അധ്യാപക നിയമനത്തിന് ഇനി കെ-ടെറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി സർക്കാർ

അധ്യാപക നിയമനത്തിന് ഇനി കെ-ടെറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതോടെ നിലവിലുണ്ടായിരുന്ന പല ഇളവുകള്‍ ഇല്ലാതായി.

സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നും ഒഴിവാക്കിയതുള്‍പ്പെടെയാണ് പുതിയ ഉത്തരവോടെ റദ്ദാകുന്നത്. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാന അധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി മൂന്ന് നിര്‍ബന്ധമാണ്.എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കും. എന്നാല്‍ ഹൈസ്‌കൂള്‍ നിയമനങ്ങള്‍ക്ക് കാറ്റഗറി മൂന്ന് തന്നെ വേണം. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ സിടെറ്റ് വിജയിച്ചവര്‍ക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എല്‍പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യുപി നിയമനത്തിനും പരിഗണിക്കും. എച്ച്എസ്ടി/യുപിഎസ്ടി/എല്‍പിഎസ്ടി തസ്തികകളിലേക്കുള്ള ബൈട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ചര്‍ക്ക് മാത്രമായിരിക്കും പരിഗണന.

യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ ചാത്തൻപാറ ഭാഗത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ച് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ആലംകോട് തെഞ്ചേരിക്കോണം ഞാറവിള വീട്ടിൽ അസ്ഹറുദ്ദീനെയാണ് (19) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി യുവതിയെ പ്രതി പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഉപദ്രവിക്കുകയായിരുന്നു. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകുകയും ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ് എച്ച് ഒ അജയൻ ജെയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു അന്വേഷണം.

സംഭവസ്ഥലത്തിന് സമീപമുള്ള 50-ലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 15 ലധികം വാഹനങ്ങളെയും 10 ഓളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എസ് ഐ ജിഷ്ണു എം എസ്, എസ് ഐ സിതാര മോഹൻ, എസ് സി പി ഒ ഷജീർ, സി പി ഒ മാരായ ദീപു കൃഷ്ണൻ, അജിൻരാജ്, അനന്തു എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.

കേരള ഹൈക്കോടതിയ്ക്ക് പുതിയ ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതിയ്ക്ക് പുതിയ ചീഫ് ജസ്റ്റിസ്

മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്.

ഡിസംബർ 18 നാണ് ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ ജനുവരി ഒമ്പതിന്‌ വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെൻ ചുമതലയേൽക്കുക.

ജനപ്രതിനിധികൾ കായിക്കര കടവ്  സന്ദർശിച്ചു

ജനപ്രതിനിധികൾ കായിക്കര കടവ് സന്ദർശിച്ചു

അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികൾ ഉയർന്നതിനെ തുടർന്നു ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. നാട്ടുകാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.

പൈലിങ് ബന്ധപ്പെട്ടാണ് ജനങ്ങളുടെ ഇടയിൽ നിന്ന് പരാതികൾ ഉയർന്നുവന്നത്. ജനപ്രതിനിധികൾ നാട്ടുകാരുമായി സംസാരിക്കുകയും വിവരങ്ങൾ എംഎൽഎ ഉൾപ്പെടെയുള്ള അധികാരികളെ അറിയിക്കാമെന്നും ഉറപ്പു നൽകുകയും ചെയ്യുതു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വിമൽരാജ്, വിജയ് വിമൽ, ജയ ശ്രീരാമൻ, അതുല്യ എന്നിവരാണ് സന്ദർശിച്ചത്.

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വ​ദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നെത്തിയ സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം ലോട്ടറി വിൽപനക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു സീരിയൽ നടൻ. സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തങ്കരാജ് മരിച്ച സാഹചര്യത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതിനെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാർഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പൊലീസ് ആണ് കേസെടുത്തത്.

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

കൊച്ചി: മത – ജാതി വിവേചനങ്ങള്‍ നിലനിന്ന കാലത്തു കഥകളിയില്‍ പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിച്ചു ആസ്വാദക മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം ഹൈദരാലി. ഹരിപ്പാട്ടെ ഒരു ക്ഷേത്രത്തില്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് വലിച്ചുകെട്ടിയ സ്റ്റേജില്‍ പാടേണ്ടി വന്ന ഹൈദരാലിയെ പഴയ തലമുറയിലെ കഥകളി ആസ്വാദകര്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. ആര്‍ദ്രമായ ശബ്ദം കൊണ്ട് മാമൂലുകളെ തിരുത്തിയെഴുതിയ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് ഇരുപതു വര്ഷം പിന്നിടുന്നു.

കഥകളി വേദിയില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റു വീശുന്ന വര്‍ത്തമാന കാലത്തില്‍ രണ്ടു മുസ്ലിം വനിതകളാണ് ഹൃദയം കീഴടക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സാബ്രി എന്ന പതിനാറുകാരി വിജയദശമി ദിനത്തില്‍ കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ കഥകളി വേഷത്തില്‍ അരങ്ങേറ്റം കുറിച്ചു. 2023 ലാണ് കൊല്ലം അഞ്ചലിലെ ഫോട്ടോഗ്രാഫര്‍ നിസാമിന്റെയും അനീസയുടെയും മകളായ സാബ്രി കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ് പ്രവേശനം നേടിയത്.

സാബ്രിയയുടെ തുടര്‍ച്ചയായി ഫാത്തിമ ഇസ്തിക് എന്ന മലപ്പുറം വാണിയമ്പലംകാരി കഴിഞ്ഞ ഡിസംബര്‍ 27 നു പോരൂര്‍ ശിവക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഗീത കച്ചേരി അവതരിപ്പിച്ച് ശ്രദ്ധ നേടി. വാണിയമ്പലത്തിലെ സ്‌കൂള്‍ അധ്യാപകനായ ഇസ്തികറുദീന്റെയും രജിതയുടെയും മകളായ ഫാത്തിമ ക്ഷേത്രം ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ചാണ് അര മണിക്കൂര്‍ കഥകളിപദ കച്ചേരി നടത്തിയത്. ലവണാസുരവധത്തില്‍ രാമനാല്‍ ഉപേക്ഷിക്കപ്പെട്ടു വാല്മീകിയുടെ ആശ്രമത്തില്‍ കഴിയുന്ന സീതയെ അശ്വമേധത്തിനിടെ ലവകുശന്മാരാല്‍ ബന്ധിതനായ ഹനുമാന്‍ കാണുന്ന വികാരതീവ്രമായ പദമാണ് ഫാത്തിമ അവതരിപ്പിച്ചത്. ദുബായില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്ന ഭര്‍ത്താവു നാജി റഹീമിനൊപ്പം കഴിയുന്ന ഫാത്തിമ ക്ഷേത്രത്തിലെ പരിപാടിക്കായാണ് നാട്ടില്‍ എത്തിയത്.

വണ്ടൂര്‍ ഡബ്ലിയു ഐ സി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലളിത സംഗീതം നന്നായി ആലപിച്ചിരുന്ന ഫാത്തിമയോട് അധ്യാപികയായ റഷീദ ടീച്ചര്‍ ആണ് അവളുടെ സ്വരം കഥകളി സംഗീതത്തിന് യോജിക്കും എന്ന് പറഞ്ഞത്. ‘ടീച്ചര്‍ ആണ് എന്നെ കഥകളി സംഗീതജ്ഞയായ ദീപ പാലനാടിനു പരിചയപ്പെടുത്തിയത്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ 2016 സ്‌കൂള്‍ യുവജനോത്സവത്തില്‍ സംസ്ഥാനതലം വരെ മല്‍സരിച്ചു. പിന്നീട് മഹാരാജാസ് കോളജില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ബിരുദാനന്തര ബിരുദവും ലഭിച്ചു,’ ഫാത്തിമ പറഞ്ഞു.

കര്‍ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളും പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങളും റീലുകളായി സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചു ആരാധക ശ്രദ്ധ നേടിയ ഫാത്തിമയ്ക്ക് ഒരു പ്രഫഷണല്‍ ഗായികയാവാനാണ് ആഗ്രഹം. ജനുവരി അഞ്ചിന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ ഫാത്തിമ കഥകളിപദ കച്ചേരി അവതരിപ്പിക്കും. മാര്‍ച്ചില്‍ വനിതാദിനത്തില്‍ സംഗീത നാടക അക്കാദമിയില്‍ കഥകളിക്ക് പാടാനുള്ള ഒരുക്കത്തിലാണ്.