നിറച്ചുവച്ചതു മാത്രം പൊക്കി, കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍!; സിസിടിവി ദൃശ്യം പുറത്ത്

നിറച്ചുവച്ചതു മാത്രം പൊക്കി, കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍!; സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചാലയിലെ ഹോട്ടലില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മോഷണം പോയതായി പരാതി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഗ്യാസ് കുറ്റി കള്ളന്‍ അടിച്ചു മാറ്റിയത്. നിറയെ ഗ്യാസ് ഉണ്ടായിരുന്ന സിലിണ്ടറാണ് കള്ളന്‍ മോഷ്ടിച്ചത്.

എന്നാല്‍ പകുതി ഉപയോഗിച്ച രണ്ടു കുറ്റികള്‍ ഉണ്ടായിരുന്നത് കള്ളന്‍ എടുത്തില്ല. ചാലയിലെ വി എസ് ഹോട്ടലിലായിരുന്നു മോഷണം. മൂന്നു സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. ഇതിലെ നിറകുറ്റിയാണ് കള്ളന്‍ മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

സിസിടിവി കാമറകൾ പ്രവർത്തിക്കാതിരിക്കാൻ ഹോട്ടലിന്റെ മെയിൻ സ്വിച്ച് ബോർഡിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ ഇൻവെർട്ടർ സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് വൈദ്യുതി പോയിട്ടും സിസിടിവി കാമറകൾ പ്രവർത്തിച്ചു.ഇതോടെ കള്ളൻ ഹോട്ടലിലേക്ക് വരുന്നതും നിറച്ച ഗ്യാസ് കുറ്റിയുമായി മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞു. അടുക്കളയിലെ കാമറ കണ്ട കള്ളൻ, കാമറ മറ്റൊരിടത്തേക്ക് തിരിച്ചുവെച്ചതിനാൽ അടുക്കളയിലെ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ഹോട്ടലുടമ അർച്ചന പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ദുബായിൽ റൂം ഷെയറിംഗിനും ബെഡ് സ്പേസിനും പുതിയ നിയമം; പ്രവാസികൾ അറിയേണ്ട 6 പ്രധാന മാറ്റങ്ങൾ

ദുബായിൽ റൂം ഷെയറിംഗിനും ബെഡ് സ്പേസിനും പുതിയ നിയമം; പ്രവാസികൾ അറിയേണ്ട 6 പ്രധാന മാറ്റങ്ങൾ

ദുബായിലെ താമസച്ചെലവ് കുറയ്ക്കുന്നതിനായി ആയിരക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്ന ബെഡ് സ്പേസ്, ഷെയർഡ് അപ്പാർട്ട്മെൻ്റ് സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയ നിയമം വരുന്നു. കെട്ടിട ഉടമകൾക്കും താമസക്കാർക്കും ഒരുപോലെ ബാധകമായ ഈ നിയമം, എവിടെ താമസിക്കണം, എത്രപേർക്ക് ഒരു മുറി പങ്കിടാം, ആർക്കൊക്കെ നിയമപരമായി വാടകയ്ക്ക് നൽകാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നു. തിരക്ക് കുറയ്ക്കാനും സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാനുമാണ് അധികൃതർ ഈ നീക്കം നടത്തുന്നത്.

എല്ലാ ഫ്ലാറ്റുകളും ഇനി മുതൽ ഷെയർ അക്കമഡേഷനായി ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് ഒന്നാമത്തെ മാറ്റം. ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഒരു ഫ്ലാറ്റ് ഷെയറിംഗിനായി നൽകാൻ പാടുള്ളൂ. ഓരോ പ്രദേശത്തെയും ജനസാന്ദ്രതയും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്ത് ഏതൊക്കെ സ്ഥലങ്ങളിൽ ഷെയർ അക്കമഡേഷൻ അനുവദിക്കണമെന്ന് മുനിസിപ്പാലിറ്റി തീരുമാനിക്കും. ചില ജനവാസ മേഖലകളിൽ നിന്ന് ഇത്തരം സംവിധാനങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടേക്കാം.

താമസക്കാരുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് രണ്ടാമത്തെ കാര്യം. ഓരോ വ്യക്തിക്കും താമസിക്കാൻ ആവശ്യമായ കുറഞ്ഞ സ്ഥലം എത്രയാണെന്ന് അധികൃതർ നിശ്ചയിക്കും. അടുക്കള, ബാത്റൂം തുടങ്ങിയ പൊതു സൗകര്യങ്ങൾ എത്രപേർക്ക് വീതം വേണമെന്നതിലും മാനദണ്ഡമുണ്ടാകും. ഇത് നിലവിൽ അമിതമായി ആളുകൾ താമസിക്കുന്ന ഫ്ലാറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.

മൂന്നാമതായി, അംഗീകൃത ലൈസൻസുള്ളവർക്ക് മാത്രമേ ഷെയർ അക്കമഡേഷൻ വാടകയ്ക്ക് നൽകാൻ അനുവാദമുള്ളൂ. കെട്ടിട ഉടമയ്ക്കോ അല്ലെങ്കിൽ ഉടമ ചുമതലപ്പെടുത്തിയ അംഗീകൃത റിയൽ എസ്റ്റേറ്റ് കമ്പനിക്കോ മാത്രമേ ഇതിന് അധികാരമുണ്ടാകൂ. വാടകയ്ക്ക് താമസിക്കുന്ന ഒരാൾ മുറിയുടെ ഒരു ഭാഗം വീണ്ടും വാടകയ്ക്ക് നൽകുന്ന (Sub-leasing) രീതി ഇനി മുതൽ നിയമവിരുദ്ധമായി കണക്കാക്കും.

നാലാമത്തെ മാറ്റം ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനമാണ്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് ഷെയർ അക്കമഡേഷനുകൾക്കായി പ്രത്യേക ഇലക്ട്രോണിക് രജിസ്ട്രി തയ്യാറാക്കും. ഉടമയുടെ വിവരങ്ങൾ, താമസക്കാരുടെ എണ്ണം, മുറിയുടെ വിസ്തീർണ്ണം എന്നിവ ഇതിൽ രേഖപ്പെടുത്തണം. കൂടാതെ, ഷെയർ അക്കമഡേഷനുകൾക്കായി പ്രത്യേക വാടക ഇൻഡിക്കേറ്ററും അധികൃതർ പുറത്തിറക്കും.

അഞ്ചാമതായി, സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും. തീപിടുത്തം തടയാനുള്ള സംവിധാനങ്ങൾ, കൃത്യമായ ശുചിത്വ പാലനം, ഇലക്ട്രിക്കൽ – സാനിറ്റേഷൻ സുരക്ഷ എന്നിവയിൽ വിട്ടുവീഴ്ചയുണ്ടാകില്ല. താമസക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന കെട്ടിടങ്ങൾക്ക് മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് പെർമിറ്റ് നഷ്ടമാകാൻ ഇത് കാരണമാകും.

ആറാമത്തെ പ്രധാന കാര്യം നിയമലംഘകർക്കുള്ള കനത്ത ശിക്ഷയാണ്. 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 10 ലക്ഷം ദിർഹം വരെയാകാം. കൂടാതെ, വൈദ്യുതി – ജല കണക്ഷനുകൾ വിച്ഛേദിക്കാനും ലൈസൻസ് റദ്ദാക്കാനും താമസക്കാരെ ഒഴിപ്പിക്കാനും അധികൃതർക്ക് അധികാരമുണ്ടാകും. വാടക തർക്കങ്ങൾ പരിഹരിക്കാൻ ദുബായ് റെൻ്റൽ ഡിസ്പ്യൂട്ട് സെൻ്ററിനെ സമീപിക്കാവുന്നതാണ്.

നിലവിൽ ഷെയർ അക്കമഡേഷനായി പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടാൻ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമാണെങ്കിൽ ഈ കാലാവധി ഒരിക്കൽ കൂടി നീട്ടി നൽകാനും സാധ്യതയുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷമാണ് നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരിക.

ദുബായിലെ സാധാരണക്കാരായ പ്രവാസികളുടെ താമസസൗകര്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് ഈ പുതിയ മാറ്റങ്ങൾ. നിയമം നടപ്പിലാകുന്നതോടെ താമസസ്ഥലങ്ങളിലെ തിരക്ക് കുറയുമെങ്കിലും വാടക നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഓരോ മേഖലയിലെയും പെർമിറ്റ് ലഭ്യത അനുസരിച്ചായിരിക്കും ഇനി താമസക്കാർക്ക് റൂമുകൾ കണ്ടെത്തേണ്ടി വരിക.

കെട്ടിട ഉടമകൾ കൃത്യമായ പെർമിറ്റ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ താമസക്കാർ ശ്രദ്ധിക്കണം. നിയമവിരുദ്ധമായി സബ് ലീസ് എടുക്കുന്നവർ വരും ദിവസങ്ങളിൽ വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സുരക്ഷിതവും മാന്യവുമായ താമസ സൗകര്യം എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ് ഗവൺമെൻ്റിൻ്റെ ലക്ഷ്യം.

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം, കേന്ദ്രസേന വരും

ഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിനുശേഷം നടത്തിയാൽ മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്‌ചയോ തീയതി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

കേരളം ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ്. കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കും. അസമിൽ മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. പശ്ചിമബംഗാളിൽ അഞ്ച് ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കിയേക്കും. കഴിഞ്ഞതവണ ബംഗാളിൽ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

ഇത്തവണയും കേരളത്തിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്രസേനാ വ്യന്യാസം ഉണ്ടാകും. മലബാർ മേഖലയിലാണ് കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. ഏപ്രിൽ 20-നും 30-നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും കമ്മീഷനുമുന്നിൽ വെച്ചിട്ടുള്ളത്.

ചര്‍ച്ചകള്‍ സജീവം; സീറ്റുറപ്പിക്കാന്‍ ഡല്‍ഹിയിലെത്തി സിസി മുകുന്ദന്‍

ചര്‍ച്ചകള്‍ സജീവം; സീറ്റുറപ്പിക്കാന്‍ ഡല്‍ഹിയിലെത്തി സിസി മുകുന്ദന്‍

ഡല്‍ഹി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. സംവരണമണ്ഡലമായ ചിറയിന്‍കീഴില്‍ മുന്‍ എംപി രമ്യ ഹരിദാസിനെയും പരിഗണിക്കുന്നു. രമ്യയെ അടൂര്‍ മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്നു പരിഗണിക്കുന്ന 20 സീറ്റുകളില്‍ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല, നാട്ടികയില്‍ സുനില്‍ ലാലൂര്‍, കയ്പമംഗലത്ത് ടി എം നാസര്‍, കോഴിക്കോട് നോര്‍ത്തില്‍ കെ ജയന്ത്, എലത്തൂരില്‍ വിദ്യ ബാലകൃഷ്ണന്‍, നാദാപുരത്ത് കെ എം അഭിജിത്ത് എന്നിങ്ങനെ ഒറ്റപ്പേരുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുന്നിലുള്ളത്.

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, റാന്നിയില്‍ പഴകുളം മധു, അടൂരില്‍ ശാന്തകുമാര്‍, കാഞ്ഞങ്ങാട് ഹരീഷ് പി നായര്‍ എന്നിവരുടെ പേരുകളിലും ധാരണയായതായാണ് റിപ്പോര്‍ട്ട്. മുസ്ലിം ലീഗില്‍ നിന്നും കോങ്ങാട് വിട്ടുകിട്ടിയാല്‍ കെ എ തുളസി സ്ഥാനാര്‍ത്ഥിയാകും. തിരുവമ്പാടിയില്‍ വി എസ് ജോയിക്കും സാധ്യത. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് വിട്ടു നല്‍കും. സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ കണ്ണുവെച്ചിരുന്ന വി എസ് ശിവകുമാറിനെ അരുവിക്കരയിലാണ് പരിഗണിക്കുന്നത്.

ടി ശരത്ചന്ദ്രപ്രസാദ്, ജെ എസ് അഖില്‍ എന്നിവരെ കഴക്കൂട്ടത്തും, സുധീര്‍ഷാ പോലോട്, പാലോട് രവി എന്നിവരെ വാമനപുരത്തും വര്‍ക്കലയില്‍ വര്‍ക്കല കഹാറിനെയും പരിഗണിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും മന്ത്രി ശിവന്‍കുട്ടിയും മത്സരിക്കുന്ന നേമത്ത് മുന്‍ എംഎല്‍എ ശബരീനാഥനെയാണ് പരിഗണിക്കുന്നത്. നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വൈഷ്ണ സുരേഷിനെയും പരിഗണിച്ചിരുന്നു.

എന്നാല്‍ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന വിലയിരുത്തലാണ് ശബരീനാഥനെ കൂടി പരിഗണിക്കാന്‍ കാരണം. ശബരീനാഥനോട് ഇന്ന് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അവകാശവാദം ഉന്നയിച്ച നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പാറശാല ബ്ലോക്ക് പ്രസിഡന്റ് എസ് ഉഷാകുമാരിയുടെ പേരും പരിഗണിക്കുന്നുണ്ട്. ചാത്തന്നൂർ മണ്ഡലം ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്കിന് നൽകാൻ കോൺ​ഗ്രസ് തീരുമാനിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജി ദേവരാജൻ മത്സരിക്കും. നാട്ടികയില്‍ യുഡിഎഫ് പിന്തുണ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഐ വിട്ട സിസി മുകുന്ദന്‍. ഡല്‍ഹിയിലെത്തി സണ്ണി ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ഘട്ടങ്ങളായി പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു

രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു

2026ഇൽ രാജസ്ഥാനിൽ വച്ച് നടന്ന ആൾ ഇന്ത്യാ ഫയർസർവ്വീസ് മീറ്റിൽ കേരളാഫയർ സർവ്വീസ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു. ടീം അംഗമായ ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിലെ ഓഫീസറായ എം മിഥുനെ ആറ്റിങ്ങൽ നിലയത്തിൽ ആദരിച്ചു.

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു, വെടിവച്ചിട്ടെന്ന് ഇറാന്‍; ആറ് സൈനികര്‍ കൊല്ലപ്പെട്ടു?

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു, വെടിവച്ചിട്ടെന്ന് ഇറാന്‍; ആറ് സൈനികര്‍ കൊല്ലപ്പെട്ടു?

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടി തുടരുന്നതിനിടെ യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആറ് പേരുണ്ടായിരുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇവരെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിലല്ല വിമാനം തകര്‍ന്നുവീണതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റ് വിശദീകരണം. പൈലറ്റുമാരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇറാന് എതിരായ സൈനിക നടപടിയുടെ ഭാഗമായ വിമാനമാണ് തകര്‍ന്നതെന്ന് യുഎസ് സ്ഥിരീകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ഇറാനെതിരായ സൈനിക നടപടിയുടെ പേരായ എപിക് ഫ്യൂറിയെ കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതാണെന്നാണ് ഇറാന്റെ വാദം. സംഭവത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു. ചെറുത്തുനില്‍പ്പ് സംഘത്തിന്റെ വ്യോമ പ്രതിരോധം യുഎസ് വിമാനം തകര്‍ത്ത് വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ വകവരുത്തിയതായും ഐആര്‍ജിസി പ്രതികരിച്ചു. ‘ഇറാന്റെ പരമാധികാരത്തെയും വ്യോമാതിര്‍ത്തിയെയും വെല്ലുവിളിച്ച കെസി-135 വിമാനം വെടിവച്ചിട്ടെന്ന് ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിലെ സൈനിക നീക്കങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിനായി ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വിമാനവാഹിനി കപ്പലില്‍ തീപിടിത്തം ഉണ്ടായതിന് പിന്നാലെയാണ് വിമാനം തകര്‍ന്നു വീണത്. കപ്പലിലെ ലോണ്‍ട്രി മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നു യുഎസ് നേവല്‍ ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ശത്രുക്കളുടെ ആക്രമണമല്ലെന്നും അമേരിക്കന്‍ നാവികസേനയും വിശദീകരിച്ചിരുന്നു. അപകടത്തില്‍ രണ്ട് നാവികര്‍ക്കു പരിക്കേറ്റു. പരിക്കുകള്‍ സാരമുള്ളതല്ലെന്നും അവര്‍ക്ക് വൈദ്യ സഹായം നല്‍കി വരുന്നതായും നാവികസേന അറിയിച്ചു. ഈ സംഭവം കപ്പലിന്റെ പ്രവര്‍ത്തനശേഷിയെ ബാധിച്ചിട്ടില്ല. നിലവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും കപ്പല്‍ ദൗത്യം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.