ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; മുന്നറിയിപ്പ്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് പകല്‍സമയത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പമ്പാ നദിയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പമ്പാ നദിയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിൻ മയിലപ്പറ സ്വദേശി ക്രിസ് എന്നിവരാണ് മരിച്ചത്. 12 അംഗങ്ങൾ അടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കളരിക്കൽ കടവിൽ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുക ആയിരുന്നു. ഇതിൽ ഒരാൾ നീന്തി കയറി.

ഉടൻ തന്നെ വിദ്യാര്‍ഥികൾ നാട്ടുകാരെ വിവരം അറിയിച്ചു. റാന്നിയിൽ നിന്നുള്ള സ്കൂബ ടീം ഉടൻ തന്നെ സ്ഥലത്ത് എത്തി തെരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഇവർ കുളിക്കാനിറങ്ങിയ കടവിനോട് ചേർന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും.

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.

ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപയും നല്‍കി. എന്നാല്‍ 2011-16 കാലയളവിലെ യുഡിഎഫ് സര്‍ക്കാര്‍ വെറും 9,011 കോടി രൂപ മാത്രമാണ് നല്‍കിയിരുന്നത്.

യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ ഘട്ടംഘട്ടമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2,000 രൂപയായി ഉയര്‍ത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

തൃശൂര്‍: റാപ്പറും ഗാനരചയിതാവുമായ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായിട്ടാണ് വിവാഹച്ചടങ്ങ്. ഇന്ത്യന്‍ ഭരണഘടന സാക്ഷിയായിട്ടായിരിക്കും വിവാഹമെന്ന് വേടന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ക്കാരിന്റെ ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടന്‍ വിവാഹ വാര്‍ത്ത ഔദ്യോഗികമായി പങ്കുവച്ചത്. ചടങ്ങില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ വേടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു.

പൊതുപരിപാടികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴും നവമി വേടനൊപ്പമുണ്ടായിരുന്നു.

ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല, റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല, റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

കല്ലമ്പലം: നാവായിക്കുളം ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശാനുസരണം “വിജ്‌ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ”എന്ന സന്ദേശം മുൻനിർത്തിയാണ് റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചത്.

നാവായിക്കുളം തൃക്കോവിൽ വട്ടം ജംഗ്ഷനിൽ നടന്ന പരിപാടി കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പറും ആറ്റിങ്ങൽ ഗവ.കോളേജ് കൊമേഴ്സ് വിഭാഗം മേധാവിയും ആയിരുന്ന ഡോ.കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി രാധാകൃഷ്ണൻ, ബി.കെ.പ്രസാദ്, ലൈബ്രേറിയൻ ശ്യാമ കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു.

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഈ മാസം 17 ന് രാഹുല്‍ തനിക്കു വാട്‌സാപ്പ് കോള്‍ ചെയ്തതായി അതിജീവിത പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യ റദ്ദാക്കണം എന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി, ഈ മാസം 27ന് അഭിഭാഷകന്‍ മുഖേനയോ നേരിട്ടോ ഹാജരാകണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു.

പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്നും അവരുമായി ബന്ധപ്പെടരുതെന്നുമായിരുന്നു ജാമ്യവ്യവസ്ഥയിലെ കര്‍ശന ഉത്തരവ്. 2023ല്‍ വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു കാട്ടി പരാതി നല്‍കിയ ബംഗളൂരുവില്‍ താമസിക്കുന്ന 23 വയസുകാരി കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.