നൊബേല്‍ സമ്മാനം ട്രംപിന് സമര്‍പ്പിച്ച് വെനസ്വേലന്‍ നേതാവ് മച്ചാഡോ; വലിയ ബഹുമതിയെന്ന് ട്രംപ്

നൊബേല്‍ സമ്മാനം ട്രംപിന് സമര്‍പ്പിച്ച് വെനസ്വേലന്‍ നേതാവ് മച്ചാഡോ; വലിയ ബഹുമതിയെന്ന് ട്രംപ്

വാഷിങ്ടണ്‍: തനിക്ക് ലഭിച്ച നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് നേതാവ് മരിയ കൊറിന മച്ചാഡോ. പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ സംഭവത്തില്‍ ആഗോള തലത്തില്‍ അമേരിക്കയ്ക്ക് എതിരെ വികാരം ശക്തമാകുന്നതിനിടെയാണ് മരിയ കൊറിന മച്ചാഡോയുടെ നടപടി. വൈറ്റ് ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മച്ചാഡോ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ചത്.

2025 ല്‍ ആണ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാനത്തിലുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് തനിക്ക് ലഭിച്ച പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മരിയ കൊറിന മച്ചാഡോ പ്രതികരിച്ചു. ‘സ്വതന്ത്ര വെനിസ്വേല ഉറപ്പാക്കാനുള്ള ട്രംപിന്റെ നടപടിയെ അംഗീകരിക്കുകയാണ്. ഈ ഇടപെടലിന് വെനസ്വേലന്‍ ജനതയ്ക്ക് വേണ്ടി അറിയിക്കുന്ന നന്ദിയ്ക്ക്, തന്റെ വ്യക്തിപരമായ പ്രതീകമായി സമ്മാനം സമര്‍പ്പിക്കുന്നു’ എന്നും കൊറിന മച്ചാഡോ അറിയിച്ചു. ‘പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവൃത്തി’ എന്നാണ് തനിക്ക് സമ്മാനം സമര്‍പ്പിച്ച നടപടിയെ ട്രംപ് വിശേഷിപ്പിച്ചത്. മച്ചാഡോയെ കാണാന്‍ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നു എന്നും ട്രംപ് പറഞ്ഞു.

തീവ്ര വലതുപക്ഷ നിലപാടുകളുള്ള കടുത്ത അമേരിക്കന്‍, ഇസ്രയേല്‍ പക്ഷപാതി എന്ന നിലയിലാണ് മച്ചാഡോ പൊതുവെ അറിയപ്പെടുന്നത്. വെനസ്വേലയിലെ ഭരണ അട്ടിമറി ലക്ഷ്യമിട്ട് 2014ല്‍ വെനസ്വേലയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തി എന്ന നിലയിലും മച്ചാഡോ അറിയപ്പെട്ടിരുന്നു. അന്‍പത്തിയെട്ടുകാരിയായ മച്ചാഡോയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതും വലിയ വിവാദമായിരുന്നു.

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മൂന്നാം ദിനത്തിലേക്ക് കടന്നു. സ്വർണ കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശ്ശൂരുമുണ്ട്. മൂന്നാം ദിനത്തിൽ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പിടിയാണ് ആദ്യ മത്സര ഇനം.

ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങ്യാർ കൂത്ത് തുടങ്ങി നിരവധി മത്സരങ്ങളും ഇന്ന് അരങ്ങേറും. ഗോത്ര കലകളിൽ വേദി മൂന്നിൽ ഹയർസെക്കൻഡറി വിഭാഗം മലപ്പുലയാട്ടം നടക്കും.

64-മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം കലാ വൈവിധ്യങ്ങളുടെ വേദിയായി. വാശിയേറിയ മത്സരമാണ് ഓരോ വേദികളിലും അരങ്ങേറുന്നത്. 442 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.

438 പോയിന്റുകളുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്. 436 പോയിന്റുകള്‍ നേടിയ തൃശൂരും 428 പോയിന്റുകള്‍ നേടിയ പാലക്കാടുമാണ് യഥാക്രമം മുന്നൂം നാലും സ്ഥാനത്ത്. തിരുവനന്തപുരം അഞ്ചാം സ്ഥാനത്ത് തുടരുന്നു.

കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നഗരത്തിലേക്ക് കലാപ്രേമികള്‍ ഒഴുകി. ഇനി സ്വര്‍ണക്കപ്പിനുള്ള ജില്ലകളുടെ മത്സരം ഒന്നുകൂടി കൊഴുക്കും.

ശാരദാമ്മ (88) നിര്യാതയായി

ശാരദാമ്മ (88) നിര്യാതയായി

ആറ്റിങ്ങൽ കുഴി മുക്ക് വിദ്യാരാജ സ്കൂളിന് സമീപം മഹസ്സ് വീട്ടിൽ പരേതനായ ജഗന്നാഥൻ പിള്ളയുടെ ധർമ്മപത്നി ശാരദാമ്മ (88) നിര്യാതയായി. മക്കൾ : ഗീതാകുമാരി, മഞ്ജു
മരുമക്കൾ: ഗോപാലകൃഷ്ണൻനായർ, ഗിരീഷ്കുമാർ

‘അനാവശ്യ യാത്രകൾ ഒഴിവാക്കുക’; ഇറാൻ സംഘർഷത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

‘അനാവശ്യ യാത്രകൾ ഒഴിവാക്കുക’; ഇറാൻ സംഘർഷത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

ടെൽഅവീവ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ഇന്ത്യ. ഇസ്രയേലിലെ ഇന്ത്യൻ എംബസ്സിയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

“മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം. ഇസ്രയേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണം. ഇസ്രയേലിലേക്കുള്ള എല്ലാ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ 24×7 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം: ടെലിഫോൺ: +972-54-7520711; +972-54-3278392,” വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പിൽ വ്യക്തമാക്കി.

ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രയേലിലെ ഇന്ത്യൻ പൗരർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ഇന്ത്യൻ എംബസി ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ബുധനാഴ്ച സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇറാനിൽ അമേരിക്കൻ ഇടപെടലിനും സൈനിക നടപടികൾക്കും സാധ്യത നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

‘ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല’; ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി

‘ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല’; ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി

തെഹ്റാന്‍: ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതായി പാകിസ്ഥാനിലെ ഇറാന്‍ നയതന്ത്രപ്രതിനിധി റെസ അമീരി മൊഘദാം. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ തെഹ്റാന്‍ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനില്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇറാന്റെ നയതന്ത്ര നീക്കം.

ഇറാനിലെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസംവരെയും അമേരിക്ക എടുത്തിരുന്നത്. പ്രതിഷേധക്കാരോട് പ്രക്ഷോഭം തുടരാനും അവര്‍ക്കുള്ള സഹായം എത്തിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് നേരത്തെ ട്രംപ് അറിയിച്ചിരുന്നത്. കൂടാതെ യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് ഇറാന്‍ വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്നലെ പാകിസ്ഥാന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം ലഭിച്ചതെന്ന് മൊഘദാം. പറഞ്ഞു. താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്‍ മേഖലയിലെ യുഎസ് താത്പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായി മൊഘദാമിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.