സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,01,720 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്.12,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

കുളത്തുപ്പുഴയിൽ കുളിക്കിടെ ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ വിദ്യാർഥി മരിച്ചു

കുളത്തുപ്പുഴയിൽ കുളിക്കിടെ ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ വിദ്യാർഥി മരിച്ചു

കടയ്ക്കൽ: കുളത്തുപ്പുഴ ചോഴിയക്കോട് മിൽപ്പാലത്തിനടുത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. മടത്തറ കൊല്ലായിൽ സത്യമംഗലം ഹസ്ന മൻസിലിൽ നുജുമുദീൻ–സജീന ദമ്പതികളുടെ മകൻ മുഹമ്മദ് അഹ്സൻ (17) ആണ് മരിച്ചത്.

ചിതറ പരുത്തി എസ്.എൻ.എച്ച്.എസ് സ്കൂളിലെ വിദ്യാർഥിയായ അഹ്സൻ, കഴിഞ്ഞ മൂന്നാം തീയതി സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കുളത്തുപ്പുഴ ചോഴിയക്കോട് ഭാഗത്തെ കല്ലടയാറ്റിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ശക്തമായ ഒഴുക്കിൽ അകപ്പെട്ട അഹ്സനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അഹ്സൻ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

പുഷ്പരാജൻ (73) നിര്യാതനായി

പുഷ്പരാജൻ (73) നിര്യാതനായി

ആറ്റിങ്ങൽ പൊയ്കമുക്ക് വലിയവിള വീട്ടിൽ പുഷ്പരാജൻ (73) നിര്യാതനായി.

ഭാര്യ: രാധാമണി
മക്കൾ: രഞ്ജു പി ആർ, സഞ്ജു പി ആർ, അരുണ പി ആർ
മരുമക്കൾ: അശ്വതി, സുലു രാജ്

സഞ്ചയനം: തിങ്കൾ രാവിലെ ഏഴിന്

എസ്ഐആര്‍: രേഖകള്‍ കൃത്യമെങ്കില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല

എസ്ഐആര്‍: രേഖകള്‍ കൃത്യമെങ്കില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ക്ക് നേരിട്ട് ഹാജരാകേണ്ടതില്ല. നേരിട്ട് ഹിയറിങ്ങിന് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.

രേഖകള്‍ തൃപ്തരെങ്കില്‍ ഉടന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള അധികാരം ഇആര്‍ഒ/എഇആര്‍ഒ മാരില്‍ നിക്ഷിപ്തമാണ്. ഹിയറിംഗിന് നോട്ടീസ് ലഭിച്ച്, ഇആര്‍ഒ അല്ലെങ്കില്‍ എഇആര്‍ഒക്കു മുന്‍പാകെ ഹാജരാകേണ്ട തിയ്യതികളില്‍ അതാത് രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം ( രേഖകള്‍ തൃപ്തികരമെങ്കില്‍ ) പ്രവാസി/വിഐപി വോട്ടര്‍മാരെ പരിശോധന പൂര്‍ത്തിയാക്കി ഇലക്ടറല്‍ റോളില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനം ERONET ല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സാംബശിവന്‍ മുത്താന കവിതാ പുരസ്‌കാരം രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്

സാംബശിവന്‍ മുത്താന കവിതാ പുരസ്‌കാരം രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്

തിരുവനന്തപുരം:കവി സാംബശിവൻ മുത്താനയുടെ ഓർമ്മക്കായി നൽകുന്ന സാംബശിവന്‍ മുത്താന പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം അര്‍ഹനായി. പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാംസ്ക്കാരിക പ്രവർത്തനത്തിൽ സജീവ സാനിധ്യമായിരുന്ന സാംബശിവൻ മുത്താന അദ്ദേഹത്തിൻ്റെ ഓർമ്മക്കായി മലയാളവേദി സാംസ്ക്കാരിക സംഘടനയാണ് വർഷങ്ങളായി അവാർഡ് നൽകി വരുന്നത്.
ഡോ.അശോക് ശങ്കര്‍, പെരിനാട് സദാനന്ദന്‍പിള്ള, മടവൂര്‍ സുരേന്ദ്രന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
ജനുവരി അവസാനം മലയാളവേദിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഓരനെല്ലൂര്‍ ബാബു അറിയിച്ചു.

ബ്ലോക്ക് ബസ്റ്ററോടെ പോര് തുടങ്ങുന്നു; വനിതാ പ്രീമിയര്‍ ലീഗിന് നാളെ മുതൽ

ബ്ലോക്ക് ബസ്റ്ററോടെ പോര് തുടങ്ങുന്നു; വനിതാ പ്രീമിയര്‍ ലീഗിന് നാളെ മുതൽ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തോടെയാണ് നാലാം എഡിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. നവി മുംബൈയ്ക്ക് പുറമെ വഡോദരയാണ് രണ്ടാമത്തെ വേദി. ഫെബ്രുവരി 5 നാണ് ഫൈനല്‍. വൈകീട്ട് 3.30നും 7.30നുമാണ് മത്സരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്‌സ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, യുപി ടീമുകള്‍ ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

ഡബിള്‍ റൗണ്ട് റോബിന്‍ പോരാട്ടമാണ് ഇത്തവണയും. 5 ടീമുകളും രണ്ട് തവണ നേര്‍ക്കുനേര്‍ വരും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് കടക്കുക. ടേബിള്‍ ടോപ്പര്‍ നേരിട്ട് ഫൈനലിലെത്തും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തുള്ളവര്‍ തമ്മില്‍ വീണ്ടും മത്സരിക്കും. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.

മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗറും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്മൃതി മന്ധാനയും ഡല്‍ഹി ക്യാപിറ്റല്‍സിനെ ജെമിമ റോഡ്രിഗ്‌സുമാണ് നയിക്കുന്നത്. യുപി വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍ മെഗ് ലാന്നിങാണ്. ഗുജറാത്ത് ജയന്റ്‌സിനെ ആഷ്‌ലി ഗാര്‍ഡ്‌നറാണ് നയിക്കുന്നത്.

മൂന്ന് മലയാളി താരങ്ങളും വിവിധ ടീമുകളിലുണ്ട്. മലയാളി താരങ്ങളായ സജീവന്‍ സജന മുംബൈ ഇന്ത്യന്‍സിലും ആശ ശോഭന യുപി വാരിയേഴ്‌സിലും മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിലും കളിക്കും.

മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ തത്സമയം കാണാം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജിയോ ഹോട്‌സ്റ്റാര്‍, വെബ്‌സൈറ്റ് എന്നിവയിലും ലൈവ് ബ്രോഡ്കാസ്റ്റിങുണ്ട്.