ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിച്ച സ്വര്‍ണം രേഖപ്പെടുത്താന്‍ എന്തുകൊണ്ട് വൈകി?; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച

ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിച്ച സ്വര്‍ണം രേഖപ്പെടുത്താന്‍ എന്തുകൊണ്ട് വൈകി?; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ച 10 പവന്‍ സ്വര്‍ണമാല തുടക്കത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രായശ്ചിത്തമായാണ് ഗോവര്‍ദ്ധന്‍ മാല നല്‍കിയത്. 2021ലാണ് മാല സമര്‍പ്പിച്ചത്. കണക്കില്‍പ്പെടാതെ വര്‍ഷങ്ങളോളം ശബരിമലയില്‍ സൂക്ഷിച്ച മാല പിന്നീട് മഹസറില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കൊള്ള വിവാദം പുറത്തുവന്നതിന് പിന്നാലെയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്‌പോണ്‍സറെന്ന നിലയില്‍ പോറ്റി പാളികള്‍ കടത്തി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിലെത്തിച്ചു എന്നാണ് കണ്ടെത്തല്‍. അയ്യപ്പന്റെ സ്വര്‍ണമാണെന്നും വേര്‍തിരിച്ച് മറിച്ചു വില്‍ക്കാന്‍ പാടില്ലെന്നും അറിയാവുന്ന പ്രതികള്‍ അത് തട്ടിയെടുത്തുവെന്നാണ് എസ്‌ഐടി പറയുന്നത്. ഗോവര്‍ദ്ധന്റെ കയ്യിലെത്തിയ ശബരിമലയിലെ സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും എസ്‌ഐടി പറയുന്നു. ഇതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് എസ്‌ഐടി പറയുന്നത്. രണ്ടുപേരുടെയും സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കാണാതായതിന് തുല്യമായ സ്വര്‍ണം കണ്ടെത്തി.

സ്വര്‍ണം വാങ്ങുന്നതിന് മുമ്പേ പല ഘട്ടങ്ങളിലായി ഒന്നര കോടി രൂപ ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പിനും മറ്റുമായി ഉണ്ണികൃഷ്ന്‍ പോറ്റിക്ക് ഗോവര്‍ദ്ധന്‍ നല്‍കി. സ്വര്‍ണം വാങ്ങിയ ശേഷം 15 ലക്ഷം നല്‍കി. ശബരിമല സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാനസിക വിഷമമുണ്ടായെന്നും പ്രായശ്ചിത്തത്തിനായി 10 ലക്ഷം രൂപയുടെ ഡിഡിയെടുത്ത് അന്നദാനത്തിനായി പോറ്റിക്ക് കൈമാറിയെന്നും ഗോവര്‍ദ്ധന്‍ മൊഴി നല്‍കി. മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ 10 പവന്‍ സ്വര്‍ണമാലയും പോറ്റിയുടെ കൈവശം കൊടുത്തയച്ചതായും ഗോവര്‍ദ്ധന്‍ സമ്മതിച്ചിട്ടുണ്ട്.

സ്‌പോണ്‍സര്‍മാരെന്ന നിലയില്‍ പ്രതികള്‍ക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നും പ്രത്യേക സംഘം പറയുന്നു. പത്മകുമാറിനൊപ്പമുണ്ടായിരുന്ന മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പങ്ക് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ശങ്കര്‍ദാസിനെയും വിജയകുമാറിനെയും വീണ്ടും എസ്‌ഐടി ചോദ്യം ചെയ്യും. സ്വര്‍ണ കടത്തില്‍ ഇവരുടെ പങ്ക് തെളിയിക്കാനുള്ള വ്യക്തമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘ വൃത്തങ്ങള്‍ പറയുന്നത്.

പ്രതിമാസം ആയിരം രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

പ്രതിമാസം ആയിരം രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകള്‍ ഇന്നുമുതല്‍ ( തിങ്കളാഴ്ച) സ്വീകരിക്കും. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) എന്നീ റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.

വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയ്ക്ക് പുറമെ വിവിധ സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സര്‍വ്വകലാശാലകളിലോ സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെയും പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട്് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ്‌സി കോഡ്, ആധാര്‍ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉള്‍പ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവര്‍ എല്ലാ വര്‍ഷവും ആധാര്‍ അധിഷ്ഠിതമായി വാര്‍ഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാല്‍ ആനുകൂല്യം അവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതില്‍ അധികമോ ജയില്‍ ശിക്ഷ അനുഭവിക്കുകയോ റിമാന്‍ഡ് ചെയ്യപ്പെടുകയോ ചെയ്താല്‍ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

‘ജനത്തിന്റെ ബുദ്ധിമുട്ട് മാനിക്കുന്നു’; പെരിന്തല്‍മണ്ണയിലെ യുഡിഎഫ് ഹര്‍ത്താല്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

‘ജനത്തിന്റെ ബുദ്ധിമുട്ട് മാനിക്കുന്നു’; പെരിന്തല്‍മണ്ണയിലെ യുഡിഎഫ് ഹര്‍ത്താല്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

മലപ്പുറം: മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ച് രണ്ടുമണിക്കൂര്‍ ആകുന്നതിന് മുന്‍പാണ് യുഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടിയതിനാലും ജനത്തിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് യുഡിഎഫ് തീരുമാനം. നേരത്തെ രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് പെരിന്തല്‍മണ്ണയില്‍ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തര്‍ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്.

ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് തിരിച്ചടി

ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് തിരിച്ചടി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്.

ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്ന് ഷൈന്‍ ടോം ചാക്കോയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്.

കഴിഞ്ഞ ഏപ്രിലില്‍ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് വിശദീകരണം.

കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും

കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും

തിരുവനന്തപുരം: വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിര്‍ത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. എൻഡിഎക്ക് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിലും വിജയിക്കാനായില്ല.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും. ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോര്‍പറേഷനിലെ പുന്നയ്ക്കാമുകള്‍ കൗണ്‍സിലറാണ് ശിവജി. മറ്റു ജില്ലകളിലെ ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലേക്കുമടക്കം പ്രസിഡന്‍റുമാരെയും മേയര്‍മാരെയും തെരഞ്ഞെടുക്കുന്ന നടപടികളുമായി പാര്‍ട്ടികള്‍ മുന്നോട്ടുപോവുകയാണ്.

കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രസ് അംഗം മില്ലി മോഹൻ ആണ് പ്രസിഡന്‍റാകുക കോടഞ്ചേരി ഡിവിഷനില്‍ നിന്നാണ് മില്ലി മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായിട്ടാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചത്. നാദാപുരം ഡിവിഷനില്‍ നിന്നും ജയിച്ച ലീഗിന്റെ കെകെ നവാസാണ് വൈസ് പ്രസിഡന്‍റാവുക. രണ്ടര വര്‍ഷത്തിനുശേഷം അധ്യക്ഷ പദവി ലീഗിന് നല്‍കാനാണ് മുന്നണിയിലെ ധാരണ. ഇടതുമുന്നണി കുത്തകയാക്കിവെച്ചിരുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകളാണ് ഇക്കുറി യുഡിഎഫ് നേടിയത്. 13 ഡിവിഷനുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്.

അതേസമയം, കണ്ണൂര്‍ കോര്‍പറേഷനിൽ കെപി താഹിര്‍ ഡെപ്യൂട്ടി മേയറാകും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റാണ് താഹിര്‍. വാരം ഡിവിഷനിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഡ്വ. പി ഇന്ദിരയെ മേയറാക്കാൻ നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നു.

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ നടന്നത്.

മേയർ,ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 27നുമാണ് നടക്കുക. തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയ ബിജെപി അംഗങ്ങൾ ശ്രീപത്മനാഭ സ്വാമി ക്ഷേത്രദർശനംനടത്തിയ ശേഷം പാളയത്ത് നിന്ന് ജാഥയായാണ് കോർപ്പറേഷനിലേക്കെത്തിയത്. കെഎസ് ശബരീനാഥൻ അടക്കമുള്ള കോൺഗ്രസ് അംഗങ്ങൾ ഭരണഘടനാ പതിപ്പ് കയ്യിൽ പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

തൃശ്ശൂർ കോർപ്പറേഷനിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. മുതിർന്ന അംഗമായ എം.എൽ റോസിക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എം.എൽ റോസി മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആകെ 56 അംഗങ്ങളാണ് തൃശൂർ കോർപ്പറേഷൻ കൗൺസിലിലുള്ളത്. അടാട്ട് പഞ്ചായത്ത് അംഗമായി മുൻ എംഎൽഎ അനിൽ അക്കരെയും സത്യപ്രതിജ്ഞ ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ ആദ്യ അംഗമായി മേരി തോമസ് സത്യപ്രതിജ്ഞ ചെയ്തു.

രാത്രി യാത്രയ്ക്കിടെ സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; കണ്ടക്ടറെ പിരിച്ചുവിട്ട് കെ എസ് ആർ ടി സി

രാത്രി യാത്രയ്ക്കിടെ സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; കണ്ടക്ടറെ പിരിച്ചുവിട്ട് കെ എസ് ആർ ടി സി

തിരുവനന്തപുരം: രാത്രി യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തുകയായിരുന്ന RPE 546 സൂപ്പര്‍ ഫാസ്റ്റ് ബസിലായിരുന്നു സംഭവം നടന്നത്.

പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാര്‍ത്ഥികളായ ഇടുക്കി സ്വദേശിനിക്കും പത്തനംതിട്ട സ്വദേശിനിക്കുമായിരുന്നു ദുരനുഭവമുണ്ടായത്. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള പൊങ്ങം എന്ന സ്ഥലത്തായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. ബസ് നിര്‍ത്തി നല്‍കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ അതിന് തയ്യാറായില്ല. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ കരയുകയും മറ്റ് യാത്രക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും കണ്ടക്ടര്‍ ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡിലാണ് നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണം എന്ന ഉത്തരവ് നിലനില്‍ക്കെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പക്ഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.