മക്കളെ ഭാര്യയ്ക്കൊപ്പം വിടാന്‍ കോടതി വിധി; താങ്ങാനാവാതെ കടുംകൈ, നടുക്കം മാറാതെ രാമന്തളി ഗ്രാമം

മക്കളെ ഭാര്യയ്ക്കൊപ്പം വിടാന്‍ കോടതി വിധി; താങ്ങാനാവാതെ കടുംകൈ, നടുക്കം മാറാതെ രാമന്തളി ഗ്രാമം

കണ്ണൂര്‍: ആരെ കണ്ടാലും സൗമ്യമായി ചിരിച്ചു സൗഹൃദം പങ്കിടുന്ന, നര്‍മ്മത്തോടെ സംസാരിക്കുന്ന രാമന്തളിയിലെ കലാധരന്‍ എന്ന യുവാവിന്റെയും കുടുംബത്തിന്റെയും കൂട്ടമരണത്തില്‍ നടുങ്ങി പയ്യന്നൂര്‍. പ്രദേശത്ത് അത്ര സുപരിചിതനായിരുന്നു കലാധരന്‍. മിക്കവാറും കല്യാണങ്ങളിലും പൊതു പരിപാടികളിലും കലാധരനും സംഘവും ഒരുക്കുന്ന പയ്യന്നൂര്‍ ടച്ചുള്ള വിഭവ സമൃദ്ധമായ സദ്യയുണ്ടാകും. നാടിനകത്തും പുറത്തും അറിയപ്പെട്ടിരുന്ന രാമന്തളിയിലെ പാചക തൊഴിലാളിയായ കലാധരന്റെയും അമ്മ ഉഷയുടെയും രണ്ട് പിഞ്ചുമക്കളുടെയും കൂട്ട മരണം രാമന്തളി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി.

സ്വന്തം നാടായ രാമന്തളി ഉള്‍പ്പെടെ പയ്യന്നൂരിലെമ്പാടും വലിയ സൗഹൃദ ബന്ധങ്ങളുള്ളയാളാണ് കലാധരന്‍. വളരെ സൗമ്യനും ശാന്ത സ്വഭാവക്കാരനുമായിരുന്നു. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാല്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും കുടുംബ കലഹവും മന:സമാധാനം തകര്‍ത്തിരുന്നു. കലാധരനും ഭാര്യ നയന്‍താരയുമായി കഴിഞ്ഞ കുറെ മാസങ്ങളായി വേര്‍പിരിഞ്ഞു ജീവിച്ചു വരികയാണ്.

വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടന്നുവരികയാണ്. രണ്ടുകുട്ടികള്‍ അവധി ദിനങ്ങളില്‍ പിതാവിന്റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യ നിരന്തരം മക്കളെ വിട്ടു കിട്ടുന്നതിനായി കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ പ്രശ്‌നത്തില്‍ കുട്ടികളെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി വിധിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ഉടന്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കലാധരന്റെ ഭാര്യ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ വിട്ടു നല്‍കേണ്ടതിന്റെ മാനസിക വിഷമമാകാം കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഒന്‍പതര മണിയോടെ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാചക തൊഴിലാളിയായ കോയിത്തട്ട താഴത്തെ വീട്ടില്‍ കലാധരന്‍(36) അമ്മ ഉഷ (56) മക്കളായ ഹിമ (6) കണ്ണന്‍ (രണ്ട്) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലും വീടിന് മുന്‍പില്‍ കത്ത് എഴുതി വെച്ചതായും കണ്ടു. തുടര്‍ന്ന് കത്തുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

പൊലീസെത്തി വീടു തുറന്ന് നോക്കുമ്പോള്‍ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും, രണ്ട് മക്കള്‍ നിലത്ത് കമിഴ്ന്ന് കിടന്ന് വീണു മരിച്ച നിലയിലുമായിരുന്നു. മക്കള്‍ക്ക് വിഷം കൊടുത്തതിനു ശേഷം കലാധരനും അമ്മയും തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. കുട്ടികളുടെ കളി ചിരികള്‍ കണ്‍മുന്‍പില്‍ നിന്നും മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളുമായ സ്ത്രീകള്‍ പറയുന്നു.

കോടതി നിര്‍ദേശിച്ചാല്‍ സ്വര്‍ണക്കൊള്ള അന്വേഷിക്കാം; സിബിഐ ഹൈക്കോടതിയില്‍

കോടതി നിര്‍ദേശിച്ചാല്‍ സ്വര്‍ണക്കൊള്ള അന്വേഷിക്കാം; സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്ന് സിബിഐ. ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ച് സത്യവാങ്മൂലം നല്‍കാനാണ് സിബിഐയുടെ തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും സിഎജിയോടും കോടതി മറുപടി തേടിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തേക്കും. കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷിക്കുന്നതിനെയും സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സി കൂടി അന്വേഷണത്തിനായി വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇഡി അന്വേഷണത്തിന് വിജിലന്‍സ് കോടതി അനുമതി നല്‍കുകയായിരുന്നു.

അതിനിടെ, സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധന്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കി. ക്രിസ്മസ് അവധിക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും സ്‌പോണ്‍സര്‍ എന്ന നിലയില്‍ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ഗോവര്‍ധന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഗോവര്‍ധന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 30 വീണ്ടും പരിഗണിക്കും.

ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും വാങ്ങിയത് ശബരിമലയിലെ സ്വര്‍ണമാണെന്ന് അറിഞ്ഞതോടെ, തനിക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടായി. പ്രായശ്ചിത്തമായി പണവും സ്വര്‍ണവും ശബരിമലയില്‍ സമര്‍പ്പിച്ചു. സ്വര്‍ണം തട്ടിയെടുക്കണമെന്ന ഉദ്യേശ്യം ഉണ്ടായിരുന്നില്ല. തന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തത് ശബരിമലയിലെ സ്വര്‍ണം അല്ലെന്നും, എസ്‌ഐടി ഭീഷണിപ്പെടുത്തി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു എന്നുമാണ് ഗോവര്‍ധന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ജ്വല്ലറി ഉടമ ഗോവര്‍ധനെയും കഴിഞ്ഞ ദിവസമാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല, വാജ്പേയ് ദിനം ആചരിക്കാന്‍ നിര്‍ദേശം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല. ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദേശം. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വാജ്‌പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ ആസൂത്രണം ചെയ്യുന്നത്. ഈ ദിവസം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു.

കേരളത്തിന് പുറമേ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഡിസംബര്‍ 24ന് അടക്കുന്ന സ്‌കൂളുകള്‍ ജനുവരി അഞ്ചിനാണ് തുറക്കുക. ഹരിയാനയില്‍ ഡിസംബര്‍ 25-ന് മാത്രം അവധി. ജനുവരിയിലെ ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും.

ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു; ആലപ്പുഴയില്‍ പക്ഷിപ്പനി

ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു; ആലപ്പുഴയില്‍ പക്ഷിപ്പനി

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.

നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകള്‍ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി.

പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.

മൂന്നാറില്‍ വീണ്ടും മൈനസ് താപനില, തണുത്തുറഞ്ഞ് ഹിൽസ്റ്റേഷൻ, സഞ്ചാരികളുടെ ഒഴുക്ക്; വയനാട്ടിലും അതിശൈത്യം

മൂന്നാറില്‍ വീണ്ടും മൈനസ് താപനില, തണുത്തുറഞ്ഞ് ഹിൽസ്റ്റേഷൻ, സഞ്ചാരികളുടെ ഒഴുക്ക്; വയനാട്ടിലും അതിശൈത്യം

തൊടുപുഴ: അതിശൈത്യം തുടരുന്ന ഇടുക്കി മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ് ലച്ച്മി എസ്റ്റേറ്റിലെ താപനില താഴ്ന്നത്.

മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ തണുപ്പ്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇത്രയും കഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. മൂന്നാറില്‍ തണുപ്പ് വര്‍ധിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ സഞ്ചാരികളുടെ ഒഴുക്കും കൂടിയിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം അടിമാലി വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

മൂന്നാറിന് പുറമേ വയനാട്ടിലും ഇത്തവണ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. വയനാട്ടില്‍ 13-14 ഡിഗ്രി സെല്‍ഷ്യസ് ആയാണ് താപനില താഴ്ന്നത്.

തണുപ്പിന് കാരണം?

സൂര്യന്‍ ഭൂമിയുടെ തെക്കേ അറ്റത്ത് (ദക്ഷിണായനത്തിന്റെ അവസാന ഭാഗത്ത്) എത്തുന്നതോടെയാണ് താപനില ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. സൂര്യന്‍ ഏറ്റവും അകലെ നില്‍ക്കുന്നതിനാല്‍ താപനില കുറയുന്നു. ഇങ്ങനെ താപനില ഏറ്റവും കുറവുള്ള ദിവസങ്ങളാണ് കടന്നു പോകുന്നത്.

തെക്ക് ഭാഗത്ത് ആയാണ് സൂര്യന്‍ ഇപ്പോള്‍ നില്‍ക്കുന്നത് എങ്കിലും ഇത് വടക്ക് ഭാഗത്തേക്ക് (ഉത്തരായാനം) നീങ്ങുന്തോറും താപനില കൂടി വരും. ഇതോടെ അന്തരീക്ഷത്തില്‍ ചൂട് കൂടും.

ലഹരിക്കടത്ത് തടയാൻ കടലിൽ പരിശോധന

ലഹരിക്കടത്ത് തടയാൻ കടലിൽ പരിശോധന

ചിറയിൻകീഴ്: കടൽ വഴിയുള്ള ലഹരിക്കടത്ത് തടയാനായി, മുതലപ്പൊഴിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി. വർക്കല – കഴക്കൂട്ടം എ ക്സൈസ് സർക്കിൾ, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ഷാജി.കെ.കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ഇ.ഗോപകുമാർ, പ്രിവന്റിംഗ്
ഓഫീസർ മായനന്ദ്, അഭിറാം, ദേവി പ്രസാദ്, അരുൺ, ശ്രീജിത്, രഹ്ന, ജേക്കബ്, ജയ്സൺ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും മയക്കുമരുന്നും എത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു പരിശോധന. ഗോവ, മംഗലാപുരം എന്നി വിടങ്ങളിൽ നിന്ന് കടൽ മാർഗം സാധാരണ ലഹരി വസ്തുക്കൾ എത്താറുണ്ട്.
പുത്തൻതോപ്പ് മുതൽ അഞ്ചുതെങ്ങ് വരെയുള്ള സ്ഥലങ്ങളിൽ നിന്നും കടലിൽ പോയ ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെകണ്ട മത്സ്യബന്ധന യാനങ്ങളും ബോട്ടുകളും പരിശോധിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംയുക്ത പട്രോളിംഗ് സംഘം അറിയിച്ചു.