വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് കുതിച്ചത് ആയിരം പോയിന്റ്; കാരണങ്ങള്‍ ഇവ?

വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് കുതിച്ചത് ആയിരം പോയിന്റ്; കാരണങ്ങള്‍ ഇവ?

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ട ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 938 പോയിന്റ് താഴ്ന്ന് 75,502ല്‍ വ്യാപാരം അവസാനിച്ചു. 257 പോയിന്റിന്റെ നഷ്ടം നേരിട്ട നിഫ്റ്റി 23,408ലാണ് ക്ലോസ് ചെയ്തത്.

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇറാനെതിരെ ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവാണ് നേരിട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് വിപണിക്ക് കരുത്തായത്.

ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ രാജ്യങ്ങള്‍ ഒരു സഖ്യം രൂപീകരിക്കാന്‍ സമ്മതിച്ചതായി പ്രഖ്യാപിക്കാന്‍ യുഎസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വിപണിക്ക് കരുത്തായത്.

ഹിന്‍ഡാല്‍കോ, അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബെല്‍, പവര്‍ ഗ്രിഡ്, മാക്‌സ് ഹെല്‍ത്ത്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.

‘കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം’; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

‘കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം’; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

തൃശൂര്‍: സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുകുന്ദനെ എഎന്‍ രാധാകൃഷ്ണന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പിന്നാക്കക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനമാണ് ബിജെപി എന്നാണ് മുകുന്ദന്‍ പ്രതികരിച്ചത്.

സിപിഐ പുറത്താക്കിയതിനു ശേഷം മുകുന്ദന്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് കിട്ടാതെ വന്നതോടെ ബിജെപിയില്‍ ചേരുകയായിരുന്നു. നാട്ടികയില്‍ സി സി മുകുന്ദന് പകരം മുന്‍ എംഎല്‍എ ഗീതാ ഗോപിയെ സിപിഐ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് സി സി മുകുന്ദന്‍ ഇടഞ്ഞത്. ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ് ആണ് എന്ന് വിമര്‍ശിച്ച മുകുന്ദന്‍, പണം പിരിച്ചു നല്‍കാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.

നാട്ടിക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് കൈവിട്ടതോടെയാണ് സി സി മുകുന്ദനെ കൂട്ടാന്‍ ബിജെപി തീരുമാനിച്ചത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സിപിഐ മുന്‍ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ആണ് മുകുന്ദനെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്.

നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുകുന്ദന്‍ മത്സരിക്കുമെന്നാണ് സൂചന. ബിജെപിയുടെ വോട്ടുകള്‍ക്ക് പുറമെ, നിലവിലെ എംഎല്‍എയായിരുന്ന സ്വാധീനത്തില്‍ മുകുന്ദന്‍ നേടുന്ന വോട്ടുകളും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. പട്ടികജാതി സംവരണമണ്ഡലമായ നാട്ടിക, ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രാവിലെ 360 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ 1280 രൂപയാണ് കുറഞ്ഞത്. 1,15,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 14,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പവന് 11,000 രൂപയിലധികമാണ് കുറഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി

ഇന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് തെലുങ്കിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച താരം. കേരളത്തിലും ഒരുപാട് ആരാധകരുണ്ട് വിജയ് സേതുപതിയ്ക്ക്. മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2019 ല്‍ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലാണ് വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.

പിന്നീട് 19(1)(a) എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചു. പിന്നീട് എന്തുകൊണ്ടാണ് താന്‍ മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് പറയുകയാണ് വിജയ് സേതുപതി. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ് തുറന്നത്. തന്നെ തേടി നല്ല കഥയൊന്നും വന്നില്ലെന്നാണ് സേതുപതി പറയുന്നത്.

”കഥകള്‍ കേള്‍ക്കുണ്ട്. എനിക്ക് ഒന്നും സെറ്റായില്ല. ഞാന്‍ എന്ത് ചെയ്യാനാണ്? ഒരുപാട് പേരോട് ചോദിച്ചിട്ടുണ്ട്. ചിലര്‍ കഥ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഓക്കെയും പറയും. പിന്നെ അവരെ കാണില്ല. എന്താണ് അവര്‍ തിരികെ വരാത്തതെന്ന് അറിയില്ല. മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നും ഹിന്ദിയില്‍ നിന്നും കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് ഇഷ്ടപ്പെടണ്ടേ.” വിജയ് സേതുപതി പറയുന്നത്.

ഈയ്യടുത്താണ് തുടരും കണ്ടത്. വളരെയധികം ഇഷ്ടപ്പെട്ടു. മമ്മൂട്ടിയുടെ കളങ്കാവലും കണ്ടിരുന്നുവെന്നും വിജയ് സേതുപതി പറയുന്നു. അതേസമയം മണികണ്ഠന്‍ ഒരുക്കുന്ന കാട്ടാന്‍ എന്ന വെബ് സീരീസാണ് വിജയ് സേതുപതിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഫര്‍സിയ്ക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന സീരീസാണിത്.

വിവാഹസല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവ് മരിച്ചു

വിവാഹസല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവ് മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു. 41 കാരനായ ലളിത് സിങാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

മാലിയന്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലളിത്. രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി. ചുറ്റും നിന്നിരുന്നവര്‍ രസഗുള പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്വസിക്കാന്‍ പാടുപെടുന്ന സിങിനെയും കൊണ്ട് പിതാവ് അടുത്തുള്ള എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രസഗുള കുടുങ്ങിയത് മൂലം ശ്വാസനാളം പൂര്‍ണമായും അടഞ്ഞത് മരണത്തിന് കാരണമായി. ശരീരത്തിലേയ്ക്കുള്ള ഓക്‌സിജന്‍ നിലയ്ക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സിങ് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സിങ്ങിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍

കൊല്ലം: കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ ദിവസമാണ് തൊടിയൂര്‍ രാമചന്ദ്രന്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും തൊടിയൂര്‍ രാമചന്ദ്രന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്നു തൊടിയൂര്‍ രാമചന്ദ്രന്‍. മെഡിട്രീന ഹോസ്പിറ്റല്‍ എം ഡി ഡോ. പ്രതാപ് കുമാര്‍, സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം എന്‍ എ റഷീദ്, എന്‍സിപി നേതാവ് ദേവപ്രശാന്ത് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

കഴിഞ്ഞ 15 വര്‍ഷക്കാലമായി യുഡിഎഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണെന്നും യുഡിഎഫ് നേതൃത്വത്തില്‍ നടത്തിയ എല്ലാ പരിപാടികളും വളരെ വിജയകരമായി നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ തൊടിയൂര്‍ രാമചന്ദ്രന്‍, എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള തിക്താനുഭവങ്ങള്‍ സഹിക്കാന്‍ കഴിയുന്നതല്ലെന്നും പറഞ്ഞാണ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.