തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധിയാണ്. തമിഴ്നാട്ടിലെ പ്രമുഖ കാർഷിക വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. വിളവെടുപ്പിന്റെ സമൃദ്ധി നല്‍കിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരമായാണ് കൊണ്ടാടുന്നത്.

പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്നാട് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 15 മുതല്‍ 18 വരെയുള്ള 4 ദിവസങ്ങള്‍ (ഞായര്‍ ഉള്‍പ്പെടെ) തുടര്‍ അവധിയാണ്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

​വർക്കല: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. കഴിഞ്ഞ ദിവസം വർക്കല ടൗണിലെ പത്തോളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള പാലസ് ഹോട്ടൽ, നടയറ ജംഗ്ഷനിലെ ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. കൂടാതെ, പരിശോധന നടത്തിയ നാല് ഹോട്ടലുകളിൽ നിന്ന് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കെതിരെ കനത്ത പിഴ ചുമത്തിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നഗരസഭയുടെ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു

കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു

കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 18 ഞായറാഴ്ച നടക്കുന്ന പരിപാടിയുടെ പൊതുസമ്മേളനം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം നിർവഹിക്കും.

എസ് ആർ എ പ്രസിഡന്റ് ശശിധരൻ,ഖാലിദ് പനവിള, മുഹമ്മദ് റാഫി തുടങ്ങി മറ്റു വിശിഷ്ട അതിഥികളും പങ്കെടുക്കും. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി. അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക, അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക, അഭിഭാഷക ക്ഷേമനിധി തട്ടിപ്പിൽ പങ്കാളികളായവർ എല്ലാവരെയും പ്രതികളാക്കുക, ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തുക, അന്യായമായി വർദ്ധിപ്പിച്ച കോർട്ട് ഫീ പിൻവലിക്കുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ആറ്റിങ്ങൽ കോടതി കോംപ്ലക്സിൽ പ്രതിഷേധം നടത്തിയത്.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ.ഷിഹാബുദീൻ കുറിയേടത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗവും മുതിർന്ന അഭിഭാഷകനുമായ അഡ്വ. ആറ്റിങ്ങൽ ജയകുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. ലിഷാ രാജ് സ്വാഗതം ആശംസിച്ചു അഭിഭാഷകരും ILC വിവിധ ഘടകങ്ങളിൽ നേത്യ സ്ഥാനം വഹിക്കുന്ന അഭിഭാഷകരുമായ നഗരൂർ ഗോപിനാഥ്‌, രാജേഷ്. ബി. നായർ, റസൂൽ ഷാൻ, വെള്ളല്ലൂർ ജയകുമാർ, ഷഹീർ, പെരുമാതുറ നിസാർ, പോത്തൻ കോട് ഷിജു, അലി അംബ്രു എന്നിവർ സംസാരിച്ചു.

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിയ്ക്കിടെ ഇന്ന് മരിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും.

ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയെ കുടുംബപരമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് വിവരം.

നിസ്സഹകരണം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

നിസ്സഹകരണം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് എസ്‌ഐടിയുടെ തീരുമാനം.

അതിനാല്‍ രാഹുലിനെ വീണ്ടും ജയിലിലേക്ക് അയക്കും. ചോദ്യം ചെയ്യലിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്സ്വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായില്ല. രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും.

എന്നാല്‍ കേസില്‍ തനിക്ക് രക്ഷപ്പെടാനുള്ള തെളിവുകള്‍ ഫോണിലുണ്ടെന്നും, പൊലീസിന് പാസ് വേര്‍ഡ് നല്‍കിയാല്‍ അതു നഷ്ടപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം. രാഹുല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതിനിടെ വിദേശത്തുള്ള, കേസിലെ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളിലാണ് അന്വേഷണ സംഘം.