അബുദാബിയിൽ ഉയരും ‘ഇന്ത്യയുടെ വീട് ’; തീരുമാനം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദർശനത്തിൽ

അബുദാബിയിൽ ഉയരും ‘ഇന്ത്യയുടെ വീട് ’; തീരുമാനം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഇന്ത്യാ സന്ദർശനത്തിൽ

അബുദാബി: ഇന്ത്യ– യുഎഇ തമ്മിലുള്ള സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താൻ അബുദാബിയിൽ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായി ഇത്. ഇന്ത്യൻ സംസ്കാരം, കല, സാഹിത്യം, പൈതൃകം എന്നിവ യുഎഇയിലെ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പരിചയപ്പെടുത്തുക എന്നതാണ് സാദിയാത്ത് കൾചറൽ ഡിസ്ട്രിക്റ്റിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെ അടയാളമായിരിക്കും ഈ കേന്ദ്രം. ലൂവ്ര് അബുദാബി പോലുള്ള ലോകോത്തര മ്യൂസിയങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ തന്നെ ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കാൻ അനുവദിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന ഗാലറികൾ, ക്ലാസിക്കൽ നൃത്തങ്ങൾ, സംഗീത പരിപാടികൾ, യോഗ സെഷനുകൾ തുടങ്ങി സാംസ്കാരിക പരിപാടികൾക്കുള്ള വേദികൾ, ഇന്ത്യൻ സാഹിത്യത്തെയും ഭാഷകളെയും കുറിച്ചുള്ള പുസ്തകങ്ങൾ ലഭ്യമാകുന്ന ഗവേഷണ കേന്ദ്രം, ഇന്ത്യൻ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാവുന്ന കഫേകളും ഭക്ഷണശാലകളും തുടങ്ങി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാകും ഈ കേന്ദ്രം.

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

കൊച്ചി: നടൻ കമൽ റോയ് അന്തരിച്ചു. നടിമാരായ ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ്. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യുവജനോത്സവം എന്ന സിനിമയിൽ ഇന്നുമെന്റെ കണ്ണുനീരിൽ എന്ന് തുടങ്ങുന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നതും കമൽ ആണ്.

വിനയൻ സംവിധാനം ചെയ്ത കല്യാണസൗ​ഗന്ധികം എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നടി വിനയ പ്രസാദ് അഭിനയിച്ച ശാരദ എന്ന പരമ്പരയിൽ കമൽ റോയ് ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു. പരേതനായ നടൻ നന്ദു മറ്റൊരു സഹോദരനാണ്.

ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. സംവിധായകൻ വിനയൻ കമലിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

വിനയന്റെ കുറിപ്പ്

നടൻ കമൽ റോയ് അന്തരിച്ചു..ആദരാഞ്ജലികൾ

“കല്യാണ സൗഗന്ധികം”എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു.. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ.. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു…

ആറ്റിങ്ങൽ കരിച്ചിൽ പാടിക്കവിളാകം ബാലഭദ്രാദേവി ക്ഷേത്രത്തിലെ സപ്തദിനം തിരുഃ ഉത്സവം ജനുവരി 22ന് ആരംഭിക്കും

ആറ്റിങ്ങൽ കരിച്ചിൽ പാടിക്കവിളാകം ബാലഭദ്രാദേവി ക്ഷേത്രത്തിലെ സപ്തദിനം തിരുഃ ഉത്സവം ജനുവരി 22ന് ആരംഭിക്കും

ആറ്റിങ്ങൽ കരിച്ചിൽ പാടിക്കവിളകം ബാലഭദ്രാദേവി ക്ഷേത്രത്തിലെ സപ്തദിനം തിരുഃ ഉത്സവം ജനുവരി 22ന് ആരംഭിച്ച് വിവിധ പൂജകളോടും കലാപരിപാടികളോടും കൂടി ജനുവരി 28ന് സമാപിക്കും.

ഒന്നാം ദിവസം ജനുവരി 22ന് രാത്രി 7. 30ന് ഫ്യൂഷൻ തിരുവാതിര, രണ്ടാം ദിവസം വൈകുന്നേരം 6. 45 മുതൽ ബാലഭദ്ര ഭജൻസ്, മൂന്നാം ദിവസം 6.45നു നടക്കുന്ന അവാർഡ് സന്ധ്യ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. 4ആം ദിവസം രാവിലെ 9 മണിക്ക് സമൂഹ പൊങ്കാല ഉണ്ടായിരിക്കും.

അഞ്ചാം ദിവസം ഉച്ചയ്ക്ക് 11 മണി മുതൽ അന്നദാന സദ്യയും ഉണ്ടായിരിക്കും.
ആറാം ദിവസം രാത്രി 9. 30ന് സൂപ്പർ ഹിറ്റ് ഡാൻസ് ശ്രീകൃഷ്ണ ഭാരതം, ഏഴാം ദിവസം വൈകുന്നേരം 6. 30 മുതൽ ക്ഷേത്രസന്നിധിയിൽ കരോക്കെ ഗാനമേള,
വൈകുന്നേരം അഞ്ചുമണി മുതൽ താലപ്പൊലി, കുത്തിയോട്ട ഘോഷയാത്രയും, രാത്രി 9. 30ന് നാടകം ‘താഴ്വാരം’ അരങ്ങേറും.

ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ

ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ടിക്കറ്റ് പ്രകാശനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുക്കും.

മത്സരത്തിന് ഇനി 10 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റ് വിൽപ്പന കേരളാ ക്രിക്കറ്റ് അസോസിയേഷൻ വൈകിപ്പിക്കുന്നു എന്ന വിമർശനം കായികപ്രേമികൾ നേരത്തെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സി എ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടത്. നിലവിലെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചിട്ടുണ്ട്. കാര്യവട്ടത്ത് സഞ്ജു കളിക്കാനിറങ്ങുമോ എന്നാണ് കായികപ്രേമികളുടെ ആകാംക്ഷ.

മുൻപ് ഇതേ ഗ്രൗണ്ടിൽ നടന്ന ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിന് സമാനമായ തുക ആകും ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ. 2023-ലാണ് തിരുവനന്തപുരത്ത് അവസാനമായി പുരുഷ അന്താരാഷ്ട്ര മത്സരം നടന്നത്. ഇന്ത്യ – ഓസ്ട്രേലിയ ടി20 മത്സരമാണ് അന്ന് നടന്നത്. ഈ മത്സരത്തിന്‍റെ ടിക്കറ്റിനുള്ള വില 750 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു.

പത്മകുമാര്‍ ജയിലില്‍ തുടരും; മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല

പത്മകുമാര്‍ ജയിലില്‍ തുടരും; മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.

രണ്ട് കേസുകളിലായാണ് മൂവരും ജാമ്യാപേക്ഷ നല്‍കിയത്. കേസിന്റെ വിധിപകര്‍പ്പ് പുറത്തുവന്നിട്ടില്ല. കേസില്‍ ഇതുവരെ ഒരുപ്രതിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാറിനെ നവംബര്‍ 20 നാണ് എസ് ഐ ടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിനും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ദീപക്കിന്റെ മരണം: ഷിംജിതയ്ക്കായി ലുക്കൗട്ട് നോട്ടിസ്

ദീപക്കിന്റെ മരണം: ഷിംജിതയ്ക്കായി ലുക്കൗട്ട് നോട്ടിസ്

കോഴിക്കോട്ട് സ്വകാര്യ ബസിൽ നിന്നുള്ള വീഡിയോ ദൃശ്യം പുറത്തുവന്നതിനു പിന്നാലെ ദീപക്ക് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഷിംജിത മുസ്തഫക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. ഷിംജിത സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. യുവതിക്കെതിരെ ആത്മഹത്യാ പ്രേരാണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ദീപക്കിന്റ വീട്ടില്‍ എത്തി സഹായധനം കൈമാറി.