കോളിങ് ബെല്‍ അടിച്ച് ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു, അന്വേഷണം

കോളിങ് ബെല്‍ അടിച്ച് ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു, അന്വേഷണം

കൊല്ലം: പട്ടാപ്പകല്‍ വീട്ടില്‍ കയറി 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കേരളപുരം സ്വദേശി വിജിത്തിന്‍രെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണു മോഷണം നടന്നത്.

കോളിങ് ബെല്‍ അടിച്ച് വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അകത്ത് കടന്ന് സ്വര്‍ണം കവര്‍ന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. വിജിത്തിന്റെ പ്രായമായ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മോഷണം നടന്നത് അറിഞ്ഞിരുന്നില്ല. കൊട്ടാരക്കരയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറി കേരളപുരം ജങ്ഷനില്‍ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും അകത്ത് കയറുന്നതും സിസിടിവിയില്‍ വ്യക്തമാണ്. തിരിച്ച് ബസ് സ്റ്റോപ്പില്‍ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസില്‍ കയറിപ്പോകുന്നതും ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലായില്‍ ജോസ് കെ മാണി തന്നെ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം)

പാലായില്‍ ജോസ് കെ മാണി തന്നെ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം)

കോട്ടയം: കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും അതാത് സീറ്റുകളില്‍ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ സിറ്റിങ് സീറ്റായ ഇടുക്കിയില്‍ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗണ്‍സിലര്‍ ബിജു ചിറയത്താണ് ചാലക്കുടിയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി

സ്ഥാനാര്‍ഥികള്‍
1. പാലാ-ജോസ് കെ. മാണി

2. ഇടുക്കി-റോഷി അഗസ്റ്റിന്‍

3. കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ്

4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍

5. പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

6. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്

7. റാന്നി- പ്രമോദ് നാരായണന്‍

8. തൊടുപുഴ- സിറിയക് ചാഴികാടന്‍

9. പിറവം- സാബു കെ. ജേക്കബ്

10. ഇരിക്കൂര്‍- മാത്യു കുന്നപ്പള്ളി

11. കടുത്തുരുത്തി- നിര്‍മ്മല ജിമ്മി

12. പെരുമ്പാവൂര്‍- ബേസില്‍ പോള്‍

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ; ഇടിമിന്നലിനും സാധ്യത

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. വടക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കന്‍ കര്‍ണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളില്‍ മഴ ലഭിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.

വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് കുതിച്ചത് ആയിരം പോയിന്റ്; കാരണങ്ങള്‍ ഇവ?

വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് കുതിച്ചത് ആയിരം പോയിന്റ്; കാരണങ്ങള്‍ ഇവ?

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ട ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 938 പോയിന്റ് താഴ്ന്ന് 75,502ല്‍ വ്യാപാരം അവസാനിച്ചു. 257 പോയിന്റിന്റെ നഷ്ടം നേരിട്ട നിഫ്റ്റി 23,408ലാണ് ക്ലോസ് ചെയ്തത്.

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇറാനെതിരെ ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ഇടിവാണ് നേരിട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് വിപണിക്ക് കരുത്തായത്.

ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ രാജ്യങ്ങള്‍ ഒരു സഖ്യം രൂപീകരിക്കാന്‍ സമ്മതിച്ചതായി പ്രഖ്യാപിക്കാന്‍ യുഎസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വിപണിക്ക് കരുത്തായത്.

ഹിന്‍ഡാല്‍കോ, അള്‍ട്രാ ടെക് സിമന്റ്, ഗ്രാസിം, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ബെല്‍, പവര്‍ ഗ്രിഡ്, മാക്‌സ് ഹെല്‍ത്ത്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.

‘കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം’; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

‘കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം’; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

തൃശൂര്‍: സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഉച്ചയോടെ തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുകുന്ദനെ എഎന്‍ രാധാകൃഷ്ണന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പിന്നാക്കക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന പ്രസ്ഥാനമാണ് ബിജെപി എന്നാണ് മുകുന്ദന്‍ പ്രതികരിച്ചത്.

സിപിഐ പുറത്താക്കിയതിനു ശേഷം മുകുന്ദന്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് കിട്ടാതെ വന്നതോടെ ബിജെപിയില്‍ ചേരുകയായിരുന്നു. നാട്ടികയില്‍ സി സി മുകുന്ദന് പകരം മുന്‍ എംഎല്‍എ ഗീതാ ഗോപിയെ സിപിഐ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് സി സി മുകുന്ദന്‍ ഇടഞ്ഞത്. ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ് ആണ് എന്ന് വിമര്‍ശിച്ച മുകുന്ദന്‍, പണം പിരിച്ചു നല്‍കാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.

നാട്ടിക മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് കൈവിട്ടതോടെയാണ് സി സി മുകുന്ദനെ കൂട്ടാന്‍ ബിജെപി തീരുമാനിച്ചത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സിപിഐ മുന്‍ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ആണ് മുകുന്ദനെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്.

നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുകുന്ദന്‍ മത്സരിക്കുമെന്നാണ് സൂചന. ബിജെപിയുടെ വോട്ടുകള്‍ക്ക് പുറമെ, നിലവിലെ എംഎല്‍എയായിരുന്ന സ്വാധീനത്തില്‍ മുകുന്ദന്‍ നേടുന്ന വോട്ടുകളും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. പട്ടികജാതി സംവരണമണ്ഡലമായ നാട്ടിക, ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. രാവിലെ 360 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ 1280 രൂപയാണ് കുറഞ്ഞത്. 1,15,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 14,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പവന് 11,000 രൂപയിലധികമാണ് കുറഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.