by Midhun HP News | Jan 16, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ നിര്‍ണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വിഎസ്എസ് സിയില്‍ നടത്തിയ വിദഗ്ധ പരിശോധനയുടെ റിപ്പോര്‍ട്ടാണ് മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദ്വാരപാലകശില്‍പം, കട്ടിളപ്പാളി തുടങ്ങി 15 സാംപിളുകളുടെ പരിശോധനാ ഫലമാണ് കോടതിക്ക് കൈമാറിയിക്കുന്നത്.
കൊല്ലം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ശബരിമലയിലെ പഴയ പാളികള്‍ കവര്‍ച്ച ചെയ്യപ്പെട്ടോ, പുതിയ പാളികളിലാണോ സ്വര്‍ണം പൂശിയത് എന്നതടക്കം റിപ്പോര്‍ട്ടില്‍ വ്യക്തമാകും. പഴയ ചെമ്പുപാളികള്‍ തന്നെയാണോ ശബരിമലയില്‍ ഇപ്പോഴുമുള്ളത്, ആ പാളികളില്‍ തന്നെയാണോ സ്വര്‍ണം പൂശല്‍ അടക്കമുള്ള പ്രവൃത്തികള്‍ നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും റിപ്പോര്‍ട്ടിലൂടെ വെളിച്ചത്തുവരും.
ശബരിമലയിലെ സ്വര്‍ണപാളികളുടെ കാലപ്പഴക്കം അടക്കം നിര്‍ണയിക്കാനാണ് വിഎസ് എസ് സിയില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പുതുതായി സ്വര്‍ണം പൂശിയതെന്ന് പറയപ്പെടുന്നവയും, ഇതുവരെ കൊണ്ടുപോകാത്ത പാളികളില്‍ നിന്നും താരതമ്യം ചെയ്യുന്നതിനായി സാംപിളുകള്‍ എടുത്തിരുന്നു. കൂടാതെ സ്വര്‍ണത്തിന്റെ കാലപ്പഴക്കവും ഗുണമേന്മയും നിര്‍ണയിക്കാനും വിഎസ് എസ് സിയോട് നിര്‍ദേശിച്ചിരുന്നു.
അതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡും കുരുക്കിലായി. തന്ത്രിക്ക് വാജിവാഹനം നൽകിയത് ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചാണെന്ന് വ്യക്തമായി. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല. പുതിയത് സ്ഥാപിക്കുമ്പോൾ പഴയ വസ്തുക്കൾ പൊതു സ്വത്തായി സംരക്ഷിക്കണമെന്നാണ് 2012ലെ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകുന്നത്.
പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങൾ മാറ്റേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ദേവസ്വത്തിൻ്റെ സ്വത്ത് തന്നെയാണെന്നും അത് ആർക്കും കൊണ്ടുപോവാൻ അവകാശമില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇതിൻ്റെ സർക്കുലർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ദേവസ്വം ഓഫീസുകളിലേക്കും നൽകിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം പ്രയാർ ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ബോർഡ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും.
അതിനിടെ, സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം പ്രതിനിധിയുമായ എന്‍ വിജയകുമാറിനെ വിജിലൻസ് കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
by Midhun HP News | Jan 16, 2026 | Latest News, കേരളം
പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി
വർക്കല: കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ സാഹസികമായി രക്ഷപ്പെടുത്തി. തൃശൂർ സ്വദേശി നിർമൽ ജോസഫ് (27), എറണാകുളം സ്വദേശി ഡെറിക്ക് (25) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8:40-ഓടെ പാപനാശം മെയിൻ ബീച്ചിലായിരുന്നു സംഭവം.
ലൈഫ് ഗാർഡുമാരുടെ കർശന നിർദേശം അവഗണിച്ചാണ് ഇവർ കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഒഴുക്കുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ഇവർ പെട്ടെന്ന് അടിയൊഴുക്കിൽപ്പെടുകയായിരുന്നു. ലൈഫ് ഗാർഡ് സൂപ്പർവൈസർ ശങ്കറിന്റെ നേതൃത്വത്തിൽ സന്തോഷ്, രാഹുൽ, വിഷ്ണു എന്നിവർ ചേർന്ന് 45 മിനിറ്റോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാക്കളെ കരയിലെത്തിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് തിരയിൽപ്പെട്ടവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയിരുന്നു. കടലിലെ അടിയൊഴുക്ക് കണക്കിലെടുത്ത് വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു
by Midhun HP News | Jan 16, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകള്‍ ഫഌഗ് ഓഫ് ചെയ്യും. കേരളത്തിന് ലഭിച്ച നാലു ട്രെയിനുകളും തമിഴ്‌നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് മോദി ഫഌഗ് ഓഫ് ചെയ്യുക.
തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമുണ്ട്. നാഗര്‍കോവില്‍ – ചര്‍ലാപ്പള്ളി, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുക.
ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാത വൈദ്യുതീകരണവും റെയില്‍വേ അംഗീകരിച്ചിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച 11 സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തില്‍ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊര്‍ണൂര്‍ സ്‌റ്റേഷനുകള്‍ ഇത്തരത്തില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചവയാണ്.
ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ദിവസവും സര്‍വീസ് നടത്തും. വൈകീട്ട് 6.10ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട് 6.50ന് തൃശ്ശൂരിലെത്തും. തൃശ്ശൂരില്‍ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും.
by Midhun HP News | Jan 16, 2026 | Latest News, കേരളം
കോഴിക്കോട്: ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.
രാവിലെ ബിച്ചില്‍ പ്രഭാത നടത്തത്തിനും മറ്റും എത്തിയവരാണ് സംഭവം കണ്ടത്ത്. ബീച്ചില്‍ പായ വിരിച്ച് പുതച്ച് ഉറങ്ങിയിരുന്ന യുവാവിന് സമീപത്ത് പേപ്പറില്‍ ഉണക്കാന്‍ നിരത്തിയിട്ട നിലയില്‍ ആയിരുന്നു കഞ്ചാവുണ്ടായിരുന്നത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ പിടികൂടുകയായിരുന്നു. 350 ഗ്രാം കഞ്ചാവാണ് യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നതത്. ഇയാള്‍ നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് റാഫി എന്നാണ് വിവരം. വെള്ളയില്‍ പൊലീസെത്തി യുവാവിനെ പിടികൂടി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
by Midhun HP News | Jan 16, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്കുള്ള വേതനം വര്‍ധിപ്പിച്ച തീരുമാനത്തിന് ഒപ്പം ഇരകളുടെ നഷ്ടപരിഹാര പദ്ധതിയും ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തടവുകാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 30 ശതമാനം (Victim Compensation Fund) ഇരകളുടെ നഷ്ടപരിഹാര പദ്ധതിയ്ക്കായി നീക്കിവയ്ക്കും. നഷ്ടപരിഹാര പദ്ധതിയുടെ ഭാഗമായി തടവുകാരുടെ വേതനത്തിന്റെ 30 ശതമാനം നീക്കിവയ്ക്കുന്നത് നിര്‍ബന്ധമാക്കുന്ന 2024 ലെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. തടവുകാരുടെ കുടുംബത്തിന്റെ ഉപജീവനം, ഇരകള്‍ക്കായി കോടതികളുടെ മേല്‍നോട്ടത്തിലുള്ള സഞ്ചിത നിധിയിലേക്കാണ് വിഹിതം മാറ്റിവെക്കപ്പെടുക.
ജയില്‍ ജോലികളില്‍ നിന്നുള്ള തടവുകാരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വിക്ടിം റിലീഫ് ഫണ്ടിലേക്ക് അടയ്ക്കാന്‍ 2024 നവംബറില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൂടാതെ 2025 ജനുവരിയോടെ ഈ നിര്‍ദ്ദേശം നടപ്പാക്കാനും ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തടവുകാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണെന്നും, ഇതിന്റെ മൂന്നിലൊന്ന് വിക്ടിം റിലീഫ് ഫണ്ടിലേക്ക് നീക്കിവച്ചാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നുമായിരുന്നു ജയില്‍ വകുപ്പിന്റെ നിലപാട്. ഇത് അംഗീകരിച്ച് സര്‍ക്കാര്‍ വേതനം പരിഷ്‌കരിക്കുന്നത് വരെ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.
വേതന പരിഷ്‌കരണത്തിന് പിന്നാലെ വിക്ടിം റിലീഫ് ഫണ്ട് ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ജനുവരി 9 ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തടവുകാരുടെ വേതനം ഏകദേശം 140 ശതമാനമാണ് വര്‍ധിപ്പിച്ചത്. തടവുകാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. വിദഗ്ധര്‍, സെമി-സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ്. വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രതിദിനം 620 രൂപ ലഭിക്കും, സെമി-സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിവര്‍ക്ക് യഥാക്രമം 560 രൂപയും 530 രൂപയും ലഭിക്കും. പരിഷ്‌കരണത്തിന് മുന്‍പ് സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരുടെ വേതനം പ്രതിദിനം 63 രൂപ മുതല്‍ 168 രൂപ വരെയായിരുന്നു. തുറന്ന ജയിലുകളിലെ തടവുകാര്‍ക്ക് പ്രതിദിനം 230 രൂപ വരെ ആയിരുന്നു വേതനം. ഇതിന് മുന്‍പ് 2018-ലാണ് തടവുകാരുടെ വേതനം അവസാനമായി പരിഷ്‌കരിച്ചത്.
വേതനം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ 2024 ലെ ഉത്തരവ് നടപ്പിലാക്കാന്‍ സാഹചര്യമുണ്ടെന്ന് ജയില്‍ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ തടവുകാര്‍ക്ക് 63 രൂപ മാത്രമാണ് ലഭിച്ചത്. മൂന്നിലൊന്ന് തുക കുറച്ചാല്‍ അവര്‍ക്ക് 21 രൂപ മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ചാല്‍ തടവുകാരുടെ മിക്ക കുടുംബങ്ങളും തടവുകാര്‍ നേടുന്ന വേതനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹതര്യത്തില്‍ വിക്ടിം റിലീഫ് ഫണ്ടിലേക്ക് വിഹിതം പിടിക്കുന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയാല്‍ അത് മനുഷ്യത്വ വിരുദ്ധമാകുമായിരുന്നു. ഇപ്പോള്‍ വേതനം വര്‍ദ്ധിപ്പിച്ചതിനാല്‍, ഉത്തരവ് നടപ്പിലാക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നും ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഏകദേശം 10,000 തടവുകാരാണുള്ളത്. അതില്‍ ഏകദേശം 4000 പേര്‍ ജയില്‍ ജോലികള്‍ ചെയ്യുന്നവരാണ്.
by Midhun HP News | Jan 16, 2026 | Latest News, കേരളം
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്( 35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവിനേയും സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്.
സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ രാമകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടക്കുമ്പോള്‍ രാമകൃഷ്ണനും മൂത്തമകന്‍ സനലും (36) സന്തോഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പലതവണ സന്തോഷിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഉപദ്രവം നിര്‍ത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല. പിന്നാലെ പിതാവും സഹോദരനും ചേര്‍ന്ന് ഇയാളെ കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു. ബഹളം അടങ്ങാതായപ്പോള്‍ കണ്ണില്‍ മുളകുപൊടി ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നത്. പക്ഷേ, അച്ഛനും സഹോദരനും വിവരം ആരേയും അറിയിച്ചില്ല. രാവിലെയാണ് മരണവിവരം പുറത്തുപറഞ്ഞത്.
Recent Comments