‘ഇനി നിങ്ങളുടെ ഊഴം’; വോട്ട് ചെയ്ത് മോഹൻലാലും മമ്മൂട്ടിയും

‘ഇനി നിങ്ങളുടെ ഊഴം’; വോട്ട് ചെയ്ത് മോഹൻലാലും മമ്മൂട്ടിയും

തിരുവനന്തപുരം: മുടവൻമുഗളിലെ സ്കൂളിലെത്തി വോട്ട് ചെയ്ത് നടൻ മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമു​ഗൾ സ്കൂൾ ബൂത്ത് 36 ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയിൽ അവധി ആ​ഘോഷിക്കാൻ പോകുന്നതിന് മുൻപായാണ് അദ്ദേഹം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തി തന്റെ വോട്ടവകാശം വിനിയോ​ഗിച്ചത്.

ഇന്ന് വൈകിട്ട് അദ്ദേഹം അമേരിക്കയിലേക്ക് പോകും. പിന്നീട് അടുത്ത മാസമാകും നാട്ടിൽ തിരിച്ചെത്തുക. വോട്ട് ചെയ്തതിന്റെ ചിത്രവും മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകുക’’.- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഹൻലാൽ പോളിങ് ബൂത്തിൽ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാലിനെ കൂടാതെ മറ്റ് പല താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.

തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുൽഫത്തും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ഗുരുവായൂരിർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ്​ ഗോപി വോട്ട് ചെയ്തു.

കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190 ൽ നടൻ അജു വർഗീസ് വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തി.

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം; നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബില്ലിന് അം​ഗീകാരം

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം; നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബില്ലിന് അം​ഗീകാരം

ഡൽഹി: വനിതാസംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോ​ഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബിൽ.

നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബിൽ എന്ന പേരിലുള്ള ബിൽ ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തുടർച്ചയിൽ പാർലമെന്റിൽ അവതരിപ്പിക്കും. മണ്ഡല പുനർ നിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ മറ്റൊരു ബില്ലും കേന്ദ്രസർക്കാർ അവതരിപ്പിക്കും.

ഭേദഗതിപ്രകാരം ലോക്സഭാ സീറ്റുകൾ നിലവിലെ 543-ൽനിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണംചെയ്യും. 2029-ലെ പൊതുതെരഞ്ഞെടുപ്പിലാകും നിയമം പ്രാബല്യത്തിൽ വരുന്നത്. സ്ത്രീകൾക്കുള്ള സംവരണം കൂട്ടുമ്പോഴും പട്ടികജാതി, പട്ടിക വർ​ഗ സംവരണം തുടരും. നിയമസഭകളിലും സമാനരീതിയിൽ സീറ്റുകൾ വർധിപ്പിച്ച് അനുപാതികമായി സ്ത്രീകൾക്ക് സംവരണം നൽകും.

2011 സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയം പൂർത്തിയാക്കും. 2027 സെൻസസ് പൂർത്തിയാക്കിയശേഷം സംവരണം നടപ്പാക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും ഇത് 2034 വരെ നീണ്ടേക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പഴയ സെൻസസ് മാനദണ്ഡമാക്കുന്നത്. സ്ത്രീസംവരണ ബില്ലിന് 2023 സെപ്റ്റംബറിലാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇതാണ് ഭേദ​ഗതി വരുത്തുന്നത്.

കേരളത്തില്‍ യുഡിഎഫ് ചരിത്ര വിജയം നേടും

കേരളത്തില്‍ യുഡിഎഫ് ചരിത്ര വിജയം നേടും

കേരളത്തില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ ശക്തമായ ഭരണവിരുദ്ധ വികാരം കേരളത്തിലുടനീളം പ്രകടമായിരുന്നു. പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ ഈ വികാരം ജനരോഷമായി മാറുന്ന കാഴ്ചയാണ് കണ്ടത്. പത്തുവര്‍ഷത്തെ ജനദ്രോഹ നയങ്ങള്‍ക്ക് കണക്ക് ചോദിക്കാന്‍ ജനാധിപത്യ കേരളം കാത്തിരിക്കുകയാണ്. ജനാധിപത്യത്തില്‍ കൊടുക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ ഈ സര്‍ക്കാരിന് നല്‍കുമെന്നും എ കെ ആന്റണി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.

ആദ്യ മൂന്ന് മണിക്കൂറില്‍ 20 ശതമാനം പോളിങ്, ബൂത്തുകളില്‍ നീണ്ട നിര

ആദ്യ മൂന്ന് മണിക്കൂറില്‍ 20 ശതമാനം പോളിങ്, ബൂത്തുകളില്‍ നീണ്ട നിര

വോട്ടാവേശത്തില്‍ കേരളം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറില്‍ 20.2 ശതമാനം പോളിങ്. സംസ്ഥാനത്ത് പല ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. ആളുകള്‍ കൂട്ടത്തോടെ എത്തി വോട്ട് ചെയ്യുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് മൂന്ന് മുന്നണികളും പങ്കുവെയ്ക്കുന്നത്.

മുടവന്‍മുഗളിലെ ഗവ.എല്‍പി സ്‌കൂളില്‍ നടന്‍ മോഹന്‍ലാല്‍ വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വോട്ട് ചെയ്തു.

വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം, യുഡിഎഫ് ബൂത്ത് എജന്റ് തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍; സിപിഎം എന്ന് പരാതി

വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം, യുഡിഎഫ് ബൂത്ത് എജന്റ് തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍; സിപിഎം എന്ന് പരാതി

കണ്ണൂര്‍: വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം. ധര്‍മ്മടം മണ്ഡലത്തിലെ മൈലുള്ളി മെട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. യുഡിഎഫ് ബൂത്ത് ഏജന്റായ കുഴിയില്‍ പീടികയിലെ പ്രഭാകരനാണ് (70) പരിക്കേറ്റത്.

ബുധനാഴ്ച രാത്രി എഴുപതാം നമ്പര്‍ ബൂത്തായ കീഴത്തൂര്‍ യുപി സ്‌കൂള്‍ സഹ പ്രവര്‍ത്തകനോടൊപ്പം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന പ്രഭാകരനെ തലയ്ക്ക് മാരകായുധം കൊണ്ടു അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇദ്ദേഹത്തെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാജയ ഭീതിയെ തുടര്‍ന്ന് ധര്‍മ്മടം മണ്ഡലത്തില്‍ സിപിഎം അക്രമം അഴിച്ചു വിടുന്നത് തുടരുകയാണെന്ന് യുഡി എഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുള്‍ റഷീദ് ആരോപിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസും തെരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം ഉണ്ടാവുന്ന സാഹചര്യത്തില്‍ ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് ദിവസമായ ഇന്ന് വെന്തുരുകും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

വോട്ടെടുപ്പ് ദിവസമായ ഇന്ന് വെന്തുരുകും; സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.