ശബരിമല ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സിയും വായ്ക്കുള്ളിലാക്കി കടത്തി; രണ്ടു ദേവസ്വം ജീവനക്കാര്‍ പിടിയില്‍

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സിയും വായ്ക്കുള്ളിലാക്കി കടത്തി; രണ്ടു ദേവസ്വം ജീവനക്കാര്‍ പിടിയില്‍

പത്തനംതിട്ട: ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇരുവരെയും സന്നിധാനം പൊലീസിന് കൈമാറി.

ജോലികഴിഞ്ഞ് ഇറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറന്‍സികളില്‍ കോട്ടിങ് ഉള്ളതിനാല്‍ വായില്‍ ഇട്ടാലും കേടാകില്ല. അതാണ് പ്രതികള്‍ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യൂറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.

ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉള്‍പ്പെടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി നായരുടെ ബാഗില്‍നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്പി വി സുനില്‍കുമാര്‍ അറിയിച്ചു.

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

എട്ടുമണിയോടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം അതിര് വിടും മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിവ് ആരംഭിക്കരുത് എന്നാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും പ്രദേശത്തെ നാട്ടുകാരുടെ വികാരത്തിനൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. 28 കിലോമീറ്റർ വരുന്ന ദേശീയപാത 66 വെങ്ങളം രാമനാട്ടുകര റീച്ചില്‍ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോൾ നിരക്കാണ് നിലവിലുള്ളത്.

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാസയുടെ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്. ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്രയാണ്. ഉച്ചയ്ക്ക് 2.11 ഓടെ കാലിഫോര്‍ണിയയില്‍ പസഫിക് തീരത്ത് ഇറങ്ങും.

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. നാസ ബഹിരാകാശ യാത്രികരായ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, ജപ്പാന്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് നാലംഗസംഘത്തിലുള്ളത്. ഫെബ്രുവരിയില്‍ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മടക്കസംഘത്തെ ഇന്ത്യന്‍ വംശജന്‍ റോണക് ദാവെയാണ് നയിക്കുന്നത്. ദാവെ ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ഫ്‌ലൈറ്റ് ഡയറക്ടറാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചെലവഴിച്ചശേഷമാണ് നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് നാസയുടെ നാലംഗ സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്. 15 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50 ഓടെയായിരുന്നു അണ്‍ഡോക്കിങ്. ഒരു സാങ്കേതിക പ്രശ്‌നവുമില്ലെന്ന് സ്‌പേസ് എക്‌സും നാസയും വ്യക്തമാക്കി.

കലോത്സവം രണ്ടാം ദിനത്തിലേക്ക് ; ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍

കലോത്സവം രണ്ടാം ദിനത്തിലേക്ക് ; ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക്. ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍ അരങ്ങേറും. നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താന്‍ അരങ്ങില്‍ എത്തും.

ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്‍റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട് . ആതിഥേയരായ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

കലോത്സവം കേവലം ഉത്സവം മാത്രമല്ല, മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവങ്ങൾ കേവലം മത്സരങ്ങളല്ല സാംസ്കാരിക വിനിമയ വേദികളാണ്. തദ്ദേശീയ കലകളെക്കൂടി ഉൾപ്പെടുത്തി ഇത്തവണ കലോത്സവം കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. അമിതമായ മത്സരബുദ്ധി ഒഴിവാക്കി തോൽവികളേയും പുഞ്ചിരികളോടെ നേരിടാൻ രക്ഷിതാക്കൾ മക്കളെ പ്രാപ്തമാക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.

കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍

കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്തെ സായി (സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല.തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ഹോസ്റ്റലിലെത്തി. അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.