‘മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും’

‘മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും’

കൊച്ചി: മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയെന്നും എല്ലാ ദിവസവും രാഷ്ട്രീയ വിഷയങ്ങളിലടക്കം അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. ചലച്ചിത്ര താരങ്ങളെയാരെയും താന്‍ നിര്‍ബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ലെന്നും പിഷാരടി പറഞ്ഞു.

തൃപ്പൂണിത്തുറക്കാരുടെയും സിറ്റിങ് എംഎല്‍എ കെ ബാബുവിന്റെയും ‘അനുഗ്രഹം വാങ്ങി’യാണ് രമേഷ് പിഷാരടി പാലക്കാട്ടേക്ക് പോയത്. പാലക്കാട്ടേക്ക് പുറപ്പെടുന്നതിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ രമേഷ് പിഷാരടി താമസിക്കുന്നത് തൃപ്പൂണിത്തുറയില്‍ ആണ്. അവിടെ നിന്ന് വൈകിട്ട് നാലു മണിയോടെ പിഷാരടി പാലക്കാടെത്തി പ്രചരണത്തിനു തുടക്കം കുറിക്കും. എംഎല്‍എമാരെന്ന നിലയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പാലക്കാട് വിപ്ലവാത്മകരമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ പിന്തുടര്‍ച്ച തന്റെ ഭാഗത്തു നിന്നുണ്ടാകും. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ്, മാങ്കൂട്ടത്തിലിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു മാറ്റിയിരുന്നുവെന്ന് പിഷാരടി ചൂണ്ടിക്കാട്ടി. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് അദ്ദേഹം തീരുമാനിക്കേണ്ടതാണ് എന്നു പറഞ്ഞത്, രാഹുലിനെ താന്‍ പിന്തുണയ്ക്കുന്നു എന്ന രീതിയില്‍ മാധ്യമങ്ങള്‍ തലക്കെട്ടു കൊടുത്തതാണെന്നും പിഷാരടി പറഞ്ഞു.

”രാഹുല്‍ 13 വീടുകള്‍ വച്ചുകൊടുത്തിട്ടുണ്ട് എന്നാണ് എന്റെ അറിവ്. എട്ടോ പത്തോ വീടുകള്‍ കൂടിയുള്ളത് നിര്‍മാണം പാതിയില്‍ നില്‍ക്കുകയാണ്. അതിനെ പിന്താങ്ങുന്നില്ല എന്നു പറയാന്‍ പറ്റില്ലല്ലോ. നല്ല കാര്യങ്ങള്‍ എന്തെല്ലാമുണ്ടോ, അതിനെ പിന്തുണയ്ക്കലാണ് മുന്നിലുള്ള കാര്യമെന്നും പിഷാരടി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും ഇതിനു മുമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ പേരുകള്‍ വരാറുണ്ടായിരുന്നെങ്കിലും തന്റെ സൗകര്യത്തിന് അനുസരിച്ച് ഇന്ന സ്ഥലത്ത് മത്സരിക്കും എന്ന് ആലോചിച്ചിട്ടില്ലെന്നും പിഷാരടി പറഞ്ഞു. പാലക്കാട് തന്റെ ജന്മനാടാണ്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് തന്റെ അമ്മയുടെ നാടെന്നും പിഷാരടി പറഞ്ഞു. പിതാവ് ജോലിക്കായി വെള്ളൂരിലേക്ക് വന്നതുകൊണ്ട് പില്‍ക്കാലത്ത് തൃപ്പൂണിത്തുറയില്‍ താമസമാക്കുകയായിരുന്നു. അതുകൊണ്ട് ‘ജനവിധി തേടി ജന്മനാട്ടിലേക്ക്’ പോവുന്നു എന്നും പിഷാരടി പറഞ്ഞു.

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങളാണ് യുഎഇ പങ്കുവച്ചത്. പലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്‌നി, പാകിസ്ഥാന്‍ സ്വദേശികളായ മുരീബ് സമാന്‍ നിസാര്‍, മുസഫര്‍ അലി ഗുലാം, ഇസ്മായീല്‍ സലിം ഖാന്‍ എന്നിവര്‍ക്ക് പുറമെ ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാള്‍ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അതാത് എംബസികളുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇറാന് നേരെ ഇസ്രയേല്‍ – യുഎസ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഫെബ്രുവരി 28 മുതലാണ് മേഖല സംഘര്‍ഷഭരിതമായത്. ഗള്‍ഫ് മേഖലകളിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച ഗള്‍ഫ് രാജ്യമായിരുന്നു യുഎഇ. സംഘര്‍ഷം പത്തൊന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുഎഇക്ക് നേരെ രണ്ടായിരത്തോളം ആക്രമണങ്ങള്‍ ഉണ്ടായെന്നും അധികൃതര്‍ പറയുന്നു. 314 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും 1672 ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചെന്നാണ് കണക്കുകള്‍. സിവിലിയന്‍ കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങിയവയ്ക്ക് നേരെയും ആക്രമണം ഉണ്ടായെന്നാണ് യുഎഇ നല്‍കുന്ന വിവരം.

യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍വച്ച് ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും സേന ഔദ്യോഗിക അറിയിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ സുധാകരന്‍ അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു തീര്‍ത്താലേ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ കെ സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം.

കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരത്തിന് ഇറങ്ങാന്‍ കോപ്പുകൂട്ടുകയാണ്. അടൂര്‍ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകള്‍ അടച്ചു തീര്‍ത്തു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറോട് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നിയില്‍ സര്‍പ്രൈസ് ഉണ്ടാകില്ലെന്നും, അടൂര്‍ പ്രകാശ് മത്സരിക്കുമെന്നുമാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്.

അതിനിടെ, കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ്, ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് വീണ്ടും ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു കേരള നേതൃത്വം ഹൈക്കമാന്‍ഡിന് മുന്നില്‍ നിര്‍ദേശം വെച്ചിരുന്നത്.

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. അതേസമയം ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പു പറയുന്നു. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം തുടരുകയാണെന്നും അധികൃതർ വിശദീകരിച്ചു.

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിങ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം, എൽപിജി സിലിണ്ടറുകൾ പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികൾ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകൾ ഇതുവരെ പിടിച്ചെടുത്തു.

നടുക്കുന്ന വേദനയോടെ കൊയിലാണ്ടി… തീരാനൊമ്പരമായി ആ മൂന്ന് സുഹൃത്തുക്കൾ!

നടുക്കുന്ന വേദനയോടെ കൊയിലാണ്ടി… തീരാനൊമ്പരമായി ആ മൂന്ന് സുഹൃത്തുക്കൾ!

രാത്രിയുടെ നിശബ്ദതയിൽ ആ പ്രിയപ്പെട്ടവരുടെ ചിരികൾ എന്നെന്നേക്കുമായി മാഞ്ഞുപോയി. കൊയിലാണ്ടി കുറുവങ്ങാട് അക്വഡറ്റിന് സമീപം നടന്ന ദാരുണമായ അപകടത്തിൽ മലബാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരുടെ വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

പുലർച്ചെ രണ്ട് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലും പിന്നാലെ മതിലിലും ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവനുകൾ രക്ഷിക്കാനായില്ല. ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷകളായിരുന്ന മൂന്ന് യുവ ഡോക്ടർമാരുടെ വേർപാട് താങ്ങാനാവുന്നതിലും അപ്പുറമാണ്.

നെടുമങ്ങാട്ട് ഉന്തുവണ്ടിക്കാരനെ അടിച്ചുവീഴ്ത്തി പണം കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍

നെടുമങ്ങാട്ട് ഉന്തുവണ്ടിക്കാരനെ അടിച്ചുവീഴ്ത്തി പണം കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് ഉന്തുവണ്ടി കച്ചവടക്കാരനെ മർദിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത വിതുര ബോണക്കാട് പത്തുമുറി ലയം ബിഎ ഡിവിഷനില്‍ വിജയ് (26), വിതുര കളിക്കല്‍ പ്ലാങ്കാല കട്ടയ്കാല്‍ വീട്ടില്‍ ഗോകുല്‍ (21), പരപ്പാറ മരുതുംമൂട് പ്രശാന്ത് ശ്രുതി ഭവനില്‍ പ്രശാന്ത് (22) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നാലിന് രാത്രി പത്തരയോടെ പഴകുറ്റിയില്‍ ഉന്തുവണ്ടിയില്‍ ഫാസ്റ്റ് ഫുഡ് വില്പന നടത്തുന്ന തിരുനെല്‍വേലി സ്വദേശി ശിവയെ കാറിലെത്തിയ മൂവർ സംഘം അടിച്ചുവീഴ്ത്തി അയ്യായിരം രൂപയുമായി കടന്നുകളയുകയായിരുന്നു.