നാൽ അസ്സൽ പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
മാല പുറത്തെടുക്കാൻ പോലീസ് കാത്തിരിപ്പ് തുടങ്ങിയിട്ട് ഇപ്പോൾ നാല് ദിവസമായി. പഴവും വെള്ളവും മറ്റ് മരുന്നുകളുമൊക്കെ നൽകി നോക്കിയെങ്കിലും മാല മാത്രം പുറത്തുവരുന്നില്ല. ഇതിനിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് പോലീസുകാരെ അമ്പരപ്പിച്ച ആ പുതിയ വിവരം പുറത്തുവന്നത്. യുവതിയുടെ വയറ്റിൽ ഒരു മാല മാത്രമല്ല, ഒരു സ്വർണ്ണ കമ്മൽ കൂടി സുഖമായി ഇരിപ്പുണ്ട്!
ഈ കമ്മൽ എവിടെ നിന്ന് കിട്ടി? എപ്പോഴാണ് വിഴുങ്ങിയത്? ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മൗനം പാലിക്കുകയാണ് പാലേമാട് സ്വദേശിയായ സമീറ. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ് യുവതി. ശാരീരിക അസ്വസ്ഥതകൾ ഇല്ലാത്തതിനാൽ സർജറി വഴി സ്വർണ്ണം പുറത്തെടുക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. അതുകൊണ്ട് തന്നെ സ്വർണ്ണമാലയും കമ്മലും ‘സ്വാഭാവികമായി’ പുറത്തുവരുന്നത് വരെ കാത്തിരിക്കുകയല്ലാതെ പോലീസിന് ഇപ്പോൾ മറ്റ് വഴികളൊന്നുമില്ല.
എന്തായാലും ഈ വിചിത്രമായ മോഷണവും അതിനെത്തുടർന്നുള്ള സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇനിയെന്തൊക്കെ ആ വയറ്റിൽ നിന്ന് പുറത്തുവരുമെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും ഇപ്പൊഴത്തെ പേടി!
by Midhun HP News | Feb 15, 2026 | Latest News, കേരളം
കൊട്ടാരക്കര: ലോൺ ശരിയാക്കി തുക വർദ്ധിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽ നിന്ന് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്നവരെ ലക്ഷ്യമിട്ട് വിശ്വാസം നേടിയെടുത്ത ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ലോൺ ക്ലോസ് ചെയ്ത് കൂടുതൽ തുക അനുവദിച്ച് നൽകാമെന്ന വ്യാജ വാഗ്ദാനവുമായി വിവിധ ഇടങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിച്ചാണ് പ്രതികൾ ആളുകളെ സമീപിച്ചത്. തുടർന്ന്, ആവശ്യമായ നടപടികൾ പൂർത്തിയാക്കി വായ്പ ഉടൻ ലഭ്യമാക്കാമെന്നു പറഞ്ഞ് പരാതിക്കാരനിൽ നിന്ന് 52,000 രൂപ കൈപ്പറ്റിയെങ്കിലും, പിന്നീട് വായ്പ നൽകാതെയും കൈപ്പറ്റിയ തുക തിരികെ നൽകാതെയും ചതിച്ചതായാണ് പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിനൊടുവിൽ കേസിലെ പ്രതികളായി തിരുവല്ല വളഞ്ഞവട്ടം സ്വദേശികളായ രാജീവൻ (മഹേഷ്), ഗോപകുമാർ, ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഗിരീഷ് കുമാർ (കാർത്തിക്) എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു.
പ്രതികൾ സമാന രീതിയിൽ മറ്റ് ആളുകളെയും വഞ്ചിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും പണം നഷ്ടപ്പെട്ട മറ്റ് പരാതിക്കാരെ കണ്ടെത്തുന്നതിനുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

സാധാരണക്കാർ ഇത്തരം ലോൺ വാഗ്ദാനങ്ങളിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും, പണം ആവശ്യപ്പെടുന്ന സ്വകാര്യ ഏജൻസികളുമായി ഇടപെടുമ്പോൾ ഔദ്യോഗിക രേഖകളും നിയമാനുസൃതതയും ഉറപ്പാക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.

by Midhun HP News | Feb 15, 2026 | Latest News, കേരളം
കൊല്ലം: പരവൂർ:പൊഴിക്കര കടൽതീരത്ത് കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥികളായ ഭാനുമതി വിലാസത്തിൽ സെൽവരാജിന്റെ മകൻ
ബിബിൻ (16), അയത്തിൽ തെക്കേകാവ് അമ്പലത്തിന് സമീപം മനക്കര തെക്കതിൽ അനിൽരാജിന്റെ മകൻ കണ്ണൻരാജ് (16) എന്നിവരുടെ മൃതദേഹം പൊഴിക്കര ഭാഗത്തുനിന്ന് തന്നെ കിട്ടി.
അബുതാഹിറിനെ ഫയർഫോഴ്സിന്റെ സ്കൂബാ സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ച പകൽ 2.45നാണ് അപകടം ഉണ്ടായത്. പൊഴിക്കര ക്ഷേത്രത്തിന് പിറക് വശത്തെ കടൽ തീരത്തെത്തിയ അഞ്ചു പേരടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ കുളിക്കാൻ ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് കടൽതീരത്ത് ഉണ്ടായിരുന്നവർ പോലീസിനെ അറിയിക്കുകയും പോലിസ് ഫയർഫോഴ്സിനെ അറിയിക്കുകയും പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതുതിനിടയിൽ കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീം അബുതാഹിറിനെ രക്ഷപ്പെടുത്തുകയായിരുന്നു.
റിഹാൻ, അർജുൻ എന്നിവരാണ് തീരത്തുണ്ടായിരുന്നത്.
Recent Comments