‘ആഗ്രഹിച്ചതെല്ലാം നേടി, പക്ഷെ സന്തോഷിക്കാന്‍ പറ്റുന്നില്ല’; തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി

‘ആഗ്രഹിച്ചതെല്ലാം നേടി, പക്ഷെ സന്തോഷിക്കാന്‍ പറ്റുന്നില്ല’; തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി

ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം ഉണ്ടായിട്ടും സന്തോഷം മാത്രമില്ലെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. മാനസികാരോഗ്യം പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം വിഡിയോ പങ്കുവച്ചത്.

”എനിക്കറിയാം ജീവിതം എല്ലായിപ്പോഴും പെര്‍ഫെക്ടല്ല. എന്നെ അറിയുന്ന എല്ലാവരും പറയും എന്റെ ക്യാരക്ടറില്‍ നിന്നും കുറച്ച് അഡാപ്റ്റ് ചെയ്യണം എന്ന്. ഞാന്‍ എപ്പോഴും സന്തോഷമായിട്ടിരിക്കും. ലോകം ഇടിഞ്ഞു വീണാലും എനിക്കൊരു കുഴപ്പവുമില്ല എന്നാണ് എന്റെ അമ്മ പറയുന്നത്. പൊതുവെ എന്നെക്കുറിച്ച് അങ്ങനൊരു അഭിപ്രായമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഭയങ്കര വലിയ സന്തോഷത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്.” ശ്രീവിദ്യ പറയുന്നു.

”കാരണം, ഒരു മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷമാണ് സ്വന്തമായി വീട് നിര്‍മിക്കുക എന്നത്. ആ സ്വപ്‌നം പൂവണിഞ്ഞു നില്‍ക്കുകയാണ് ഞാന്‍. വര്‍ക്ക് ലൈഫില്‍ ഭയങ്കര ഹാപ്പിയാണ്. പുതിയൊരു ഷോയില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നു. അതും ഭയങ്കരമായി ആഗ്രഹിച്ചൊരു ഷോയാണ്. എല്ലാം കൊണ്ടു സന്തോഷമായി പോകുന്നു. തിരക്കായിട്ട് പോകുന്നു. ഞാന്‍ ആഗ്രഹിച്ചത് പോലെ തന്നെയാണ് ഈ തിരക്ക് പോകുന്നത്.”

”പക്ഷെ ഇതൊന്നും ആസ്വദിക്കാനാകുന്നില്ല. മറ്റാര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നെനിക്ക് അറിയില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ എനിക്ക് ഇതിനൊരു പരിഹാരം പറഞ്ഞു തരണം. ഭയങ്കര ക്ഷീണം. ആഗ്രഹിച്ചതെല്ലാം ഉണ്ട്. പക്ഷെ ശരീരം ആണെങ്കിലും മനസ് ആണെങ്കിലും അതൊന്നും ഉള്‍ക്കൊള്ളുന്നില്ല. ഇതിനൊരു പരിഹാരമുണ്ടെങ്കില്‍ ദയവ് ചെയ്ത് എനിക്കാരെങ്കിലും പറഞ്ഞു തരിക” എന്നും താരം പറയുന്നു.

പിന്നാലെ കമന്റുമായി ശ്രീവിദ്യയുടെ ഭര്‍ത്താവായ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനുമെത്തി. നമുക്ക് സെറ്റാക്കാം വാവേ എന്നായിരുന്നു രാഹുലിന്റെ കമന്റ്. ശ്രീവിദ്യയുടെ വിഡിയോയ്ക്ക് പ്രതികരണങ്ങളുമായി ധാരാളം പേരാണ് എത്തുന്നത്. നടി അശ്വതി ശ്രീകാന്തും കമന്റ് ചെയ്തിട്ടുണ്ട്.

ജീവിതത്തില്‍ ഒരുപാട് കാലം ഡൂയിങ് മോഡിലുണ്ടായിരുന്നവര്‍ ഈ അവസ്ഥയിലൂടെ കടന്നു പോകാറുണ്ടെന്നാണ് അശ്വതി പറഞ്ഞത്. ശരീരത്തിനും മനസിലും സ്‌പേസ് ആവശ്യാണ്. നെര്‍വസ് സിസ്റ്റത്തിന് ഇടയ്ക്ക് സ്ലോ ഡൗണ്‍ ചെയ്യേണ്ടതുണ്ട്. വേഗത കുറയ്ക്കുകയും ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും കുറ്റബോധമില്ലാതെ വിശ്രമിക്കുകയും വേണം. ഈ സമയം തെറാപ്പി സഹായകരമായിരിക്കുമെന്നും അശ്വതി പറയുന്നു.

ആവേശത്തില്‍ സംഭവിച്ചതാണ്, മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു; തെറ്റായിപ്പോയെന്ന് ദാസ് പി ജോര്‍ജ്

ആവേശത്തില്‍ സംഭവിച്ചതാണ്, മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു; തെറ്റായിപ്പോയെന്ന് ദാസ് പി ജോര്‍ജ്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ ഉദ്ദേശിച്ചത്, 20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. എന്റെ ഏറ്റവും വലിയ ആരാധകനായ വ്യക്തിയാണ് പിണറായി വിജയന്‍’- ദാസ് പി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.

കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രസംഗത്തിനിടെ കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. അതിനിടെയാണ് സദസ്സില്‍ നിന്ന് ദാസ് പി ജോര്‍ജ് സിഎമ്മേ ഒരു ചോദ്യം എന്ന് പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ശബരിമല ഉത്സവത്തിന് കൊടിയേറി; 31ന് പള്ളിവേട്ട, ഏപ്രില്‍ ഒന്നിന് ആറാട്ട്

ശബരിമല ഉത്സവത്തിന് കൊടിയേറി; 31ന് പള്ളിവേട്ട, ഏപ്രില്‍ ഒന്നിന് ആറാട്ട്

പത്തനംതിട്ട: ശബരിമല പൈങ്കുനി ഉത്രം ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്.

31 വരെ നെയ്യഭിഷേകം ഉണ്ടാകും. ഉച്ചപൂജയ്ക്കുശേഷം ഉത്സവബലിയും അത്താഴ പൂജയ്ക്കുശേഷം ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങ്. ആറാട്ട് ദിവസം നെയ്യഭിഷേകം ഉണ്ടാകില്ല. 31നാണ് പള്ളിവേട്ട.

ഏപ്രില്‍ ഒന്നിന് പമ്പയില്‍ ആറാട്ടിനായി രാവിലെ ഒമ്പതിന് സന്നിധാനത്തുനിന്ന് ഘോഷയാത്ര പുറപ്പെടും. ആറാട്ടിനുശേഷം പമ്പാ ഗണപതി ക്ഷേത്രത്തില്‍ പറ നിറയ്ക്കാം. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. ഒന്നിന് രാത്രി 10ന് നട അടയ്ക്കും. മേട വിഷു ആഘോഷങ്ങള്‍ക്കായി ഏപ്രില്‍ പത്തിന് വീണ്ടും നട തുറക്കും.

‘വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം’; മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

‘വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം’; മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച നടന്‍ മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് ആണ് ഹര്‍ജി പരിഗണിക്കുക.

തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങള്‍ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉള്‍പ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനില്‍ കപൂര്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.

പ്രധാനമായും പരസ്യങ്ങള്‍, ഉല്‍പന്നങ്ങള്‍, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഹര്‍ജിക്കാരുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു.

ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. 1,02,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധിയുടെ സൂചന നല്‍കി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍

ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍

ഡല്‍ഹി: യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് 15 ശതമാനം ഇടിഞ്ഞ എണ്ണവില വീണ്ടും തിരിച്ചുകയറി. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി അമേരിക്ക ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ നിഷേധിച്ചതിന് പിന്നാലെയാണ് എണ്ണവില വീണ്ടും തിരിച്ചുകയറിയത്.

ഇന്നലെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഇതിന് പിന്നാലെ എണ്ണവില 15 ശതമാനം ഇടിഞ്ഞ് ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതോടെ എണ്ണ പ്രതിസന്ധിയില്‍ അടുത്തൊന്നും അയവ് ഉണ്ടാവില്ലെന്ന ആശങ്കയാണ് വീണ്ടും എണ്ണവില ഉയരാന്‍ കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറിന് മുകളിലാണ്.

ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്നും ഡോണള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചര്‍ച്ച ആരംഭിക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു.