by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറിയതോടെ ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തിലാണ്. മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമെന്ന സർക്കാർ പ്രഖ്യാപനം വൻ വിവാദങ്ങളാണ് സൃഷ്ട്ടിച്ചത്. ഏറ്റവും ഒടുവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റിയത്.

ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ മൂല്യം ഏകദേശം 250 മില്യൺ ഡോളർ (ഏകദേശം 2200 കോടി രൂപ) ആണ്. ഈ മത്സരം നടന്നില്ലെങ്കിൽ അത് വലിയ രീതിയിൽ ഐസിസിയുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഇത് ഒഴിവാക്കാനാണ് ഐസിസി തിരക്കിട്ട ചർച്ചകൾ പാകിസ്ഥാനുമായി നടത്തിയത്.
ഇതുവരെ ഇരു ടീമുകളും പരസ്‌പരം 16 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 13 തവണയും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. ഏറ്റവും ഒടുവിൽ ദുബൈയിൽ വെച്ച് നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ 5 വിക്കറ്റിനാണ് പാകിസ്ഥാനെ തകർത്തത്. ഐസിസി അംഗീകരിച്ച ന്യൂട്രൽ വേദിയിൽ ഇരു ടീമുകളും 13 തവണ ഏറ്റുമുട്ടിയപ്പോൾ 2 തവണ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്.ടി20 ലോകകപ്പ് മത്സരങ്ങളിൽ 8 തവണ ഇരു ടീമുകളും നേർക്ക് നേർ വന്നപ്പോൾ ഇതിൽ ആറ് മത്സരങ്ങൾ ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങൾ പാകിസ്ഥാൻ ജയിച്ചു. 2007 ലെ പ്രഥമ ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും ഫൈനലിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ഐസിസിയുടെ ടി20 റാങ്കിങ്ങിൽ 77 മത്സരത്തിൽ നിന്ന് 273 പോയിന്റോടെ ഇന്ത്യൻ ടീം ആണ് ഒന്നമത്. 79 മത്സരത്തിൽ നിന്ന് 238 പോയിന്റുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ.
ഈ മാസം 15 ന് ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഈ സ്റ്റേഡിയത്തിൽ ഇതുവരെ നടന്ന 60 ടി20 മത്സരങ്ങളിൽ 24 തവണ ആദ്യം ബാറ്റ് ചെയ്ത ടീമും 35 തവണ രണ്ടാമത് ബാറ്റ് ചെയ്ത ടീമുമാണ് വിജയിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ടോസ് ഇവിടെ നിർണ്ണായകമാകും.
ഗ്രൗണ്ടിലെ ഒന്നാം ഇന്നിങ്‌സ് ശരാശരി സ്കോർ 142 റൺസും രണ്ടാം ഇന്നിങ്‌സ് ശരാശരി സ്കോർ 128 റൺസുമാണ്. ഏറ്റവും ഉയർന്ന ടീം സ്കോർ 215 റൺസും ഏറ്റവും കുറഞ്ഞ ടീം സ്കോർ 80 റൺസുമാണ്. എങ്ങനെയാകും പിച്ചിന്റെ സ്വഭാവമെന്നും കൃത്യമായി പറയാൻ കഴിയില്ല.
കണക്കുകളിൽ മുൻതൂക്കം ഇന്ത്യയ്ക്ക് ആണെങ്കിലും ക്രിക്കറ്റ് മത്സരങ്ങൾ ഇപ്പോഴും പ്രവചനാതീതമാണ്. ഇരു ടീമുകളിലും ശക്തരായ കളിക്കാരുള്ളത് കൊണ്ട് തന്നെ ഒരു താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാം.

by Midhun HP News | Feb 10, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നല്‍കി. ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളിലെ 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസാണ് ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിന് കൈമാറിയത്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഇതു നാലാം തവണയാണ് അവിശ്വാസ നോട്ടീസ് നല്‍കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമര്‍പ്പിച്ചത്. സ്പീക്കര്‍ ഓം ബിര്‍ല അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
സഭാനടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുന്നില്ല. ഇതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. 14 ദിവസത്തിന് ശേഷമാകും നോട്ടീസ് പരിഗണിക്കുക. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. നോട്ടീസ് 14 ദിവസത്തിന് ശേഷം പരിഗണിക്കും. ഉച്ചയോടെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമാകാത്തതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.
നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും, ബഹളം ചൂണ്ടിക്കാട്ടി എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതുമാണ് സ്പീക്കര്‍ക്കെതിരെ രംഗത്തു വരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവു വരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടി പക്ഷപാതപരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഉന്നയിച്ചതാണ് ലോക്‌സഭയില്‍ വന്‍ ബഹളങ്ങള്‍ക്ക് വഴിതെളിച്ചത്.


by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.
ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു മുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.
‘കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്.
കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും’- കുറിപ്പിൽ പറയുന്നു.
കുറിപ്പ്:
ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം.
ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതികണക്ഷൻ എടുക്കുന്നതിന് കെ എസ് ഇ ബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്.
ഏതൊരു താത്കാലിക വൈദ്യുതി കണക്ഷനും എടുക്കുന്നതിനുമുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണം.
കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം.
ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖേന മാത്രമേ നടത്താവൂ. ഇതിനും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
വൈദ്യുതിസംബന്ധമായ ഏന്തുജോലിയും ചെയ്യുന്നതിനുമുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും ജനറേറ്ററിൽ നിന്നുള്ള സപ്ലൈ കടന്നുവരുന്നില്ല എന്നും ഉറപ്പാക്കണം.
വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്.
പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്.
ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു.
വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും
ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ.
ലൈസൻസുള്ള കോൺട്രാക്ടറെ മാത്രമേ വൈദ്യുതി സംബന്ധമായ ജോലികൾ ചെയ്യാൻ ചുമതലപ്പെടുത്താൻ പാടുള്ളു.
താത്കാലിക വയറിംഗിന് ഗുണമേന്മയുള്ള വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്തുമ്പോഴും കെട്ടുകാഴ്ചകൾ ഒരുക്കുമ്പോഴും വൈദ്യുതിലൈനിൽ നിന്ന് സുരക്ഷിത അകലത്തിലായിരിക്കാൻ ജാഗ്രത വേണം.
വൈദ്യുതി ലൈനുകൾക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തരുത്.
വൈദ്യുതി ലൈനുകൾക്കു സമീപത്തുകൂടിയോ , അടിയിലൂടെയോ വൈദ്യുതീകരണത്തിനുള്ള വയറുകൾ അലക്ഷ്യമായി വലിക്കുകയോ എറിയുകയോ ചെയ്യരുത്
by Midhun HP News | Feb 10, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സിനിമാതാരങ്ങളും വ്യവസായികളുമെല്ലാം വന്‍തോതില്‍ സ്വര്‍ണം നല്‍കി. ശബരിമലയിലേക്ക് സിനിമാക്കാരായ സുരേഷ് ഗോപി, സംവിധായകന്‍ ഷാജി കൈലാസ്, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍ എന്നിവര്‍ സ്വര്‍ണം സംഭാവന നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. 2017 ല്‍ പുതിയ കൊടിമരം സ്വര്‍ണം പൂശി സ്ഥാപിക്കാന്‍ തീരുമാനിച്ച സമയത്ത് നല്‍കിയ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

കൊടിമരം സ്വര്‍ണം പൂശാന്‍ വിശ്വാസികളായ വിവിധ ആളുകളില്‍ നിന്നും സ്വര്‍ണം ഇത്തരത്തില്‍ വാങ്ങിയിരുന്നു. 2017 ജൂണ്‍ അഞ്ചാം തീയതി പമ്പയില്‍ വെച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. സ്വര്‍ണം പൂശാനോ, പാളി ഉണ്ടാക്കാനോ പറ്റുന്ന തരത്തില്‍ സ്വര്‍ണത്തകിടുകളാണ് സംഭാവനയായി സ്വീകരിച്ചത്. അന്ന് 80.49 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നാണ് ദേവസ്വം രേഖകളില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജൂണ്‍ 10 ന് 246 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നും ദേവസ്വം രേഖകളില്‍ പറയുന്നു.
ഈ സ്വര്‍ണം സംഭാവന ചെയ്തത് ഒരു സിനിമാ നിര്‍മ്മാതാവ് ആണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നടന്മാരും വ്യവസായികളും അടക്കം സ്വര്‍ണം സംഭാവന ചെയ്തവരുടെ പേരുവിവരങ്ങളും അളവും ശരിയായി രേഖപ്പെടുത്താതെയും, ഇവര്‍ക്ക് രസീതു നല്‍കാതിരുന്നതിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. സംഭാവന നല്‍കിയവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്വാസികളില്‍ നിന്നും വലിയ അളവില്‍ സ്വര്‍ണം സംഭാവനയായി ലഭിച്ചിട്ടുണ്ട്. കൂടാതെ 9 കിലോയോളം സ്വര്‍ണം ദേവസ്വം ബോര്‍ഡ് പണം നല്‍കി വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ സ്വര്‍ണം പൂശിയതില്‍ ഏതാണ്ട് 30 പവനോളം സ്വര്‍ണം മിച്ചം വന്നു. ആ സ്വര്‍ണം എവിടെയെന്ന് കൃത്യമായ കണക്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൊടിമരപ്രതിഷ്ഠയിലെ സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു.

by Midhun HP News | Feb 10, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യ ഹര്‍ജിയിൽ നാളെ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം തേടി പ്രതി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യ ഹര്‍ജി നൽകിയത്. എസ്ഐടി കേസിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി.

ഇന്ന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാദം കോടതിയിൽ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തിൽ വിവേചനം കാണിക്കാൻ പറ്റില്ലെന്നും നാളെ ജാമ്യഹര്‍ജിയിൽ വിധി പറയുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
ഇതിനിടെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി.ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമൻസ് ജയറാമിന് ലഭിച്ചിരിക്കുന്നത്.

by Midhun HP News | Feb 10, 2026 | Latest News, ജില്ലാ വാർത്ത
കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്ത് എത്തിയിരുന്നു. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണ് എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് അനൂപ് കണ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നുവെന്നും അനൂപ് കണ്ണൻ പറഞ്ഞു.
ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നു. 25 ലക്ഷം നഷ്ടമുണ്ടായി എന്നും നിർമാതാവ് അനൂപ് കണ്ണൻ വ്യക്തമാക്കി. ബിജു മേനോൻ പങ്കെടുത്തത് ആകെ മൂന്ന് മണിക്കൂർ പ്രമോഷൻ പരിപാടിയിൽ മാത്രം. ബിജു മേനോൻ പ്രമോഷന് വരാമെന്ന് സമ്മതിച്ചതാണ്. ബിജു മേനോനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നും അനൂപ് കണ്ണൻ വ്യക്തമാക്കി.
ബി ഉണ്ണികൃഷ്‍ണൻ ഇന്നലെ പറഞ്ഞത്
ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണക്കാര്‍ നടീനടൻമാരെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞും വിമര്‍ശനവുമായി ബി ഉണ്ണികൃഷ്‍ണൻ. കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണ്. ബിജു മേനോന്റെ പേര് പറയാൻ തനിക്ക് മടിയും പേടിയും ഇല്ല എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി.
മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രമോഷന് പോവാത്തതുകൊണ്ട് ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ നിന്ന് കുറഞ്ഞത്. ആ നിര്‍മാതാവ് ഒരു സംവിധായകനുമാണ്. ഞങ്ങളുടെ അംഗമാണ്. അതേ നടൻ ജീത്തു ജോസഫ് സംവിധാനം ചെയ്‍ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാസരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രമോഷൻ എന്നത് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ എന്നും ബി ഉണ്ണികൃഷ്‍ണൻ ചോദിച്ചു.
പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടര്‍ന്ന് നിര്‍മാതാവിന്റെ 25 ലക്ഷം രൂപ നഷ്‍ടപ്പെടുക. ഇപ്പോള്‍ വന്ന സിനിമയിലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ബി ഉണ്ണികൃഷ്‍ണൻ ചൂണ്ടിക്കാട്ടി.
അടുത്തിടെ ഇറങ്ങിയ വലതുവശത്തെ കള്ളൻ സിനിമയുടെ പ്രമോഷനിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. ജീത്തു ജോസഫായിരുന്നു വലതുവശത്തെ കള്ളൻ സംവിധാനം ചെയ്‍തത്. പൊലീസ് വേഷത്തിലായിരുന്നു ബിജു മേനോൻ ചിത്രത്തില്‍ അഭിനയിച്ചത്. ജോജു ജോര്‍ജും നിര്‍ണായക വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.

Recent Comments