‘ഉച്ചയോടെ സ്ഫോടനം’; കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി; പരിശോധന

‘ഉച്ചയോടെ സ്ഫോടനം’; കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി; പരിശോധന

കൊച്ചി: കൊച്ചിയിലെ ബാങ്കുകളില്‍ ബോംബ് ഭീഷണി. സിറ്റി യൂണിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്‌ഫോടനം നടക്കുമെന്നാണ് സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പേരിലെത്തിയ സന്ദേശത്തില്‍ പറയുന്നത്.

ഭീഷണി സന്ദേശനം എത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് എറണാകുളം പള്ളിമുക്ക് ബ്രാഞ്ചിലെയും ഇടപ്പള്ളി മാമംഗലം ബ്രാഞ്ചിലെയും ഓഫീസില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. അമോണിയം നൈട്രേറ്റ് ബാങ്കുകളിലെ പലയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്.

ഇരുബാങ്കുകളിലും പൊലീസും ബോംബ് സ്‌ക്വോഡ് ഡോഗും സ്‌ക്വോഡും പരിശോധന നടത്തി. പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഹൈക്കോടതി, നിയമസഭ, സ്‌കൂളുകള്‍ തുടങ്ങി ഇത്തരത്തില്‍ പതിവായുള്ള വ്യാജ ബോംബ് ഭീഷണി പൊലീസിന് തലവേദനയാകുകയാണ്.

‘മുന്‍ഷി’ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

‘മുന്‍ഷി’ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില മുന്‍ഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ അഭിനേതാവായിരുന്ന ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. രാത്രി റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെക്കാലം മുന്‍ഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാര്‍.

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തിന് സമയം നീട്ടി നല്‍കി; എസ്‌ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തിന് സമയം നീട്ടി നല്‍കി; എസ്‌ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഈ മാസം അവസാനം വരെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. അന്വേഷണ സംഘത്തലവന്‍ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും കോടതി എസ്‌ഐടിക്ക് അനുവാദം നല്‍കി.

നേരത്തെ ജനുവരി 17 വരെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തിന്റെ വേഗത്തെ ബാധിക്കുന്നുവെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.

ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി എസ് പി ശശിധരന്‍ കോടതിയില്‍ വിശദീകരിച്ചു. കേസ് ഡിസംബര്‍ മൂന്നിന് പരിഗണിച്ചപ്പോള്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്‌ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

‘പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല, മേയര്‍ ആക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ശ്രീലേഖ

‘പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല, മേയര്‍ ആക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മേയര്‍ ആക്കുമെന്ന തരത്തിലായിരുന്നു പ്രചാരണം. അവസാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് വി വി രാജേഷ് മേയറായതെന്നു ശ്രീലേഖ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്.

‘എന്നെ തെരഞ്ഞെടുപ്പിന് നിര്‍ത്തിയത് കൗണ്‍സിലറായിട്ട് മത്സരിക്കാന്‍ വേണ്ടിയല്ല. മേയറാകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. മത്സരിക്കാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നു. ഞാനായിരിക്കും തെരഞ്ഞെടുപ്പിന്റെ മുഖം എന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടയാളെന്നുമാണ് വിചാരിച്ചത്. എന്നാല്‍ കൗണ്‍സിലര്‍ ആകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചാണ് നിന്നത്. അങ്ങനെതന്നെയാണ് പറഞ്ഞിരുന്നതും അത്തരമൊരു ചിത്രമാണ് എല്ലായിടത്തും കൊടുത്തിരുന്നതും.

എല്ലാ പത്രങ്ങളുടെയും ചര്‍ച്ചകള്‍ക്കും എന്നെയാണ് വിട്ടുകൊണ്ടിരുന്നത്. അവസാന നിമിഷം വരെ അങ്ങനെയാണ് കേട്ടിരുന്നത്. എന്തോ കാരണങ്ങള്‍ക്കൊണ്ട് അവസാനനിമിഷം മാറി. രാജേഷിന് ഭേദപ്പെട്ട രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ആശയ്ക്ക് നല്ല ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കേന്ദ്രത്തിന് തോന്നിയതുകൊണ്ടാണ് അത്തരമൊരു തീരുമാനം വന്നതെന്നാണ് എന്റെ കണക്കുകൂട്ടല്‍’. ശ്രീലേഖ പറഞ്ഞു.

‘കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല. എന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് തനിക്ക് ആത്മാര്‍ത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചത്. ചിലപ്പോള്‍ അത് നല്ലതിനായിരിക്കും’. ശ്രീലേഖ പറഞ്ഞു. ‘കോർപ്പറേഷനിൽ 10 വാർഡുകളിലെ സ്ഥാനാർത്ഥികളോടൊപ്പം പ്രവർത്തിച്ച്, അവരെ വിജയിപ്പിക്കുക എന്നതായിരുന്നു ആദ്യം പാർട്ടി ഏൽപ്പിച്ചിരുന്ന ദൗത്യം. അന്നു മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വമാണ് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ ഒന്നര വർഷമേ ആയിട്ടുള്ള രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ട്. കോർപ്പറേഷനിലും രാഷ്ട്രീയരം​ഗത്തും പത്തു മുപ്പതു വർഷത്തോളം പ്രവർത്തിവർക്ക് മുകളിൽ എന്നെ പ്രതിഷ്ടിക്കേണ്ട എന്നതാകും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നിലെന്നും’ ശ്രീലേഖ പറഞ്ഞു.

കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശാസ്തമം​ഗലം ഡിവിഷനിൽ നിന്നാണ് ആർ ശ്രീലേഖ വിജയിച്ചത്. മുൻ ഡിജിപിയായ ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്. മേയർ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ശ്രീലേഖയുടെ പേരാണ് ഉയർന്നു കേട്ടിരുന്നത്.

എന്നാൽ ആർഎസ്എസും മുരളീധരപക്ഷവും എതിർപ്പ് ഉന്നയിച്ചതോടെയാണ് ശ്രീലേഖയ്ക്ക് പകരം വി വി രാജേഷിനെ മേയർ പദവിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. മേയര്‍ സ്ഥാനത്ത് പരിഗണിക്കാത്തത് സംബന്ധിച്ച് പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മേയർ പദവി നഷ്ടമായതിന് പകരം, ശ്രീലേഖയെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാമെന്ന് വട്ടിയൂർക്കാവിൽ വാ​ഗ്ദാനം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ പിന്‍വലിക്കും?; വിശദീകരണവുമായി കേന്ദ്രം

മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ പിന്‍വലിക്കും?; വിശദീകരണവുമായി കേന്ദ്രം

ഡല്‍ഹി: മാര്‍ച്ചോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം. മാര്‍ച്ചോടെ എടിഎമ്മുകളില്‍ 500 രൂപ നോട്ടുകളുടെ വിതരണം നിര്‍ത്തലാക്കുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകളിലെ ഉള്ളടക്കം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വാദം തള്ളി. ഇത് തെറ്റായ പ്രചാരണമാണെന്ന്് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലാണ് മാര്‍ച്ചോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം കൊഴുത്തത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പിഐബി ഫാക്ട് ചെക്ക്് രംഗത്തുവന്നത്. ആര്‍ബിഐ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റാണെന്നുമാണ് പിഐബി ഫാക്ട് ചെക്ക് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കിയിട്ടില്ലാത്തതിനാല്‍ അവയുടെ നിയമസാധുത ഇപ്പോഴും തുടരും. ഇത്തരം തെറ്റായ വിവരങ്ങളില്‍ വീഴരുതെന്നും വാര്‍ത്തകള്‍ വിശ്വസിക്കുകയോ സോഷ്യല്‍മീഡിയയില്‍ പങ്കിടുകയോ ചെയ്യരുതെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.

ഉത്തർപ്രദേശിൽ നടന്ന നാഷണൽ കിക്ക്‌ ബോക്സിങ് മത്സരത്തിൽ വെള്ളി മെഡൽ നേടി ചിറയിൻകീഴ് സ്വദേശി

ഉത്തർപ്രദേശിൽ നടന്ന നാഷണൽ കിക്ക്‌ ബോക്സിങ് മത്സരത്തിൽ വെള്ളി മെഡൽ നേടി ചിറയിൻകീഴ് സ്വദേശി

ഉത്തർപ്രദേശിൽ നടന്ന നാഷണൽ കിക്ക്‌ ബോക്സിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു സബ് ജൂനിയർ മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി അരുൺ കൃഷ്ണ എ ആർ. ചിറയിൻകീഴ് പുരവൂർ തെക്കെവിള വീട്ടിൽ (നിയർ ആലിന്റെമൂട്) അനി. സിയുടെയും രാജികൃഷ്ണയുടെയും മകനാണ്. ആറ്റിങ്ങൽ നവഭാരത് എച്ച് എസ് എസ് +2 വിദ്യാർത്ഥി ആണ്.