മുതിർന്ന സിപിഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ട്രേഡ് യൂണിയൻ നേതാവാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീർഘകാലം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു.

സംസ്കാരം വൈകീട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ നടക്കും.1935 ൽ ജനിച്ച കെ എം സുധാകരന് ജീവിതസാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനുശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുത്തൊഴിലാളിയായി മാറി. 1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗമായ സുധാകരൻ നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി.

1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ എം സുധാകരൻ പ്രവർത്തിച്ചു. കെഎസ്​കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍ തടവിൽ കഴിഞ്ഞിട്ടുണ്ട്.

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പയ്യാവൂര്‍ മൂത്താറികുളത്ത് വൈകീട്ടാണ് അപകടം ഉണ്ടായത്. ഒരുവീടിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം

മരിച്ച രണ്ടുപേരും അതിഥി തൊഴിലാളികളാണ്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടം ഉണ്ടായതിന് പിന്നാലെ ഇരുവരും ലോറിക്കടിയില്‍ കുടുങ്ങിപ്പോയി. ഏറെ നേരം പണിപ്പെട്ടാണ് ഇവരെ പുറത്തെത്തിച്ചത്. രണ്ടുപേരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

ശബരിമല: ശബരിമലയില്‍ ഇത്തവണ റെക്കോര്‍ഡ് വരുമാനം. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. കാണിക്കയായി 83.17 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു.

തിരക്കുള്ള ദിവസങ്ങളില്‍ പോലും ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കാനായെന്ന്് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാല്‍ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പൊലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദര്‍ശനം ഉറപ്പാക്കിയെന്നും കെ. ജയകുമാര്‍ പറഞ്ഞു.

സദ്യ ഉള്‍പ്പെടുത്തി അന്നദാനത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാന്‍ വരുന്ന ഭക്തര്‍ക്കു രുചികരമായ ഭക്ഷണം നല്‍കുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നില്‍. പരാതികള്‍ അപ്പേപ്പോള്‍ പരിഹരിക്കുന്ന നിലപാടാണ് ബോര്‍ഡും എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേര്‍ വരുന്ന സ്ഥലത്ത് പരാതികള്‍ സ്വഭാവികമാണ്. കോടതിയുടെ സമയോചിത നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുപോകുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ല.

അരവണ പ്രസാദം ആദ്യം മുപ്പതും നാല്‍പതും നല്‍കിയിരുന്നു. പിന്നീടത് ഇരുപതും പത്തും ആയി. അതില്‍ ഭക്തര്‍ക്കു നിരാശയുണ്ടായിട്ടുണ്ട്. അതുപരിഹരിക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. ശനിയാഴ്ച നട അടയ്ക്കുമ്പോള്‍ മുതല്‍ അരവണയുടെ ഉല്‍പാദനത്തില്‍ വര്‍ധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്പോള്‍ 12 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടര്‍ന്നാല്‍ ശേഷിക്കുന്ന കാലയളവില്‍ പ്രശ്നമുണ്ടാകില്ല. കൂടുതല്‍ വേണ്ടവര്‍ക്ക് ജനുവരി 20ന് ശേഷം തപാല്‍മാര്‍ഗം അയക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകരിക്കും. ഡിസംബര്‍ 29ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ജയകുമാര്‍ പറഞ്ഞു.

മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പമ്പയില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ സഹകരണം അത്യാവശ്യമാണ്. 29ന് തിരുവനന്തപുരത്ത്് വനംവകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ചു യോഗം ചേരും. പുല്ലുമേട്, കാനപാത വഴിയുള്ള പ്രശ്നങ്ങള്‍ ഈ 15 ദിവസം കൊണ്ടു പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിൽ ഒഴിവ്; പ്രതിമാസം 2.75 ലക്ഷം ശമ്പളം

വിദേശകാര്യ മന്ത്രാലയത്തിൽ ഒഴിവ്; പ്രതിമാസം 2.75 ലക്ഷം ശമ്പളം

വിദേശകാര്യ മന്ത്രാലയം വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ പോളിസി സ്പെഷ്യലിസ്റ്റ്, കൺസൾട്ടന്റ് വിഭാഗങ്ങളിലായി അകെ 12 ഒഴിവുകളാണ് ഉള്ളത്. മാസ്റ്റർ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16.12.2025.

കൺസൾട്ടന്റ്
തസ്തികയുടെ പേര് : കൺസൾട്ടന്റ്

ഒഴിവുകളുടെ എണ്ണം : 10 (പത്ത്)

ശമ്പളം : പ്രവൃത്തി പരിചയം പ്രൊഫൈലും അനുസരിച്ച് ശമ്പളം ലഭിക്കും.
10 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.

യോഗ്യത :

ഇന്ത്യൻ പൗരൻ ആയിരിക്കണം.

നിശ്ചിത വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത.

ബന്ധപ്പെട്ട മേഖലയിലെ കുറഞ്ഞത് ഒരു വർഷത്തെ കൺസൾട്ടന്റ് പരിചയം.

കമ്പ്യൂട്ടർ പ്രാവീണ്യം ആവശ്യമാണ്.

പ്രായപരിധി :
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.mea.gov.in/Images/CPV/advertisement-MER-10-Consultants.pdf

പോളിസി സ്പെഷ്യലിസ്റ്റ്
തസ്തികയുടെ പേര് : MER ഡിവിഷനിലെ സീനിയർ പോളിസി സ്പെഷ്യലിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 2 (രണ്ട്)

ശമ്പളം : പ്രവൃത്തി പരിചയം പ്രൊഫൈലും അനുസരിച്ച് ശമ്പളം ലഭിക്കും.
പ്രതിമാസം 2.75 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം

യോഗ്യത :

ഇന്ത്യൻ പൗരൻ ആയിരിക്കണം.

ഇക്കണോമിക്സ്, ഡെവലപ്‌മെന്റ്, ഇന്റർനാഷണൽ റിലേഷൻസ്, ലോ തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത.

ബന്ധപ്പെട്ട മൾട്ടിലാറ്ററൽ മേഖലയിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം കൂടാതെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയ മറ്റ് കഴിവുകൾ.

പ്രായപരിധി :
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 45 വയസ്സ് കവിയരുത്.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.mea.gov.in/Images/CPV/MER-2-Senior-policy.pdf

അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവരെ അഭിമുഖം / എഴുത്തുപരീക്ഷ എന്നിവയ്ക്കായി മന്ത്രാലയം ക്ഷണിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇ- മെയിൽ വഴി അറിയിക്കും.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷകർക്ക് മന്ത്രാലയം യാതൊരു ടിഎ / ഡിഎയും നൽകില്ല. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.mea.gov.in/ സന്ദർശിക്കുക.

കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു; സ്വതന്ത്ര അംഗം പ്രസിഡന്റ്

കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു; സ്വതന്ത്ര അംഗം പ്രസിഡന്റ്

കോട്ടയം: കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈ കോര്‍ത്തു. ഇതോടെ എല്‍ഡിഎഫ് അധികാരത്തില്‍ നിന്നും പുറത്തായി. രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്ര അംഗം എ പി ഗോപിയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

എട്ട് അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിന് അഞ്ചും ബിജെപിയ്ക്ക് മൂന്നും അംഗങ്ങളും ഉണ്ടായിരുന്നു. യുഡിഎഫും ബിജെപിയും സ്വതന്ത്ര അംഗത്തിനാണ് വോട്ട് ചെയ്തത്. ഇതോടെ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിന് ഒപ്പം എത്തി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ സ്വതന്ത്ര അംഗം എ പി ഗോപിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

മെല്‍ബണ്‍: ആഷസിന്റെ ചരിത്രത്തിലെ അതിവേഗം തീര്‍ന്ന ടെസ്റ്റ് പോരാട്ടങ്ങളുടെ പട്ടികയിലേക്ക് മെല്‍ബണില്‍ അരങ്ങേറിയ ബോക്‌സിങ് ഡേ ടെസ്റ്റും. 15 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നതിനും മെല്‍ബണ്‍ സാക്ഷ്യം നിന്നു. ആദ്യ ദിനത്തില്‍ മെല്‍ബണില്‍ മത്സരം കാണാനെത്തിയത് റെക്കോര്‍ഡ് കാണികളായിരുന്നു. അവരെ സാക്ഷിയാക്കി 2 ദിവസം തികയും മുന്‍പ് തന്നെ മത്സരം അവസാനിച്ചു. നാലിന്നിങ്‌സിലും ഇരു ടീമുകളും 200 പോലും കടക്കാത്ത മത്സരം കൂടിയാണ് ഇത്.

ആഷസ് ചരിത്രത്തില്‍ എറിഞ്ഞ പന്തുകളുടെ എണ്ണം നോക്കി ഫലം വിലയിരുത്തിയാല്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച നാലാമത്തെ മത്സരമായി ഈ പോരാട്ടം മാറി. ഇതേ പരമ്പരയിലെ പെര്‍ത്തിലെ പോരാട്ടമാണ് ഈ പട്ടികയില്‍ മൂന്നാമത്. അന്ന് മത്സരം തീര്‍ന്നത് 847 പന്തുകളില്‍. മെല്‍ബണില്‍ ഇരു ടീമുകളുമായി ആകെ എറിഞ്ഞത് 852 പന്തുകള്‍ മാത്രം. 1888ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ആഷസ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ യഥാക്രമം 788, 792 പന്തുകളില്‍ അവസാനിച്ചിരുന്നു. ഇതാണ് നിലവില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

2011നു ശേഷം ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മൂന്നാം തോല്‍വിയാണിത്. നേരത്തെ ഇന്ത്യയോട് 2018, 2020ലും ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ പോരാട്ടം തോറ്റിട്ടുണ്ട്. പിന്നാലെയാണ് ഇപ്പോഴത്തെ തോല്‍വി.

2011നു ഇംഗ്ലണ്ട് ഓസീസ് മണ്ണില്‍ ഒറ്റ ടെസ്റ്റും വിജയിച്ചിട്ടില്ല. മെല്‍ബണിലെ ജയം വരെ ടീം 18 മത്സരങ്ങള്‍ കളിച്ചു. അതില്‍ 16 മത്സരങ്ങളും തോറ്റു. രണ്ട് കളികളില്‍ സമനിലയില്‍ അവസാനിച്ചു.