രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിലെ സുരക്ഷാവീഴ്ച: ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിലെ സുരക്ഷാവീഴ്ച: ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പില്‍ മതിയായ സുരക്ഷ ഒരുക്കാതിരുന്നതിന് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. അന്നത്തെ തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ തെളിവെടുപ്പിലാണ് സംഭവം.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 14 ന് തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അവിടെ ഡിവൈഎസ്പി നന്ദകുമാറിനോട് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഫോണില്‍ നേരിട്ട് പറഞ്ഞെങ്കിലും ഡിവൈഎസ്പി സ്ഥലത്തെത്തിയിരുന്നില്ല. തെളിവെടുപ്പിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ് വിലയിരുത്തിയിരുന്നു. ഇതില്‍ എസ്പി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിപി നേരിട്ട് അന്വേഷണം നടത്തിയശേഷമാണ് ഡിവൈഎസ്പി നന്ദകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎസ്പിക്കെതിരെ വിശദമായ അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. നന്ദകുമാര്‍ ഇപ്പോള്‍ എറണാകുളം ജില്ലയിലാണ് ജോലി നോക്കിയിരുന്നത്.

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ കര്‍ണാടക, ബജറ്റില്‍ പ്രഖ്യാപനം

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ കര്‍ണാടക, ബജറ്റില്‍ പ്രഖ്യാപനം

ബംഗളൂരു: കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സാങ്കേതികവിദ്യാധിഷ്ഠിത പഠന സംരംഭങ്ങള്‍ക്കൊപ്പം കുട്ടികളുടെ ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുയും ചെയ്യുന്ന വിധത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്നും സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക.

മാനസികാരോഗ്യം, ഉറക്കം, സുരക്ഷ എന്നിവയെ സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദേശ രാഷ്ട്രങ്ങള്‍ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. ഡിസംബറില്‍, ഓസ്ട്രേലിയ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗത്തിന്റെ പ്രതികൂല ഫലങ്ങള്‍ തടയുകയാണ് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റത്തിനുതകുന്ന പ്രഖ്യാപനങ്ങളും സിദ്ധരാമയ്യയുടെ ബജറ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഡിഗ്രി കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയ്ക്കായി 2,000 അധ്യാപക ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാനം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസത്തില്‍, സ്റ്റാഫ് ക്ഷാമം പരിഹരിക്കും, സ്ഥാപനങ്ങള്‍ വികസിപ്പിക്കും, ബംഗളൂരുവിലെ വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സര്‍വകലാശാലയ്ക്ക് ഐഐടികളുടെ മാതൃകയില്‍ വികസനത്തിനായി 500 കോടി നീക്കിവയ്ക്കും, ഇതിലേക്കായി 100 കോടി ഉടന്‍ അനുവദിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പരിഹരിക്കുന്നതിനായി രോഹിത് വെമുല ബില്‍ അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

ആക്രമണം കടുപ്പിച്ച് ഇസ്രയേലും യുഎസും, ഇറാനില്‍ 1230 പേര്‍ കൊല്ലപ്പെട്ടു

ആക്രമണം കടുപ്പിച്ച് ഇസ്രയേലും യുഎസും, ഇറാനില്‍ 1230 പേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാന് എതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക നീക്കം ഏഴാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം ശക്തമാകുന്നു. ഇറാനില്‍ ഭൂമിക്കടിയില്‍ സുക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അമേരിക്കയുടെ ബി 2 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വെള്ളിയാഴ്ച ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്‍പ്പെടെ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാന് എതിരായ യുഎസ് – ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം 181 കുട്ടികളും മരിച്ചിട്ടുണ്ട്. മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഉണ്ടായ അക്രമണത്തില്‍ മാത്രം 175 കുട്ടികള്‍ മരിച്ചെന്നാണ് വിലയിരുത്തല്‍.

ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂള്‍ ആക്രമിച്ചത് യുഎസ് സൈന്യം തന്നെയാണ് സ്ഥിരീകരിച്ചതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറയുന്നത്. സ്‌കൂള്‍ മനഃപൂര്‍വ്വം ആക്രമിക്കുന്നത് ഒരു യുദ്ധക്കുറ്റമായാണ് വിലയിരുത്തുക. ആക്രമണത്തില്‍ യുഎസിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തുന്ന സൈനിക നടപടികളില്‍ ഏറ്റവും കൂടുതല്‍ സിവിലിയന്‍ മരണങ്ങള്‍ സംഭവിച്ച ആക്രമണത്തില്‍ ഒന്നായിരിക്കും ഈ ആക്രമണം.

അതിനിടെ, സൗദിയിലേക്ക് വീണ്ടും ഇറാനില്‍ നിന്നും മിസൈല്‍ – ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിലുള്ള വ്യോമതാവളത്തിന് നേരെയാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലും അല്‍ ഖര്‍ജിന് കിഴക്കുമായി രണ്ട് ഡ്രോണുകളും അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിന് കിഴക്ക് ഒരു ക്രൂസ് മിസൈല്‍ തടഞ്ഞതായും വക്താവ് പറഞ്ഞു. സംഭവങ്ങളില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഇല്ലെന്നും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. ആകാശ് ദുൽ മൂന്നാം റാങ്കും, രാഘവ് ജുൻജുൻവാല നാലാം റാങ്കും, ഇഷാൻ ഭട്നാ​ഗർ അഞ്ചാം റാങ്കും നേടി. സിന്നിയ അറോറ, എ ആര്‍ രാജാ മൊഹയിദ്ദീന്‍, പക്ഷല്‍ സെക്രട്രി, അസ്ത ജെയിന്‍, ഉജ്വല്‍ പ്രിയങ്ക് എന്നിവരാണ് ആറു മുതല്‍ 10 വരെ റാങ്ക് നേടിയവര്‍.

57-ാം റാങ്ക് തിരുവനന്തപുരം സ്വദേശി ശ്രീജ നേടി. കോഴിക്കോട് സ്വദേശി അജയ് രാജ് 109-ാം റാങ്കും കരസ്ഥമാക്കി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. 958 പേർക്കാണ് സിവിൽ സർവീസ് യോ​ഗ്യത ലഭിച്ചത്.

കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം പരിശോധിക്കാം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്ക് താങ്ങാനാവുന്നില്ല; അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്ക് താങ്ങാനാവുന്നില്ല; അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ കുറവ് മൂലം ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവുന്നതിലപ്പുറമാണ്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു.

രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ എന്നിവരെ മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ വഴി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ലഗേജോ താമസസൗകര്യമോ ഇല്ലാതെ പാതിവഴിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരുടെ അവസ്ഥയും കത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. ഇവര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ ആരംഭിക്കണമെന്നും സന്ദര്‍ശക വിസയിലുള്ളവരുടെ മടക്കയാത്ര ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശത്ത് പ്രയാസമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ലോകകപ്പിന്‍റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും

ഈ ലോകകപ്പിന്‍റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും

ദുബൈ: ഐസിസിയുടെ ടി20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. എട്ട് പേരടങ്ങുന്ന പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് സഞ്ജു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ്, പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി, ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, ബാറ്റര്‍ ടിം സീഫെര്‍ട്ട്, അമേരിക്കന്‍ ബൗളര്‍ വാന്‍ ഷാല്‍ക്‌വിക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

ടൂര്‍ണമെന്റില്‍ ആദ്യ മത്സരങ്ങളില്‍ ഇടം കണ്ടെത്താനാകാതെ പോയ സഞ്ജു തുടര്‍ച്ചയായി രണ്ട് തവണ പ്ലെയര്‍ ഓഫ് ദ മാച്ച് നേടിയാണ് വന്‍തിരിച്ചു വരവ് നടത്തിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജു, ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 50 പന്തില്‍ 97 റണ്‍സ് നേടി മികവ് തെളിയിച്ചു. ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 77.33 ശരാശരിയിലും 201.73 സ്‌ട്രൈക്ക് റേറ്റില്‍ 232 റണ്‍സാണ് സഞ്ജുവിന്റെ നേട്ടം.

ഇന്നലത്തെ മിന്നുന്ന സെഞ്ച്വറിയോടെ ഇംഗ്ലണ്ടിന്റെ വില്‍ ജാക്സും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ 176.56 എന്ന സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് നേടിയ ജാക്സ് ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ആറ് ഇന്നിങ്സുകളില്‍ നിന്ന് 383 റണ്‍സ് നേടിയ ഫര്‍ഹാന്‍ ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പട്ടികയില്‍ ഇടം നേടി. ഏഴ് മത്സരങ്ങളില്‍ നിന്ന് 7.19 എന്ന ഇക്കണോമി റേറ്റില്‍ 12 വിക്കറ്റുകള്‍ നേടിയ എന്‍ഗിഡിയും പട്ടികയിലുണ്ട്.

എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളും 286 റണ്‍സും നേടിയ നായകന്‍ മര്‍ക്രം, എട്ട് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സും 11 വിക്കറ്റുകളും വീഴ്ത്തി ബാറ്റിങ്ങിലും ബൗളിങ്ങലും തിളങ്ങിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര, യുഎസ്എയുടെ വാന്‍ ഷാല്‍ക്‌വിക്ക് . എട്ട് മത്സരങ്ങളില്‍ നിന്ന് 274 റണ്‍സ് നേടിയ ന്യൂസിലന്‍ഡിന്റെ ടിം സീഫെര്‍ട്ട് എന്നിവരും പട്ടികയിലുണ്ട്.