ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും.

പ്രതിക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊതുജനസേവകനെ ആക്രമിക്കല്‍, വധഭീഷണി മുഴക്കല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നായിരുന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളിലൂടെ തന്നെ പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാനസിക വൈകല്യം ഇല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ എഴുപതിലധികം സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. കുടവട്ടൂര്‍ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി. കുടവട്ടൂര്‍ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞ് നിര്‍ത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. അധികം വൈകാതെ ഡോക്ടര്‍ വന്ദന മരിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ ട്വിന്റി 20 സ്ഥാനാര്‍ഥി

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ ട്വിന്റി 20 സ്ഥാനാര്‍ഥി

തൃശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ ട്വിന്റി 20 സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിലാണ് ട്വന്റി 20 സ്ഥാനാര്‍ഥിയായി മത്സരിക്കുക.

എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വിന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ലഭിച്ച സീറ്റുകളില്‍ സാമൂഹിക, സാസ്‌കാരിക രംഗങ്ങളില്‍ മികവ് തെളിയിച്ച ആളുകളെ സ്ഥാനാര്‍ഥികളാക്കി വലിയ നേട്ടം ഉണ്ടാക്കാനാണ് ട്വിന്റി 20 ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള വലിയ നേതാക്കളുടെ പേര് പ്രചാരണ രംഗത്ത് സജീവമാക്കി വോട്ടുറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് ട്വിന്റി 20 കടന്നിരിക്കുന്നത്.

2021ല്‍ തന്നെ വര്‍ഗീസ് ജോര്‍ജ് ട്വിന്റി 20 അംഗത്വം എടുത്തിരുന്നു.നേരത്തെ ട്വിന്റി 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പദവി വഹിച്ച് വരികയാണ്. വര്‍ഗീസ് ജോര്‍ജ് വരുന്നതോടു കൂടി മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ട്വിന്റി 20.

പൊതുയോഗത്തിന്റെ ഉദ്ഘാടനം അഡ്വ. സുധീർ നിർവഹിച്ചു

പൊതുയോഗത്തിന്റെ ഉദ്ഘാടനം അഡ്വ. സുധീർ നിർവഹിച്ചു

മണമ്പൂർ ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് മാവിള വിജയൻ അധ്യക്ഷൻ ആയ പൊതുയോഗം സംസ്‌ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. സുധീർ ഉദ്ഘാടനം നിർവഹിച്ചു. തിരു. നോർത്ത് ജില്ലാ പ്രസിഡന്റ് റെജികുമാർ, വൈസ് പ്രസിഡന്റ് മണമ്പൂർ ദിലീപ്, സംസ്‌ഥാന സമിതി അംഗം വക്കം അജിത്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സ്വരാജ്, ജനറൽ സെക്രട്ടറി ജീവൻലാൽ എന്നിവർ സംബന്ധിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് രൂപേഷ് സ്വാഗതവും കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ സോമശേഖരൻ നന്ദിയും അറിയിച്ചു.

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി. നാവായിക്കുളം മനോജ്‌ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ അഡ്വക്കേറ്റ്. എം. എം താഹ ആദ്യക്ഷത വഹിച്ചു. സാമൂഹിക രാഷ്രീയകാരും സമൂഹത്തിലെ വിവിധ മേഖലകളിലെ സാധാരണക്കാരും ഇഫ്താർ കൂട്ടായ്മയിൽ പങ്ക് ചേർന്നു.

കെ-ടെറ്റ്: മാർച്ച് 21 വരെ അപേക്ഷിക്കാം

കെ-ടെറ്റ്: മാർച്ച് 21 വരെ അപേക്ഷിക്കാം

കെ-ടെറ്റ് പരീക്ഷക്ക് ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 21 വരെ ദീർഘിപ്പിച്ചു. കൂടാതെ നിലവിൽ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അധ്യാപകർക്ക് കൂടി പ്രസ്തുത കാറ്റഗറിയിൽ കെ-ടെറ്റ് എഴുതാവുന്നതാണ്.

കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

പൂജപ്പുരയിൽ പ്രവർത്തിയ്ക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത +2), ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വേഡ് പ്രൊസ്സസിംഗ് & ഡാറ്റാ എൻട്രി (അടിസ്ഥാന യോഗ്യത SSLC) എന്നീ കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിയ്ക്കുന്നത്.

പതിനഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിയ്ക്കാവുന്നതാണ്. താമസസൗകര്യം ലഭ്യമല്ല. അഡ്മിഷൻ ലഭിയ്ക്കുന്നതിന് ഇന്റർവ്യൂ സ്‌ക്രീനിംഗ് ടെസ്റ്റ് പാസ്സാകണം. അപേക്ഷാ ഫോറം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലനകേന്ദ്രത്തിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും (sjd.kerala.gov.in) ലഭ്യമാണ്. നിശ്ചിത ഫോറത്തിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷകൾ ബയോഡേറ്റ ഉൾപ്പെടെ മാർച്ച് 28നകം സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന മേൽ വിലാസത്തിലോ, vtctvm3618@gmail.com എന്ന ഇമെയിലിലോ ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2343618, 8714619990.