സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് ഒറ്റയടിക്ക് 2120 രൂപ കുറഞ്ഞു

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് ഒറ്റയടിക്ക് 2120 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,040 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 265 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,505 രൂപയായി. കഴിഞ്ഞ 5 ദിവസത്തിനിടെ 4040 രപയാണ് കുറഞ്ഞത്. ഗ്രാം വിലയില്‍ 505 രൂപയുടെ കുറവുണ്ടായി .

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ അര്‍ധരാത്രിയാണ് അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് തടഞ്ഞത്.

അതേസമയം, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് ചേന്തി അനില്‍ പറഞ്ഞു. വാഹനവ്യൂഹത്തിനായി കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി, മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നെന്ന് അനില്‍ പറഞ്ഞു.

ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുമ്പോള്‍, ചേന്തിയിലെ പരിപാടിയിലെ സംഘാടകരായ അനിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ചു നിര്‍ത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് ആരോപണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ലിസ്റ്റില്‍ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല.മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രവര്‍ത്തകര്‍ കൈകാണിച്ചതിനെ തുടര്‍ന്ന് ചേന്തിയില്‍ ഇറങ്ങിയ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യണമെന്ന നിര്‍ദേശം പരിഗണിക്കാതെ, മടങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സംഘാടകര്‍ മോശമായി പെരുമാറിയത്. മുഖ്യമന്ത്രിയോട് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മോശം വാക്കുകള്‍ പറയുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റിയാണ് മുഖ്യമന്ത്രിക്ക് പോകാന്‍ സൗകര്യം ഒരുക്കിയത്. ചേന്തിയിലെ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി കടന്നുപോയതാണ് സംഘാടകരെ ചൊടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനായി മാസങ്ങള്‍ക്ക് മുമ്പേ മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിരുന്നതാണെന്നാണ് സംഘാടകര്‍ പറയുന്നത്.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ
കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ശ്രീകാര്യം ശ്രീകാര്യം വലിയവിള വീട്ടിൽ ആനന്ദവല്ലി (62)യെയാണ് കൊല്ലമ്പുഴ പാർക്കിന് സമീപമുള്ള കടവിൽ ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാർ ആറ്റിങ്ങൽ ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കരയ്ക്കെത്തിച്ച് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

കഴുത്തിൽ മുറിവേറ്റ് അവശ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

കഴുത്തിൽ മുറിവേറ്റ് അവശ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

ആറ്റിങ്ങൽ: മണമ്പൂരിൽ വീട്ടിനുള്ളിൽ കഴുത്തിൽ മുറിവേറ്റ് അവശ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു.
കല്ലമ്പലം മണമ്പൂരിൽ ത്രീ- ആർ ഭവനിൽ
രാജേന്ദ്ര ബാബു(70)വാണ് മരണപ്പെട്ടത്.
ഇന്നലെ ( ഓഗസ്റ്റ് 27) രാവിലെ 11 മണിയോടെ കൂടിയായിരുന്നു സംഭവം. മരണപ്പെട്ട രാജേന്ദ്ര ബാബുവിന്റെ ബന്ധുവായ ഒരാൾ വീടിനുള്ളിൽ ഇദ്ദേഹത്തെ കഴുത്തിൽ രക്തം വാർന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവുകളുണ്ടാക്കിയാണ് രക്തം വാർന്നത് എന്ന് പോലീസ് തയ്യാറാക്കിയ FIR ൽ പറയുന്നു. കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പുകളോ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ എന്നും പോലീസ് അറിയിച്ചു. മരണപ്പെട്ട രാജേന്ദ്ര ബാബു വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്ന വീട്ടിനോട് ചേർന്നുള്ള മറ്റൊരു വീട്ടിൽ ഭാര്യയും മകളും ചെറുമക്കളുമായി താമസക്കുന്നുണ്ട്.

അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ  ആദരവ് നൽകി

അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരവ് നൽകി

അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ തിരുവല്ല ഫയർ സ്റ്റേഷൻ ഓഫീസറും അണ്ടൂരിന്റെ അഭിമാനമായ ജെ രാജേന്ദ്രൻ നായർക്ക് ജന്മ നാടിന്റെ ആദരവ് നൽകി. പ്രശസ്ത കവിയും നാടക സിനിമ ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് ചന്ദ്രബാബു ജി എൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. ശ്രീകണ്ഠൻ നായർ ആമുഖപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല, മുളയറത്തലക്കാവ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വി കൃഷ്ണകുമാർ, പ്രസിഡന്റ് ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. ജെ.രാജേന്ദ്രൻ നായർ അനുമോദനത്തിന് മറുപടി പ്രസംഗം നടത്തി. യോഗത്തിന് രാജു അണ്ടൂർ സ്വാഗതവും അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് യോഗത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

മഹാത്മാ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്‌മരണവും സംഘടിപ്പിച്ചു

മഹാത്മാ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്‌മരണവും സംഘടിപ്പിച്ചു

വേങ്ങോട്: മഹാത്മാ അയ്യങ്കാളിയുടെ 163 -ാം ജന്മ ദിനത്തോട് അനുബന്ധിച്ച് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങോട് സ്‌ക്വയറിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. പോത്തൻ കോട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണി യുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് ഉദ്ഘാടനo ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജിത്ത് കല്ലുവെട്ടി, സജി കുടവൂർ, ഹുസൈൻ മൈതാനി തുടങ്ങിയവരും സാമൂഹ്യ പ്രവർത്തകരായ വേങ്ങോട് ഷാജി, അഡ്വ.ശശി തുടങ്ങിയവരും സംസാരിച്ചു.