കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാന്റും മൂന്നു നില കെട്ടിടവും കത്തി നശിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഫാക്ടറിയിലെ പിക്ക് അപ്പ് വാനും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

രാത്രി ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ തൊഴിലാളികള്‍ ഫാക്ടറിയോടു ചേര്‍ന്നു തന്നെയാണ് താമസിച്ചിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന മാലിന്യക്കൂമ്പാരം തീപിടിത്തം വര്‍ധിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.

പെയ്തത് 388.3 മില്ലിമീറ്റര്‍ മാത്രം; കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്

പെയ്തത് 388.3 മില്ലിമീറ്റര്‍ മാത്രം; കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്

തിരുവനന്തപുരം: 2025 ല്‍ തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷ കണക്കിലും ഇത്തവണ 13 ശതമാനം മഴക്കുറവുണ്ടായിരുന്നു.

തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്. 550 മില്ലിമീറ്റര്‍ മഴയാണ് ചെയ്തത്. ംഴയില്‍ നാലു ശതമാനം മാത്രമാണ് കുറവുണ്ടായത്. ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. 252 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴക്കുറവ് 22 ശതമാനം. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

ഇത്തവണ ഒക്ടോബറിലും ( 10% കുറവ് ) നവംബറിലും ( 42% കുറവ് ) ഡിസംബറിലും ( 28% കുറവ്) എന്നിങ്ങനെയാണ് തുലാമഴ ലഭിച്ചത്. 2024 ല്‍ തുലാവര്‍ഷ മഴയില്‍ ഒരു ശതമാനം മാത്രമാണ് കുറവുണ്ടായിരുന്നത്. 487.2 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ നീളുന്നതാണ് തുലാവര്‍ഷ കലണ്ടര്‍.

കേരളത്തിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ ഫലമായി തെക്കന്‍ കേരളത്തില്‍ ഈ ആഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ശരാശരി ഒരു സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്വാ​ഗതം 2026; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

സ്വാ​ഗതം 2026; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു. ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2026 നെ ലോകം വരവേറ്റത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും നടന്നു. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. മറ്റു പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചും പുതുവർഷത്തെ വരവേറ്റു.

ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. വെളി മൈതാനത്തെ 55 അടി ഉയരമുള്ള പപ്പാഞ്ഞി സിനിമാതാരം ഷൈൻ നിഗമാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി പരേഡ് മൈതാനിയിലാണ് ഒരുക്കിയത്. കൂടാതെ നിരവധി ചെറുപപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയിൽ കത്തിയമർന്നു. തിരുവനന്തപുരം വെള്ളാറിലെ കേരളാ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് 2026-നെ സ്വാഗതം ചെയ്തു.

കോവളം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നവവത്സരാഘോഷങ്ങൾ ​ഗംഭീര പരിപാടികളോടെ നടന്നു. ലോകത്ത് പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനും എട്ടര മണിക്കൂർ മുമ്പേയായിരുന്നു കിരിബാത്തി പുതിയ വർഷത്തെ വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. തുടർന്ന് ഓസ്ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. അവസാനം പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ്

മന്ത്രിസഭായോഗ തീരുമാനം; പുതിയ തസ്തികകൾ

മന്ത്രിസഭായോഗ തീരുമാനം; പുതിയ തസ്തികകൾ

കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ – 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ – 5 എന്നിങ്ങനെയാണ് തസ്തികകള്‍.

ഓപ്പറേഷന്‍ ഡി -ഹണ്ട്: 46 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി -ഹണ്ട്: 46 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഡിസംബര്‍ 30) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1366 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 46 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.07638 കി.ഗ്രാം), കഞ്ചാവ് (22.768 കി.ഗ്രാം), കഞ്ചാവ് ബീഡി (32 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഡിസംബര്‍ 30 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.