by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമായതിനാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെയാണ് നിലവിലെ ഉത്തരവ് മരവിപ്പിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സര്‍വീസിലുള്ളവര്‍ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധന ഹര്‍ജി നല്‍കും.

കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.


by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ ഇന്ന് വിധി. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസില്‍ കോടതി ജീവനക്കാരനായിരുന്ന ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്.
കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.
1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടര്‍ന്ന് പ്രതി കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു.കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊന്‍പത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയില്‍ നിന്ന് നീക്കിയിരുന്നു ഒഴിവാക്കിയിരുന്നു.



by Midhun HP News | Jan 3, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 12,450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 960 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടക്കുമെന്ന് തോന്നിപ്പിച്ചത്. അതിനിടെയാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. തുടര്‍ന്ന് വീണ്ടും വില ഉയരുകയായിരുന്നു.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.



by Midhun HP News | Jan 3, 2026 | Latest News, കേരളം
സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 282 തസ്തികകളിലാണ് നിയമനം നടത്തുന്നത്.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 31-01-2026 ആണ്.
പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് , ഐ ടി ഐ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഓൺലൈനായിവേണം അപേക്ഷ നൽകേണ്ടത്.
യോഗ്യത
പന്ത്രണ്ടാം ക്ലാസ് (ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി)പാസായിരിക്കണം അല്ലെങ്കിൽ പത്താംക്ലാസ് ( മെട്രിക്കുലേഷൻ) പാസായ ശേഷം രണ്ട് വർഷത്തെ ഐടിഐ അല്ലെങ്കിൽ പത്താംക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ കോഴ്സ് പാസായവരായിരിക്കണം അപേക്ഷകർ.
ഉദ്യോഗാർത്ഥിക്ക് ആധാർ സേവനം നൽകുന്നതിനായി യുഐഡിഎഐ അംഗീകരിച്ച ടെസ്റ്റിങ് ആൻഡ് സർട്ടിഫൈയിങ് ഏജൻസി നൽകിയ ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായപരിധി
കുറഞ്ഞത് 18 വയസ്സോ അതിൽ കൂടുതലോ
പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും .
വേതനം
സെമി-സ്കിൽഡ് മാൻപവർ തസ്തികയിലേക്ക് അതത് സംസ്ഥാനങ്ങളിലെ കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുണ്ട്. അതിനെ അടിസ്ഥനമാക്കിയായിരിക്കും
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 31 (31-01-2026)
by Midhun HP News | Jan 3, 2026 | Latest News, കേരളം
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. പാലക്കാട് സീറ്റില്‍ വേറെ ആളെ നിര്‍ത്തുമെന്ന് കുര്യന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ന് എന്‍സ്എസ് ആസ്ഥാനത്ത് വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും സംസാരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെ തിരുത്തുമായി പി ജെ കുര്യന്‍ രംഗത്തെത്തിയത്.
പാലക്കാട് സീറ്റില്‍ ഇനി സ്ഥിതി എന്താകും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പിജെ കുര്യന്റെ മറുപടി ഇങ്ങനെയായിരുന്നു,’ വേറെ ആളെ നിര്‍ത്തും. അദ്ദേഹം പാര്‍ട്ടിയില്‍ ഇല്ലാത്തത് കൊണ്ട് വേറെ ആളെ നിര്‍ത്തും. കോണ്‍ഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാര്‍ഥികളുണ്ട്. അത് പാലക്കാട് തന്നെയുണ്ട്’ കുര്യന്‍ പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് പെരുന്നയില്‍ ഇരുവരും കണ്ടുമുട്ടിയത്.
പിന്നാലെ പി.ജെ. കുര്യന്‍ ഫെയ്സ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തി. സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ല.
by Midhun HP News | Jan 3, 2026 | Latest News, കേരളം
കോഴിക്കോട്: കൊയിലാണ്ടിയില്‍ തിരുവങ്ങൂരില്‍ ദേശീയപാതാ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു. ക്രെയിനുപയോഗിച്ച് സ്ലാബ് ഉയര്‍ത്തുമ്പോള്‍ കയര്‍പൊട്ടിവീഴുകയായിരുന്നു. സര്‍വീസ് റോഡിലേക്കാണ് കോണ്‍ക്രീറ്റ് പാളി പതിച്ചത്. സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഉച്ചയോടുകൂടിയാണ് അപകടമുണ്ടായത്.
ഒന്നരമീറ്റര്‍ നീളവും വീതിയുമുള്ള കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഇന്റര്‍ലോക്ക് രീതിയില്‍ അടുക്കിയാണ് മതില്‍ നിര്‍മിക്കുന്നത്. ഈ സ്ലാബുകളെ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടുകയായിരുന്നു. അപകട സമയത്ത് റോഡില്‍ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ഇതിന് മുമ്പ് മതില്‍ മുന്നോട്ട് തള്ളിവന്നതിനെ തുടര്‍ന്ന് പൊളിച്ച് വീണ്ടും പണിയുകയായിരുന്നു. മതില്‍ നിര്‍മാണത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നിരുന്നതാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിച്ചു. സുരക്ഷ ഉറപ്പ് വരുത്തിയിട്ട് മാത്രം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അശാസ്ത്രീയമായ നിര്‍മാണം തുടര്‍ അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Recent Comments