by Midhun HP News | Mar 6, 2026 | Latest News, കേരളം
കോട്ടയം: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണ്‍ വാഹനം ഇടിച്ചു മരിച്ച സംഭവത്തില്‍ മുഖ്യപ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് പിടിയിലായി. ഒളിവില്‍ കഴിഞ്ഞ സിറിയക്കിനെ വാഗമണ്ണില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ വാഗമണ്ണിന് സമീപം കണ്ണംകുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.

വിദ്യാർത്ഥി മരിക്കാനിടയായ കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞ ഡോക്ടർ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡോ. സിറിയക്കിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.
അപകടമുണ്ടാക്കിയ കാർ ആലപ്പുഴ തുറവൂരിൽനിന്നു കണ്ടെത്തിയിട്ടും ഇത് ഓടിച്ചിരുന്ന ഡോ. സിറിയക്കിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവർ ലോക്കേഷൻ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. മഫ്ത്തിയിൽ പൊലീസ് സംഘം എത്തിയതോടെ ഡോ. സിറിയക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എന്നാണ് വിവരം. ചാലാക്ക മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പാസായ ശേഷം അവിടെ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു ഡോ. സിറിയക്.
അപകടം നടന്നിട്ട് ഒരാഴ്ചയാകുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഹോസ്റ്റലില്‍ താമസിച്ച് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ജസ്‍ലിയ ഈ മാസം മൂന്നിനാണ് മരിച്ചത്.

by Midhun HP News | Mar 6, 2026 | Latest News, ജില്ലാ വാർത്ത
മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതിനെ ഇന്നും പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കി മേജര്‍ രവി. 2009 ലാണ് മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കുന്നത്. എന്തിനാണ് മോഹന്‍ലാലിന് ഈ പദവി കൊടുത്തതെന്ന് ഇന്നും പരിഹസിക്കുന്നവര്‍ക്കാണ് മേജര്‍ രവി മറുപടി നല്‍കുന്നത്. പോപ്പിന്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുട പ്രതികരണം.
”ലാലിന് കൊടുത്തു എന്ന് പറയുന്ന ഭാഷ തെറ്റാണ്. ഇതെന്തോ ഔദാര്യമായിട്ടാണ് തോന്നുന്നത്. ഈ സിനിമകള്‍ ഞാന്‍ ആര്‍മിയുടെ ക്ലിയറന്‍സിന് അവിടെ കൊണ്ടുപോയി കാണിച്ചിരുന്നു. അങ്ങനെ അവിടുത്തെ മലയാളി ഓഫീസര്‍മാരും ജനറല്‍സുമെല്ലാം ആ സിനിമകള്‍ കണ്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് എന്തുകൊണ്ട് ലാലിനെ അംബാസിഡര്‍ ആക്കിക്കൂടാ എന്ന് ചോദിക്കുന്നത്. ആ റിക്വസ്റ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഏതെങ്കിലും നല്ല ആര്‍ട്ടിസ്റ്റിനെ അംബാസിഡര്‍ ആക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു കൊണ്ടുള്ളത്. ലാലിനോട് ചോദിച്ചപ്പോള്‍ റെഡിയാണെന്ന് പറഞ്ഞു. അതിന് ശേഷമാണ് പേപ്പറുകള്‍ മൂവ് ചെയ്യുന്നത്” മേജര്‍ രവി പറയുന്നു.
മൊറാല്‍ ബൂസ്റ്റ് ചെയ്യുന്നൊരു കാര്യം ഇതിലുണ്ട്. ലാലേട്ടന്‍ എന്ന വ്യക്തി ഏത് അഞ്ച് വയസുകാരുടേയും 80 വയസ് കഴിഞ്ഞ അമ്മൂമ്മയുടേയും പ്രിയപ്പെട്ടവനാണ്. നമുക്ക് ലഭിക്കുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ലാല്‍. ആ വ്യക്തി യൂണിഫോം ഇട്ട ശേഷം പട്ടാളത്തില്‍ ചേരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ആ വികാരം നിങ്ങള്‍ക്ക് മനസിലാകില്ലെന്നും അദ്ദേഹം പറയുന്നു.
മമ്മൂക്കയ്ക്ക് കുറേ ഫാന്‍സുണ്ട്. ഞാന്‍ മമ്മൂക്കയോട് ചോദിച്ചു വാ നമുക്ക് കേറാം എന്ന് പറഞ്ഞു. നമുക്ക് നോക്കാം എന്ന് പറഞ്ഞു. മോഹന്‍ലാലിന് ഇതില്‍ കയറിയത് കൊണ്ട് അഞ്ച് പൈസയുടെ ഗുണമില്ല. കശ്മീര്‍ വിസിറ്റിന് പോകുമ്പോള്‍ ലാലാണ് ടിക്കറ്റെടുക്കുന്നത്. താമസം മാത്രം ആര്‍മിയുടെ ഗസ്റ്റ് ഹൗസിലായിരിക്കും. യൂണിഫോമടക്കം എല്ലാം തൈപ്പിക്കണം. പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും അദ്ദേഹത്തിന് കിട്ടില്ല എന്നും മേജര്‍ രവി പറഞ്ഞു.
ചില സമയത്ത് ആ യൂണിഫോം ഇട്ട് പോകാമെന്ന് മാത്രം. അതും വളരെ അപൂര്‍വ്വമായി മാത്രം. അത് കൊടുക്കുന്നത് അതുകൊണ്ട് ആര്‍മിയ്ക്ക് ഗുണം ഉള്ളതിനാല്‍. എന്താണ് അത് കണ്ടിട്ട് കുരു പൊട്ടിയിട്ട് കാര്യമില്ല. കൊടുത്തു എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നത് തെറ്റാണെന്നും മേജര്‍ രവി ആവര്‍ത്തിച്ചു.


by Midhun HP News | Mar 6, 2026 | Latest News, കേരളം
കൊച്ചി: പാലക്കാട് – പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു. കേരളം – തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി മേഖലകളെ ബന്ധിപ്പിക്കുന്ന റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് വേണമെന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് പൂര്‍ത്തിയാക്കുന്നത്. പുതിയ ട്രെയിന്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രേഖാ മൂലം ഉറപ്പ് നല്‍കിയതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു.
പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ പുതിയ മെമു ട്രെയിന്‍ അനുവദിക്കുമെന്നാണ് റെയില്‍വെ മന്ത്രി കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നല്‍കിയ കത്തില്‍ അറിയിച്ചിരിക്കുന്നത്.
പാലക്കാട് പൊള്ളാച്ചി, പാലക്കാട് പൊള്ളാച്ചി കോയമ്പത്തൂര്‍ റൂട്ടില്‍ പാസഞ്ചര്‍, മെമു സര്‍വീസുകള്‍ ഉള്‍പ്പെടെ കുറവാണെന്ന പരാതികള്‍ ശക്തമാണെന്നിരിക്കെയാണ് പുതിയ ട്രെയിന്‍ സംബന്ധിച്ച പ്രഖ്യാപനം. നവീകരണത്തിനു മുന്‍പു 10 സര്‍വീസുകള്‍ പാലക്കാട് പൊള്ളാച്ചി പാതയില്‍ ഉണ്ടായിരുന്നു. നിലവില്‍ തിരുവനന്തപുരം രാമേശ്വരം അമൃത എക്‌സ്പ്രസ്, പാലക്കാട് ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, പാലക്കാട് തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് എന്നിവ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ട്രെയിനുകള്‍ തമ്മില്‍ പത്ത് മണിക്കൂറിലധികമാണ് ഇപ്പോഴത്തെ സമയ വ്യത്യാസം.


by Midhun HP News | Mar 6, 2026 | Latest News, കേരളം
കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തിക്കു തുടക്കമായി. ആദ്യ ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
ഏകദേശം 8.7 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് – വയനാട് യാത്രാസമയം പകുതിയായി കുറയും. ആനക്കാംപൊയില്‍ മുതല്‍ മേപ്പാടി വരെ ഏകദേശം 8.7 കിലോമീറ്റര്‍ ആണ് തുരങ്കപാതയുടെ ദൂരം. 2000 കോടിയിലധികം രൂപയാണ് ചെലവ്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കം നിര്‍മിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.
നാലുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നാണ് പാറതുരക്കലിന് ആരംഭം കുറിക്കുക. തുടര്‍ന്ന് വൈകാതെത്തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കും. ഒരേസമയത്തുതന്നെ ഇരുധ്രുവത്തില്‍നിന്ന് തുരന്നുപോകുന്നതാണ് നിര്‍മാണരീതി. മലബാര്‍ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഈ പാത വഴിതുറക്കും.
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. തുരങ്കപാതയുടെ നിര്‍മാണക്കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനിയും സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാന ആസ്ഥാനമായ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാരിന്റെ ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്.


by Midhun HP News | Mar 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഓപ്പറേഷനിടെ വയറില്‍ തുണിക്കഷണം തുന്നിക്കെട്ടി. ഇതേത്തുടര്‍ന്ന് മുറിവ് ഉണങ്ങാതെ പഴുത്തുവെന്നും പരാതിയില്‍ ഷീബ പറയുന്നു.

പനി ബാധിച്ചാണ് ഡിസംബര്‍ രണ്ടിന് ഷീബ ആശുപത്രിയില്‍ ചെല്ലുന്നത്. പിറ്റേദിവസം വയറുവേദനയുണ്ടായി. സ്‌കാനിങ്ങിന് ശേഷം അപ്പന്‍ഡിസൈറ്റിസിന് ഓപ്പറേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. ബ്ലീഡിങ്ങ് ഉണ്ടായതിനു പിന്നാലെ ശസ്ത്രക്രിയ ചെയ്തുവെന്നും ഷീബ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നുമാസത്തോളം വയറുവേദന തുടര്‍ന്നുവെന്നും ഷീബ പറഞ്ഞു.
മുറിവിന്റെ ഭാഗം ഉണങ്ങാതെ പഴുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സ തേടിയപ്പോള്‍, അവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ശസ്ത്രക്രിയയ്ക്കിടെ തുണി വയറില്‍ തുന്നിക്കെട്ടിയതായി കണ്ടെത്തിയതെന്ന് ഇവര്‍ പറയുന്നു. പിന്നീട് വീണ്ടും ഓപ്പറേഷൻ നടത്തി തുണിക്കഷണം പുറത്തെടുക്കുകയായിരുന്നു. അപ്പന്‍ഡിസെറ്റിസിന് ഡിസംബര്‍ മൂന്നിനാണ് ഷീബ മിഷന്‍ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയയായത്. ഡിസംബര്‍ 12 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. എവിടെ നിന്നാണ്, എങ്ങനെയാണ് ഷിബയുടെ വയറില്‍ തുണിക്കഷണം പോയതെന്ന് വ്യക്തമല്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്.

by Midhun HP News | Mar 6, 2026 | Latest News, കേരളം
കോഴിക്കോട്: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കും കാറുകള്‍ക്കും നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മാത്തറ കോന്തനാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുണ്‍ (22), 17കാരന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അറസ്റ്റിലേക്ക് നയിച്ച കല്ലേറ്. പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. കല്ലേറില്‍ ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിയുടെയും രണ്ട് കാറുകളുടെയും മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. സംഭവത്തില്‍ വാഹന ഉടമകള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. പ്രദേശവാസിയായ ഒരാളില്‍ നിന്ന് ലഭിച്ച കാറിനെക്കുറിച്ചുള്ള സൂചനയാണ് പ്രതികളിലേക്ക് എത്തിച്ചത്. പൊലീസ് തേടിയെത്തുമ്പോൾ ഇരുവരും വീടുകളില്‍ ഉറക്കത്തിലായിരുന്നു.

മദ്യലഹരിയിലാണ് ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. കല്ലും ഇരുമ്പ് കമ്പികളും ഉപയോഗിച്ചാണ് ഇവര്‍ വാഹനങ്ങളെ ആക്രമിച്ചത്. വരുണിന്റെ പേരിൽ മുൻപ് കേസുകളൊന്നുമില്ല. എന്നാൽ, കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൾ മുൻപ് പല കേസുകളിലും ഉൾപ്പെട്ട് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ളയാളാണ്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇത്തരമൊരു അതിക്രമത്തിൽ പങ്കാളിയായത്.
ദേശീയ പാതയില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഗ്ലാസ് തകര്‍ന്നപ്പോള്‍ ഡ്രൈവര്‍മാര്‍ സംയമനം പാലിച്ചത് അപകടങ്ങള്‍ ഒഴിവാക്കിയെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു. ഇൻസ്പെക്ടർ ശ്രീകുമാർ, എസ്‌ഐ നിതീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Recent Comments