കേരള യാത്രയ്ക്ക് ആലംകോട് സ്വീകരണം നൽകി

കേരള യാത്രയ്ക്ക് ആലംകോട് സ്വീകരണം നൽകി

ആലംകോട്: കേരള മുസ്‌ലിം ജമാഅത്ത് ജനുവരി ഒന്നിന് കാസർഗോഡ് നിന്നാരംഭിച്ച കേരള യാത്രയ്ക്ക് ആലംകോട് ജംങ്ഷനിൽ ജില്ലാ സ്വീകരണം നൽകി.
യാത്രാ നായകരായ ഖലീൽ ബുഖാരി തങ്ങൾ, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുൽ റഹ്മാൻ സഖാഫി, ന്യൂനപക്ഷ കമ്മീഷൻ അംഗം സൈഫുദ്ദീൻ ഹാജി, നേമം സിദ്ദീഖ് സഖാഫി, ആലംകോട് ഹാഷിം ഹാജി, ജാബിർ ഫാളിലി, മുഹമ്മദ്‌ ശരീഫ് സഖാഫി, മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ്, ജില്ലാ പഞ്ചായത്തംഗം നബീൽ കല്ലമ്പലം, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്മാരായ സജീർ രാജകുമാരി, അൻസർ പെരുംകുളം, വർക്കല കഹാർ, സയ്യിദ് മുഹമ്മദ്‌ ജൗഹരി, സയ്യിദ് ഹുസൈൻ ബാഫഖി, റാഫി ആലംകോട്, അഡ്വ. മുനീർ, അനീസ് സഖാഫി, സാബിർ സൈനി,താഹ മഹ്ളരി,നാസർ അറേബ്യൻ, നഹാസ് പള്ളിമുക്ക്, നിജാസ് ആലംകോട്, നൗഫൽ മദനി,എം.എച്ച് അഷ്‌റഫ്‌ എന്നിവർ പങ്കെടുത്തു.

പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു

പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു

ചിറയിൻകീഴ്: പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു. ശാർക്കര ജംഗ്‌ഷനിൽ പ്രേംനസീർ ചിത്രത്തിന് മുൻപിൽ പുഷ്പാർചന നടത്തി. അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ അഡ്വ.എസ്.വി.അനിലാൽ അനുസ്മരണ സന്ദേശം നൽകി. പുതുക്കരി പ്രസന്നൻ, രീജു, സുഭാഷ്.വി, സി.എസ്സ്.അജയകുമാർ, മനോജ്‌ ഇടമന, വേണുഗോപാലൻ നായർ, ഹരി.ജി.ശാർക്കര, സുരേഷ്‌കുമാർ (മോനി), അജിത്ഗോവിന്ദ്, രാധാകൃഷ്ണൻ, ശശാങ്കൻ, അഡ്വ.എ.ബാബു ചിറയിൻകീഴ്, വിജയദാസ്, ഭാഗി അശോകൻ, സുശോഭനൻ, സതീശൻ, ചിറയിൻകീഴ് പൊടിയൻ, അഡ്വ. കൃഷ്ണകുമാർ, ടൈറ്റസ്, ജനപ്രതിനിധികളായ പി.മണികണ്ഠൻ, പഞ്ചമം സുരേഷ്, രാധാമണി, നിർമല.എം, സന്തോഷ്‌കുമാർ, നസീർ എന്നിവർ സംസാരിച്ചു.

പൊതുസ്ഥലത്ത് ശുചിമുറി മാലിന്യ നിക്ഷേപം, നിയന്ത്രിക്കാനാകാതെ അധികൃതർ

പൊതുസ്ഥലത്ത് ശുചിമുറി മാലിന്യ നിക്ഷേപം, നിയന്ത്രിക്കാനാകാതെ അധികൃതർ

കല്ലമ്പലം: ശുചിമുറി മാലിന്യ നിക്ഷേപ കേന്ദ്രമായി കല്ലമ്പലവും സമീപം മേഖലകളും. നിരന്തരം ഇത് ആവർത്തിച്ചിട്ടും നടപടി സ്വീകരിക്കാൻ ആകാതെ അധികൃതർ. ഉദ്യോഗസ്ഥ ഒത്താശയോടെയാണ് ഇത് തുടരുന്നതെന്ന് നാട്ടുകാർ.

നാവായിക്കുളം മങ്ങാട്ടുവാതുക്കൽ തോട്ടിൽ വ്യാഴാഴ്ചയും രാത്രി കക്കൂസ് മാലിന്യം കൊണ്ട് തള്ളി. ഇതേ സ്ഥലത്ത് നേരത്തെയും പലതവണ മാലിന്യം തള്ളിയിരുന്നു. പെട്രോൾ പമ്പിനോട് ചേർന്ന്‌ രാത്രി ഒന്നിനും മൂന്നിനും ഇടയിലാണ് മാലിന്യം ഒഴുക്കുന്നത്. നമ്പർ പ്ലേറ്റ് മറച്ച് വച്ച വാഹനം പോകുന്നത് കണ്ടതായി നാട്ടുകാർ ആരോപിച്ചു. മാലിന്യം അടിക്കുന്ന വാഹനം ഈ മേഖലയിൽ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കണ്ടുപിടിക്കാവുന്നതാണ്.

നിരവധി തവണ നാട്ടുകാരും ജനപ്രതിനിധികളും ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. കല്ലമ്പലം പോലീസ് ഈ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല. നാട്ടുകാരും വാർഡ് മെമ്പറും രേഖാമൂലം പരാതി കൊടുത്തിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നേരത്തെ ഗ്രാമപഞ്ചായത്തും പരാതിപ്പെട്ടിരുന്നു.

നാട്ടുകാർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് മങ്ങാട്ടുവാതുക്കൽ തോട്ടിലെ ജലം. പലരും കുളിക്കുന്നതിനും തുണി അലക്കുന്നതിനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കുന്നതിനും ഈ തോടിന് ആശ്രയിക്കുന്നുണ്ട്. മങ്ങാട്ട് വാതുക്കൾ നിന്ന് താഴോട്ടുള്ളവർ തോട്ടിൽ ഇറങ്ങുകയോ പശുവിനെ കുളിപ്പിക്കുകയോ ചെയ്യരുത് എന്ന് വാർഡ് മെമ്പർ അറിയിച്ചു.

ആറ്റിങ്ങലും സമീപ മേഖലകളിലും നേരത്തെ പലതവണ കക്കൂസ് മാലിന്യ നിക്ഷേപം നടത്തപ്പെട്ടെങ്കിലും വാഹനങ്ങൾ കണ്ടുപിടിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതോടെ ആ മേഖലയിൽ അത് കൂടുതലായി ഉണ്ടായിട്ടില്ല. യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനാൽ ആണ് കല്ലമ്പലം മേഖല സമീപകാലത്തായി കക്കൂസ് മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമായി മാറിയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലും തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മാലിന്യ നിക്ഷേപം.

തെരുവുനായ കുറുകെ ചാടി; സ്കൂൾ വണ്ടി അപകടത്തിൽപ്പെട്ടു

തെരുവുനായ കുറുകെ ചാടി; സ്കൂൾ വണ്ടി അപകടത്തിൽപ്പെട്ടു

കടയ്ക്കാവൂർ: തെരുവുനായ കുറുകെ ചാടി നഴ്സറി സ്കൂളിലെ വിദ്യാർത്ഥികളുമായി വന്ന വണ്ടി നിയന്ത്രണം തെറ്റി വൈദ്യുത തൂണിലിടിച്ചു. മണനാക്ക് പാണന്റെ മുക്കിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ആറ്റിങ്ങലിലെ സ്വകാര്യ നഴ്സറി സ്കൂളിലെ വണ്ടിയാണ് അപകടത്തിൽ പെട്ടത്. സ്കൂൾ വിട്ട് കുട്ടികളുമായി മണനാക്കിൽ നിന്നും കടയ്ക്കാവൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന വണ്ടിക്ക് കുറുകെ പാണന്റെ മുക്ക് ജംഗ്ഷന് സമീപത്ത് വച്ച് തെരുവുനായ കുറുകെ ചാടുകയായിരുന്നു. മറ്റ് കുട്ടികളെ വീട്ടിലാക്കിയ ശേഷം നിലയ്ക്കാമുക്കിലുള്ള മൂന്ന് കുട്ടികളെ വീട്ടിലെത്തിക്കുവാൻ വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വൈദ്യുത തൂണും വണ്ടിയുടെ മുൻഭാഗവും പൂർണമായും തകർന്നു.

സംസ്ഥാനസ്കൂൾ കലോൽസവത്തിൽ വിണ്ടും  അക്ഷിതിൻ്റെ പ്രകടനം

സംസ്ഥാനസ്കൂൾ കലോൽസവത്തിൽ വിണ്ടും അക്ഷിതിൻ്റെ പ്രകടനം

കലോൽസവങ്ങളിൽ
മിന്നുന്ന പ്രകടനവുമായി അക്ഷിത് വീണ്ടും താരമായി. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും എ.ഗ്രേഡ് കരസ്ഥമാക്കി അക്ഷിത്.
കൊടുവഴന്നൂർ സ്വദേശി, സർവ്വകലാശാല ജീവനക്കാരനായ നിതിൻ നാഗേഷിൻ്റെ പരിശീലനത്തിലാണ് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അക്ഷിത്ത് നേട്ടം കൈവരിച്ചത്.

ഇനിവരുന്ന തലമുറയുടെ ജീവിത ചിത്രങ്ങളാണ് അക്ഷിത്ത് വേദിയിൽ രസകരമായി അവതരിപ്പിച്ചത്. നമ്മുടെ നിത്യ ജീവിതത്തിലെ പാശ്ചാത്യ സംസ്ക്കാരത്തിൻ്റെ കടന്നു വരവും വിവാഹ ചടങ്ങുകളിലെ എ.ഐയുടെ സാനിധ്യവും വേദിയെ ശ്രദ്ധേയമാക്കി.വർഷങ്ങളായി നിതിൻ നാഗേഷിൻ്റെ കീഴിൽ യന്ത്രസംസ്കാരത്തിൻ്റെ വേറിട്ട ആശയങ്ങൾ അവതരിപ്പിച്ച് അക്ഷിത് കലോൽസവ വേദികളിൽ കൈയ്യടി നേടുന്നുണ്ട്.

പിരപ്പമൺ കാട്   പാടശേഖരത്തിൽ വയൽ നികത്തൽ വ്യാപകം: പ്രതിഷേധം

പിരപ്പമൺ കാട് പാടശേഖരത്തിൽ വയൽ നികത്തൽ വ്യാപകം: പ്രതിഷേധം

ആറ്റിങ്ങൽ: കാർഷിക ടൂറിസത്തിന് പേരുകേട്ട പരിപ്പമൺ കാട് പാടശേഖരത്തിൽ വയൽ നികത്തൽ വ്യാപകം .സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും ജനപ്രതിനിധികളും എത്തി നടപടി സ്വീകരിക്കുമെന്ന് പാടശേഖരസമിതിയ്ക്ക് ഉറപ്പ് നൽകി.
വയലുകൾ വീണ്ടെടുക്കുന്നതിന് ഒരു നാട് ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ് 65 ഏക്കറിൽ നെൽകൃഷിയും,5 ഏക്കറിൽ ഓണത്തിന് ബന്ധി കൃഷിയും വിജയകരമാക്കി നാട് അറിയും വിധം വളർന്നതും സഞ്ചാരികൾ എത്തുന്നതും. പാടശേഖരത്തോട് ചേർന്നു കിടക്കുന്ന വസ്തുക്കൾ
സ്വകാര്യ ആവശ്യങ്ങൾക്കായി ചില വ്യക്തികൾ വയൽ നികത്താൻ നീക്കം തുടങ്ങിയത്. കൃഷിയോഗ്യമായ വയലുകളിൽ മറ്റ് കൃഷികൾ നടത്താനും ഉള്ള ചില ശ്രമങ്ങൾ തുടങ്ങുന്നതിന് ശ്രമങ്ങൾ നടന്നുവരികയാണ്.
സ്വകാര്യ ആവശ്യങ്ങൾക്കായി വയലിനെ കരയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയും ഒരേക്കറിലധികം നിലം ഇതിനകം കരഭൂമിയായി തരം മാറ്റുകയും ചെയ്തു ഇതിൻ്റെ മറവിലാണ് ബാക്കിയുള്ള സ്ഥലങ്ങളിൽ രാത്രിയിൽ മണ്ണിടൽ തുടരുന്നത്. സംഭവം അറിഞ്ഞ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം നന്ദു രാജ് സ്ഥലത്ത് എത്തുകയും നിലം നികത്തുന്ന വിവരം റെവന്യൂ,കൃഷി വകുപ്പ് അധികാരികളെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇടയ്ക്കോട് വില്ലേജ് ഓഫീസ് അധികൃതരും , മുദാക്കൽ കൃഷി ഭവൻ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടൽ നടത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകുകയും
അനധികൃതമായി മണ്ണിട്ട് നികത്തിയ ഏലയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ഗ്രാമ പഞ്ചായത്ത് ഉപരോധിക്കും
മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ അനധികൃതമായി വയൽ നികത്തൽ നടന്നിട്ടും ഗ്രാമ പഞ്ചായത്ത് മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ഗ്രാമ പഞ്ചായത്ത് കാര്യാലയം ഉപരോധിക്കും.

വയൽ നികത്തലിന്
ദേശീയപാതയുടെ മണ്ണും

മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ വാളക്കാട് മേഖലയിൽ ദേശീയപാത 66 നു വേണ്ടി കുന്നിടിച്ച് എടുക്കുന്ന മണ്ണ് മേഖലയിലെ വിവിധയിടങ്ങങ്ങളിൽ വയൽ നികത്തലിന് ഉപയോഗിക്കുന്നതായി പരക്കെ ആക്ഷേപം. അധികൃതർ നടപടി സ്വീകരിച്ചില്ലങ്കിൽ മണ്ണ് കടത്തുന്ന വാഹനങ്ങൾ തടയുമെന്നും നാട്ടുകാർ.
അത് എത്ര ചെറുതാണെങ്കിലും , എതിർക്കപ്പെട്ടില്ലെങ്കിൽ മറ്റുള്ളവരിലേക്കും ആ പ്രവണത വളരും. ചുരുങ്ങിയ കാലം കൊണ്ട് ഈ നാട് നേടിയെടുത്ത പെരുമയും കാർഷിക സമൃദ്ധിയും തൊഴിലവസരങ്ങളും എല്ലാ മേഖലകളിലും കൈവരിച്ച പുരോഗതിയും പുറകോട്ടടിക്കപ്പെടും .